‘ഞാന്‍ പ്രലോഭിപ്പിച്ചതു കൊണ്ടാണ് അയാള്‍ സ്വയംഭോഗം ചെയ്തതെന്ന്, ഇവര്‍ക്കു ഉളുപ്പില്ലേ? വെറും പുച്ഛം മാത്രം’: അരുണിമ പറയുന്നു
മലയാളി ട്രാവൽ വ്ലോഗറായ അരുണിമ തുർക്കി യാത്രയില്‍ നിന്നുള്ള ദുരനുഭവം പങ്കുവച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആ സംഭവത്തിന്റെ പേരില്‍ തന്നെ കുറ്റപ്പെടുത്തിയവര്‍ക്ക് വീണ്ടും മറുപടിയുമായി എത്തിയിരിക്കുകയാണ് അരുണിമ. അരുണിമ ബാക്ക്പാക്കർ എന്ന അക്കൗണ്ടിലൂടെ തുർക്കിയിൽ വച്ച് ഒരു കാറിൽ ലിഫ്റ്റ് ലഭിച്ചപ്പോൾ വാഹന ഉടമ താൻ കാൺകെ സ്വയംഭോഗം ചെയ്ത ദുരനുഭവമാണ് അരുണിമ പങ്കുവച്ചത്. വാഹന ഉടമ സ്വകാര്യ ഭാഗം കാണിക്കുന്നതടക്കമുള്ള വിഡിയോ പങ്കുവച്ചു കൊണ്ടാണ് അരുണിമ തന്റെ ദുരനുഭവം വിവരിച്ചത്.
തുർക്കിയിലെ നെവ്ഷീർ എന്ന സ്ഥലത്തേക്ക് പോകാൻ ഏറെ നേരത്തെ കാത്തുനിൽപ്പിന് ശേഷമാണ് ലിഫ്റ്റ് ലഭിച്ചത്. കാറിൽ കയറിയപ്പോൾ തൊട്ട് കാറിന്റെ ഡ്രൈവർ അരുണിമയോട് അശ്ലീലം സംസാരിക്കുകയും സ്വയംഭോഗം ചെയ്യാനും തുടങ്ങി. അരുണിമ കാർ ഡ്രൈവറെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അയാൾ പ്രവർത്തി തുടരുകയായിരുന്നു. വിഡിയോ എടുക്കരുതെന്നും ഇതിനിടയിൽ അയാൾ പറയുന്നുണ്ടായിരുന്നു. പിന്നീട് ഒരു ഫ്യൂവൽ സ്റ്റേഷനിൽ അരുണിമയെ ഇറക്കിവിട്ട ശേഷം അയാൾ സ്ഥലംവിട്ടു.
സംഭവം പങ്കുവച്ചതിന് പിന്നാലെ അരുണിമയ്ക്കെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നത്. കാശ് കൊടുത്ത് വണ്ടി വിളിച്ച് പോകണമെന്നും ലിഫ്റ്റ് അടിച്ച് പോകുന്നത് കാരണമാണ് ഈ പ്രശ്നം വരുന്നതെന്നുമാണ് കമന്റുകൾ. അരുണിമയെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള റിയാക്ഷന്‍ വിഡിയോകളും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഇതിനെതിരെ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അരുണിമ.
താന്‍ പ്രലോഭിപ്പിച്ചതു കൊണ്ടാണ് അയാള്‍ സ്വയംഭോഗം ചെയ്തത്, റീച്ചിന് വേണ്ടിയാണ് വിഡിയോയിട്ടത്... എന്നെല്ലാം ആളുകള്‍ പറയുന്നുണ്ട്, ഇത്തരക്കാര്‍ക്കു ‘ഉളുപ്പില്ലേ’ എന്നു അരുണിമ രൂക്ഷമായ ഭാഷയില്‍ ചോദിക്കുന്നു. സ്വന്തം വീട്ടിലുള്ളവര്‍ക്ക് ഇത്തരം അനുഭവമുണ്ടായാല്‍ ഇവര്‍ ഇങ്ങനെ റിയാക്ഷന്‍ വിഡിയോ ഇടുമോ, ഇങ്ങനെയുള്ള ആക്ഷേപങ്ങള്‍ ഒന്നും പൊതുവേ മൈന്‍ഡ് ചെയ്യാറില്ലെന്നും എന്നാല്‍ എല്ലാ പരിധികളും ലംഘിച്ചതുകൊണ്ടാണ് വിഡിയോ ഇടുന്നതെന്നും അരുണിമ പറയുന്നു. 'ഉളുപ്പിലാത്ത ചില മലയാളികള്‍' എന്ന തലക്കെട്ടോടെയാണ് അരുണിമ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
അരുണിമ പങ്കുവച്ച കുറിപ്പ് വായിക്കാം;
‘ഇത്രയും മോശമായി ചിത്രീകരിക്കാൻ ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നു. സ്വന്തമായി ഒരു കഴിവും ഇല്ലാത്ത ആളുകൾ എന്നെപ്പോലെയുള്ള യാത്ര ചെയ്യുന്ന ആളുകളെയും സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വിഡിയോ ചെയ്യുന്ന ആളുകളെയും ഏറ്റവും കൂടുതൽ റീച്ചുള്ള വിഡിയോ എടുത്തുനോക്കി അതിനെ വിമർശിച്ച് വിഡിയോ ഉണ്ടാക്കി കാശുണ്ടാക്കുന്നു. ഈ പ്രവണത ഞാൻ കുറച്ചു നാളുകളായി കണ്ടുവരുന്നു. സ്വന്തമായി ഒന്നും ചെയ്യാൻ കഴിവില്ലാത്തത് ആരുടെയും തെറ്റല്ല..!
എന്നാൽ മറ്റുള്ളവരെ മോശമാക്കി ഇങ്ങനെ വിഡിയോ ചെയ്തു പൈസ ഉണ്ടാക്കി ജീവിക്കുന്ന ആളുകളോട് എനിക്ക് വെറും പുച്ഛം മാത്രം. നെഗറ്റീവ് മാത്രം ആളുകളിൽ എത്തിക്കാതെ സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്തു പോസിറ്റീവ് ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുക. ഞാൻ എന്റെ അനുഭവങ്ങളാണ് ഇടുന്നത് അത് നല്ലതാണെങ്കിലും മോശമാണെങ്കിലും. എന്തിനെയും ഏതിനെയും മോശമായി കാണാൻ മാത്രം കുറെ ആളുകള്‍. കുറെ കാര്യങ്ങൾ ഒന്നും ഞാൻ മൈൻഡ് ചെയ്യാറില്ല എന്നാൽ ഒരുപാട് ആകുമ്പോൾ എല്ലാവരും എന്റെ തലയിൽ കേറിയിരിക്കുന്ന പോലെ എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു വിഡിയോ ചെയ്തത്..!’