‘എന്റെ സ്വപ്നത്തിന്റെ കാവൽ മാലാഖ’: സംവിധായകൻ രാഹുൽ റിജി നായരുടെ ‘ജീവിത തിരക്കഥ’യിലെ താരം ഇതാണ് The Inspiration Behind 'Kingkarakavyam': A Ten-Year Milestone for Rahul Riji Nair
ആദ്യത്തെ സിനിമയ്ക്കും മൂന്നാമത്തെ സിനിമയ്ക്കും കിട്ടിയ അവാർഡുകളുടെ ധൈര്യം ചെറുതല്ല. ആ ധൈര്യത്തിന്റെ തുടർച്ചയാണു കിങ്കരകാവ്യം.
ആദ്യത്തെ സിനിമയ്ക്കും മൂന്നാമത്തെ സിനിമയ്ക്കും കിട്ടിയ അവാർഡുകളുടെ ധൈര്യം ചെറുതല്ല. ആ ധൈര്യത്തിന്റെ തുടർച്ചയാണു കിങ്കരകാവ്യം.
ആദ്യത്തെ സിനിമയ്ക്കും മൂന്നാമത്തെ സിനിമയ്ക്കും കിട്ടിയ അവാർഡുകളുടെ ധൈര്യം ചെറുതല്ല. ആ ധൈര്യത്തിന്റെ തുടർച്ചയാണു കിങ്കരകാവ്യം.
സംവിധായകനായും നിർമാതാവായും നടനായും സിനിമയിൽ 10 വർഷമാകുമ്പോൾ പുതിയ ചുവടുവയ്പു നടത്തുകയാണു രാഹുൽ റിജി നായർ. സിനിമ നിർമാണവും കഥയെഴുത്തും വെബ് സീരീസുമൊക്കെ കടന്ന് അനിമേഷൻ സിനിമയിലാണു രാഹുലിന്റെ പുതിയ പരീക്ഷണം.
പുതിയ അനിമേഷൻ സിനിമ കിങ്കരകാവ്യം അണിയറയിൽ ഒരുങ്ങുന്നതിനിടെ സിനിമയിലെ സാഹസികതകളെ കുറിച്ചു വനിതയോടു സംസാരിക്കുന്നതിനിടെ ഭാര്യ നിത്യയാണ് ‘ജീവിത തിരക്കഥ’യിലെ പ്രധാന താരമെന്നു രാഹുൽ പറഞ്ഞു.
‘‘നിത്യയുമായുള്ള വിവാഹസമയത്ത് ഞാൻ ഐടി കമ്പനി മാർക്കറ്റിങ് മേധാവി ആയിരുന്നു. നാലു വർഷത്തിനിപ്പുറം 28ാം വയസ്സിൽ അതു രാജി വച്ചു സിനിമയിലിറങ്ങിയപ്പോൾ കൂടെ നിന്നതു നിത്യയാണ്. എന്റെ സ്വപ്നത്തിന്റെ കാവൽ മാലാഖ അവളാണ്.
കൊല്ലമാണ് എന്റെ നാട്. അച്ഛൻ റിജി നായരാണു ഞാൻ സംവിധായകൻ ആകണമെന്നും സിനിമയിലെത്തണമെന്നും ഏറ്റവും ആഗ്രഹിച്ചത്. എല്ലാ തിരക്കഥകളും ആദ്യ ഡ്രാഫ്റ്റ് മുതൽ അച്ഛൻ വായിക്കും. അമ്മ രാജശ്രീയും യുഎസിലുള്ള അനിയത്തി ജാനകിയും മാത്രമല്ല, കട്ട സപ്പോർട്ടായി കുറേ സുഹൃത്തുക്കളുമുണ്ട്.
കളിപ്പാട്ട കടയിലെ കുട്ടി
2012ൽ ആദ്യമായി സംവിധാനം ചെയ്തത് ഡോക്യുമെന്ററിയാണ്. പിന്നെ ഷോർട് ഫിലിമുകളും മ്യൂസിക് വിഡിയോയും സിനിമയും.
ഒറ്റമുറി വെളിച്ചം, ഡാകിനി, കള്ളനോട്ടം, ഖൊഖൊ, കീടം, ഫ്ലാസ്ക് എന്നിവ സംവിധാനം ചെയ്തു.
മലയാളത്തിൽ ജിയോ ഹോട്സ്റ്റാറിന്റെയും സോണി ലിവിന്റെയും ആദ്യ വെബ് സീരീസുകൾ നിർമിച്ചു എന്ന ക്രെഡിറ്റും പേരിനൊപ്പം എഴുതിചേർത്തു. ജയ് മഹേന്ദ്രൻ കഥ എഴുതിയതും നിർമിച്ചതും മാത്രമല്ല, ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.
സിനിമയിൽ എനിക്കു ‘കളിപ്പാട്ട കടയിലെത്തിയ കുട്ടി’യുടെ മനസ്സാണ്. ഒരെണ്ണം കൊണ്ടു മാത്രം തൃപ്തനാകില്ല. ആ ത്രില്ലാണു വ്യത്യസ്തത തേടിയുള്ള യാത്രകൾക്ക് ഊർജവും. കഥ പറയാൻ ഏതു മീഡിയവും തിരഞ്ഞെടുക്കാൻ മടിയില്ല.
ദേശീയ അവാർഡ്, സംസ്ഥാന അവാർഡ്
അഞ്ചാറു വർഷം പല വാതിലുകളും മുട്ടിയ ശേഷമാണ് ആദ്യസിനിമ സഫലമായത്. അതു നിർമിക്കാൻ സുഹൃത്തുക്കളെല്ലാം കൂടി സ്വരൂപിച്ച 20 ലക്ഷം രൂപയിൽ ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് എന്ന നിർമാണകമ്പനി രൂപീകരിച്ചു. സിനിമയിൽ എന്റേതായ വഴി തുറന്നാണ് ഒറ്റമുറി വെളിച്ചം റിലീസ് ചെയ്തത്. 2017ൽ സംസ്ഥാന അവാർഡിൽ നാലെണ്ണം ആ സിനിമ സ്വന്തമാക്കിയതു വഴിത്തിരിവായി.
കള്ളനോട്ടവും പരീക്ഷണമായിരുന്നു. ഫിലിം ഫെസ്റ്റിവലുകളിൽ മാത്രമല്ല, ദേശീയ ചലച്ചിത്ര പുരസ്കാരവും ആ സിനിമ നേടിത്തന്നു. ആദ്യത്തെ സിനിമയ്ക്കും മൂന്നാമത്തെ സിനിമയ്ക്കും കിട്ടിയ അവാർഡുകളുടെ ധൈര്യം ചെറുതല്ല. ആ ധൈര്യത്തിന്റെ തുടർച്ചയാണു കിങ്കരകാവ്യം. ഫീച്ചർ സിനിമയിൽ 10 വർഷമാകുമ്പോൾ പുതിയ ചുവടുവയ്പാണ് അത്.
അഞ്ചു വർഷത്തെ സ്വപ്നം
ലൈവ് ആക്‌ഷനിൽ നിന്നു പൂർണമായി മാറി അനിമേഷൻ സിനിമ ചെയ്യണമെന്ന സ്വപ്നം ആദ്യമായി മനസ്സിലെത്തിയത് കോവിഡ് ലോക്ഡൗൺ സമയത്താണ്. കഥ കണ്ടെത്താനും അനിമേഷനിലേക്ക് മാറ്റാനുമുള്ള പരിശ്രമങ്ങളായിരുന്നു പിന്നീട് മൂന്നു വർഷം.
രണ്ടു വർഷം മുൻപാണു കാർമോണ്ട് ഇൻഫിനിറ്റി അനിമേഷൻ സ്റ്റുഡിയോയുമായി ചേർന്നു നിർമാണം പൂർത്തിയാക്കാനുള്ള അവസരം വന്നത്. ഈ അഞ്ചു വർഷത്തിനിടെയാണ് കേരള ക്രൈം ഫയൽസ് സീസൺ വണ്ണും ജയ് മഹേന്ദ്രയും ഫ്ലാസ്കുമൊക്കെ സംഭവിച്ചത്. കൈകൊണ്ടു വരച്ചുണ്ടാക്കുന്ന 2 ഡി അനിമേഷനിൽ തന്നെ കിങ്കരകാവ്യം ചെയ്യണമെന്നായിരുന്നു സ്വപ്നം. 14 മിനിറ്റു നീളുന്ന ഷോർട് ഫിലിമായി അതു പൂർത്തിയാക്കിയത് ഒരു ചെറുസിനിമയുടെ ബജറ്റിലാണ്.
17ാം നൂറ്റാണ്ടിലെ കഥയിലെ കഥാപാത്രങ്ങളെ ലൈവ് ആക്‌ഷൻ സിനിമയിലൂടെ കാണിക്കാൻ പ്രയാസമുണ്ട്. അതുതന്നെയാണ് അനിമേഷന്റെ വഴിയിലെത്താൻ കാരണവും. കിങ്കരകാവ്യം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കാനൊരുങ്ങി കഴിഞ്ഞു.
മലയാളം അനിമേഷനിൽ മികച്ച ടെക്നീഷൻമാർ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ അനിമേഷനിലും ഇവിടെ വിപ്ലവം വരുമെന്നുറപ്പ്.