‘വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ’: കടുത്ത വിമർശനവുമായി വ്യാസൻ കെ.പി.
ലൈംഗികാതിക്രമ ആരോപണം നേരിടുന്ന റാപ്പര്‍ വേടനെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി തിരഞ്ഞെടുത്തതില്‍ കടുത്ത വിമർശനവുമായി സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസൻ കെ.പി. ജൂറി അധ്യക്ഷൻ പ്രകാശ് രാജിനെയുൾപ്പടെ കടന്നാക്രമിക്കുന്ന ഒരു കുറിപ്പാണ് വ്യാസൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
‘വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ കേരളത്തിലെ സാംസ്കാരിക നായികാ നായകന്മാർ എന്തുമാത്രം ബഹളം വച്ചേനെ ? മാധ്യമ പൂങ്കവന്മാർ ചർച്ചിച്ചു ചർച്ചിച്ചു നേരം വെളുപ്പിക്കുമായിരുന്നില്ലേ ?
ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണ് എന്നു മാത്രമേ പറയാനുള്ളൂ...
ജൂറിയുടെ തീരുമാനം അന്തിമമാണ്. അത് അംഗീകരിക്കുന്നവർ മാത്രം അവാർഡിന് അയച്ചാൽ മതി എന്ന് നിബന്ധനയും ഉണ്ട്.
ആയതിനാൽ ഞാൻ ഈ അവാർഡിനെ അംഗീകരിക്കുന്നു. അറിയപ്പെടുന്ന നല്ല ഒന്നാന്തരം കമ്മിയായ പ്രകാശ് രാജ് ആണ് ചെയർമാൻ എങ്കിലും എല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ
നബി: ചില വർഷങ്ങൾക്കു മുൻപ് കമ്മാരസംഭവം എന്ന ചിത്രത്തിന് ദിലീപിന് അവാർഡ് കൊടുക്കുമോ എന്ന് ഭയപ്പെട്ട് അദ്ദേഹത്തെ പരിഗണിക്കരുത് എന്ന് പറഞ് ബഹളം വച്ച സാംസ്കാരിക നായകർക്കും സർക്കാരിന് തന്നെയും നല്ല നമസ്കാരം’.– വ്യാസൻ കുറിച്ചതിങ്ങനെ.
വ്യാസനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.