‘എന്നെ ഞാനാക്കിയവരിലേക്കുള്ള ഹൃദയതീർത്ഥാടനമായി മാറിയ കൃതി’: സോമൻ കടലൂർ എഴുതുന്നു Discover the Inspiring Essays of Soman Kadalur in 'Manasil Paarkkuna Manushyar'
മലയാളത്തിന്റെ പ്രിയകവിയും നോവലിസ്റ്റും ചിത്രകാരനുമായ സോമൻ കടലൂരിന്റെ ലേഖനങ്ങളുടെ സമാഹാരമാണ് ‘മനസ്സിൽ പാർക്കുന്ന മനുഷ്യർ’. കല്പറ്റ നാരായണന്റെ കവിതകൾ, പി.കെ.കാളൻ എന്ന ഗോത്ര പോരാളി, യാത്രകളെ സ്നേഹിച്ച അബ്രീദ, തീക്കനൽ പോലെ മലയാള കവിതയിൽ ജ്വലിച്ച പവിത്രൻ തീക്കുനി, അകാലത്തിൽ പൊലിഞ്ഞ അതുല്യ കാവ്യപ്രതിഭ
മലയാളത്തിന്റെ പ്രിയകവിയും നോവലിസ്റ്റും ചിത്രകാരനുമായ സോമൻ കടലൂരിന്റെ ലേഖനങ്ങളുടെ സമാഹാരമാണ് ‘മനസ്സിൽ പാർക്കുന്ന മനുഷ്യർ’. കല്പറ്റ നാരായണന്റെ കവിതകൾ, പി.കെ.കാളൻ എന്ന ഗോത്ര പോരാളി, യാത്രകളെ സ്നേഹിച്ച അബ്രീദ, തീക്കനൽ പോലെ മലയാള കവിതയിൽ ജ്വലിച്ച പവിത്രൻ തീക്കുനി, അകാലത്തിൽ പൊലിഞ്ഞ അതുല്യ കാവ്യപ്രതിഭ
മലയാളത്തിന്റെ പ്രിയകവിയും നോവലിസ്റ്റും ചിത്രകാരനുമായ സോമൻ കടലൂരിന്റെ ലേഖനങ്ങളുടെ സമാഹാരമാണ് ‘മനസ്സിൽ പാർക്കുന്ന മനുഷ്യർ’. കല്പറ്റ നാരായണന്റെ കവിതകൾ, പി.കെ.കാളൻ എന്ന ഗോത്ര പോരാളി, യാത്രകളെ സ്നേഹിച്ച അബ്രീദ, തീക്കനൽ പോലെ മലയാള കവിതയിൽ ജ്വലിച്ച പവിത്രൻ തീക്കുനി, അകാലത്തിൽ പൊലിഞ്ഞ അതുല്യ കാവ്യപ്രതിഭ
മലയാളത്തിന്റെ പ്രിയകവിയും നോവലിസ്റ്റും ചിത്രകാരനുമായ സോമൻ കടലൂരിന്റെ ലേഖനങ്ങളുടെ സമാഹാരമാണ് ‘മനസ്സിൽ പാർക്കുന്ന മനുഷ്യർ’. കല്പറ്റ നാരായണന്റെ കവിതകൾ, പി.കെ.കാളൻ എന്ന ഗോത്ര പോരാളി, യാത്രകളെ സ്നേഹിച്ച അബ്രീദ, തീക്കനൽ പോലെ മലയാള കവിതയിൽ ജ്വലിച്ച പവിത്രൻ തീക്കുനി, അകാലത്തിൽ പൊലിഞ്ഞ അതുല്യ കാവ്യപ്രതിഭ ജിനേഷ് മടപ്പള്ളിയുടെ കാവ്യകലയെക്കുറിച്ച്, ഗോത്രകനവിന്റെ കാവൽക്കാരനായ കെ.ജെ.ബേബിയുടെ സമാനതകളില്ലാത്ത സാംസ്കാരിക പ്രവർത്തനത്തെക്കുറിച്ച് എന്നിങ്ങനെ മികച്ച രചനകളാണ് ഈ പുസ്തകത്തിന്റെ ആത്മാവ്. ‘മനസ്സിൽ പാർക്കുന്ന മനുഷ്യർ’ പുസ്തകത്തിലേക്കുള്ള യാത്രയെക്കുറിച്ച് സോമൻ കടലൂർ വനിത ഓൺലൈനിൽ എഴുതിയതു വായിക്കാം –
ഏറെ സന്തോഷത്തോടെ എഴുതിയ പുസ്തകമാണ് ‘മനസിൽ പാർക്കുന്ന മനുഷ്യർ’. ചിന്താപരമായും ഭാവനാത്മകമായും സാമൂഹ്യമായും എന്നെ സ്വാധീനിച്ച സ്വാധീനിച്ച പ്രതിഭാശാലികളെ കുറിച്ചുള്ള ആലോചനകളാണ് ഇതിൽ നിറയെ. ആഖ്യാനം കൊണ്ടും അനുഭവം കൊണ്ടും പല നിലയിൽ വ്യത്യസ്തരായ ജൈവമനുഷ്യരെ കുറേക്കൂടി അടുത്തറിയാനുള്ള ശ്രമം. വായനയിൽ വിസ്മയമാവുകയും പിന്നീട് പ്രാണന്റെ ഭാഗമാവുകയും ചെയ്ത മനുഷ്യർക്കുള്ള സമാദരവായി മാറണം എന്ന് ആഗ്രഹിച്ചു രൂപപ്പെടുത്തിയ ഗ്രന്ഥം എന്നും പറയാം.
ആഫ്രിക്കൻ എഴുത്തുകാരനായ നെഗുഗി വാ തിയാംഗോ ദൂഖണ്ഡങ്ങൾക്കിപ്പുറമുള്ള എന്നെ സ്വാധീനിച്ചതിന് ആധാരമായ വസ്തുതകൾ ഓർത്തെടുക്കുന്ന ഒരു ലേഖനം ഇതിലുണ്ട്. ഒരർത്ഥത്തിൽ ലളിതമായും സരളമായും നെഗുഗിയെ സമഗ്രമായി വിശകലനം ചെയ്യുന്ന ഒന്നാണത്. എന്നാൽ റഷ്യൻ കലാസൈദ്ധാന്തികനായ മിഖായേൽ ബക്തിനെക്കുറിച്ചുള്ള പര്യാലോചന വ്യത്യസ്തമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എം.എ. ഫോക്‌ലോർ പഠിക്കുന്ന കാലത്താണ് ഞാൻ ബക്തിന്റെ സാംസ്കാരിക പഠനത്തെ മനസിലാക്കുന്നത്. ബക്തിന്റെ ചിന്തകളെ സമഗ്രമായി വിശകലനം ചെയ്യുന്നതിന് പകരം അദ്ദേഹത്തിന്റെ സങ്കല്പനങ്ങളെ ഫോക്‌ലോർ എന്ന ജ്ഞാനവിഷയവുമായി ബന്ധിപ്പിച്ച് മനസിലാക്കുന്നു.
കാലത്തെയും ലോകത്തെയും അമ്പരപ്പിച്ച ചില പ്രതിഭാശാലികൾ ഒരു ജനതയെ എങ്ങനെയാണ് സ്വാധീനിച്ചതെന്നും അവരുടെ എഴുത്തുകൾ എങ്ങനെയാണ് ജനകീയമായി മാറിയതെന്നും വിശദീകരിക്കുന്ന ലേഖനങ്ങളും ഈ പുസ്തകത്തിലുണ്ട്. മഹാകവി കുമാരനാശാനെയും മലയാളത്തിന്റെ വിശ്വസാഹിത്യകാരൻ ബഷീറിനെയും ഓർക്കുന്ന രണ്ട് ലേഖനങ്ങൾ അത്തരത്തിലുള്ളതാണ്.
എന്റെ മനസിനെ മാത്രമല്ല കേരളത്തിന്റെ സാമൂഹ്യ മനസിനയും ഹൃദയപൂർവം തൊട്ട ചില മനുഷ്യരെ ഓർക്കുന്ന ലേഖനവും കൂട്ടത്തിലുണ്ട്. ആർട്ടിസ്റ്റ് നമ്പൂതിരി എന്ന ചിത്രകാരനെക്കുറിച്ചുള്ള എഴുത്ത് അത്തരത്തിലുള്ളതാണ്. ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ രേഖാചിത്രണവും സാഹിത്യാസ്വാദനവും എന്ന വിഷയത്തിൽ പി.എച്ച്.ഡി. ചെയ്യുമ്പോൾ അതിൽ പ്രധാനമായ ഒരു അന്വേഷണ മേഖല നമ്പൂതിരിയുടെ ഇലസ്ട്രേഷനായിരുന്നു. എൻ.പ്രഭാകരൻ എന്ന അസാധാരണ പ്രതിഭാവിലാസമുള്ള എഴുത്തുകാരൻ തലശ്ശേരി ഗവ.ബ്രണ്ണൻ കോളജിൽ എന്റെ അധ്യാപകനായിരുന്നു, അഞ്ച് വർഷം. പ്രഭാകരൻ മാഷിന്റെ കഥകളിലൂടെയും നോവലുകളിലുടെയും പലവട്ടം കടന്നുപോയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഭാഷാപോഷിണിക്ക് വേണ്ടി പ്രഭാകരൻ മാഷുമായി സുദീർഘമായൊരു അഭിമുഖം നടത്തിയത് ഓർക്കുന്നു.എൻ. പ്രഭാകരന്റെ എഴുത്തിലെ സവിശേഷ വഴികളെക്കുറിച്ചും ഓർമ്മകളുടെ പരിചരണത്തെക്കുറിച്ചും രാഷ്ട്രീയ അന്തർധാരകളെ കുറിച്ചും വിശകലനം ചെയ്യുന്ന ലേഖനം ഈ പുസ്തകത്തിന്റെ ഭാഗമാണ്.
പത്ത് മുപ്പത് വർഷമായി എന്റെ സാംസ്കാരിക- സാഹിത്യ ജീവിതത്തിന്റെ ഭാഗമാണ് പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട്. അദ്ദേഹത്തിന്റെ സർഗ്ഗയാത്രകളുടെ വൈവിധ്യത്തെക്കുറിച്ചുള്ള ലേഖനവും ഇതിലുണ്ട്. എഴുത്തുകാരൻ എന്നതിൽ ഉപരി, മികച്ച വായനക്കാരനായ എൻ. ശശിധരന്റെ ചിന്തകളെ അദ്ദേഹത്തിന്റെ ‘പുസ്തകങ്ങളും മനുഷ്യരാണ്’ എന്ന ഗ്രന്ഥത്തെ ആധാരമാക്കി എഴുതിയ ലേഖനമാണ് മറ്റൊന്ന്. യു.എ.ഖാദർ, മണിയൂർ ഇ. ബാലൻ എന്നിവർ സാഹിത്യത്തിൽ എനിക്ക് ഗുരുതുല്യരാണ്. എന്റെ സ്വന്തം ദേശക്കാരാണ്. അവരെ വായിച്ചാണ് വായനയുടെ ലോകം ഞാൻ വിസ്തൃതമാക്കിയത്. തൃക്കോട്ടൂർ കഥകളും തൃക്കോട്ടൂർ പെരുമയുമൊക്കെ ഹൃദയത്തിൽ കൊണ്ടുനടന്ന കാലം. ‘ഇവരും ഇവിടെ ജനിച്ചവർ’ എന്ന ഗംഭീരവും അനന്യസാധാരണവുമായ നോവൽ രചിച്ചത് മണിയൂർ ഇ.ബാലനാണ്. സാഹിത്യ ഗുരുനാഥൻമാരായ ഇവർ രണ്ടുപേർക്കുമുള്ള അർച്ചനയാണ് ‘രണ്ട് കഥാവിളക്കുകൾ’ എന്ന ലേഖനം. കലാഭവൻ മണി നമുക്ക് ഏവർക്കും പ്രിയപ്പെട്ട കലാകാരനാണ്. നാടൻ പാട്ടിനെ സമുദ്ധരിച്ച ഒരാളല്ല, മറിച്ച് സ്വയം നാടൻ പാട്ടായി പകർന്നാടിയ പ്രതിഭയായിരുന്നു അദ്ദേഹം എന്ന് വിശദീകരിക്കുന്ന ഒരു ലേഖനവും ഇതിലുണ്ട്. ലോക പ്രശസ്ത നെഞ്ച് രോഗവിദഗ്ദനായ ഡോ. രവീന്ദ്രൻ ചേടമ്പത്തിന്റെ ആത്മകഥയായ പെരുന്തട്ട കോട്ടയെക്കുറിച്ചുള്ള പര്യാലോചനയും ഈ പുസ്തകത്തിന്റെ ഭാഗമാണ്. അതുപോലെ എൻ.എൻ.കക്കാട് ഉൾപ്പെടെ പ്രതിഭാശാലികളെ ഓർമ്മകളിൽ വീണ്ടെടുക്കുന്ന ലേഖനങ്ങളുമുണ്ട്. ചുരുക്കത്തിൽ എന്നെ ഞാനാക്കിയവരിലേക്കുള്ള ഹൃദയതീർത്ഥാടനമായി മാറിയ കൃതി എന്ന് വിളിക്കാവുന്ന പുസ്തകമാണിത്.