ഫിറ്റ്നസ് ഹരമായി... ഗ്രാറ്റ്സിയ താരമായി
പ്രചോദനത്തിന്റെ ഒരു കനൽ ഉള്ളിലുണ്ടോ? അതു കെടാതെ കാത്തു സൂക്ഷിക്കുക ലളിതമായ കാര്യമല്ല. കഠിനാധ്വാനവും വേദനയും ചേർത്തുവച്ചാണല്ലോ ഒാരോരുത്തരും പ്രിയപ്പെട്ട സ്വപ്നങ്ങളെ സ്വന്തമാക്കുന്നത്. ലക്ഷ്യബോധത്തോടെ മുൻപോട്ടു നീങ്ങുമ്പോൾ കഠിനാധ്വാനത്തിന്റെ വിയർപ്പണിയുമ്പോൾ ആ കനൽ കെട്ടു പോകില്ല. അത്
പ്രചോദനത്തിന്റെ ഒരു കനൽ ഉള്ളിലുണ്ടോ? അതു കെടാതെ കാത്തു സൂക്ഷിക്കുക ലളിതമായ കാര്യമല്ല. കഠിനാധ്വാനവും വേദനയും ചേർത്തുവച്ചാണല്ലോ ഒാരോരുത്തരും പ്രിയപ്പെട്ട സ്വപ്നങ്ങളെ സ്വന്തമാക്കുന്നത്. ലക്ഷ്യബോധത്തോടെ മുൻപോട്ടു നീങ്ങുമ്പോൾ കഠിനാധ്വാനത്തിന്റെ വിയർപ്പണിയുമ്പോൾ ആ കനൽ കെട്ടു പോകില്ല. അത്
പ്രചോദനത്തിന്റെ ഒരു കനൽ ഉള്ളിലുണ്ടോ? അതു കെടാതെ കാത്തു സൂക്ഷിക്കുക ലളിതമായ കാര്യമല്ല. കഠിനാധ്വാനവും വേദനയും ചേർത്തുവച്ചാണല്ലോ ഒാരോരുത്തരും പ്രിയപ്പെട്ട സ്വപ്നങ്ങളെ സ്വന്തമാക്കുന്നത്. ലക്ഷ്യബോധത്തോടെ മുൻപോട്ടു നീങ്ങുമ്പോൾ കഠിനാധ്വാനത്തിന്റെ വിയർപ്പണിയുമ്പോൾ ആ കനൽ കെട്ടു പോകില്ല. അത്
പ്രചോദനത്തിന്റെ ഒരു കനൽ ഉള്ളിലുണ്ടോ? അതു കെടാതെ കാത്തു സൂക്ഷിക്കുക ലളിതമായ കാര്യമല്ല. കഠിനാധ്വാനവും വേദനയും ചേർത്തുവച്ചാണല്ലോ ഒാരോരുത്തരും പ്രിയപ്പെട്ട സ്വപ്നങ്ങളെ സ്വന്തമാക്കുന്നത്. ലക്ഷ്യബോധത്തോടെ മുൻപോട്ടു നീങ്ങുമ്പോൾ കഠിനാധ്വാനത്തിന്റെ വിയർപ്പണിയുമ്പോൾ ആ കനൽ കെട്ടു പോകില്ല. അത് അഗ്നിജ്വാലയാകും. ജീവിതമാകെ പ്രകാശം പകരും...
ശരീരത്തിലെ അധിക കൊഴുപ്പു കുറയ്ക്കുന്നതിനായി വളരെ യാദൃച്ഛികമായാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ഗ്രാറ്റ്സിയ മൂന്നു വർഷങ്ങൾക്കു മുൻപ് ജിമ്മിലെത്തുന്നത്. വർക്കൗട്ടിലൂടെയും വ്യായാമങ്ങളിലൂടെയും ശരീരഭംഗി തിരികെ നേടിക്കഴിഞ്ഞും ഫിറ്റ്നസ് ഗ്രാറ്റ്സിയയെ വല്ലാതെ മോഹിപ്പിച്ചു. ജീവിതം മുഴുവൻ ശരീരം ഫിറ്റായിരിക്കുന്നത് എത്ര നല്ലതാണ് എന്നു ചിന്തിക്കുകയായിരുന്നു ആ പെൺകുട്ടി. അങ്ങനെ ഫിറ്റ്നസ് ഗ്രാറ്റ്സിയയ്ക്കു ഹരമായി. ഒട്ടേറെ ശരീരസൗന്ദര്യമത്സരങ്ങളിൽ ഗ്രാറ്റ്സിയ താരമായി.
കോട്ടയം അടിച്ചിറ സ്വദേശിനിയായ ഗ്രാറ്റ്സിയ അഭിഭാഷകയാണ്. സൈബർ ആൻഡ് െഎ പി ആർ ലോയിൽ എൽ എൽ എം വിദ്യാർഥിനിയുമാണ് ഈ ഇരുപത്തിനാലുകാരി. കരിയറിന്റെയും പഠനത്തിന്റെയും തിരക്കിനിടയിലും ശരീരം ഫിറ്റായിരിക്കുക എന്ന ലക്ഷ്യത്തിനാണ് ഗ്രാറ്റ്സിയ പ്രാധാന്യം നൽകുന്നത്. തന്റെ ഫിറ്റ്നസ് വഴികളെക്കുറിച്ച് ഗ്രാറ്റ്സിയ മനസ്സു തുറക്കുന്നു.
ജിമ്മിൽ പോയ പഠനകാലം
18-19 വയസ്സു മുതൽ എന്റെ ശരീരഭാരം കൂടിത്തുടങ്ങിയിരുന്നു. 21 വയസ്സായപ്പോഴേക്കും 60 കിലോയോളമെത്തി. ഭാരത്തേക്കാളധികമായി കൊഴുപ്പിന്റെ വർധനവായിരുന്നു എന്റെ പ്രശ്നം. കോവിഡ് കാലമായതിനാൽ വീട്ടിൽ തന്നെ ഇരിപ്പായിരുന്നു. അന്നു മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ തോട്ടിൽ എൽ എൽ ബി രണ്ടാം വർഷം പഠിക്കുകയാണ്. എൽ എൽ ബി രണ്ടാം വർഷം കഴിഞ്ഞപ്പോഴാണു ജിമ്മിൽ പോയിത്തുടങ്ങിയത്. ശരീരഭാരം കുറയ്ക്കുന്നതിനായി ജിമ്മിൽ കാർഡിയോ വ്യായാമങ്ങളും വെയ്റ്റ് ട്രെയ്നിങ്ങുമായിരുന്നു ചെയ്തിരുന്നത്. ക്ലാസ് തുടങ്ങിയിരുന്നതിനാൽ വൈകുന്നേരങ്ങളിലാണു ജിമ്മിൽ പോയിരുന്നത്. ദിവസം ഒന്നര മണിക്കൂറോളം ജിമ്മിൽ വർക്കൗട്ട് ചെയ്തിരുന്നു. വിദഗ്ധ നിർദേശത്തോടെ ഡയറ്റ് കൂടി ശ്രദ്ധിച്ചപ്പോൾ കൊഴുപ്പു കുറഞ്ഞു തുടങ്ങി. ആറു മാസം കൊണ്ടു പ്രകടമായ വ്യത്യാസം കാണാനായി. ശരീരം നന്നായി ടോൺഡ് ആയി.
ശരീര സൗന്ദര്യ മത്സരങ്ങളിലേക്ക്
എന്റെ രൂപത്തിൽ വന്ന മാറ്റം എനിക്കു പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണു നൽകിയത്. അങ്ങനെ ഫിറ്റ്നസ് നിലനിർത്തുക ഒരു പാഷനായി മാറി. വെയ്റ്റ് ട്രെയ്നിങ് പൊതുവെ ഓരോ ദിവസവും ഓരോ മസിൽ ഗ്രൂപ്പിനുവേണ്ടിയാണു ചെയ്യുന്നത്. ഒരു ദിവസം ചെസ്റ്റ്, അടുത്ത ദിവസം ട്രൈസെപ്സ്. ബാക് , ബൈസെപ്സ്, ലെഗ്സ്, ആബ്സ്, ഷോൾഡർ അ ങ്ങനെ... കോട്ടയം കുമാരനല്ലൂരിലെ ‘പവർ ഹൗസ്’ എന്ന ജിമ്മിലായിരുന്നു ഞാൻ ആദ്യം വർക്കൗട്ട് തുടങ്ങിയത്. അവിടെ നിന്നാണു മത്സരത്തിനു പോയത്. എന്റെ സുഹൃത്തും ഫിറ്റ്നസ് ട്രെയ്നറുമായ അഖിലേഷാണു ശരീരസൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ മോട്ടിവേറ്റു ചെയ്തത്. ബോഡിബിൽഡിങ്ങിൽ തന്നെ ‘വിമൻ ഫിസിക്’ എന്ന കാറ്റഗറിയിലായിരുന്നു മത്സരിച്ചത്. മസ്കുലർ ശരീര ഘടനയല്ല, നല്ല ടോൺഡ് ആയ ശരീരപ്രകൃതമാണ് ഈ മത്സരത്തിന്റെ മാനദണ്ഡം. ആദ്യമത്സരം സംസ്ഥാനതലത്തിലായിരുന്നു. 2022–ൽ എറണാകുളത്തായിരുന്നു മത്സരം. ഒട്ടേറെ മത്സരാർത്ഥികളിൽ നിന്ന് ഞാൻ സെക്കൻഡ് റണ്ണർ അപ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ശരീരത്തിന്റെ ഫിറ്റ്നസും പേശികളുടെ ടോണുമാണ് ഇവിടെ നിർണയിക്കുന്നത്. അഴകളവുകൾ കൃത്യമാണോ എന്നു വിലയിരുത്തുന്നു. അതേ വർഷം തന്നെ സംസ്ഥാന തലത്തിൽ വീണ്ടും മത്സരിച്ചു. സെക്കൻഡ് റണ്ണർ അപ്പായി. കൃത്യമായി ഡയറ്റു നോക്കി വർക്കൗട്ട് ചെയ്ത് കൂടുതൽ മുന്നൊരുക്കങ്ങളോടെ വിമൻ ഫിസിക് വിഭാഗത്തിൽ തന്നെയാണു പങ്കെടുത്തത്. ഒരു വർഷം കഴിഞ്ഞ് 2023–ൽ ‘ മിസ് ഫിറ്റ്നസ് കോട്ടയം’ എന്ന ടൈറ്റിൽ തന്നെ സ്വന്തമാക്കി. ഇതും വിമൻ ഫിസിക്’ എന്ന കാറ്റഗറി തന്നെയാണ്. ശരീരത്തിന്റെ അനുപാതങ്ങൾ കാണിച്ചു പോസ് ചെയ്യുകയാണിവിടെ ചെയ്യുന്നത്. അപ്പോഴേക്കും കാരിത്താസിലെ വി. കെയർ എന്ന ജിമ്മിലേക്കു മാറിയിരുന്നു.
ആം റെസ്‌ലിങ്ങിലേക്ക്
ജിമ്മിൽ നിന്നാണ് ആം റെസ്‌ലിങ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത് . ‘ആം റെസ്‌ലിങ് എന്ന പഞ്ചഗുസ്തി ’ പൊതുവെ പെൺകുട്ടികൾ അധികം പങ്കെടുക്കുന്ന വിഭാഗമല്ല. കൈകൾ ഉപയോഗിച്ച് ഏർപ്പെടുന്ന ഈ കായിക വിനോദത്തിൽ ഇടതോ വലതോ കൈകൾ ഉപയോഗിച്ച് എതിരാളിയെ മലർത്തിയടിക്കുകയാണു ചെയ്യുന്നത്. ഇത് ഒരു റിസ്കി സ്പോർട്ട് ആണ്. നന്നായി പരിശീലനം ലഭിക്കാതെ പങ്കെടുത്താൽ തോൾ സന്ധി ഇളകാനുള്ള സാധ്യതയുണ്ട്. ആം റെസ്‌ലിങ് പരിശീലനം ജിമ്മിൽ നിന്നു ലഭിച്ചിരുന്നു. 2022–ലാണ് ആം റെസ്‌ലിങ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഡിസ്ട്രിക്‌റ്റ് ലെവലിൽ സ്വർണമെഡലുമായാണു മടങ്ങിയത്.
എന്റെ ഡയറ്റിങ് രീതികൾ
ആസ്വദിച്ചു ഫൂഡ് കഴിക്കുന്നയാളാണ് ഞാൻ. ആദ്യം ജിമ്മിൽ വർക്കൗട്ട് തുടങ്ങിയ സമയത്തു വളരെ കർശനമായ ഡയറ്റിങ് ഒന്നും ചെയ്തിരുന്നില്ല. പുറത്തുനിന്നുള്ള ഭക്ഷണവും ബേക്കറി വിഭവങ്ങളും എണ്ണയുമൊക്കെ ഒഴിവാക്കി. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് ഇതെല്ലാം ശരീരത്തിന് ആവശ്യമായ അളവിൽ കഴിച്ചു. മത്സരത്തിന്റെ ഘട്ടത്തിലാണു ഡയറ്റ് കൃത്യമായി ശ്രദ്ധിച്ചത്. വീട്ടിൽ തയാറാക്കുന്ന ആഹാരം തന്നെയാണു കഴിക്കുന്നത്. ബ്രേക്ഫാസ്‌റ്റിന് ദോശ, ഇഡ്‌ലി, പുട്ട് അങ്ങനെ. ഉച്ചയ്ക്ക് ചോറ് അല്ലെങ്കിൽ ചപ്പാത്തി. അത്താഴത്തിനു ചോറും ചപ്പാത്തിയും ഒഴിവാക്കി സാലഡ് കഴിക്കും. പുറത്തുനിന്നുള്ള ആഹാരമെല്ലാം കഴിയുന്നത്ര ഒഴിവാക്കും.നാച്വറൽ പ്രോട്ടീൻ ഉറവിടങ്ങളായ ചിക്കനും മീനും മുട്ടയും കൂടുതലായി കഴിക്കും. കൂടുതൽ പച്ചക്കറികൾ കഴിക്കാറുണ്ട്. സാലഡ് പ്രിയപ്പെട്ട ഭക്ഷണമാണ്. ലെറ്റ്യൂസ് ഇലകളും കാപ്സിക്കവുമൊക്കെ സാലഡിന്റെ ഭാഗമാക്കി. മധുരക്കിഴങ്ങു കഴിക്കാറുണ്ട്. എല്ലാ വിഭാഗം പഴങ്ങളും കഴിക്കും. കാലറി കൂടുതലായതിനാൽ ഏത്തപ്പഴം ഒഴിവാക്കും. തണ്ണിമത്തൻ , പപ്പായ, മുന്തിരി എന്നിവ പ്രിയപ്പെട്ടതാണ്. ഡ്രൈ ഫ്രൂട്ട്സ് ചെറിയ അളവിൽ ദിവസവും കഴിക്കാറുണ്ട്. അവക്കാഡോയും ഇഷ്ടമാണ്. ആഹാരത്തിന്റെ അളവു കുറയ്ക്കാതെ ഗുണമേന്മ കൂട്ടുകയാണു ഞാൻ ചെയ്തത്. ചോറിന്റെ അളവു നന്നായി കുറച്ചു. പ്രോട്ടീൻ സപ്ലിമെന്റും ഉപയോഗിക്കാറുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ വരുമ്പോൾ ജിമ്മിലുള്ള ഡോക്ടറുടെ കൺസൽറ്റേഷൻ തേടും.
വർക്കൗട്ടും വ്യായാമങ്ങളും
വർക്കൗട്ട് ചെയ്യുമ്പോൾ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും സാധാരണമാണ്. ആദ്യ മത്സരത്തിന് ഒരുങ്ങിയ സമയത്ത് എനിക്കു കടുത്ത പേശീവേദനയുണ്ടായിരുന്നു. ആ കാലത്തു പീരിയഡ്സിന്റെ വേദനയും കൂടി വരുമ്പോൾ നന്നേ ബുദ്ധിമുട്ടി. പിന്നീട് അതു ശീലമായി..ജിമ്മിലെ വർക്കൗട്ടു കൂടാതെ രാവിലെ അഞ്ചു കിലോമീറ്ററോളം നടക്കാറുണ്ട്. ഞായറാഴ്ചകളിൽ ജിമ്മിൽ പോകാത്തപ്പോഴും നടക്കാറുണ്ട്, നീന്തലാണ് പ്രിയപ്പെട്ട മറ്റൊരു വ്യായാമം. ഡംബൽ വർക്കൗട്ടുകളും ചെയ്യാറുണ്ട്. ജിമ്മിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്താൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. കാർഡിയോ വ്യായാമങ്ങളിലാണ് പൊതുവെ എല്ലാവരും ശ്രദ്ധിക്കുന്നത്. എന്നാൽ കാർഡിയോ വ്യായാമങ്ങൾ താൽക്കാലിക ഫലം നൽകുന്നവയാണ്. പിന്നീട് ഫൂഡ് കഴിക്കുമ്പോൾ ഭാരം വർധിക്കാം. വെയ്റ്റ് ട്രെയിനിങ് ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ഇപ്പോൾ ഞാൻ രാവിലെ ആറരയ്ക്ക് ജിമ്മിലെത്തി കാർഡിയോ വ്യായാമങ്ങളും വെയ്റ്റ് ട്രെയ്നിങ്ങും സ്ഥിരമായി ചെയ്യുന്നു.
സ്ത്രീകൾ ഫിറ്റ്നസ് ട്രെയിനിങ് ചെയ്താൽ
മസിലുകൾ രൂപപ്പെടുന്നതു സ്ത്രൈണതയെ ബാധിക്കുമോ എന്നതു ഞാൻ സാധാരണ നേരിടുന്ന ചോദ്യമാണ്. മത്സരത്തിനു പോകുമ്പോൾ അതിനുള്ള മുന്നൊരുക്കങ്ങളെല്ലാം സ്ത്രൈണഭംഗിയെ ബാധിക്കും. നിലവിൽ നിന്നു വ്യത്യസ്തമായൊരു ശാരീരിക സ്ഥിതി രൂപപ്പെടുന്നുണ്ടല്ലോ. പക്ഷേ ഞാൻ അതേക്കുറിച്ചു ചിന്തിക്കാറേയില്ല. അത് ഒരു കലയായാണു ഞാൻ കാണുന്നത്. മത്സരത്തിന്റെ കാലഘട്ടം കഴിയുമ്പോൾ സ്വാഭാവികമായ ശാരീരിക സ്ഥിതിയിലേക്കു മടങ്ങി വരും. ഒരിക്കൽ ഫിറ്റ്നസിലേക്കു സജീവമായി കടന്നുവന്നാൽ അതിൽ നിന്നൊരു മടക്കം ബുദ്ധിമുട്ടാണെന്നാണു ഞാൻ കരുതുന്നത്. കോടതിയിൽ പ്രാക്ടീസ് തുടങ്ങിയപ്പോൾ ആറു മാസത്തോളം ജിമ്മിൽ നിന്ന് ഇടവേള എടുക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ, ശരീരഭാരം അൽപമൊന്നു കൂടി. ഞാൻ വീണ്ടും ജിമ്മിലേക്കു മടങ്ങിയെത്തി.
ഫിറ്റ്നസ്സിൽ നിന്നു മോഡലിങ്ങിലേക്ക്
കോട്ടയം അടിച്ചിറ വെട്ടിയാങ്കൽ പ്രഫസർ ജോയ് ജോസഫിന്റെയും സൈക്കോളജിസ്‌റ്റായ മോളിയുടെയും ഏക പുത്രിയായ ഗ്രാറ്റ്സിയ ഫിറ്റ്നസിൽ സജീവമായതിനു ശേഷമാണ് മോഡലിങ്ങിലേക്ക് എത്തിയത്. 2025-ൽ മത്സരങ്ങളിൽ നിന്ന് ഇടവേള എടുക്കുന്ന ഗ്രാറ്റ്സിയ കൂടുതൽ കരുത്തോടെ പുതിയ മത്സരങ്ങളെ സ്വപ്നം കാണുകയാണ്.
‘‘ജീവിതത്തിൽ ഒന്നിനേക്കുറിച്ചും പേടി തോന്നാറില്ല. കാരണം അത്രയും ത്യാഗം സഹിച്ചാണ് ഞാൻ ഫിറ്റ്നസ് മത്സരങ്ങളിൽ പങ്കെടുത്തത്. അതു കൊണ്ടാകാം എന്തും ഫെയ്സ് ചെയ്യാൻ പറ്റും എന്നൊരു ധൈര്യം മനസ്സിലുണ്ട്.’’ - ഫിറ്റ്നസ് എന്നാൽ ഉൾക്കരുത്തു കൂടിയാണെന്ന ഒാർമപ്പെടുത്തൽ ഗ്രാറ്റ്സിയയുടെ ഈ വാക്കുകളിലുണ്ട്.