ആഫ്രിക്ക ഇപ്പോൾ പഴയ ആഫ്രിക്കയല്ല...
ലോകഭൂഖണ്ഡങ്ങൾ എല്ലാത്തിലും ഒരിക്കലെങ്കിലും പോകണം, 2018 ൽ യൂറോപ്യൻ യൂണിയനിലെ കുറച്ച് രാജ്യങ്ങളിലൂടെ സഞ്ചരിക്കവെ മനസ്സിലുറപ്പിച്ച കാര്യമായിരുന്നു. മൂന്നു വർഷത്തിൽ ഒരു ട്രിപ്പ് നടത്താനായിരുന്നു പ്ലാൻ. എന്നാൽ കോവിഡ് സാഹചര്യങ്ങൾ 2021 ൽ വഴിമുടക്കി. പിന്നീട് കുറച്ച് നാളുകളുടെ ചർച്ചകൾക്ക് ശേഷമാണ് അടുത്ത
ലോകഭൂഖണ്ഡങ്ങൾ എല്ലാത്തിലും ഒരിക്കലെങ്കിലും പോകണം, 2018 ൽ യൂറോപ്യൻ യൂണിയനിലെ കുറച്ച് രാജ്യങ്ങളിലൂടെ സഞ്ചരിക്കവെ മനസ്സിലുറപ്പിച്ച കാര്യമായിരുന്നു. മൂന്നു വർഷത്തിൽ ഒരു ട്രിപ്പ് നടത്താനായിരുന്നു പ്ലാൻ. എന്നാൽ കോവിഡ് സാഹചര്യങ്ങൾ 2021 ൽ വഴിമുടക്കി. പിന്നീട് കുറച്ച് നാളുകളുടെ ചർച്ചകൾക്ക് ശേഷമാണ് അടുത്ത
ലോകഭൂഖണ്ഡങ്ങൾ എല്ലാത്തിലും ഒരിക്കലെങ്കിലും പോകണം, 2018 ൽ യൂറോപ്യൻ യൂണിയനിലെ കുറച്ച് രാജ്യങ്ങളിലൂടെ സഞ്ചരിക്കവെ മനസ്സിലുറപ്പിച്ച കാര്യമായിരുന്നു. മൂന്നു വർഷത്തിൽ ഒരു ട്രിപ്പ് നടത്താനായിരുന്നു പ്ലാൻ. എന്നാൽ കോവിഡ് സാഹചര്യങ്ങൾ 2021 ൽ വഴിമുടക്കി. പിന്നീട് കുറച്ച് നാളുകളുടെ ചർച്ചകൾക്ക് ശേഷമാണ് അടുത്ത
ലോകഭൂഖണ്ഡങ്ങൾ എല്ലാത്തിലും ഒരിക്കലെങ്കിലും പോകണം, 2018 ൽ യൂറോപ്യൻ യൂണിയനിലെ കുറച്ച് രാജ്യങ്ങളിലൂടെ സഞ്ചരിക്കവെ മനസ്സിലുറപ്പിച്ച കാര്യമായിരുന്നു. മൂന്നു വർഷത്തിൽ ഒരു ട്രിപ്പ് നടത്താനായിരുന്നു പ്ലാൻ. എന്നാൽ കോവിഡ് സാഹചര്യങ്ങൾ 2021 ൽ വഴിമുടക്കി. പിന്നീട് കുറച്ച് നാളുകളുടെ ചർച്ചകൾക്ക് ശേഷമാണ് അടുത്ത വൻകരയിലേക്ക് പുറപ്പെട്ടത്. ഇരുണ്ട ഭൂഖണ്ഡമെന്ന് വിളിച്ചിരുന്ന, അടിമത്തത്തിന്റെ നീണ്ട ചങ്ങലകളിൽ കുരുങ്ങിയ പാരമ്പര്യമുള്ള സൗത്ത് ആഫ്രിക്കയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
യുകെയിൽ നിന്ന് ഞാനും പാർവതിയും, ഇന്ത്യയിൽ നിന്ന് ലക്ഷ്മി ബാലചന്ദ്രനും ജോഹാനസ്ബർഗിലെത്തി. അവിടെ സ്ഥിരവാസമാക്കിയ ഞങ്ങളുടെ സുഹൃത്ത് രഞ്ജിനി രണ്ടു ദിവസത്തേക്ക് വഴികാട്ടിയായി കിട്ടുകകൂടി ചെയ്തപ്പോൾ ഇരട്ടി മധുരമായി.
പുരോഗമിക്കുന്ന നാട്
ദീർഘകാലം നിലനിന്നിരുന്ന വർണവിവേചനത്തിനെതിരെയും കൊളോണിയൽ അധിനിവേശത്തിനെതിരെയും ശക്തമായി പോരാടുകയും ഏറെക്കാലം ജയിൽ ജീവിതം അനുഭവിക്കുകയും ചെയ്ത നെൽസണ്‍ മണ്ഡേലയുടെ നാട് ഞങ്ങൾ പ്രതീക്ഷിച്ചതിലപ്പുറം വളർച്ച പ്രാപിച്ചു എന്നും പുരോഗതിയിലേക്ക് കുതിക്കുകയുമാണെന്നൊക്കെ ആ നാട്ടിൽ കാലുകുത്തി അധികം വൈകാതെ തന്നെ തിരിച്ചറിഞ്ഞു. ജോഹനാസ്ബർഗ് സിറ്റി ടൂറിൽ ആദ്യം കണ്ടത്് സാന്റോൺ ടൗൺ സ്‌റ്റോക്ക് എക്സ്ചേഞ്ച് ആയിരുന്നു. അടുക്കും ചിട്ടയും നിലനിർത്തി നിർമിച്ച കെട്ടിടങ്ങളുടെയും തെരുവുകളുടെയും ഇടയിൽ തലയുയർത്തി നിന്ന ആ ബഹുനിലക്കെട്ടിടം ലോകത്തെ വലിയ സ്‌റ്റോക്ക് എക്സ്ചേഞ്ച്‌കളിൽ ഒന്നാണ്, ആഫ്രിക്കയിലെ ഏറ്റവും വലുതും. വമ്പൻ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന പല ബഹുരാഷ്ട്ര കമ്പനികളുടെയും ബാങ്കുകളുടെയുമൊക്കെ ആസ്ഥാനമാണ് ഇത്.
ജോഹാനസ്ബർഗിലെ മറ്റൊരു പ്രധാന ആകർഷണമാണ് നെൽസൺ മണ്ഡേല സ്ക്വയർ. ആഫ്രിക്കയുടെ അഭിമാനവും സ്വാതന്ത്ര്യ സമര പോരാളിയുമായ നേതാവിന്റെ അനുസ്മരണയിലുള്ള ചത്വരം നഗരത്തിലെ ഏറ്റവും മികച്ച ഭക്ഷണ കേന്ദ്രം കൂടിയാണ്. വിവിധ രാജ്യങ്ങളുടെ തനത് പാചക രീതികളിലുള്ള രുചികരമായ ആഹാര പാനീയങ്ങള്‍ സുലഭമായി കിട്ടുന്ന ഈ സ്ക്വയറിൽ
ഏതുസമയവും സന്ദർശകരുടെ തിരക്കാണ്. വിവിധ വിഭവങ്ങള്‍ മതിയാവോളം ആസ്വദിച്ചു കഴിക്കുവാൻ വിദേശ ടൂറിസ്റ്റുകള്‍ ഇവിടേക്ക് ഒഴുകുന്ന കാഴ്ച തന്നെ കൌതുകകരമായിരുന്നു. എങ്കിലും തിക്കും തിരക്കുമില്ലാതെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നുണ്ട് എന്നതും എടുത്തു പറയണം.
ഈ നെൽസൺ മണ്ഡേല സ്‌ക്വയറിന്റെ മുന്‍പിൽ മണ്ഡേലയുടെ ആറ് മീറ്റര്‍ ഉയരമുള്ള വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
വർണവിവേചന മ്യൂസിയം
അടുത്ത ദിവസത്തെ മുഖ്യ കാഴ്ച വർണവിവേചന മ്യൂസിയമായിരുന്നു. സൗത്ത് ആഫ്രിക്കയുടെ ഭരണം കയ്യാളിയവർ കറുത്തവരെന്നും വെളുത്തവരെന്നും ജനങ്ങളെ തരംതിരിച്ച് നിർത്തി. കറുത്തവരെന്ന് അവർ അധിക്ഷേപിച്ച നാട്ടുകാരായവരെ തൊട്ടുകൂടാത്തവരെ പോലെ അകറ്റി നിർത്തിയ സംസ്കാരരഹിതമായ നയമായിരുന്നു വർണവിവേചനം. കറുത്തവര്‍ഗക്കാർക്ക് പ്രത്യേക കോളനിവാസവും പ്രത്യേക ഓഫീസുകളും തുടങ്ങി അവനെ സമത്വത്തിന്റെയും അധികാരത്തിന്റെയും എല്ലാ പടവുകളില്‍ നിന്നും അകറ്റി നിര്‍ത്താനായിരുന്നു വിദേശികളായ വെള്ളക്കാരുടെ ഈ നയം. വർണവിവേചനത്തിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള ചരിത്രം പോസ്‌റ്ററുകളും വിഡിയോകളും വഴി സമഗ്രമായി അവതരിപ്പിക്കുന്ന മ്യൂസിയം ഏഴ് ഏക്കറിൽ വ്യാപിച്ചതാണ്.
ആധുനിക സൗത്ത് ആഫ്രിക്കൻ ഭരണഘടന കറുത്ത വർഗക്കാരന് ഉറപ്പ് നൽകുന്ന ഏഴ് മൗലിക അവകാശങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴ് സ്തംഭങ്ങളിലായാണ് വർണവിവേചന മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്. സൗത്ത് ആഫ്രിക്കന്‍ സര്‍ക്കാരിന്, മൂന്ന് ഒൗദ്യോഗിക തലസ്ഥാനങ്ങളാണുള്ളത്. പ്രിറ്റോറിയയാണ് ഭരണ നിര്‍വഹണ തലസ്ഥാനം. കേപ്ടൗണ്‍ ഭരണനിര്‍മാണ തലസ്ഥാനവും. ബ്ലോംഫോണ്ടെയ്ൻ നിയമ നിര്‍മാണ തലസ്ഥാനവുമാണ്. പ്രിട്ടോറിയയിലെ യൂണിയൻ ബിൽഡിങ്ങിലെ ഭരണനിർവഹണ കേന്ദ്രമായിരുന്നു അടുത്ത കാഴ്ച. അവിടെയും നെൽസൺ മണ്ഡേലയുടെ വലിയ ശിൽപം കാണാം.
ക്രൂഗറിന്റെ വന്യതയിൽ
പ്രിട്ടോറിയയിൽ നിന്ന് നാലര മണിക്കൂർ സഞ്ചരിച്ചാണ് ക്രൂഗർ നാഷനൽ പാർക്കിലെത്തിയത്. മുറി ബുക്ക് ചെയ്തിരുന്ന റിസോർട്ടിന് പ്രകൃതിയുടെ പശ്ചാത്തല ഭംഗി മാത്രമായിരുന്നില്ല സ്വന്തമായിരുന്നത്. മാനുകളും മറ്റും അവിടത്തെ അന്തേവാസികളെപ്പോലെ തന്നെ പരിസരങ്ങളിലൂടെ കറങ്ങി നടന്നിരുന്നു. സിംബാബ്‌വേ, മൊസാംബിക്ക് എന്നീ രാജ്യങ്ങളുടെ അതിർത്തികളോട് ചേർന്ന് കിടക്കുന്ന ഈ സംരക്ഷിത വനത്തിൽ സിംഹം, ചീറ്റപ്പുലി, ആന, കാട്ടുപോത്ത് തുടങ്ങി ആഫ്രിക്കൻ വന്യമൃഗങ്ങൾ എല്ലാം സുലഭമാണ്.
അടുത്ത ദിവസം പ്രഭാത സവാരിക്കുള്ള ജീപ്പ് പുലർച്ചെ 4.45 ന് തന്നെ റിസോർട്ടിലെത്തി. അഞ്ച് മണിക്കാണ് കാട്ടിലേക്ക് പ്രവേശനം ആരംഭിക്കുന്നത്. കാടിന്റെ സ്വാഭാവിക ചുറ്റുപാടിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന മൃഗങ്ങളെ കാണുന്നത് വേറിട്ട അനുഭവം തന്നെ. ബിഗ് ഫൈവ് എന്നറിയപ്പെടുന്ന അഞ്ച് മൃഗങ്ങളെ – സിഹം, ചീറ്റപ്പുലി, ആഫ്രിക്കൻ ആന, കാണ്ടാമൃഗം, കേപ് ബഫലോ– കാണുക എന്നതാണ് ഈ സഫാരിയുടെ ലക്ഷ്യമെന്ന് ഗൈഡ് ക്രിസ് സിബുയൽ ഓർമിപ്പിച്ചു. അതിൽ സാധാരണ കാണാൻ ഏറെ ബുദ്ധിമുട്ടുള്ള ചീറ്റപ്പുലികളെ മൂന്നു തവണ കണ്ടു എന്നത് ഞങ്ങളുടെ ഭാഗ്യമാണെന്നാണ് സിബുയൽ പറഞ്ഞത്!
ക്രൂഗർ നാഷനൽ പാർക്കിൽ നിന്നു മടങ്ങി വന്നിട്ട് രഞ്ജിനി ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത് പനോരമ റൂട്ടിലൂടെയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും മനോഹരമായ സീനറികളുള്ള വഴി എന്നു പ്രസിദ്ധമായ ഈ റൂട്ടിൽ ഹരിതാഭമായ പ്രകൃതിയും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന, ചിത്രപ്പണികളോടുകൂടിയ ചുവരുകളുള്ള വീടുകൾ ചേർന്ന ചെറു ഗ്രാമങ്ങളും ആയിരുന്നു പ്രധാന കാഴ്ചകൾ.
സ്വർണം തേടി ബുർക്കെ
ലോകത്തിലെ ഏറ്റവും ഇടതൂർന്ന പച്ചപ്പുള്ള ബ്ലൈഡ് റിവർ കാന്യനും സന്തോഷത്തിന്റെ നദിയായ ബ്ലെയ്ഡ് നദിയും കണ്ണീരിന്റെ നദിയായ ട്രിയൂര്‍ നദിയും സംഗമിക്കുന്ന ബുർക്കെസ് ലക്ക് പോട്ട് ഹോൾസും ഈ ട്രിപ്പിനെ ഓർമിക്കത്തക്ക അനുഭവമാക്കിയവയാണ്. ബ്ലെയ്ഡ്, ട്രിയൂർ നദികളിൽ കാണുന്ന പാറക്കെട്ടുകളില്‍ രൂപപ്പെട്ടിരിക്കുന്ന ചെറിയ ചെറിയ കുഴികള്‍ നദിയിലെ വെള്ളത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് പതിനായിരക്കണക്കിന് വര്‍ഷങ്ങൾ കൊണ്ട് രൂപപ്പെട്ടിട്ടുള്ളതാണ്. ഇതിനെ ‘Giant’s kettle’ എന്ന പ്രതിഭാസമായിട്ടാണ് കരുതിപ്പോരുന്നത്. സ്വർണം തേടി ആഫ്രിക്കയിലെത്തിയവർ ഈ കുഴികളെല്ലാം അരിച്ചുപെറുക്കുകയും നിരാശരായി പോവുകയും ചെയ്തുവെന്ന് പഴമക്കാര്‍ പറയുന്നു. അങ്ങനെ അലഞ്ഞു നടന്ന പ്രമുഖനായിരുന്ന ടോം ബുർക്കെയുടെ പേരിൽ ഈ കുഴികൾ പിന്നീട് പ്രശസ്തമാകുകയായിരുന്നു. കാൽനടയായും നദിക്കു കുറുകെ പണിതിരിക്കുന്ന ഓവര്‍ ബ്രിജുകളിൽ കയറി നിന്നുമൊക്കെ ഈ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കാം.
നാല് ദിവസത്തിനു ശേഷം രഞ്ജിനിയോട് വിട പറഞ്ഞ് ഞങ്ങൾ പോർട്ട് എലിസബത്തിലേക്ക് തിരിച്ചു. കാർ വാടകയ്ക്ക് എടുത്ത് അവിടെ കറങ്ങാമെന്നായിരുന്നു പ്ലാൻ. കരയുടെയും കടലിന്റെയും സൗന്ദര്യങ്ങൾ ഒരുമിപ്പിക്കുന്ന ഗാർഡൻ റൂട്ട് പ്രദേശത്തൂടെ പോകുന്ന 300കിലോമീറ്റർ തീരദേശപാതയിലൂടെ ആയിരുന്നു യാത്ര.
തീരദേശ നഗരങ്ങളിലൂടെ
ജഫ്റീസ് പോയിന്റിലുള്ള ഡോള്‍ഫിന്‍സ് ബീച്ചിലായിരുന്നു ആദ്യ സ്‌റ്റോപ്പ്. പിന്നീട് നിർത്തിയത് സ്‌റ്റോംസ് സസ്പെൻഷൻ ബ്രിജ് കാണാനും. നദിയിലെ വെള്ളച്ചാട്ടത്തിനു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ തൂക്കുപാലത്തിന് 77 മീറ്ററോളം നീളമുണ്ട്. തൂക്കുപാലത്തിൽ നിന്ന്, താഴെ ചുഴികൾ തീർത്ത് ഒഴുകുന്ന നദിയുടെ ഇരമ്പം കാതുകളിൽ മുഴങ്ങും. മണൽകൂനകൾ നിറഞ്ഞ പ്ലെറ്റൻസ്ബർഗ് ബേയിലെ കുന്നുകളും മലകളും ശിലായുഗത്തിലെ ഗുഹകളും കണ്ട ശേഷം നൈസ്നയിലാണ് അന്ന് ട്രിപ്പ് അവസാനിപ്പിച്ചത്.
തടാകത്തെ കടലിൽ നിന്ന് വേർതിരിക്കുന്ന കൂറ്റൻ മലകളുള്ള നൈസ്ന ഹെഡ്, പ്രമുഖ അവധിക്കാല വിനോദസഞ്ചാര കേന്ദ്രമായ ഗോർജ്, സ്രാവുകളെ കാണാൻ സാധിക്കുന്ന ഹെർമനസ് എന്നീ സ്ഥലങ്ങളിലൂടെ തെക്കൻ തീരപ്രദേശമായ ബെറ്റിസ് ബേയിൽ എത്തി. മനോഹരമായ ഉൾക്കടലായിരുന്നു ഇവിടത്തെ ആകർഷണം.
ഞങ്ങളുടെ അടുത്ത ലക്ഷ്യം കേപ് ടൗൺ നഗരമായിരുന്നു. നാഷണല്‍ ഹൈവേ എൻ റ്റു വിലേക്ക് പ്രവേശിക്കുന്നതിനുമുമ്പായി വീഥിയുടെ ഇരു ഭാഗങ്ങളിലും തിങ്ങിയ ജനവാസ കേന്ദ്രങ്ങൾ കണ്ടു. നമ്മുടെ നാട്ടിലെ ചേരിപ്രദേശങ്ങള്‍പോലെ. സൗത്ത് ആഫ്രിക്കയിലെ അനധികൃത ജനവാസ കേന്ദ്രങ്ങളാണിവ. മുനിസിപ്പാലിറ്റിയുടെ വസ്തുവകകള്‍ കയ്യേറി കെട്ടിയിരിക്കുന്ന ഇത്തരം കുടിലുകളില്‍ അര്‍ധ പട്ടിണിക്കാരും ചിലപ്പോള്‍ മുഴുപ്പട്ടിണിക്കാരുമായ നിവാസികളാവും ഉണ്ടാവുക.
കാഴ്ചകളുടെ മുനമ്പിൽ
പെൻഗ്വിനുകളെ കാണാൻ ബൗൾഡേഴ്സ് ബീച്ചിലേക്കാണ് ഞങ്ങൾ പോയത്. തീരപ്രദേശത്ത് പെൻഗ്വിൻ കൂട്ടങ്ങളുടെ സമീപം വരെ ചെല്ലത്തക്ക വിധം പലകകൾ കൊണ്ട് നിർമിച്ച, ഗോവണിപോലുള്ള നീളൻ പാലങ്ങളിൽ നിന്നാണ് അവയെ കാണുന്നത്. കാഴ്ചയിൽ ഏറെ ഓമനത്തം തോന്നിക്കുന്ന ഇവയുടെ മെയ്യനങ്ങാതെയുള്ള നടത്തവും കടലിൽ ഇറങ്ങിയുള്ള കളിയും വിസ്മയം തന്നെ. മനുഷ്യരോട് ഇണക്കം കാട്ടുന്ന ഇവ സമൂഹജീവിയായി കൂട്ടമായിട്ടാണ് ജീവിക്കുന്നത്. പരസ്പരം സംരക്ഷിക്കുന്ന കാര്യത്തിലും ഇവ മുൻപന്തിയിലാണ്.
മൗണ്ടൻ നാഷനൽ പാർക്കിന്റെ തെക്കുള്ള കേപ് പോയിന്റായിരുന്നു അടുത്ത ലക്ഷ്യം. വാലില്ലാത്ത ഇനം കൂറ്റൻ കുരങ്ങുകളും കൂട്ടം തെറ്റി നടക്കുന്ന ഒട്ടകപക്ഷികളുമായിരുന്നു പാർക്കില്‍ കണ്ണനു വിരുന്നായത്. സമുദ്ര നിരപ്പിൽ നിന്ന് 200 മീറ്റര്‍ ഉയരത്തിലുള്ള വ്യൂപോയിന്റിലേക്ക് ഫുണിക്കുലാർ റെയിലിൽ കയറി എത്താം. ഗംഭീര കാഴ്ചയാണ് അവിടെ നിന്ന് ലഭിക്കുന്നത്.
കേപ്പ് പോയിന്റിലേയ്ക്കുള്ള വഴിയിലാണ് കേപ്പ് ഓഫ് ഗുഡ് ഹോപ്പ്. ഇത് ആഫ്രിക്കയിലെ ഏറ്റവും തെക്കുപടി ഞ്ഞാറുള്ള സ്ഥലമാണ്. Cape of Good Hope ആഫ്രിക്കയുടെ തെക്കേ അറ്റം ആണെന്നാണ് പൊതുവായ തെറ്റിദ്ധാരണ. അതിനു കാരണം ഇവിടെ എത്തുമ്പോള് ലോകത്തിന്റെ അവസാനഭാഗത്ത്‌എത്തിച്ചേര്‍ന്നിരിക്കുന്നതായി നമുക്ക് തോന്നും. അതിൽ അതിശയം ഒന്നും ഇല്ല.
കേപ് ടൗണിലെ അമ്പരപ്പിക്കുന്ന കാഴ്ചയാണ് ടേബിൾടോപ് മൗണ്ടൻ. മൂന്നു കിലോമീറ്ററോളം വ്യാപിച്ച പർവതത്തിന്റെ മുകളിലെ പീഠഭൂമി അസാധാരണമായ കാഴ്ചയാണ്. നാലുവശത്തും കുത്തനെയുള്ള പാറക്കെട്ടുകൾ നിറഞ്ഞ ഇവിടേക്ക് എത്തുന്നതിന് റോപ്‌വേ സംവിധാനമുണ്ട്.
ജോഹാനസ് ബർഗ് കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കേപ്ടൗണിന്റെ സിറ്റി ടൂർ നഷ്ടപ്പെടുത്താൻ പാടില്ലാത്ത അനുഭവമാണ്. ചരിത്രപ്രസിദ്ധമായ വിക്ടോറിയ ആൻഡ് ആൽഫ്രഡ് വാട്ടർ ഫ്രണ്ട് പ്രകൃതിദത്തമായ, സുന്ദര തുറമുഖമാണ്. അവിടത്തൈ ഷോപ്പിങ് സെന്ററിൽ ഏകദേശം 450 വ്യാപാരശാലകളുണ്ട്.
വൈകിട്ട് തുറമുഖത്തോട് ചേര്‍ന്നുള്ള ഹോട്ടലിൽ നിന്നായിരുന്നു ഭക്ഷണം. അവിടെ, ഗെയിം മീറ്റ് അഥവാ വേട്ടയിറച്ചി കിട്ടും. സീബ്ര, സ്പ്രിങ് ബോക്ക്‌മാന്‍, മുതല, ഒട്ടകപക്ഷി തുടങ്ങിയവയുടെ ഇറച്ചി സുലഭം. ഉണങ്ങിയ, പൊടിച്ച വേട്ടയിറച്ചിയുമുണ്ട്. ഇവ പായ്ക്കറ്റുകളിലാക്കി സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് വാങ്ങാനും
കഴിയും. കാഴ്ചകളെല്ലാം മനസിലും ക്യാമറയിലും പതിപ്പിച്ചു ഞങ്ങൾ സൗത്ത് ആഫ്രിക്കയോട് വിട പറയുമ്പോൾ അടുത്ത ട്രിപ്പിനുള്ള ഒരുക്കം കുറിച്ചിരുന്നു. സൗത്ത് ആഫ്രിക്കയോട് വിട പറയുമ്പോൾ സൗത്ത് അമേരിക്കയാകട്ടെ അടുത്ത ലക്ഷ്യം എന്നായിരുന്നു ഞങ്ങൾ പരസ്പരം പറഞ്ഞത്.