‘ആ സിനിമ തന്ന അനുഭവം ഒരു വലിയ നിരാശയിലാണ് എത്തിച്ചത്... കണ്ടതും കേട്ടതും അനുഭവിച്ചതുമല്ല സിനിമ എന്നു പതിയെ മനസ്സിലായി’: സുധി അന്ന സംസാരിക്കുന്നു Sudhi Anna: The Visionary Behind 'Poya Mozhi'
നാൽപ്പതിൽ അധികം രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദർശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത ‘പൊയ്യാമൊഴി’ യിലൂടെ സിനിമയെ ഗൗരവമായി സമീപിക്കുന്നവർക്കിടയിൽ ശ്രദ്ധേയമായ പേരാണ് സുധി അന്ന. ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി സംവിധാനം ചെയ്ത ‘പൊയ്യാമൊഴി’ ടിനി
നാൽപ്പതിൽ അധികം രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദർശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത ‘പൊയ്യാമൊഴി’ യിലൂടെ സിനിമയെ ഗൗരവമായി സമീപിക്കുന്നവർക്കിടയിൽ ശ്രദ്ധേയമായ പേരാണ് സുധി അന്ന. ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി സംവിധാനം ചെയ്ത ‘പൊയ്യാമൊഴി’ ടിനി
നാൽപ്പതിൽ അധികം രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദർശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത ‘പൊയ്യാമൊഴി’ യിലൂടെ സിനിമയെ ഗൗരവമായി സമീപിക്കുന്നവർക്കിടയിൽ ശ്രദ്ധേയമായ പേരാണ് സുധി അന്ന. ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി സംവിധാനം ചെയ്ത ‘പൊയ്യാമൊഴി’ ടിനി
നാൽപ്പതിൽ അധികം രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദർശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത ‘പൊയ്യാമൊഴി’ യിലൂടെ സിനിമയെ ഗൗരവമായി സമീപിക്കുന്നവർക്കിടയിൽ ശ്രദ്ധേയമായ പേരാണ് സുധി അന്ന.
ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി സംവിധാനം ചെയ്ത ‘പൊയ്യാമൊഴി’ ടിനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിച്ചു. ശരത് ചന്ദ്രൻ എഴുതി, വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ആയിരുന്നു. ബെലോയിറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ക്രിയേറ്റീവ് എക്സലൻസിനുള്ള ജോഷ് ബർട്ടൺ അവാർഡ് ഉൾപ്പടെ നിരവധി അംഗീകാരങ്ങളാണ് ‘പൊയ്യാമൊഴി’ സുധിക്ക് നേടിക്കൊടുത്തത്. പക്ഷേ, ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ വർഷങ്ങൾ നീണ്ട പ്രയത്നവും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവുമുണ്ട്.
2016 – ലാണ് സുധി സംവിധായകനായ ആദ്യ സിനിമ ‘ഹല്ലേലൂയ’ തിയറ്ററുകളിലെത്തിയത്. നരേനും മേഘ്ന രാജും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. ആ പരാജയം സുധിയെ എത്തിച്ചത് സിനിമയെന്ന കലയെ മറ്റൊരു തലത്തിൽ നോക്കിക്കാണാനുള്ള ശേഷിയിലേക്കാണ്. അതിന്റെ നേട്ടമാണ് ‘പൊയ്യാമൊഴി’യിലൂടെ പ്രേക്ഷകർ കണ്ടത്.
ചിത്രകാരൻ എന്ന നിലയിലും ഏറെ ശ്രദ്ധേയനായ സുധി കണ്ണൂര്‍ സ്വദേശിയാണ്. മൂന്നാമത്തെ സിനിമയുടെ പണികളിലാണിപ്പോൾ. ചിത്രം ഉടൻ പ്രഖ്യാപിക്കും.
സുധി അന്ന ‘വനിത ഓൺലൈനിൽ’ സംസാരിക്കുന്നു, തന്റെ സിനിമ സങ്കൽപ്പങ്ങളെക്കുറിച്ച്...
സുധിയുടെ സിനിമ സങ്കൽപ്പം എന്താണ് ?
‘ഒരു കൊലപാതകം ചെയ്ത് അതിൽ വിജയിക്കണമെങ്കിൽ, 24 മണിക്കൂറും ആ കൊലപാതകത്തെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരിക്കണം. അതൊരു മുഴുവൻ സമയ ജോലിയായി മാറണം...’
വിഖ്യാത സംവിധായകൻ ഫ്രെഡ് സിന്നെമാൻ (Fred Zinnemann) 1973 ൽ സംവിധാനം ചെയ്ത ‘ദി ഡേ ഓഫ് ജക്കാൾ’ (The Day of the Jackal) എന്ന ചിത്രത്തിൽ നായകനായ ജക്കാൾ (ബ്രിട്ടീഷ് നടൻ എഡ്വേർഡ് ഫോക്സ്) എന്ന പ്രൊഫഷണൽ കില്ലർ, തന്റെ ഇരയെ വീഴ്ത്താനായി നടത്തുന്ന നിഗൂഢമായ ആസൂത്രണത്തിന്റെ കാതലാണ് ഈ വരികൾ. ഒരു കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തിലാണ് പറയുന്നതെങ്കിലും, പറയുന്ന ഈ വാക്കുകൾ ലക്ഷ്യബോധത്തിന്റെ തീവ്രതയെയും ഏകാഗ്രതയെയുമാണ് അടയാളപ്പെടുത്തുന്നത്. ഉന്മാദതുല്യമായ പഠനവും അർപ്പണബോധവുമാണ് ഓരോ പ്രവർത്തിയുടെയും അടിസ്ഥാന ആനന്ദമെന്ന് തിരിച്ചറിയാൻ വൈകിപ്പോയ ഒരാളാണ് ഞാൻ. സിനിമ എന്ന മാധ്യമത്തിന്റെ കരുത്ത് നിരന്തരമായ കാഴ്ചയിലൂടെയും ആലോചനയിലൂടയും സൂക്ഷ്മമായ പഠനത്തിലൂടയും ആണെന്ന് തിരിച്ചറിയാൻ ആദ്യ സിനിമ വേണ്ടി വേണ്ടിവന്നു. ആഗ്രഹം മാത്രമല്ല അറിവ് കൂടി ചേരുമ്പോഴാണ് സിനിമ എന്ന കലയിലേക്കുള്ള വഴി എളുപ്പമാകുന്നത്.
ആദ്യ സിനിമ ‘ഹല്ലേലൂയ’ ഗൃഹാതുരമായ ഒരനുഭവത്തിന്റെ പകർത്തല്‍ പോലെയാണ്. അങ്ങനെയൊരു ആശയത്തിലേക്കും അവതരണത്തിലേക്കും നയിച്ച പ്രേരണ എന്തായിരുന്നു ?
നാടകവും ചിത്രകലയും ചേർന്ന യൗവ്വന കാലത്തെ ആഗ്രഹം മാത്രമായിരുന്നു അന്നെനിക്ക് സിനിമ. ആ കാലത്ത് കണ്ടിരുന്ന മലയാളസിനിമകളിൽ സംവിധായകൻ ഭരതന്റെ സിനിമകളിലെ ദൃശ്യഭംഗിയാണ് സവിധാനം എന്ന ആഗ്രഹത്തിലേക്ക് വഴിത്തിരിച്ചുവിട്ടത്. അദ്ദേഹത്തിന്റെ സിനിമകളിലെ ഓരോ ഫ്രയിമുകളും ഓരോ പെയിന്റിങ് പോലെ മനോഹരമായിരുന്നു. ഭൂതകാലത്തിലെ അല്ലങ്കിൽ വർത്തമനകാലത്തിലെ ആശയങ്ങളോ സംഭവങ്ങളോ പ്രതിരോധങ്ങളോ ആണ് മികച്ച സിനിമയുടെ മൂല്യം നിർണയിക്കുന്നത് എന്ന ബോധവും പിടികൂടിയിരുന്നു. ആ തീവ്രമായ ആഗ്രഹങ്ങളിലാണ്. അറിവോ അനുഭവങ്ങളോ ഇല്ലാതെ ആഗ്രഹം കൊണ്ടുമാത്രം ആദ്യ സിനിമയായ ‘ഹല്ലെലൂയ’ യിലേക്ക് എത്തിച്ചത്.
‘ഹല്ലേലൂയ’ യുടെ പോരായ്മകളായി സ്വയം തിരിച്ചറിഞ്ഞത് എന്തൊക്കെയാണ് ?
ജീവിതാനുഭവങ്ങളാണ് കല എന്ന ചിന്തയിലൂടെ ഉള്ള യാത്ര. കണ്ണൂരിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ജനിച്ചു വളർന്ന എനിക്ക് അച്ഛന്റെയും സഹോദരന്റെയും ചിത്രകലയുടെയും നാടകത്തിന്റെയും അനുഭവപരിസരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീവ്രമായ ആഗ്രഹത്തിൽ ആദ്യത്തെ സിനിമ പൂർത്തിയായി. സിനിമയുടെ മുകൾത്തട്ടിലെ സാങ്കേതികത മാത്രമേ എന്നിട്ടും പഠിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ദൃശ്യഭാഷയിലും സാങ്കേതികമികവിലുമാണ് സിനിമ പ്രേക്ഷകന്റെ ഉള്ളിലേക്ക് കടക്കുന്നത് എന്ന അറിവില്ലായ്മയായിരുന്നു കാരണം. സാമ്പത്തികമായി അത്ര വിജയം നേടിയിട്ടില്ലാത്ത സിനിമ തന്ന അനുഭവം ഒരു വലിയ നിരാശയിലാണ് എത്തിച്ചത്. കണ്ടതും കേട്ടതും അനുഭവിച്ചതും അല്ല സിനിമ എന്ന് പതിയെ മനസ്സിലായി തുടങ്ങി. പിന്നെയും സിനിമ ചെയ്യണം ആഗ്രഹം എന്നെ കൊച്ചിയിൽ തന്നെ പിടിച്ചുനിർത്തി. നിർമ്മാതവിന്റെയും അഭിനേതാക്കളുടെ പിന്നാലെയും നടന്നുതീർത്തു. ആഴമുള്ള അനുഭവങ്ങൾ ഇല്ലാത്തത് കൊണ്ടാവാം എനിക്ക് സിനിമയുടെ അടുത്തോ സിനിമയ്ക്ക് എന്റെ അടുത്തോ എത്താൻ കഴിയാത്തത് കരുതി നിരാശയിലേക്ക് മടങ്ങി. സൗഹൃദങ്ങളിൽ നിന്നും അകന്നു. വളരെ കുറച്ചുമാത്രം ഉണ്ടായിരുന്ന വായനയും വരയും പൂർണമായും ഉപേക്ഷിച്ചു. തിരക്കഥകൾ പലതും എഴുതിനോക്കി. എഴുത്തും വഴങ്ങിയില്ല. ഫോട്ടോഗ്രാഫിയുടെയും പരസ്യചിത്രങ്ങളുടെയും പിന്നാലെ സഞ്ചരിച്ചു. അപ്പോഴും ഒരു സിനിമ കൂടി ചെയ്യണമെന്ന ആഗ്രഹം അസ്തമിക്കാതെ രാത്രിയും പകലും കൊണ്ടുനടന്നു. ചിലപ്പോൾ നമ്മൾ പോലും അറിയാത്ത ചിലരാവും നമ്മളെ വഴിനടത്തുക. പി. എഫ്. മാത്യൂസ് എന്ന എഴുത്തുകാരന്റെ ‘ചാവുനിലം’ എന്ന നോവലിന്റെ വായനയാണ് ചിന്തകളുടെ വഴിമാറ്റിയത്. ആ പുസ്തകവായന എത്തിച്ചത് എഴുത്തുകാരന്റെ വിശാലമായ അറിവുകളുടെ ലോകത്തേക്കാണ്. ‘ഈ. മ. യൗ’ സിനിമയുടെ തിരക്കഥകൃത്ത് കൂടിയായ അദ്ദേഹമാണ് സിനിമ എന്താണന്നു പരിചയപ്പെടുത്തിതന്നത്. സിനിമ ചെയ്യുക എന്നതല്ല സിനിമ കാണുക എന്നതാണ് ബാലപാഠം. ചലച്ചിത്ര പ്രവർത്തകനായ പ്രൊഫസർ ഷാജി ജോസഫ് അദ്ദേഹത്തിന്റെ സിനിമാ ലൈബ്രറിയിലെ ലോകസിനിമയുടെ കളക്ഷനുകൾ തുറന്നുവച്ചു. നിരന്തരമായി സിനിമകൾ കാണാൻ തുടങ്ങിയ ശേഷം കാഴ്ചയുടെ ആസ്വാദന ശീലങ്ങള്‍ മാറിവരുന്നത് എനിക്ക് അനുഭവപ്പെട്ടുതുടങ്ങി.
ലോകസിനിമകൾ കണ്ടാണോ ഇപ്പോഴത്തെ സ്‌റ്റൈലിലേക്ക് എത്തിയത് ?
പാരീസിലെ ഗ്രാന്‍റ് കഫേയിലെ ഇരുട്ടില്‍ നിന്ന് ലൂമിയര്‍ സഹോദരന്‍മാര്‍ തുറന്നുവിട്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ ആ വെളിച്ചം ആദ്യപ്രദര്‍ശനം മുതല്‍ ഇന്ന് ഈ ദിവസം വരെയും അത്ഭുതങ്ങളുടെയും ആസ്വാദനങ്ങളുടെയും തുടര്‍ച്ച തന്നെയായിരുന്നു. ജോർജ് മെലിയസിന്റെ ‘ട്രിപ്പ് ടു ദി മൂണ്‍’, ഗ്രിഫ്‌ത്തിന്റെ ‘ബര്‍ത്ത് ഓഫ് എ നേഷന്‍’ തുടങ്ങിയ ആദ്യകാല സിനിമകള്‍ കണ്ട് അത്ഭുതത്തിന്റെയും കൗതുകത്തിന്റെയും മറ്റൊരു കാഴ്ചയിലൂടെ യാത്ര ആരംഭിച്ചു. സിനിമ ഒരു കേവലവിനോദം മാത്രമല്ല, അത് ഉത്തരവാദിത്വപ്പെട്ട സാമൂഹികവും രാഷ്ട്രീയവുമായ ഒരു പ്രവർത്തനം കൂടിയാണെന്ന് ബർഗ്മാൻ, സത്യജിത്ത്റായ്, കുറസോവ, മിസോഗുച്ചി, ഒഷീമ, ഒസു തുടങ്ങിയവർ പറഞ്ഞുവയ്ക്കുമ്പോൾ കാഴ്ചകളെ അട്ടിമറിച്ചുകൊണ്ട് റിയലിസത്തില്‍ നിന്ന് സിനിമ സ്വപ്നങ്ങളുടെയും അമൂർത്ത ദൃശ്യമാനങ്ങളുടെയും വിശദീകരണത്തിലേക്കും മാറി.
കൂടുതൽ സ്വാധീനിച്ച സംവിധായകർ ആരൊക്കയാണ് ?
ജോദ്രോവിസ്കിയുടെയും ബെലതാറിന്റെയും സിനിമകൾ എന്റെ സിനിമാ സങ്കൽപ്പങ്ങളെ വിശാലമായ മറ്റൊരു ആകാശത്തിലേക്ക് വഴിനടത്തി. സിനിമ ചെയ്യുക എന്നതല്ല ഏറെ ബുദ്ധിമുട്ട് സിനിമ കാണുക എന്നതാണ് എന്ന തിരിച്ചറിവിൽ എത്തി. റിയലിസ്റ്റിക് ആയ ആഖ്യാനങ്ങളിൽ നിന്ന് അമൂർത്തമായ ദൃശ്യമാനങ്ങളിലേക്ക് സിനിമാകാഴ്ചകളെ മാറ്റി. കണ്ണുകളുടെ കാഴ്ച മാത്രമല്ല ഹൃദയംകൊണ്ട് അനുഭവിക്കാനും പഠിച്ചുതുടങ്ങി. അരവിന്ദന്റെയും അടൂറിന്റെയും കെ.ജി.ജോർജിന്റെയും സിനിമകൾ വീണ്ടും വീണ്ടും കണ്ടുതുടങ്ങി. മലയാളത്തിൽ അമ്പരിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങൾ ചെറിയ ചിലവിൽ ഉണ്ടാകുന്നത് കാണുമ്പോൾ എന്റെ പ്രതീക്ഷയും കൂടുന്നുണ്ട്.
‘പൊയ്യാമൊഴി’ യുടെ തുടക്കം എങ്ങനെയായിരുന്നു ?
ഏറെ ഭയത്തോടെയാണ് രണ്ടാമത്തെ സിനിമയേക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. ഒരു പരീക്ഷണം പോലെ രണ്ടാമത്തെ സിനിമ ‘പൊയ്യാമൊഴി’ യുടെ പ്രവർത്തനം ആരംഭിച്ചു. നിരവധി രാജ്യങ്ങളിലെ അന്താരാഷ്ട്ര മേളകളിൽ സിനിമ പ്രദർശിപ്പിക്കാൻ സാധിച്ചു. പുതിയ സിനിമകളെ പരിചയപ്പെടാനുള്ള വഴികളായിരുന്നു ഓരോ ചലച്ചിത്രമേളകളും. ഈ അടുത്ത കാലത്ത് കണ്ട ജർമൻ സംവിധായകനായ വിം വെൻഡേഴ്സിൻറെ ‘പെർഫക്ട് ഡേ’ എനിക്കു വ്യക്തിപരമായി ഒരുപാടു മാറ്റങ്ങൾ തന്ന സിനിമയാണ്. ആ സിനിമ കണ്ടവർക്ക് അറിയാം എന്ത് കാഴ്ചാ അനുഭൂതിയാണത് തന്നതെന്ന്. മണിക്കൂറുകൾക്കും ദിവസങ്ങൾക്കും എത്രമാത്രം സൗന്ദര്യമുണ്ടെന്ന് ആ കാഴ്ചകൾ നമ്മളെ ബോധ്യപ്പെടുത്തുന്നു. അതു കൊണ്ടു തന്നെയാണ് സിനിമയിലെ കാഴ്ചാശീലങ്ങൾ എനിയും മാറുമെന്ന് തോന്നുന്നത്. സിനിമ കാണുമ്പോൾ അതിന്റെ പൂർണ്ണഭംഗിയോടെ നമ്മളെ പുതിയ അനുഭവതലത്തിൽ എത്തിക്കുന്നുണ്ടങ്കിൽ സിനിമയെ നമ്മൾ തേടുന്നതുപോലെ സിനിമ നമ്മളെയും തേടും.
‘കലയുടെ നിയുക്ത ധർമ്മം, പലപ്പോഴും നമ്മൾ കരുതുന്നത് പോലെ, ആശയങ്ങൾ പ്രചരിപ്പിക്കുക, ചിന്തകൾ പ്രചരിപ്പിക്കുക, ഒരു മാതൃകയായി സേവിക്കുക എന്നിവയല്ല. കലയുടെ ലക്ഷ്യം ഒരു വ്യക്തിയെ മരണത്തിനായി ഒരുക്കുക, അവന്റെ ആത്മാവിനെ ഉഴുതുമറിക്കുക, അതിനെ നന്മയിലേക്ക് മാറ്റാൻ പ്രാപ്തമാക്കുക എന്നതാണ്’ എന്ന ആന്ദ്രെ തർക്കോവ്സ്കിയുടെ വാക്യമാണ് ഞാൻ മനസ്സിൽ സൂക്ഷിക്കുന്നത്.