മേയ് പതിനെട്ടിന്റെ പുലരി കണ്ണൂർ സ്വദേശിനി സഫ്രീന ലത്തീഫിന് ഏറെ സവിശേഷമായിരുന്നു... അന്ന് പുലർച്ചെ എന്നല്ല, 17 ന് പാതിരാവ് മുതൽ തന്നെ. എന്നാൽ സ്വന്തം നാട്ടിലോ ഇന്ത്യയിലോ എന്നല്ല, കഴിഞ്ഞ 25 വർഷമായി അവർ താമസിക്കുന്ന ഖത്തറിലോ പോലുമായിരുന്നില്ല സഫ്രീന അപ്പോൾ. സമുദ്രനിരപ്പിൽ നിന്ന് എണ്ണായിരം മീറ്ററിൽ

മേയ് പതിനെട്ടിന്റെ പുലരി കണ്ണൂർ സ്വദേശിനി സഫ്രീന ലത്തീഫിന് ഏറെ സവിശേഷമായിരുന്നു... അന്ന് പുലർച്ചെ എന്നല്ല, 17 ന് പാതിരാവ് മുതൽ തന്നെ. എന്നാൽ സ്വന്തം നാട്ടിലോ ഇന്ത്യയിലോ എന്നല്ല, കഴിഞ്ഞ 25 വർഷമായി അവർ താമസിക്കുന്ന ഖത്തറിലോ പോലുമായിരുന്നില്ല സഫ്രീന അപ്പോൾ. സമുദ്രനിരപ്പിൽ നിന്ന് എണ്ണായിരം മീറ്ററിൽ

മേയ് പതിനെട്ടിന്റെ പുലരി കണ്ണൂർ സ്വദേശിനി സഫ്രീന ലത്തീഫിന് ഏറെ സവിശേഷമായിരുന്നു... അന്ന് പുലർച്ചെ എന്നല്ല, 17 ന് പാതിരാവ് മുതൽ തന്നെ. എന്നാൽ സ്വന്തം നാട്ടിലോ ഇന്ത്യയിലോ എന്നല്ല, കഴിഞ്ഞ 25 വർഷമായി അവർ താമസിക്കുന്ന ഖത്തറിലോ പോലുമായിരുന്നില്ല സഫ്രീന അപ്പോൾ. സമുദ്രനിരപ്പിൽ നിന്ന് എണ്ണായിരം മീറ്ററിൽ

മേയ് പതിനെട്ടിന്റെ പുലരി കണ്ണൂർ സ്വദേശിനി സഫ്രീന ലത്തീഫിന് ഏറെ സവിശേഷമായിരുന്നു... അന്ന് പുലർച്ചെ എന്നല്ല, 17 ന് പാതിരാവ് മുതൽ തന്നെ. എന്നാൽ സ്വന്തം നാട്ടിലോ ഇന്ത്യയിലോ എന്നല്ല, കഴിഞ്ഞ 25 വർഷമായി അവർ താമസിക്കുന്ന ഖത്തറിലോ പോലുമായിരുന്നില്ല സഫ്രീന അപ്പോൾ. സമുദ്രനിരപ്പിൽ നിന്ന് എണ്ണായിരം മീറ്ററിൽ അധികം മുകളിൽ, ഈ ഭൂമിയിലേ ഏറ്റവും ഉയരമേറിയ ഇടത്തിലേക്ക് ചുവട് വച്ച് കയറുകയായിരുന്നു ആ സമയത്ത്. ഒടുവിൽ 10.25 ന് അവർ ആ ലക്ഷ്യം കൈവരിച്ചു, എവറസ്റ്റിന്റെ നെറുകയിൽ, 8848.86 മീറ്റർ ഉയരത്തിൽ എത്തി. എവറസ്റ്റിനു മുകളിൽ കയറുന്ന ആദ്യ മലയാളി വനിത എന്ന നേട്ടവും ഒപ്പമെത്തി.

“ലോകത്തിലെ ഉയരമേറിയ കൊടുമുടിയുടെ മുകളിലെത്തിയ സന്ദർഭം പ്രൗഢമായ നിമിഷമായിരുന്നു. സത്യമോ സ്വപ്നമോ എന്നു തിരിച്ചറിയാനാകാതെ സ്വയം നുള്ളി ബോധ്യപ്പെടുത്തേണ്ടി വന്ന അവസ്ഥ. അതുവരെയുണ്ടായിരുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ പൂർണമായും അലിഞ്ഞുപോയ നിമിഷം.” ഫ്രോസ്റ്റ് ബിറ്റൻ ബാധിച്ച്, കരിനീലിച്ച തന്റെ വലത്തെ കയ്യിലെ ചെറുവിരൽ തുമ്പിലേക്ക് നോക്കിക്കൊണ്ട് സഫ്രീന ഓർത്തെടുത്തു.

ADVERTISEMENT

മലകളിലേക്ക് നടന്ന വഴി

ചെറുതല്ലാത്ത ഒരു സ്വപ്നം, കുറച്ചേറെ വെല്ലുവിളികൾ, കൈ എത്തിപ്പിടിച്ച ലക്ഷ്യം ഒപ്പം ചരിത്ര നേട്ടവും സഫ്രീന ലത്തീഫിന്റെ എവറസ്റ്റ് പർവതാരോഹണത്തെ ഇങ്ങനെ ചുരുക്കാം. കോളജ് പഠനകാലത്തു തന്നെ പ്രവാസിയായ അവർ ബാങ്കിങ് രംഗത്തെ ജോലി മടുത്തപ്പോൾ ബേക്കിങ്ങിലും പിന്നീട് പർവതങ്ങളുടെ വഴിയിലേക്കും തിരിഞ്ഞതാണ്. “പണ്ടു മുതലേ സാഹസിക സഞ്ചാരങ്ങളോടും ക്യാംപിങ്ങിനോടുമൊക്കെ താൽപര്യമുണ്ടായിരുന്നു. എന്നാൽ പഠനവും കുടുംബവും ജോലിയുമൊക്കെ ആ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്ന് പിന്നോട്ടു വലിച്ചു. കോവിഡ് കാലത്തിനു ശേഷം ജിംനേഷ്യത്തിൽ ചേർന്നു, ചിട്ടയായ വ്യായാമം ആരംഭിച്ചു. പിന്നീട് ഓടാൻ തുടങ്ങി.

ADVERTISEMENT

ഹാഫ് മാരത്തോൺ ചെയ്തു. അത്രയൊക്കെ ആയപ്പോഴാണ് മലകളിലേക്കുള്ള ട്രെക്കിങ് പരീക്ഷിക്കാം എന്നു തോന്നിയത്. ഒരു കാര്യം പറയാതെ വയ്യ, ജീവിതപങ്കാളി ഡോ. ഷെമീൽ മുസ്തഫയുടെയും എന്റെയും ഇഷ്ടങ്ങളും താൽപര്യങ്ങളും ഒക്കെ ഒരുപോലെയാണ്, പരസ്പര പൂരകങ്ങളാണ്. അതുകൊണ്ട് കിളിമഞ്ജാരോ എന്ന ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയിലേക്ക് പുറപ്പെട്ടതും ഒരുമിച്ച് തന്നെ. അവിടെ കയറുമ്പോഴും അത് ഒറ്റപ്പെട്ട യാത്രയായിരിക്കും എന്നായിരുന്നു മനസ്സിൽ. എന്നാൽ കൊടുമുടിയുടെ മുകളിലെത്തിയപ്പോൾ, വേറിട്ട അനുഭവം. അതുവരെ കാണാത്ത വിശാലമായ പ്രകൃതിദൃശ്യങ്ങൾക്കു മുകളിൽ നിൽക്കുമ്പോൾ മനസ്സിലായി, പർവതങ്ങളുടെ മുകളിലേക്കാണ് ഇനി എന്റെ പാതകൾ നീളുന്നത് എന്ന്.

ഞങ്ങളൊന്ന് കരുതി, ദൈവം മറ്റൊന്നും

ADVERTISEMENT

നാലു മാസങ്ങൾക്ക് ശേഷം ഞങ്ങൾ ട്രെക്ക് ചെയ്തത് അർജന്റിനയിൽ ആൻഡിസ് മലനിരകളിലെ അകൻകാഗ്വ കൊടുമുടിയുടെ മുകളിലേക്ക് ആയിരുന്നു. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ കൊടുമുടികളിൽ വലുത്. ഏഴ് ഭൂഖണ്ഡങ്ങളിലേയും ഏറ്റവും വലിയ കൊടുമുടികളുടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നതും.

ഖത്തറിൽ തിരികെ എത്തിയ ഉടനെ തന്നെ ഞങ്ങൾ ഒരു ഫിസിക്കൽ ട്രെയിനറെ പോയി കണ്ടു. ‘എനിക്ക് എവറസ്റ്റ് കയറണം, അതിനുള്ള പരിശീലനമാണ് വേണ്ടത്’ എന്നാണ് ആളിനോട് പറഞ്ഞത്. അദ്ദേഹം തനിയെ കുറേ ഗവേഷണങ്ങൾ നടത്തി, ട്രെക്കിങ്ങിനും എൻഡുറൻസിനും യോജിക്കുന്ന കൃത്യമായ രീതിയിൽ ഒരു പദ്ധതി തയാറാക്കി വേണ്ട മാർഗനിർദേശം തന്നു. കഴിഞ്ഞ മൂന്ന്-നാല് വർഷമായി അത് പിന്തുടരുന്നു. 2024 ൽ എവറസ്റ്റ് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രായോഗിക പരീക്ഷപോലെ റഷ്യയിലെ എൽബ്രൂസ് കൊടുമുടിയുടെ മുകളിലേക്കും ഞങ്ങൾ ഒരുമിച്ച്. നടന്നു.

കഴിഞ്ഞ സീസണിൽ ആദ്യം എവറസ്റ്റ് എക്സപഡിഷൻ ലക്ഷ്യമിട്ടിരുന്നു. ബെയ്സ് ക്യാംപിൽ പരിശീലനത്തിനിടെ ഷെമീലിന് കയ്യിൽ പരുക്കേറ്റു. എവറസ്റ്റിന്റെ മുകളിലും ഞങ്ങൾക്ക് ഒരുമിച്ച് നിൽക്കണം എന്നായിരുന്നു ആഗ്രഹം. അതുകൊണ്ട് അന്ന് അത് ഉപേക്ഷിച്ചു. 2025 ആദ്യം വീണ്ടും ബെയ്സ് ക്യാംപിൽ എത്തി പരിശീലനം നടത്തവേ ഷെമീലിന് കാലിൽ പരുക്കേറ്റു. ‘ഇനി കാത്തിരിക്കാനുള്ള ക്ഷമയില്ല, എവറസ്റ്റിനു മുകളിലേക്ക് ഞാൻ ഒറ്റയ്ക്ക് പോകട്ടെ?’ എന്നു ചോദിച്ചു. ‘അതിനെന്താ, നമ്മളിൽ ഒരാൾ സമ്മിറ്റിൽ എത്തിയാലും നമ്മൾ തന്നെ എത്തിയതുപോലെ അല്ലേ...’ എന്ന ഷെമീലിന്റെ വാക്കുകൾ എനിക്കു കിട്ടിയ ഏറ്റവും വലിയ പ്രചോദനമായിരുന്നു.”

സാമ്പത്തികവിഷയങ്ങളൊക്കെ പിന്നീടാണ് ചിന്തയിലേക്ക് കടന്നു വന്നത്. ഏതൊരു മലയാളിയെയും പോലെ ഞങ്ങൾക്കും സ്വന്തം വീട് സ്വപ്നസാക്ഷാത്കാരമായിരുന്നു. എന്നാൽ ആയുസ്സും ആരോഗ്യവുമുണ്ടെങ്കിൽ ഒരു വീട് പണിയാനുള്ള അവസരം ജീവിതത്തിൽ ഇനിയും ലഭിക്കും. ആ ചിന്തയിൽ വീട് വിറ്റ് പണം കണ്ടെത്താൻ മടിച്ചു നിന്നില്ല.

നേപ്പാളിലെ ലുക്‌ല എയർപോർട്ടിൽ സഫ്രീന ലാൻഡ് ചെയ്തത് ഏപ്രിൽ 12 ന് ആയിരുന്നു. ഏഴു ദിവസം നടന്ന് എവറസ്റ്റ് ബെയ്സ് ക്യാംപിൽ എത്തി. 5364 മീറ്റർ ഉയരത്തിലുള്ള ഇബിസിയിൽ താമസിച്ച് കാലാവസ്ഥയോടും ഉയരമേറിയ പ്രദേശങ്ങളോടും പരിചയപ്പെട്ടു. ഏപ്രിൽ അവസാന വാരം റൊട്ടേഷൻ ക്ലൈംബുകൾ ആരംഭിച്ചു.എവറസ്റ്റിനു മുകളിലേക്കുള്ള പാതയിലെ യഥാർഥ വെല്ലുവിളികൾ മറികടക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകുന്ന മലകയറ്റങ്ങളാണ് റൊട്ടേഷൻ ക്ലൈംബ്സ്. മേയ് രണ്ടാം തീയതി റൊട്ടേഷൻ ക്ലൈംബ് പൂർത്തിയാക്കി. മുകളിലെ കാറ്റിന്റെ വേഗവും സമയവുമൊക്കെ കണക്കാക്കി കാലാവസ്ഥാ മോണിറ്ററിങ്ങ് വിഭാഗം നൽകുന്ന ഉപദേശം അനുസരിച്ചാണ് ഓരോ എക്സപഡിഷൻ സംഘവും സമ്മിറ്റ് സമയം നിശ്ചയിക്കുന്നത്. അതിനനുസരിച്ച് വേണം ബെയ്സ്ക്യാംപിൽ നിന്ന് പുറപ്പെടാൻ.

സ്ത്രീകളുടെ ഭയം

എത്ര പരിചിതമായ അന്തരീക്ഷത്തിലും ഒരു സ്ത്രീ ഏറ്റവും ഭയപ്പെടുന്നത് അവളുടെ ആർത്തവ ദിനങ്ങളായിരിക്കും. എവറസ്റ്റ് എക്സപഡിഷനു പോകുമ്പോൾ ഞാനും അതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. അവിടത്തെ സാഹചര്യത്തിൽ അടുക്കുകളായി ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾക്കകത്ത് കയ്യിട്ട് മെൻസ്ട്രുവൽ കപ്പ് പുറത്തെടുത്ത് കഴുകി വൃത്തിയാക്കുക എന്നത് പ്രായോഗികമായി എളുപ്പമുള്ളതല്ല. അതിനാൽ പാഡുകളും ക്രാംപ് ഓൺസുമൊക്കെ കരുതിയിരുന്നു. റൊട്ടേഷൻ ക്ലൈംബിൽ ആർത്തവദിനങ്ങളുമെത്തിയപ്പോൾ ഞാൻ ആശ്വസിച്ചു, സമ്മിറ്റ് ദിനങ്ങൾ ആ ബുദ്ധിമുട്ടില്ലാതെ തന്നെ തരണം ചെയ്യാമല്ലോ എന്ന്.

റൊട്ടേഷൻ ക്ലൈംബിനിടയിൽ ഖുംബു ഐസ് ഫോൾ പ്രദേശമൊക്കെ തരണം ചെയ്തത് ആർത്തവത്തിന്റെ ബുദ്ധിമുട്ടുകൾ കൂടി നേരിട്ടുകൊണ്ടായിരുന്നു. പല തരത്തിലുള്ള ഐസ് ഫോർമേഷനുകളാണ് അവിടെ മുഴുവൻ. അതിനിടയിൽക്കൂടിയും അടിയിൽക്കൂടിയും മുകളിൽക്കൂടിയുമൊക്കെ സഞ്ചരിക്കണം. 90 ഡിഗ്രി കുത്തനെ മഞ്ഞ് വീണടിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ റോപ്പിൽ പിടിച്ച് തൂങ്ങിക്കയറുകയും മറുവശത്ത് കയറിലൂടെ ഊർന്ന് ഇറങ്ങുകയുമൊക്കെ ചെയ്യണം. ഐസ്പാളികൾക്ക് ഇടയിലെ വിടവിനു മുകളിൽ ഉറപ്പിച്ച അലൂമിനിയം ഏണിയുമുകളിൽ ചവിട്ടി മറുഭാഗത്തെത്താൻ. ശാരീരികമായ ആയാസങ്ങൾക്കൊപ്പം ആർത്തവം കൂടിയായപ്പോൾ വെല്ലുവിളികൾ ഇരട്ടിച്ചു.

ആദ്യം അവിടെത്തിയപ്പോൾ പാനിക്ക് അറ്റാക്ക് ഉണ്ടായി തിരികെപ്പോകാമെന്നു പറഞ്ഞു. എന്നാൽ ഷെമീലിനെ കോൺടാക്റ്റ് ചെയ്തപ്പോൾ ലഭിച്ച പ്രചോദനവും എന്റെ ഷെർപയുടെ ക്ഷമാപൂർവമുള്ള പ്രോത്സാഹനവും കൂടിയായപ്പോഴാണ് എക്സപഡിഷൻ തുടരാൻ സാധിച്ചത്.

സ്വപ്നം പോലെ സമ്മിറ്റ്

മേയ് 18, 19 തീയതികളിൽ സമ്മിറ്റിൽ നല്ല കാലാവസ്ഥ ലഭിക്കുമെന്ന സൂചന കിട്ടി. മേയ് 14 ന് പുലർച്ചെ ഒരു മണിക്ക് ബെയ്സ് ക്യാംപിൽ നിന്ന് ഞങ്ങൾ പുറപ്പെട്ടു. ഖുംബു ഐസ് ഫാൾ താണ്ടി ക്യാംപ് രണ്ടിൽ എത്താൻ 14 മണിക്കൂർ എടുത്തു. ഒരു ദിവസം അവിടെ വിശ്രമിച്ചു. 16ാം തീയതി എട്ടര മണിക്കൂർ നടന്ന് ക്യാംപ് മൂന്നിലേക്ക് (7200 മീറ്റർ ഉയരത്തിൽ). 17ന് വെളുപ്പിന് ക്യാംപ് 4 ലേക്ക് പുറപ്പെട്ടു. പന്ത്രണ്ട് മണിക്കൂർ മലകയറി. 8000 മീറ്ററിന് മുകളിലേക്കുള്ള ഭാഗം അറിയപ്പെടുന്നത് തന്നെ ഡെത്ത് സോൺ എന്നാണ്. എവറസ്റ്റ് പീക്ക് ലക്ഷ്യമിട്ട് എത്തിയ ഒട്ടേറെപ്പേരുടെ ജീവൻ പൊലിഞ്ഞ ഇടം. കൊടും തണുപ്പിൽ കാര്യമായ ജീർണതകളൊന്നും സംഭവിക്കാതെ കിടക്കുന്ന ശവശരീരങ്ങൾ മുകളിലേക്ക് കയറുമ്പോൾ കാണാം. ഞാൻ സ്വപ്നം കണ്ട പാതയിൽ മുൻപേ ഗമിച്ചവരാണല്ലോ ഈ വീണുകിടക്കുന്നതെന്ന ചിന്ത വന്നാൽ ആരുടെയും കാലുകൾ തളർന്നു പോകും. ചെങ്കുത്തായ മലഞ്ചെരുവിലൂടെ നാലാമത്തെ ക്യാംപിലേക്ക് (7900 മീറ്റർ) നടന്നടുക്കവേ കഴിഞ്ഞ ദിവസം ജീവൻ വെടിഞ്ഞ ഫിലിപ്പിൻസിൽ നിന്നുള്ള ക്ലൈംബറുടെ മൃതശരീരം കണ്ടു. ആ ശരീരം കടന്നേ ക്യാംപിലേക്ക് എത്താനാകൂ. ഇവിടെ നിന്ന് ജീവനോടെ എനിക്ക് മടങ്ങാനാകുമോ, അതോ ഇതുപോലെ മറ്റൊരു ശരീരമായി വീഴുമോ എന്ന ചിന്ത എന്റെയുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ഉച്ചയ്ക്ക് ശേഷം ക്യാംപ് 4 ൽ എത്തി. ഏതാനും മണിക്കൂർ അവിടെ വിശ്രമിക്കാൻ സമയമുണ്ട്. പീ ബോട്ടിൽ എടുത്ത് മൂത്രമൊഴിക്കുമ്പോൾ മുഴുവൻ രക്തമയം... എന്റെയുള്ളിലെ ജൈവ ഘടികാരം എവിടെയൊക്കെയോ വേഗത്തിൽ ചലച്ചിരിക്കാം. ആർത്തവ ദിനങ്ങൾ ഏറെ നേരത്തെ തന്നെ എത്തി. കയ്യിൽ പാഡോ ഒന്നുമില്ല. ഞാൻ ഒന്നു നിശ്ചയിച്ചു, അതിനെ അതിന്റെ വഴിക്കു വിടുക.

രാത്രി എട്ട് മണിക്കു ശേഷം സമ്മിറ്റ് പുഷ് എന്ന് വിളിക്കുന്ന അന്തിമ ഘട്ടത്തിലേക്ക് കടന്നു. ഏതാണ്ട് ആയിരം മീറ്റർ ഉയരം കയറാൻ 14 മണിക്കൂർ എടുത്തു. ഹിലരി സ്റ്റെപ് എന്ന ഭാഗത്ത് വീണ്ടും കുറേ മൃതദേഹങ്ങൾ കാണാം. അവിടെ വച്ച് എനിക്ക് ഓക്സിജൻ സിലിണ്ടർ മാറേണ്ടിയിരുന്നു. അതിനായി 15-20 നിമിഷം എടുത്തു. ആ സമയത്ത് ഒട്ടേറെ പേർ എന്നെ മറികടന്ന് മുകളിലേക്ക് കയറിയിരുന്നു. അതോടെ ഹിലാരി സ്‌റ്റെപ്പിൽ എനിക്ക് അരമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. അതും കാലപ്പഴക്കം ചെന്ന ഒരു മൃതശരീരത്തിന്റെ തലയുടെ തൊട്ടുമുകളിൽ. എപ്പോൾ നോട്ടം തിരിച്ചാലും ലോകത്തിന്റെ നെറുകയിലേക്ക് കയറുക എന്ന സ്വപ്നവുമായി വന്ന ഒരാളുടെ ജീവനില്ലാത്ത ശരീരം കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥ...

ഒടുവിൽ മുൻപേ കയറിയവരെല്ലാം തിരിച്ചിറങ്ങിയതോടെ ഷെർപ്പ പറഞ്ഞു നടക്കാം, ലക്ഷ്യത്തിലേക്ക്. സാവധാനം അവസാന മീറ്ററുകൾ മുകളിലേക്ക് കയറി. വർണ പതാകകൾ നിലത്ത് വിതറിയ മഞ്ഞിൻ സിംഹാസനത്തിലേക്ക് അവസാനം വലിഞ്ഞു കയറുമ്പോൾ ഉച്ചത്തിലുള്ള ശ്വാസോച്ഛ്വാസം മാത്രമായിരുന്നു കേൾക്കാനുണ്ടായിരുന്നത്. മനസ്സിലേക്ക് എവിടെനിന്നോ ഒഴുകി വന്ന പ്രശാന്തത നിറഞ്ഞു.

ചുറ്റും നോക്കുമ്പോൾ നുപ്ടെസെ, ലോട്സെ, തുടങ്ങി കൂറ്റൻ മലകൾ, എന്നാലും അവയെക്കാളൊക്കെ ഉയരത്തിൽ മേഘങ്ങൾക്കും മുകളിലാണ് നമ്മൾ. അതേ സമയം അവയെക്കാളൊക്കെ ചെറുതായി എവറസ്റ്റിനു മുകളിൽ ഒരു തരിപോലെ നാം... അര മണിക്കൂറിലേറെ സമ്മിറ്റിൽ ചെലവിട്ട് താഴേക്ക് ഇറങ്ങുമ്പോൾ കാലാവസ്ഥ പാടേ മാറി. ഹിലാരി സ്‌റ്റെപ്പ് കഴിഞ്ഞ് പിന്നിട്ട് ഇറക്കം തുടരവേ, മുൻപിൽ വീണ്ടും ജീവനറ്റ ശരീരം. സമ്മിറ്റിലേക്കുള്ള കയറ്റത്തിനി സ്നോ ബ്ലൈൻഡ്നെസ്സും ഫ്രോസ്റ്റ് ബൈറ്റ്സും തളർത്താൻ ശ്രമിച്ചെങ്കിലും ആദ്യം ക്യാംപ് നാലിലേക്കും പിന്നീട് രണ്ടാമത്തെ ക്യാംപിലേക്കും മാനസിക കരുത്തിന്റെ ബലം കൊണ്ട് എത്തിച്ചേർന്ന സഫ്രീന ലത്തീഫ് ഇന്ന് മലയാളി വനിതകൾക്ക് മുൻപിൽ ഒരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. എവറസ്റ്റിനോളം വലിയൊരു മാതൃക.