‘ശവപ്പെട്ടിക്കുള്ളിൽ ഐസ് കട്ടകളുടെ തണുപ്പേറ്റ് കിടക്കുന്ന കൊച്ചച്ചന്റെ മുഖം’: ജോജോ ആന്റണി എഴുതുന്നു The Genesis of Jojo Antony's Critically Acclaimed Novels
ഈ ലേഖനം ജോജോ ആന്റണിയുടെ 'അതിനു ശേഷം രോഗീലേപനം', 'നിശ്ചലം ഒരു കിടപ്പുമുറി', 'നിഴലുകൾ ഇല്ലാത്ത മൂന്ന് ദിനങ്ങൾ' എന്നീ നോവലുകളുടെ പിറവിക്കു പിന്നിലെ അനുഭവങ്ങളും ഓർമ്മകളും പങ്കുവെക്കുന്നു. 1980-ൽ തന്റെ കൊച്ചച്ചന്റെ ആകസ്മിക വിയോഗത്തെക്കുറിച്ചുള്ള വേദന നിറഞ്ഞ ഓർമ്മകൾ 'അതിനു ശേഷം രോഗീലേപനം' എന്ന നോവലിന് പ്രേരണയായതും, ദുബായിലെ ജീവിതവും ഒരു യുവതിയുടെ ആത്മഹത്യയെക്കുറിച്ചുള്ള സംഭവം 'നിശ്ചലം ഒരു കിടപ്പുമുറി' എന്ന നോവലിന് കാരണമായതും, കോവിഡ് കാലത്ത് ഭാര്യയുടെ പിതാവിന്റെ മരണം 'നിഴലുകൾ ഇല്ലാത്ത മൂന്ന് ദിനങ്ങൾ' എന്ന നോവലിലേക്ക് നയിച്ചതും അദ്ദേഹം വിവരിക്കുന്നു. ഓരോ വേദന നിറഞ്ഞ അനുഭവവും വാക്കുകളായി ഒഴുകിയിറങ്ങുന്നതാണ് എഴുത്തുകാരന്റെ രീതി എന്ന് ലേഖനം അടിവരയിടുന്നു.
ഈ ലേഖനം ജോജോ ആന്റണിയുടെ 'അതിനു ശേഷം രോഗീലേപനം', 'നിശ്ചലം ഒരു കിടപ്പുമുറി', 'നിഴലുകൾ ഇല്ലാത്ത മൂന്ന് ദിനങ്ങൾ' എന്നീ നോവലുകളുടെ പിറവിക്കു പിന്നിലെ അനുഭവങ്ങളും ഓർമ്മകളും പങ്കുവെക്കുന്നു. 1980-ൽ തന്റെ കൊച്ചച്ചന്റെ ആകസ്മിക വിയോഗത്തെക്കുറിച്ചുള്ള വേദന നിറഞ്ഞ ഓർമ്മകൾ 'അതിനു ശേഷം രോഗീലേപനം' എന്ന നോവലിന് പ്രേരണയായതും, ദുബായിലെ ജീവിതവും ഒരു യുവതിയുടെ ആത്മഹത്യയെക്കുറിച്ചുള്ള സംഭവം 'നിശ്ചലം ഒരു കിടപ്പുമുറി' എന്ന നോവലിന് കാരണമായതും, കോവിഡ് കാലത്ത് ഭാര്യയുടെ പിതാവിന്റെ മരണം 'നിഴലുകൾ ഇല്ലാത്ത മൂന്ന് ദിനങ്ങൾ' എന്ന നോവലിലേക്ക് നയിച്ചതും അദ്ദേഹം വിവരിക്കുന്നു. ഓരോ വേദന നിറഞ്ഞ അനുഭവവും വാക്കുകളായി ഒഴുകിയിറങ്ങുന്നതാണ് എഴുത്തുകാരന്റെ രീതി എന്ന് ലേഖനം അടിവരയിടുന്നു.
ഈ ലേഖനം ജോജോ ആന്റണിയുടെ 'അതിനു ശേഷം രോഗീലേപനം', 'നിശ്ചലം ഒരു കിടപ്പുമുറി', 'നിഴലുകൾ ഇല്ലാത്ത മൂന്ന് ദിനങ്ങൾ' എന്നീ നോവലുകളുടെ പിറവിക്കു പിന്നിലെ അനുഭവങ്ങളും ഓർമ്മകളും പങ്കുവെക്കുന്നു. 1980-ൽ തന്റെ കൊച്ചച്ചന്റെ ആകസ്മിക വിയോഗത്തെക്കുറിച്ചുള്ള വേദന നിറഞ്ഞ ഓർമ്മകൾ 'അതിനു ശേഷം രോഗീലേപനം' എന്ന നോവലിന് പ്രേരണയായതും, ദുബായിലെ ജീവിതവും ഒരു യുവതിയുടെ ആത്മഹത്യയെക്കുറിച്ചുള്ള സംഭവം 'നിശ്ചലം ഒരു കിടപ്പുമുറി' എന്ന നോവലിന് കാരണമായതും, കോവിഡ് കാലത്ത് ഭാര്യയുടെ പിതാവിന്റെ മരണം 'നിഴലുകൾ ഇല്ലാത്ത മൂന്ന് ദിനങ്ങൾ' എന്ന നോവലിലേക്ക് നയിച്ചതും അദ്ദേഹം വിവരിക്കുന്നു. ഓരോ വേദന നിറഞ്ഞ അനുഭവവും വാക്കുകളായി ഒഴുകിയിറങ്ങുന്നതാണ് എഴുത്തുകാരന്റെ രീതി എന്ന് ലേഖനം അടിവരയിടുന്നു.
അതിനു ശേഷം രോഗീലേപനം, നിശ്ചലം ഒരു കിടപ്പു മുറി, നിഴലുകൾ ഇല്ലാത്ത മൂന്നു ദിനങ്ങൾ എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ ജോജോ ആന്റണി ഈ മൂന്നു കൃതികളുടെ പിറവിക്കു പിന്നിലെ വിശേഷങ്ങള്‍ ‘വാക്കുകളിലേക്ക് ഒഴുകിയിറങ്ങുന്ന ശ്വാസങ്ങൾ’ എന്ന പേരിൽ ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –
1980 ഓഗസ്റ്റ് 27.
ഡിഗ്രി പരീക്ഷകൾ കഴിഞ്ഞ് അടുത്ത പഠനത്തിലേക്ക് തിരിയാറാവുന്നതേയുള്ളൂ - രണ്ട് പഠനങ്ങൾക്കിടയിലെ ഇടവേള കഴിയാവുന്നത്ര ആസ്വദിക്കാൻ ശ്രമിക്കുന്ന കാലം, കർക്കിടകം ഒഴിഞ്ഞ് വാനം തെളിഞ്ഞ ഒരു ദിവസം, തിരുവോണം കഴിഞ്ഞ് നാലാം നാൾ, അന്ന് നാലാം ഓണം.
ഉച്ചയുറക്കത്തിനു ശേഷം ക്ലബ്ബിലേക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ഞാൻ, അവിടെ കൂട്ടുകാരും പല കളികളും വെടിവട്ടവും കാത്തിരിപ്പുണ്ടാകും. വീട്ടിൽ നിന്ന് നിരത്തിലേക്കിറങ്ങിയാൽ അടുത്ത ഗെയ്റ്റ് അമ്മയുടെ നേരേ മൂത്ത ചേട്ടന്റെ വീട്ടിലേക്കുള്ളതാണ്, പേര് ബെഞ്ചമിൻ, ബെന്നിക്കുട്ടിയെന്നും ബെന്നിച്ചേട്ടനെന്നും നാട്ടുകാർ വിളിക്കും - ഞാൻ കൊച്ചച്ചനെന്നാണ് വിളിക്കുക. നാലടിയിലേറെ ഉയരമില്ലാത്ത ഗെയ്റ്റിൽ പതിവിന് വിപരീതമായി കൊച്ചച്ചൻ നിൽക്കുന്നു, കൈമുട്ടുകൾ ഗെയ്റ്റിൽ ചാരി, എന്തിലോ ഉടക്കിപ്പോയ കണ്ണുകളുമായി. എന്നെ കണ്ടിട്ടും കണ്ണുകളിലെ ചൂടുരുകുന്നില്ല.
‘‘എങ്ങോട്ടാടാ ?’’
‘‘ക്ലബ്ബ് വരെ’’
‘‘ഉം...’’
കൂടുതൽ ചോദ്യങ്ങളില്ലാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തോടെ ക്ലബിലെത്തുമ്പോൾ പ്രതീക്ഷിച്ചതൊക്കെയുണ്ട്. സമയം കളയാതെ അതിലേക്ക് മുഴുകി ഞാൻ.
ഇരുട്ട് വീണുതുടങ്ങിയപ്പോഴാണ് ഒരാൾ തിരക്കിട്ട് ക്ലബ്ബിന്റെ ഉള്ളിലേയ്ക്ക് കയറി വന്നത്, ആ വാർത്തയുമായി.
‘‘നമ്മടെ ബെന്നിച്ചേട്ടൻ പോയി’’
‘‘എവടെപ്പോയി ?’’
‘‘അതല്ലാ... ആള് പോയി. ബോഡി ഇപ്പോ കൊണ്ടരും’’
കൂടെ ചീട്ടുകളിച്ചു കൊണ്ടിരുന്ന കൂട്ടുകാർ എന്നെ നോക്കി. അപ്പോഴേക്കും ചീട്ടുകൾ മേശമേലിട്ട് ഞാൻ എഴുന്നേറ്റ് കഴിഞ്ഞിരുന്നു, കൊച്ചച്ചന്റെ വീട്ടിലേക്ക് ഓടുകയായിരുന്നു പിന്നെ. വീട്ടുപടിക്കൽ എത്തുമ്പോൾ ആളുകൾ കൂട്ടം കൂടിത്തുടങ്ങുന്നു. നെഞ്ചുവേദനയുമായി ഡോക്ടറെ കാണാൻ ചെന്ന്, പരിശോദനയ്ക്കിടയിൽ ശ്വാസം മറന്നുപോയ കൊച്ചച്ചനെ കൊണ്ടുവരുന്നതേയുള്ളൂ. രാത്രികൾക്ക് ഉറക്കം നഷ്ടമായി തുടങ്ങുന്നത് അവിടം മുതലാണ്.
ടെലിഫോണുകളും മോട്ടോർ വാഹനങ്ങളും സർവ്വസാധാരണമായി കഴിഞ്ഞിട്ടില്ലാതിരുന്ന അക്കാലത്ത് മരണമറിയിപ്പിന് സൈക്കിളായിരുന്നു ആശ്രയം. എനിക്കുമുണ്ടായിരുന്നു ഒന്ന്, നീല നിറത്തിലുള്ള ഒരു ബിഎസ്എ. ആ രാത്രിയിൽ എറണാകുളത്തെ കലൂർ എന്ന ദേശത്തിന് ചുറ്റും ഞാനൊരുപാട് വട്ടം സൈക്കിൾ ചവിട്ടി. പാതിരാത്രി കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ വീട്ടിലെ പ്രാർത്ഥന മുറിയിൽ കൊച്ചച്ചൻ കിടപ്പുണ്ട്, ഉച്ചതിരിഞ്ഞ് കാണുമ്പോൾ കണ്ണുകളിലുണ്ടായിരുന്ന ചൂട് കാണാനാവുന്നില്ല, കൺപോളകൾ ഇറുക്കിയടച്ചു പിടിച്ചിരിക്കുന്നു. മുഖം പ്രസന്നമാണ്, പള്ളിപ്പറമ്പിൽ ബോൾ ബാഡ്മിന്റൺ കളിക്കുമ്പോൾ ഉയർന്നു കേൾക്കാറുള്ള ചിരി വിരിയാതെ മറഞ്ഞു നിൽക്കുന്നു.
ബാഡ്മിന്റൺ കോർട്ടിൽ ഉറക്കെ കേൾക്കാറുള്ള ചിരിയുടെ ആഘാതം വീട്ടുകാർക്കും കൂട്ടുകാർക്കും അനുഭവപ്പെട്ടത് വികാരിയച്ചൻ പ്രാർത്ഥനയ്ക്കായി എത്തിയപ്പോഴാണ്. ആയിടെ സ്ഥലം മാറി വന്ന പാതിരിയ്ക്ക് പള്ളിപ്പറമ്പിലെ കളിയും അർമ്മാദവും ഒട്ടും ഇഷ്ടമായിരുന്നില്ല, കളിക്കാരും പാതിരിയും അതിന്റെ പേരിൽ പലവട്ടം വഴക്ക് കൂടിയിട്ടുമുണ്ട്. കൊച്ചച്ചന്റെ ജ്യേഷ്ഠൻ, എന്റെ വല്യച്ചൻ, ഗോവയിൽ നിന്നെത്താൻ ഒരു ദിവസമെടുക്കുമെന്നതിനാൽ സംസ്കാരം ഒരു ദിവസം നീട്ടണമെന്ന കാര്യം സംസാരിച്ചപ്പോൾ വികാരമില്ലാത്ത മുഖത്തോടെ വികാരി പറഞ്ഞു:
‘‘അതൊന്നും നടക്കില്ല. നേരത്തോട് നേരമാവുന്നതിന് മുമ്പ് ഞാൻ ഒപ്പീസ് ചൊല്ലും. പിന്നെ എപ്പോ കുഴിച്ചിടുന്നു എന്നതൊക്കെ നിങ്ങളുടെ കാര്യം’’
മൊബൈൽ മോർച്ചറികളെപ്പറ്റി കേട്ടിട്ടുപോലുമില്ലാതിരുന്ന അക്കാലത്ത് കൊച്ചച്ചന്റെ ഒരു സുഹൃത്താണ് പരിഹാരം നിർദ്ദേശിച്ചത്. ഐസ് കമ്പനിയിൽ നിന്ന് ഐസ് സ്ലാബുകൾ വരുത്തുക, ചെറിയ പ്ലാസ്റ്റിക് കവറുകൾ വാങ്ങുക, ഐസ് പെട്ടെന്ന് ഉരുകിപ്പോകാതിരിക്കാൻ ഒരു ചാക്ക് അറക്കപ്പൊടി വാങ്ങി വയ്ക്കുക, ഐസ് പൊട്ടിച്ച് ചെറിയ കവറുകളിലാക്കി മൃതദേഹം സംസ്‌കരിക്കുവോളം ശവപ്പെട്ടിയ്ക്കുള്ളിൽ നിരത്തി വയ്ക്കുക, ഐസ് അലിയുന്ന മുറയ്ക്ക് വീണ്ടും ഐസ് പൊട്ടിച്ച് കവറുകളിൽ നിറയ്ക്കുക. മരണങ്ങൾ നാട്ടുകാർ ഏറ്റെടുത്തിരുന്ന അക്കാലത്ത് എല്ലാം ഒരുക്കാൻ സമയം അധികമെടുത്തില്ല. വൈകുന്നേരം അഞ്ചുമണിയോടെ മുതദേഹം പള്ളിയിലേക്കെടുത്തു, കുർബ്ബാനയ്ക്ക് ശേഷം സെമിത്തേരിയിലേക്കും. അവിടെ കരയുന്ന മുഖങ്ങൾക്കിടയിൽ പകരം വീട്ടിയ സംതൃപ്തിയോടെ വികാരിയച്ചൻ ഒപ്പീസ് ചൊല്ലി, പിന്നെ മേടയിലേക്ക് തിരിച്ചു പോയി, കുറച്ചു നേരം അവിടവിടെ നിന്ന് അടക്കം പറഞ്ഞ ശേഷം നാട്ടുകാരും. ഐസ് സ്ലാബുകളും അത് പൊട്ടിയ്ക്കാനുള്ള ചുറ്റികയും അറക്കപ്പൊടിയും പ്ലാസ്റ്റിക് കവറുകളും സെമിത്തേരിയിലെ കപ്പേളയ്ക്കുള്ളിൽ എടുത്തു വച്ച്, കുറെ കവറുകളിൽ ഐസ് കഷണങ്ങൾ നിറച്ച്, അവ ശവപ്പെട്ടിയ്ക്കുള്ളിൽ അടുക്കി വച്ച ശേഷം കൊച്ചച്ചന്റെ കളിക്കൂട്ടുകാരും സായാഹ്ന വിനോദത്തിനായി ഇറങ്ങിപ്പോയി, ബാക്കിയായത് അടുത്ത കുടുംബാംഗങ്ങളും എന്റെ കുറച്ച് കൂട്ടുകാരും. ഇരുട്ടിയപ്പോൾ വീട്ടുകാർ തിരിച്ചുപോയി എങ്കിലും കൂട്ടുകാർ പാതിരയാകുവോളം കൂടെയുണ്ടായിരുന്നു, അവർ കൂടി പോയിക്കഴിഞ്ഞപ്പോഴാണ് ഇരുട്ടിനുള്ളിൽ നിഴലുകൾ വളരാൻ തുടങ്ങിയത്.
കപ്പേളയുടെ നേരേ മുന്നിൽ തുറന്ന കുഴിമാടത്തിനരികിൽ ഒരു ബഞ്ചിനു മുകളിൽ എടുത്തു വച്ച ശവപ്പെട്ടിയ്ക്കുള്ളിൽ, ഐസ് കട്ടകളുടെ തണുപ്പേറ്റ് കിടക്കുന്ന കൊച്ചച്ചന്റെ മുഖത്ത് വിടരാത്ത ചിരി. വഴിവിളക്കുകൾ പോലുമില്ലാത്ത ലോകത്ത്, രാത്രിയിലെ തണുത്ത കാറ്റിനെ ഇടയ്ക്കിടെ സിഗരറ്റ് പുകച്ചു കൊണ്ട് അകറ്റിനിർത്തി, കൊച്ചച്ചന്റെ ചിരി വിടരാത്ത മുഖത്തേയ്ക്ക് നോക്കി, ഒരുപാട് സ്കൂട്ടർ യാത്രകളുടേയും ഗ്രെയ്റ്റ് ഓറിയന്റൽ സർക്കസ്സിന്റെ കൂടാരത്തിനുള്ളിലെ ഉദ്വേഗനിമിഷങ്ങളുടേയും ഓർമ്മകളുമായി, ഒരു സ്റ്റീൽ കസേരയിൽ ഞാനിരുന്നു, പുലരുവോളം, ആദ്യകുർബാനയ്ക്ക് ആളുകൾ എത്തുവോളം. ഉറങ്ങാൻ മറന്നുപോയ രണ്ടു രാത്രികളുടെ ഭാരവുമായി സെമിത്തേരിയിൽ നിന്നിറങ്ങുമ്പോൾ ഇരുളൊഴിഞ്ഞ് മനസ്സ് ഭാരഹീനമായി കഴിഞ്ഞിരുന്നു.
മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലിരുന്നു കൂട്ടുകാരുമായി സംസാരിക്കുന്നതിനിടയിലാണ് എന്നെ ഞാൻ എങ്ങനെ നോക്കിക്കാണുന്നു എന്നെഴുതിവയ്ക്കണമെന്ന തോന്നൽ കടന്നുവരുന്നത്, ‘ഞാൻ’ എത്ര പേരാണെന്ന സംശയം ഒപ്പമുണ്ടായിരുന്നുവെങ്കിലും. അവിടെയാണ് ‘അതിനു ശേഷം രോഗീലേപനം’ തുടങ്ങുന്നത്. ആ നോവലിൽ എന്നെ ഒന്നിലധികം ആളുകളിൽ കാണാനാകുമെന്ന ചിന്ത എനിക്കുണ്ട്. അതിലൊരു ‘ഞാൻ’ ഒരദ്ധ്യായത്തിൽ കലൂർ പള്ളിയിലെ സെമിത്തേരിയിൽ 1980 ഓഗസ്റ്റ് 28 രാത്രി ഞാൻ കണ്ട ഇരുണ്ട കാഴ്ചകൾ കാണുന്നുമുണ്ട്.
1996 വരെ മുറിഞ്ഞും തെളിഞ്ഞും മുന്നോട്ട് പോയിരുന്ന വായനയ്ക്ക് മുന്നിൽ ഒരു കിടങ്ങ് വഴി മുടക്കാനെത്തുന്നത് ആ വർഷം സെപ്റ്റംബറിൽ; അപ്പോഴാണ് കാലം എന്റെ ജീവിതത്തെ ദുബായിലേക്ക് മാറ്റി നടുന്നത്. അന്നുകാലത്ത് അവിടത്തെ ജീവിതത്തിന് വേറൊരു ശൈലിയാണ്. രാവിലെ എട്ടു മണിയ്ക്ക് തുടങ്ങുന്ന ഓഫീസിലെത്താൻ 7 മണിയ്ക്ക് മുമ്പേ വീട്ടിൽ നിന്നിറങ്ങണം. ഉച്ചയ്ക്ക് 1 മുതൽ 4 വരെ വിശ്രമം, പക്ഷെ വീട്ടിൽ വന്ന് ഊണ് കഴിച്ച് തിരിച്ചെത്താൻ സമയം കഷ്ടിയാണ്, ഓഫീസിലിരുന്ന് ഊണ് കഴിച്ച് ഓഫീസിൽ തന്നെ വിശ്രമിക്കുന്നതാണ് എളുപ്പം, ജോലി ഭാരം വിശ്രമം അനുവദിക്കുമോ എന്നതും ഉറപ്പില്ല. വൈകിട്ട് ഓഫീസ് തീരുന്നത് 7 മണിയ്ക്ക്, കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ 8 മണി. ഒഴിവുള്ളത് വെള്ളിയാഴ്ചകളിൽ, വെള്ളിയാഴ്ചയായിരുന്നു ദുബായിലെ ഞായറാഴ്ച. ഇതിനിടയിൽ വായന ഒഴിഞ്ഞു പോകുന്നത് നമ്മൾ അറിയുക പോലുമില്ല, എന്റെ വായന വരണ്ടുപോയത് ഞാൻ തിരിച്ചറിയുന്നതും വൈകിയാണ്.
ദുബായിയിലെ 30 വർഷത്തെ ജീവിതത്തിന്റെ ആദ്യ കാലത്ത് എന്റെ ഒരനിയന്റെ സഹപ്രവർത്തകനെ പരിചയപ്പെട്ടിരുന്നു, പേര് ജോസഫ്, മിടുക്കൻ, പത്തിരുപത്തെട്ട് വയസ്സ് പ്രായം, നല്ല പെരുമാറ്റം. ആയിടയ്ക്കാണ് അവന്റെ വിവാഹം നടന്നത്, നല്ല മിടുക്കിയായ പെൺകുട്ടി. വൈകാതെ അവൾ ഗർഭിണിയായി എന്ന വിശേഷമറിഞ്ഞു, അവൾ പ്രസവത്തിനായി നാട്ടിലേക്ക് പോയതും ഒരാൺകുട്ടിയെ പ്രസവിച്ചതും പുറകെയറിഞ്ഞു. പിന്നെയറിഞ്ഞത് അവളുടെ മരണവാർത്തയാണ്, അമ്മായിയമ്മ താഴെ കുഞ്ഞിനെ നോക്കിക്കൊണ്ടിരിക്കുമ്പോൾ മുകളിലെ നിലയിലുള്ള ബെഡ്റൂമിലെ ഫാനിൽ അവൾ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത കാര്യം, പോസ്റ്റ്പാർട്ടം ഡിപ്രഷൻ (postpartum depression) - പ്രസവത്തിനു ശേഷം സ്ത്രീകൾക്ക് വന്നു പെട്ടേക്കാവുന്ന ഒരു തരം വിഷാദരോഗം - ആയിരുന്നു മരണകാരണമെന്നും അറിഞ്ഞു. ഭാര്യയുടെ മരണം ജോസഫിനെ ആകെ തളർത്തി, അവൻ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെ പോയി, കുറെക്കാലം ലക്ഷ്യബോധമില്ലാത്തവനെ പോലെ നടന്നു, പിന്നെ തൃപ്പൂണിത്തുറയിൽ ഒരു ബൊട്ടീക് തുറന്നു, വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വന്നു. അതിനൊക്കെ ശേഷമാണ് ഒരു ദിവസം അമ്മയും കുഞ്ഞും താഴെ കളിച്ചു കൊണ്ടിരിക്കുമ്പോൾ അവൻ മുകൾ നിലയിലെ കിടപ്പുമുറിയിലേക്ക് പോയതും ഫാനിൽ കയറുകെട്ടി തൂങ്ങിമരിച്ചതും.
1996 ൽ മുറിഞ്ഞ വായനയെ തീർത്തും കൂട്ടിക്കെട്ടിയത് 2015 ന് ശേഷമാണ്, എഴുത്തിലേക്ക് തിരിച്ചുവന്നത് അതിന് ശേഷവും. ആദ്യ നോവൽ 2018ൽ പുറത്തിറങ്ങിയതിന് പുറകെ അടുത്ത എഴുത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങുമ്പോൾ ഒരു കിടപ്പുമുറിയും ആ മുറിയിലെ ഫാനും കുറച്ചു വർഷങ്ങളുടെ ഇടവേളയിൽ രണ്ട് ദിവസങ്ങളിലായി അതിൽ തൂങ്ങിയാടി ഇല്ലാതായ രണ്ടു ജീവിതങ്ങളും മനസ്സിലെത്തി. അധികം വൈകാതെ എഴുതി തീർത്ത നോവൽ ‘നിശ്ചലം ഒരു കിടപ്പുമുറി’ എന്ന പേരിൽ 2020ൽ പുറത്തിറങ്ങി. അതോടെ ഒരു കനലു പോലെ ഇടയ്ക്കിടെ പൊള്ളിച്ചിരുന്ന ഒരോർമ്മയുടെ മേൽ കാറ്റ് വീശാൻ തുടങ്ങി.
പക്ഷെ, ജീവിതത്തിന് മുന്നോട്ട് പോയേ പറ്റൂ, അതിനിടയിൽ തട്ടും തടവും ഒഴിയില്ല, സ്വച്ഛമായി വീശുന്ന കാറ്റിൽ പോലും അത് ദുർഗ്ഗന്ധഛവി പരത്തും, ഇടയ്ക്കിടെ. ചിലപ്പോൾ അത് ഒരു ഫോൺ കോളിലൂടെയാവും പരക്കുക. 2020 ലെ മാർച്ച് മാസത്തിൽ, ലോകം കോവിഡ് ദുരന്തത്തിലേക്ക് കൂപ്പുകുത്തുമ്പോൾ അത്തരം ഒരു ഫോൺ കോൾ എത്തി. എന്റെ ഭാര്യവീടിന്റെ ടെറസ്സിൽ നെല്ല് ഉണക്കാനിട്ട പനമ്പിൽ ചിക്കിക്കൊണ്ടിരുന്ന അമ്മച്ചിയോട് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കെ അപ്പച്ചൻ - ഭാര്യയുടെ പിതാവ് - അമ്മച്ചിയ്ക്ക് ഒരു സൂചന പോലും കൊടുക്കാതെ, നിലത്തു വീണുകിടന്ന് അവസാനത്തെ ശ്വാസമെടുത്തു. നാരായണഗുരു ശീലിക്കാൻ പഠിപ്പിച്ച അന്യനോടുള്ള കരുതലിന് അവധി കൊടുത്ത് മാളങ്ങൾക്കുള്ളിൽ മനുഷ്യർ ഒളിച്ചിരുന്ന ആ നാളുകളിൽ നെല്ലു ഉണക്കാനിട്ട പനമ്പിനരികിൽ നിന്ന് അപ്പച്ചൻ എഴുത്തിനുള്ളിലേക്ക് കടന്നു വന്നു. ഒരു നോവലിന് കൂടി പുറത്തുവരാൻ സമയമായി, ‘നിഴലുകൾ ഇല്ലാത്ത മൂന്ന് ദിനങ്ങൾ’ ഒരു വർഷത്തിനുള്ളിൽ പുറത്തിറങ്ങി. അപ്പോഴും കോവിഡിന്റെ തടവറകൾ മുഴുവൻ തുറന്നിരുന്നില്ല.
എഴുത്ത് രൂപപ്പെടുന്നത് ഉള്ളിലെ ചൂടിൽ നിന്നല്ലാതെ മറ്റെവിടെ നിന്നാണ് ? ഹെമിംഗ്‌വേ ഒരിക്കൽ പറഞ്ഞിരുന്നു: ‘‘എഴുത്തിന് പ്രത്യേകത ഒന്നുമില്ല. ടൈപ്പ് റൈറ്ററിന് മുന്നിൽ ഇരിക്കുക, പിന്നെ ചോര വാർന്നൊഴുകാൻ അനുവദിക്കുക’’ (There is nothing to writing. All you have to do is to sit down at a type writer and bleed). ഇങ്ങനെ ഒഴുകുന്ന രക്തമാകാം വാക്കുകളായി രൂപം മാറുന്നത്.
ഇപ്പോൾ ഒഴുകാൻ തുടങ്ങുന്ന രക്തവും ഒരു പുസ്തകത്തിലേക്കാവുമോ ഒഴുകിയിറങ്ങുക...