‘വാതിൽ തുറന്നയുടനെ ഞാൻ ഇറങ്ങിയോടുകയായിരുന്നു, ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്’: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്
നടൻ അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ് നടി നർവിനി ദേരി. ഓഡിഷനെന്ന പേരിൽ വിളിച്ചുവരുത്തി തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്നും ഭാഗ്യംകൊണ്ടു മാത്രമാണ് താൻ രക്ഷപെട്ടതെന്നും തമിഴ് യുട്യൂബ് ചാനലായ ‘ട്രെൻഡ് ടോക്സി’ന് നൽകിയ അഭിമുഖത്തല്‍ താരം തുറന്നു പറഞ്ഞത് ഇതിനോടകം ചർച്ചയാണ്.
‘2018ൽ ആണ്. ചെന്നൈയിലെ ഒരു മാളിൽ വച്ചാണ് അജ്മൽ അമീറിനെ ആദ്യമായി കാണുന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്താണ് അത് അജ്മൽ അമീർ ആണെന്ന് പറഞ്ഞു തന്നത്. അവിടെവച്ചുതന്നെ അജ്മൽ ഞങ്ങളുടെ അടുത്തേക്ക് വന്നു. തന്റെ അടുത്ത ചിത്രത്തിലേക്ക് ഒരു നായികയെ അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞു. സംസാരിച്ചു, നമ്പറൊക്കെ ഷെയർ ചെയ്താണ് പിരിഞ്ഞത്. പിന്നീട് ഓഡിഷന് ചെല്ലണമെന്ന് പറഞ്ഞു അജ്മൽ വിളിച്ചു. പക്ഷേ, അടുത്ത ദിവസം ഡെൻമാർക്കിലേക്ക് പോകുന്നതിനാൽ വരാൻ കഴിയില്ലെന്ന് ഞാൻ അറിയിച്ചു. എങ്കിൽ ഇപ്പോൾ തന്നെ ടീമിനെ മീറ്റ് ചെയ്യാം എന്നു അജ്മൽ പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് ഓഡിഷനും തീരുമാനവുമൊക്കെ എങ്ങനെ നടക്കും എന്നു ഞാൻ ചോദിച്ചു. അതൊന്നും കുഴപ്പമില്ല. ഇവിടം വരെ വന്നിട്ടുപോയാൽ ബാക്കി കാര്യങ്ങൾ നോക്കിക്കൊള്ളാം എന്നു പറഞ്ഞു.
സാധാരണ ഓഡിഷനു പോകുമ്പോൾ എന്റെ കൂടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടാകുമായിരുന്നു. അന്നു അതും ഉണ്ടായില്ല. പിന്നെ അറിയപ്പെടുന്ന ആളായതിനാൽ എനിക്കു പേടിയൊന്നും തോന്നിയില്ല. അജ്മൽ ലൊക്കേഷൻ അയച്ചുതന്നപ്പോൾ ഞാൻ ഗൂഗിൾ നോക്കി. ആ സ്ഥലത്തെത്തിയപ്പോൾ തന്നെ എനിക്കു പന്തികേട് തോന്നിയിരുന്നു.
കതകിൽ മുട്ടിയപ്പോൾ അജ്മൽ വാതിൽ തുറന്നു. ടീമംഗങ്ങൾ എവിടെയെന്ന് ചോദിച്ചപ്പോൾ അവരിപ്പോൾ പുറത്തേക്ക് പോയെന്ന് അജ്മൽ പറഞ്ഞു. എങ്കിൽ നമുക്ക് താഴെ കാത്തിരിക്കാം എന്ന് പറഞ്ഞപ്പോൾ അജ്മൽ സമ്മതിച്ചില്ല. എന്തോ ശരിയല്ലെന്ന് എന്റെ മനസ് പറയുന്നുണ്ടായിരുന്നു. ഞാൻ റൂമിലേക്ക് കയറിപ്പോൾ അജ്മൽ എനിക്ക് ഭക്ഷണം വിളമ്പി. ഞാനത് നിരസിച്ചു. 20 മിനിറ്റിൽ ഞാൻ മെസജ് അയച്ചില്ലെങ്കിൽ എന്നെ വിളിക്കണമെന്ന് ഒരു സുഹൃത്തിന് ഞാൻ മെസജ് അയച്ചിട്ടു.
ഇതിനിടെ അജ്മൽ എന്റെ ബാഗ് എടുത്തുമാറ്റി എന്റെയടുത്ത് വന്നിരുന്നു. അപ്പോൾ തന്നെ ഞാൻ കൈ കഴുകണമെന്ന് പറഞ്ഞു വാഷ് റൂമിലേക്ക് കയറി. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ അവിടെയിരുന്ന് ആലോചിച്ചു. ഞാൻ മുൻപ് സൈക്യാട്രി ഓഫിസറായി ജോലി ചെയ്തിട്ടുണ്ട്. ഇതുപോലുള്ള ഒരുപാട് പേരെ കൈകാര്യം ചെയ്തിട്ടുമുണ്ട്.
ഞാൻ പുറത്തിറങ്ങിയതും അയാൾ മ്യൂസിക് ഓൺ ചെയ്ത് എന്റെ കൈയ്യിൽ പിടിച്ചു. ഡാൻസ് ചെയ്യാമെന്ന് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ കൈ വിടുവിച്ച് നിങ്ങളുടെ ഉദ്ദേശ്യം എനിക്ക് മനസിലായി, പക്ഷെ ഞാനതിനല്ല വന്നത് എന്നു പറഞ്ഞു.
‘നീയിതെന്താണ് പറയുന്നത്, ഞാനൊരു സുന്ദരനാണ് എത്ര പെൺകുട്ടികൾ എന്റെ പിന്നാലെ നടക്കുന്നുണ്ട് എന്നറിയാമോ’ എന്നൊക്കെ അയാളെന്നോട് ചോദിച്ചു. ഞാനയാളെ മാനസികമായി തളർത്താൻ ശ്രമിക്കുകയാണ് ചെയ്തത്. താൻ വലിയ സംഭവമൊന്നുമല്ലെന്നും എനിക്ക് ഒട്ടും ഇഷ്ടമായില്ലെന്നുമൊക്കെ പറഞ്ഞു. ഇതിനിടയിൽ അയാളെന്നെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചതും ഞാൻ തടഞ്ഞു. തനിക്ക് എന്നെ എന്തെങ്കിലും ചെയ്യാനാകുമെങ്കിൽ എന്നെ കൊന്നതിന് ശേഷം മാത്രമായിരിക്കുമെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു.
പെട്ടെന്ന് അയാൾക്കൊരു കോൾ വന്നു. ഈ സമയം ഞാൻ എന്റെ ഫോൺ എടുത്ത് കാത്തുനിന്നിരുന്ന ഊബർ ഡ്രൈവറെ അലേർട് ചെയ്തു. എന്റെ സഹോദരിമാർ പുറത്തു കാത്തു നിൽക്കുന്നുണ്ടെന്ന് ഞാൻ അജ്മലിനോട് കള്ളം പറഞ്ഞു. ഇനിയും ഞാൻ പോയില്ലെങ്കിൽ അവർ മുകളിലേക്ക് കയറി വരുമെന്നും ഞാൻ പറഞ്ഞു. കൃത്യസമയത്ത് എനിക്കൊരു കോളും വന്നു. ആ സമയം റൂം ബോയി കോളിങ് ബെല്ല് അടിച്ചു. എനിക്ക് തുറക്കാൻ പറ്റുന്ന ഉയരത്തിൽ ആയിരുന്നില്ല വാതിലിന്റെ കൊളുത്തുണ്ടായിരുന്നത്. അജ്മൽ വാതിൽ തുറന്നയുടനെ ഞാൻ ഇറങ്ങിയോടുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ഞാൻ അവിടെ നിന്ന് രക്ഷപെട്ടത്.
എന്റെ സുഹൃത്തിനോട് ഞാൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി. അന്വേഷിച്ചപ്പോൾ നിരവധി പെൺകുട്ടികളോട് അജ്മൽ ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. ഈ സംഭവത്തിന് ശേഷവും അയാൾ എനിക്ക് നിരന്തരം മെസജ് അയക്കുമായിരുന്നു. സ്റ്റോറി പോസ്റ്റ് ചെയ്താലൊക്കെ ഉടൻ മെസജുമായി വരും. ഇനിയും കാണാൻ പറ്റുമോ എന്നൊക്കെ ചോദിക്കും. എന്റെ പഠനവും ജീവിതവുമൊക്കെ ഓർത്താണ് ഞാൻ അന്ന് പൊലീസ് കേസ് കൊടുക്കാതിരുന്നത്’.– നർവിനി ദേരി പറഞ്ഞു.