ADVERTISEMENT

 

‘പോകുന്ന വഴിയിൽ ചിലപ്പോൾ കാട്ടാനയുണ്ടാകും. പേടിക്കേണ്ട വഴിയിൽ ആനമയക്കിയുമുണ്ട്’ ട്രെക്കിങ്ങിനു പോകും മുൻപ് വനംവകുപ്പ് വാച്ചറായ സുരേഷ് ചേട്ടൻ പറഞ്ഞു. ആനമയക്കി(ആനയെ വിരട്ടി)യെന്ന ചെടിയുണ്ടെങ്കിൽ അതിനടുത്തേക്ക് കാട്ടാനയെത്തില്ലെന്നാണ് കരുതുന്നത്. വേനലിൽ ഇലകൾ തളിർത്ത വനത്തിലേക്കാണ് മൺസൂൺ മഴയെത്തുന്നത്. വരണ്ടു നിന്ന പ്രകൃതിയാകെ പച്ചപ്പിന്റെ മേലാപ്പണിഞ്ഞ് സുന്ദരിയായിക്കഴിഞ്ഞു. മുട്ടോളമെത്തുന്ന ഗം ബൂട്ടിൽ ഏതൊക്കെയോ കാട്ടുകിഴങ്ങുകളിട്ട എണ്ണ തൂത്തു പിടിപ്പിക്കുന്നതിനിടെ തൃശൂരിലെ ഫോറസ്ട്രി കോളജ് വിദ്യാർഥികൾ മരങ്ങളിൽ പേര് രേഖപ്പെടുത്തിയ കാര്യം മറ്റൊരു വാച്ചറായ കെ.എം.അനൂപ് സൂചിപ്പിച്ചു.

ഓരോ മഴയിലും കോടമഞ്ഞു വന്നു പൊതിയുന്ന കാടിന്റെ ആഴങ്ങളിലൂടെയും വിശാലമായ തുറന്ന പുൽമേടുകളിലൂടെയുമായി 4 കിലോമീറ്ററോളം നീളുന്ന നടത്തത്തിനൊടുവിൽ എത്തുന്നത് സമുദ്ര നിരപ്പിൽ നിന്ന് 1048 മീറ്റർ ഉയരത്തിലാണ്. കാസർകോട് ജില്ലയുടെ ഏറ്റവും ഉയരമുള്ള സ്ഥലം ഇതാണ്.

മൺസൂണിലും ഇവിടം പ്രകൃതി സ്നേഹികൾക്കും സഞ്ചാരികൾക്കും ഓൺ സീസൺ തന്നെയാണ്. വേനലിൽ വരണ്ടു നിൽക്കുന്ന കാടിന്റെ ചില ഭാഗങ്ങൾ ഒരു മഴ കൊണ്ടു തന്നെ മാറും. വരണ്ടുണങ്ങിയ പുൽമേടുകളിലെ ചെടികൾ തഴച്ചു വളരും. മഴക്കാഴ്ചകളുടെ വിരുന്നാകും റാണിപുരം യാത്രികർക്കു മുന്നിലൊരുക്കുന്നത്. മാറി വരുന്നകാടിന്റെ കാഴ്ചകളിൽ പെയ്യുന്ന ഓരോ മഴയും യാത്രികർക്കു പുത്തൻ അനുഭവമാകും.

റാണിപുരമെത്താൻ

ഹൊസ്ദുർഗ് താലൂക്കിന്റെ കിഴക്കൻ മേഖലയിൽ പനത്തടിയിൽ നിന്നാണ് റാണിപുരത്തേക്കുള്ള വഴി തുടങ്ങുന്നത്. മുൻപ് മാടത്തുമല എന്നാണ് ഈ മേഖല അറിയപ്പെട്ടിരുന്നത്. ഈ മേഖലയ്ക്കു സമീപമുള്ള കർണാടക വനമേഖല ഇപ്പോളും ഈ പേരിലാണ് അറിയപ്പെടുന്നത്.

റാണിപുരത്തേക്ക് പോകാൻ തെക്കൻ ജില്ലകളിൽ നിന്നെത്തുന്നവർക്ക് ഏറ്റവും എളുപ്പം കാഞ്ഞങ്ങാട് എത്തുകയെന്നതാണ്. കാഞ്ഞങ്ങാട് നിന്നും രാവിലെ ഒരു കെഎസ്ആർടിസിയുണ്ട് റാണിപുരത്തേക്ക്. റാണിപുരം എക്കോ ടൂറിസം കേന്ദ്രത്തിനു മുൻപിൽ അവസാനിക്കുന്ന ബസ് സർവീസ്. ഈ ഒരു ബസ് മാത്രമാണ് പൊതുഗതാഗത മാർഗമുള്ളത്. സ്വന്തം വാഹനമില്ലെങ്കിൽ കാഞ്ഞങ്ങാട് – പാണത്തൂർ പാതയിൽ പനത്തടിയിൽ ഇറങ്ങി ഓട്ടോയോ ജീപ്പോ വിളിക്കണം. പനത്തടിയിൽ നിന്ന് 9 കിലോ മീറ്റർ ദൂരമുണ്ട് റാണിപുരത്തേക്ക്.

ജനവാസ മേഖലകളും തോട്ടങ്ങളും പിന്നിട്ട് പെട്ടെന്നു തന്നെ വനമേഖലയിലേക്കു പ്രവേശിക്കും. ഏതാനും കിലോമീറ്റർ അർധ നിത്യ ഹരിത വനമേഖലയിലൂടെയാണ് പിന്നീടുള്ള യാത്ര. കഴിഞ്ഞ വർഷം ടാറിങ് പൂർത്തിയാക്കിയതിനാൽ നല്ല റോഡാണ്. അപകട വളവുകളുള്ളതിനാൽ ശ്രദ്ധയോടെ വേണം ഈ വഴിയിലൂടെ വാഹനമോടിക്കാൻ.

ഇക്കോ ടൂറിസം കേന്ദ്രത്തിനു താഴെയായി വാഹനം പാർക്ക് ചെയ്ത് ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റും വാങ്ങിയാൽ റാണിപുരത്തേക്കുള്ള ട്രെക്കിങ് തുടങ്ങാം. ഭക്ഷണവും വെള്ളവും ഇവിടെ കടകളിൽ തന്നെ ലഭിക്കും. വന സംരക്ഷണ സമിതി നേതൃത്വത്തിൽ കഫ്ടീരിയ പ്രവർത്തനവും തുടങ്ങിയിട്ടുണ്ട്.

ദിവസവും രാവിലെ വനംവകുപ്പ് വാച്ചർമാർ ട്രക്കിങ് പാതയിലൂടെ സഞ്ചരിച്ച് വന്യമൃഗങ്ങളുടെ പ്രശ്നമില്ലെന്നും പാത സുരക്ഷിതമാണെന്നും അറിയിച്ച ശേഷമേ മുകളിലേക്ക് പ്രവേശനം അനുവദിക്കൂ.

ടിക്കറ്റ് കൗണ്ടർ എത്തും മുൻപ് ഡിടിപിസി റിസോർട്ടുണ്ട്. മുൻപ് ട്രെക്കിങ് നടത്തിയിരുന്നത് ഇതിനു സമീപത്തുകൂടിയായിരുന്നു. ഇക്കോ ടൂറിസം പദ്ധതിയുടെ വരവോടെയാണ് കുത്തനെയുള്ള കയറ്റങ്ങൾ ഒഴിവാക്കിയ നിലവിലെ ട്രെക്കിങ് പാത വൃത്തിയാക്കിയെടുത്തത്.

അരികെ കർണാടക

റാണിപുരം വനമേഖലയുടെ കിഴക്കൻ അതിർത്തിയിൽ കർണാടക വനമേഖലയാണ്. പനത്തടി, ബളാൽ പഞ്ചായത്തുകളിലായാണ് റാണിപുരം നിക്ഷിപ്ത വനപ്രദേശം. കിഴക്ക് വശം കർണാടകയുടെ മാടത്തുമല റിസർവ് വനം, തെക്കു–പടിഞ്ഞാറ് ഭാഗം വനംവകുപ്പ് മരുതോം സെക്‌ഷൻ, വടക്കു –കിഴക്കു ഭാഗം പാറക്കടവ്, കുണ്ടുപ്പള്ളി മേഖലകളും വരും. തെക്കു–കിഴക്ക് വനമേഖല കോട്ടഞ്ചേരി വരെ നീണ്ടു കിടക്കുന്നു.

ടിക്കറ്റ് കൗണ്ടറിന്റെ ഭാഗത്തെ പ്രവേശനം മുതൽ മുകളിലെ പുൽമേട് വരെ 400 മീറ്റർ ദൂരം കുത്തനെയുള്ള കയറ്റമാണ്. ഇരുവശത്തും വൻമരങ്ങൾ നിൽക്കുന്നതിൽ പ്രകൃതി തീർത്ത മേൽക്കൂരയ്ക്കടിയിലൂടെയാണ് ഇവിടെ നമ്മൾ നടക്കുക. കൃത്യമായ പടവുകളില്ലാത്ത വഴിയിൽ മരത്തിന്റെ വേരുകൾ പലപ്പോളും വഴിക്കു കുറുകെ കടന്നു പോയിട്ടുള്ളതു കാണാം. ദുർഘടമായ ഭാഗങ്ങളിൽ മുൻപു സ്ഥാപിച്ച കൈവരികൾ കഴിഞ്ഞ വർഷം കാട്ടാന തകർത്തിട്ടുണ്ട്. ഇരുവശവും ഇടതൂർന്നു നിൽക്കുന്ന വൻ മരങ്ങളാണ് ഈ ഭാഗത്ത്.

മഴക്കാലമായാൽ അട്ടകളെ ഈ ഭാഗത്ത് പ്രത്യേകം ശ്രദ്ധിക്കണം. ട്രക്കിങ് ഷൂസുകൾ ധരിച്ചാലും അട്ടകൾ കാലിൽ നിന്നു ചോരയൂറ്റിക്കുടിക്കും. മലബാർ പിറ്റ് വൈപ്പർ പാമ്പുകളെയും ഈ ഭാഗത്ത് ധാരാളമായി കാണാറുണ്ട്. ട്രക്കിങ് പാതയുടെ അടുത്തുള്ള ചെടികളുടെ കമ്പുകളിൽ തന്നെ ഇവ അനങ്ങാതെ ഇരിപ്പുണ്ടാകും. മഴക്കാലമെത്തിയാൽ കാട്ടിലെ ചെറിയ നീർച്ചാലുകൾ സജീവമാകും. ഇടതൂർന്നു വളരുന്ന മരങ്ങളുള്ളതിനാൽ മഴ ശക്തമായി പെയ്താൽ പോലും മഴത്തുള്ളികള്‍ താഴെയെത്തുന്നതു കുറവാണ്.

ഇവിടെ തവളകളും ധാരാളമായി കാണപ്പെടും. നല്ല വെയിൽ ഇല്ലെങ്കിൽ ട്രക്കിങ് പാത ഇരുണ്ടു മൂടിക്കിടക്കുന്ന പ്രതീതിയാണ്. ഇതിലൂടെയുള്ള യാത്രയും അത്തരത്തിൽ രസകരമാണ്.

നമുക്കു നടന്നു കയറാൻ പ്രയാസമുള്ള ഇടുങ്ങിയ പാതയിലൂടെ കാട്ടാനയ്ക്ക് വളരെ എളുപ്പത്തിൽ കടന്നു വരാൻ കഴിയും.

ജൈവ വൈവിധ്യം

മറ്റു വനമേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ വിസ്തീർണം താരതമ്യേന കുറവാണ് റാണിപുരത്തിന്. എന്നാൽ ചുരുങ്ങിയ സ്ഥലത്തെ ജൈവ വൈവിധ്യമാണ് ഈ മേഖലയുടെ പ്രത്യേകതയും. റാണിപുരം പുൽമേടിനു താഴ്ഭാഗത്തായി എൻഎ പ്ലാന്റേഷനോട് ചേർന്ന് ഇലപൊഴിയും കാടുകളും പനത്തടിയിൽ നിന്ന് റാണിപുരത്തേക്കുള്ള വഴിയരികിൽ അർധ നിത്യഹരിത വനങ്ങളും മുകളിലേക്ക് നിത്യഹരിത വനങ്ങളും ട്രെക്കിങ് പാതയിൽ 400 മീറ്റർ ദൂരത്തിലും പിന്നീട് ഏറ്റവും ഉയരത്തിൽ സമുദ്ര നിരപ്പിൽ നിന്ന് 900 മീറ്ററിനു മുകളിൽ പുൽമേടുകളും വശങ്ങളിൽ ഷോല വനങ്ങളും ഇവിടെ കാണപ്പെടുന്നു.

നിത്യഹരിത വനങ്ങളിൽ കാണുന്ന കുരങ്ങാടി, കരിഞാവൽ, ചെമ്പൂവം, ആനയെ വിരട്ടി, ചോരപ്പാലി, മോതിരവള്ളി, പീനാറി, ചെറുതേക്ക്, കഴഞ്ചി വള്ളി, ചോക്ലമരം, അരിമരം, പൂമരുത് തുടങ്ങിയ മരങ്ങൾ ഇവിടെയുണ്ട്.

മഴക്കാലമെത്തിയാൽ കാട്ടാനകൾ കൂട്ടമായി റാണിപുരത്തെ പുൽമേട്ടിൽ എത്താറുണ്ട്. കാട്ടുപോത്ത്, പുലി, കാട്ടുനായ്, മ്ലാവ്, പുള്ളിമാൻ, കേഴമാൻ, കുട്ടിത്തേവാങ്ക് തുടങ്ങിയ സസ്തനികളും ഇവിടെയുണ്ട്. നിലത്തൻ (ഇന്ത്യൻ ബ്ലൂ റോബിൻ), മേനിക്കാട(പെയിന്റഡ് ബുഷ് ക്വയൽ), നെൽപ്പൊട്ടൻ (ഗോൾഡൻ ഹെഡഡ് സിസ്റ്റിക്കോള) തുടങ്ങിയ പക്ഷികളെ ഇവിടെ നിന്നു കണ്ടെത്തിയിട്ടുള്ളത്. പലയിനം തവളകളെയും തുമ്പികളെയും ചിത്രശലഭങ്ങളെയും ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്.

പുൽമേടുകൾ സ്പോഞ്ചു പോലെയാണ്

റാണിപുരത്തിന്റെ പ്രധാന ആകർഷണമാണ് ട്രെക്കിങ് അര കിലോമീറ്ററെത്തുമ്പോളുള്ള പുൽമേട്. നടക്കാൻ പ്രയാസമുള്ളവരും പ്രായമായ ചിലരും ട്രെക്കിങ് ഇവിടെ അവസാനിപ്പിക്കാറുണ്ട്. മൺസൂണിലെ മഴ വെള്ളം സംഭരിച്ചു നിർത്തുന്നത് ഈ പുൽമേടുകളാണ്. ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുൾപ്പെടെ വെള്ളമെടുക്കുന്നത് പുൽമേടിനു താഴെ നിന്നാണ്. മഴ കഴിഞ്ഞും മാസങ്ങളോളം നീർച്ചാലുകളിലേക്കു വെള്ളമെത്തുന്നത് ഇവിടെ നിന്നാണ്.

പുൽമേടിനു സമീപത്തെ കുന്നിൽ തന്നെ കാട്ടാനക്കൂട്ടം കടന്നു പോയ തെളിവുകൾ കാണാമായിരുന്നു. മഴയിൽ തളിർത്ത പുല്ലുകൾ ചവിട്ടിമെതിച്ച പാടുകൾ വ്യക്തമായിരുന്നു. ഏതാനും മണിക്കൂറുകൾ മുൻപുള്ള ഏതാണ്ടു ഫ്രെഷ് ആയ ആനപ്പിണ്ടവും കണ്ടു. ആനക്കൂട്ടം പുൽമേട് കടന്ന് കർണാടക വനമേഖലയിലേക്കു പോയിരിക്കാമെന്ന് വാച്ചറായ ‘മാമൻ’ പറഞ്ഞു. റാണിപുരത്തെ മുതിർന്ന വാച്ചറായ എങ്കപ്പു ഇവിടെ എല്ലാവരുടെയും മാമനാണ്.

മഴയിൽ മുഖം മാറുന്ന കാട്

പുൽമേട് പിന്നിട്ടാൽ ചെറിയ വനമേഖലകളുണ്ട്. ഇടയ്ക്ക് തുറന്ന സ്ഥലത്തു കൂടിയാകും വഴി. ഒരു വശത്ത് വിശാലമായ താഴ്‌വാരവും കാണാം. ഓരോ മരവും ഓരോ ആവാസ വ്യവസ്ഥയാണ്. ഇലപൊഴിയും വനങ്ങളിൽ ഫെബ്രുവരി–മാർച്ചോടു കൂടി ഇലകൾ തളിർക്കും. ജൂണിൽ മൺസൂണെത്തുമ്പോൾ ഓരോ മരത്തിലെയും ഈ ആവാസ വ്യവസ്ഥ സമൃദ്ധമാകും. മഴയെത്തും മുൻപേ ഇലച്ചാർത്തുകൾ നിറഞ്ഞിരുക്കുന്നതിനാൽ കാട്ടിലെ മഴയിൽ നേരിട്ട് മണ്ണിലെത്തുന്ന വെള്ളം കുറവാണ്. മരത്തടികളിൽ മഴയോടൊപ്പം പന്നൽ ചെടികളും പായലുകളും വളരും. കൂടാതെ അടുത്ത ഘട്ടത്തിൽ ഓർക്കിഡുകൾ വളരുന്നു. സൂക്ഷ്മ ജീവികളുടെ വളർച്ചയുമായും ഇതു ബന്ധപ്പെട്ടിരിക്കുന്നു.

ട്രെക്കിങ് പാതയിലൂടെ മുന്നോട്ടുള്ള നടത്തത്തിൽ കുത്തനെയുള്ള കയറ്റങ്ങളും പാറയിടുക്കിലൂടെയുള്ള യാത്രകളുമുണ്ട്. റാണിപുരം ടോപ്പിലേക്കുള്ള യാത്രയിൽ സഞ്ചാരികൾക്ക് ഇരിക്കാനായി വനംവകുപ്പ് ഇടയ്ക്ക് ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ കുന്ന് കഴിയുമ്പോളും ടോപ്പിൽ ഉടനെത്തുമെന്നു കരുതിയെങ്കിലും വഴി മുന്നോട്ടു തന്നെ. വനംവകുപ്പിന്റെ ഒരു ചെറിയ ഷെഡ് ടോപ്പിനു മുൻപായുണ്ട്. ഇതിനു ചുറ്റും കാട്ടാന ആക്രമണം പ്രതിരോധിക്കാൻ‍ കരിങ്കൽ മതിലുണ്ട്. മേഘങ്ങളോട് ചേർന്നെന്ന പോലെ കരിങ്കൽ കൂനകൾ തലയുയർത്തി നിൽക്കുന്ന റാണിപുരം ടോപ്പിലെത്തിയാൽ ചുറ്റും 360 ഡിഗ്രിയിൽ വിസ്മയക്കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. മഴ മേഘങ്ങൾ നമ്മുടെ കയ്യെത്തും ദൂരെ നിന്നു പെയ്യുന്ന പ്രതീതിയാണ് ഇവിടുത്തെ മഴയ്ക്ക്. വൈകിട്ട് 3 വരെയാണ് ട്രെക്കിങ്ങിന് അനുമതിയുള്ളത്.

ഡിടിപിസി കൂടാതെ സഞ്ചാരികൾക്ക് താമസിക്കാൻ ഏതാനും സ്വകാര്യ റിസോർട്ടുകളും ഇവിടെയുണ്ട്.

ശ്രദ്ധിക്കേണ്ടവ ടിക്കറ്റ് നിരക്ക് : 50 രൂപ, ക്യാമറ നിരക്ക് : 50 രൂപ, പ്രവേശനം : രാവിലെ 8 മുതൽ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT