പുറമെ ഒരു മുഖം, അകത്ത് കയറിയാൽ ഏറെ വിഭിന്നമായ മറ്റൊരു ശൈലി. ഇത്തരം വീടുകളാണ് പലപ്പോഴും അതിഥികളെ അദ്ഭുതപ്പെടുത്തുക. ചാലക്കുടിയിലെ ജേക്കബിന്റെ വീട് ഇതിന് മികച്ച ഉദാഹരണമാണ്. മകൻ നിഖിലും സുഹൃത്തുക്കളായ സായിനാഥ്, മിന്ന ഡാനിയൽ എന്നിവർ ചേർന്നാണ് വീട് ഡിസൈൻ ചെയ്തത്.
ഇഷ്ടിക കൊണ്ടുള്ള തേക്കാത്ത ഭിത്തിയാണ് അദ്യം കണ്ണിലുടയ്ക്കുക. പക്ഷേ ഇതു ചുറ്റുമതിലാണെന്ന് അകത്തേക്ക് കയറിയാലെ മനസ്സിലാകൂ. സിറ്റ്ഔട്ട് പ്ലാസ്റ്റർ ചെയ്ത് പെയിന്റടിച്ച ഭിത്തിയുമുള്ള യഥാർഥ വീട് അകത്തുണ്ട്. ആറ് സെന്റ് പ്ലോട്ടാണ്. വീട് ഇടുങ്ങിയ അന്തരീക്ഷത്തിലുള്ളതാവരുതെന്ന് വീട്ടുകാർക്ക് നിർബന്ധമായിരുന്നു. അധികം മുറ്റം നൽകാതെ ചുറ്റുമതിൽ വീടിനോട് ചേർത്തു പണിതു.
ഡബിൾ ഹൈറ്റ് മേൽക്കൂര നൽകിയ വിശാലമായ ഹാളാണ് വീട്ടിലെ പ്രധാന ഇടം. അധികം ഭിത്തി നൽകാതെ ഹാളിനെ ലിവിങ്ങ്, ഡൈനിങ് എന്നിവയായി വേർതിരിച്ചു. ഹാളിൽ തന്നെ ഭിത്തി മുഴുവനായി വരുന്ന നിരക്കി നീക്കാവുന്ന ഗ്ലാസ് വാതില്‍ വഴി പുല്ല് പിടിപ്പിച്ച ലോണിലേക്കിറങ്ങാം. 1950 ചതുരശ്രയടിയുള്ള ഈ വീട്ടിൽ താഴെയും മുകളിലുമായി നാല് കിടപ്പുമുറികളുണ്ട്. അകത്ത് ഒളിപ്പിച്ചു മറ്റൊരു അതിശയമാണ് സോളാർ ചിമ്മിനി. ചൂടു വായു പുറത്തെത്തിച്ച് അകത്ത് തണുത്ത വായു നിറയ്ക്കുന്ന ജോലിയാണ് സോളാർ ചിമ്മിനിക്ക്.
‘‘വെറുതെ ഒരു വീട് പണിയാം എന്നതിനപ്പുറം വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങൾ ചിന്തിച്ചു. പുറമെ നിന്ന് കാണുന്ന വീടാവരുത് അകത്ത് എന്നും ആലോചിച്ചു. അങ്ങനെയാണ് ഇഷ്ടിക ഭിത്തിയും ജാളിയും വരുന്നത്.’’ ആർക്കിടെക്ട് പഠനത്തിനു ശേഷം മനസ്സില്‍ കണ്ട ആശയങ്ങളില്‍ ചിലത് പ്രാവർത്തികമാക്കി വിജയം കണ്ട ത്രല്ലിലാണ് നിഖിലും കൂട്ടുകാരും.