വാതിൽ പണിയാൻ തേക്ക്, പ്ലാവ്, ആഞ്ഞിലി, ഇരൂൾ തുടങ്ങിയ മരങ്ങളുടെ തടിയാണ് കൂടുതലായി ഉപയോഗിക്കുന്നത്. മൂപ്പെത്തിയ കാതലുള്ള തടി തന്നെ ഉപയോഗിക്കണം, പല മരങ്ങൾ കൂട്ടിക്കലർത്തരുത് എന്നീ രണ്ട് കാര്യങ്ങളാണ് മുഖ്യമായും ശ്രദ്ധിക്കേണ്ടത്. അന്തരീക്ഷ ഊഷ്മാവിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് തടി വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. ഇതിന്റെ തോത് ഓരോ തടിയിലും വ്യത്യസ്തമായിരിക്കും. പല തടി ഉപയോഗിച്ചാൽ പലകയ്ക്ക് പൊട്ടലും വാതിലിന് വിള്ളലുമൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്. മാത്രമല്ല, മഴക്കാലത്ത് വാതിൽ അടയ്ക്കാൻ പ്രയാസം നേരിടുകയും ചെയ്യും പൊതുവെ 90 സെമീ മുതൽ 120 സെമീ വരെ വീതിയാണ് വാതിലിനുണ്ടാകുക.
ഇരുപാളി വാതിലിന് 100 – 120 സെമീ വീതി ഉണ്ടാകും. കതകിന്റെ ചട്ടം അഥവാ ഔട്ടർ ഫ്രെയിമിന് ഒന്നര ഇഞ്ച് കനമാണ് ഉണ്ടാകുക. അതിനുള്ളിൽ വരുന്ന രീതിയിലുള്ള പലകയ്ക്ക് മുക്കാൽ ഇഞ്ച് മുതൽ ഒരിഞ്ച് വരെ കനം ഉണ്ടാകും. വാതിലിന്റെ വലുപ്പം അനുസരിച്ചു വേണം വിജാഗിരിയുടെ എണ്ണം നിശ്ചയിക്കാൻ. സാധാരണ വാതിലിന് മൂന്നും വലിയതിന് നാലോ, അഞ്ചോ വിജാഗിരിയും പിടിപ്പിക്കുന്നതാണ് നല്ലത്. വാതിലിന് അടിപ്പടി കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ടൈലോ ഗ്രാനൈറ്റോ വിരിച്ചു കഴിയുമ്പോഴുള്ള തറയുടെ നിരപ്പ് കൃത്യമായി കണക്കാക്കി കട്ടിള പിടിപ്പിക്കണം. അതല്ലെങ്കിൽ കട്ടിള മുറിക്കേണ്ടിയും മറ്റും വരും.