‘ഈ കവിതകൾ എന്റെ അച്ഛനുള്ളത്...വെയിൽസിലാണ് അദ്ദേഹത്തിന്റെ അന്ത്യനിദ്ര, അവിടുത്തെ പൂവാണ് ഡാഫൊഡിൽ’: കവിതയിൽ മനസ്സ് തൊട്ട് മലയാളികളുടെ ‘ഗാഥ ജാം’ Girija Shettar: From 'Vandanam' to Poetry
വിഷാദത്തിന്റെ നിഴൽ പടർന്ന അവളുടെ മുഖം അവനോടുള്ള പ്രണയത്തിന്റെ വെളിച്ചം മിന്നിമായുന്ന നൊടിയിടയിൽ ഒരു കവിത പോലെ വിടർന്നു. അവൻ ‘ഗാഥ ജാം’ എന്നു കുസൃതി ഒപ്പിക്കുമ്പോൾ, ‘എങ്കിലേ എന്നോടു പറ ഐ ലവ് യൂന്ന്’ എന്നു വാശി പിടിക്കുമ്പോൾ ആ കണ്ണുകളിൽ തുളുമ്പിയ പരിഭവത്തിന്റെ നിഴൽ കണ്ടവരാരും മറക്കില്ല, ഒരിക്കലും...
വിഷാദത്തിന്റെ നിഴൽ പടർന്ന അവളുടെ മുഖം അവനോടുള്ള പ്രണയത്തിന്റെ വെളിച്ചം മിന്നിമായുന്ന നൊടിയിടയിൽ ഒരു കവിത പോലെ വിടർന്നു. അവൻ ‘ഗാഥ ജാം’ എന്നു കുസൃതി ഒപ്പിക്കുമ്പോൾ, ‘എങ്കിലേ എന്നോടു പറ ഐ ലവ് യൂന്ന്’ എന്നു വാശി പിടിക്കുമ്പോൾ ആ കണ്ണുകളിൽ തുളുമ്പിയ പരിഭവത്തിന്റെ നിഴൽ കണ്ടവരാരും മറക്കില്ല, ഒരിക്കലും...
വിഷാദത്തിന്റെ നിഴൽ പടർന്ന അവളുടെ മുഖം അവനോടുള്ള പ്രണയത്തിന്റെ വെളിച്ചം മിന്നിമായുന്ന നൊടിയിടയിൽ ഒരു കവിത പോലെ വിടർന്നു. അവൻ ‘ഗാഥ ജാം’ എന്നു കുസൃതി ഒപ്പിക്കുമ്പോൾ, ‘എങ്കിലേ എന്നോടു പറ ഐ ലവ് യൂന്ന്’ എന്നു വാശി പിടിക്കുമ്പോൾ ആ കണ്ണുകളിൽ തുളുമ്പിയ പരിഭവത്തിന്റെ നിഴൽ കണ്ടവരാരും മറക്കില്ല, ഒരിക്കലും...
വിഷാദത്തിന്റെ നിഴൽ പടർന്ന അവളുടെ മുഖം അവനോടുള്ള പ്രണയത്തിന്റെ വെളിച്ചം മിന്നിമായുന്ന നൊടിയിടയിൽ ഒരു കവിത പോലെ വിടർന്നു. അവൻ ‘ഗാഥ ജാം’ എന്നു കുസൃതി ഒപ്പിക്കുമ്പോൾ, ‘എങ്കിലേ എന്നോടു പറ ഐ ലവ് യൂന്ന്’ എന്നു വാശി പിടിക്കുമ്പോൾ ആ കണ്ണുകളിൽ തുളുമ്പിയ പരിഭവത്തിന്റെ നിഴൽ കണ്ടവരാരും മറക്കില്ല, ഒരിക്കലും...
‘വന്ദനം’ മലയാളികളുടെ സിനിമ നൊസ്റ്റാൾജിയകളിലെ ഏറ്റവും സുന്ദരമായ ഏടുകളിലൊന്നാകുന്നത് മോഹൻലാലിനൊപ്പം ഗിരിജ ഷെട്ടർ എന്ന നായികയിലൂടെയുമാണ്. മഴത്തുള്ളി പോലെ ഒരു സുന്ദരി...ഗിരിജയുടെ ഗാഥയെ അങ്ങനെയേ വിശേഷിപ്പിക്കുവാനാകൂ...
‘വന്ദന’ത്തില്‍ മോഹൻലാലിന്റെ നായികയായി പ്രിയദർശൻ ഗിരിജയെ മലയാളത്തിലേക്കു ക്ഷണിക്കുമ്പോഴേ അവർ തന്റെ ആദ്യ സിനിമയിൽ അഭിനയിച്ചിരുന്നു. 1989 – ൽ, ‘ഗീതാഞ്ജലി’ എന്ന തെലുങ്ക് ബ്ലോക് ബസ്റ്റർ സിനിമയിലൂടെ മണിരത്നമാണ് ഗിരിജയെ സിനിമയിൽ അവതരിപ്പിച്ചത്. നാഗാർജുനയുടെ നായികയായി നവാഗതയുടെ പരിഭ്രമങ്ങളേതുമില്ലാതെ ഗിരിജ ടൈറ്റിൽ കഥാപാത്രത്തെ മനോഹരമാക്കി. ‘ഓ പ്രിയാ...പ്രിയാ...’ തുടങ്ങി, ഇളയരാജ ഈണം പകർന്ന, ഇപ്പോഴും സംഗീത പ്രേമികളുടെ പ്ലേ ലിസ്റ്റിൽ റിപ്പീറ്റ് മോഡിൽ തുടരുന്ന അതിലെ പാട്ടുകളോരോന്നും ഗിരിജയ്ക്കു വേണ്ടി ഒരുക്കപ്പെട്ടവയെന്നേ തോന്നൂ...അത്രയേറെ ആ സിനിമ തന്റേതു കൂടിയാക്കാൻ അവർക്കായി.
‘വന്ദന’മാണ് ഗിരിജയുടേതായി ആദ്യം തിയറ്ററിലെത്തിയ സിനിമ. അതു വലിയൊരു വിജയമായില്ലെങ്കിലും ദിവസങ്ങളുടെ വ്യത്യാസത്തിൽ റിലീസായ ‘ഗീതാഞ്ജലി’ മെഗാ ഹിറ്റായി. പക്ഷേ, ഗിരിജയുടെ പിന്നീടുള്ള കരിയര്‍ അത്ര മികച്ചതായില്ല. മോഹൻലാലിന്റെ മറ്റൊരു ബിഗ് പ്രൊജക്ടായ ‘ധനുഷ്കോടി’യിലേക്ക് അവസരം ലഭിച്ചെങ്കിലും ആ സിനിമ സംഭവിച്ചില്ല. ഹിന്ദിയിലും തെലുങ്കിലും കന്നഡയിലുമൊക്കെയായി വിരലിൽ എണ്ണാവുന്ന ചില സിനിമകളിലേ പിന്നീടവരെ കണ്ടുള്ളൂ. പതിയെപ്പതിയെ ഗിരിജ സിനിമ വിട്ടു. ഇംഗ്ലണ്ടിലേക്കു ജീവിതം പൂർണമായും പറിച്ചു നട്ടു. ഒരു ദേശീയ മാധ്യമത്തോടുള്ള സംസാരത്തിൽ, ‘സിനിമ വിടാനുള്ള തീരുമാനം തെറ്റായിപ്പോയോ ?’ എന്ന ചോദ്യത്തിനു ഗിരിജ ഇങ്ങനെ മറുപടി പറഞ്ഞു –
‘‘ഇല്ല എന്നു തീര്‍ത്തു പറയാനാകില്ല. ആത്മീയ പഠനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ കാര്യങ്ങളും സിനിമയോടൊപ്പം കൊണ്ടു പോകാമായിരുന്നു എന്നാലോചിച്ചു വിഷമിച്ച ഒരു കാലമുണ്ടായിരുന്നു. അത്രയ്ക്കിഷ്ടമായിരുന്നു. ഇന്ത്യയും സിനിമയും വിട്ട് ഇംഗ്ലണ്ടിലേക്ക് പോന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സങ്കടം തോന്നിയത് അവിടത്തെ അമ്പലങ്ങളേയും ആത്മീയ ജീവിതത്തേയുമോര്‍ത്താണ്. പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ബ്രിട്ടനിലേക്ക് മടങ്ങുന്നത്. അപ്പോഴേക്കും ഇവിടെ ഒരു ടാബ്ളോയിട് സംസ്കാരം ഉണ്ടായിക്കഴിഞ്ഞു. ഇവിടെയുണ്ടായ മാറ്റങ്ങളോടു പൊരുത്തപ്പെടാനും സമയമെടുത്തു. ഒരു സെലിബ്രിറ്റി ആവുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിട്ടില്ല. എന്നോട് ആളുകള്‍ ഓട്ടോഗ്രാഫ് ഒക്കെ ചോദിച്ചു വരുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്. കാരണം, ഞാന്‍ ഒരു ‘പബ്ലിക് റോള്‍’ എടുത്തിരുന്നു എന്നും സിനിമ എന്ന വലിയ ഒരു വ്യവസായത്തിന്റെ ഭാഗമായിരുന്നു എന്നൊന്നും എനിക്ക് തിരിച്ചറിവുണ്ടായിരുന്നില്ല. പത്രപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞപ്പോള്‍ കാര്യങ്ങള്‍ മാറി. അതൊരു പുതിയ ലോകം മുന്നില്‍ തുറന്നിട്ടു. മറ്റുള്ളവരുടെ സ്ക്രിപ്റ്റ് ഏറ്റു പറയുകയല്ലാതെ സ്വന്തമായി ഒരു ശബ്ദമുണ്ടാവുക എന്നത് ഒരു വലിയ പ്രിവിലേജ് ആയി തോന്നി’’.
1992 – ൽ ഒരു ഹിന്ദി സിനിമയിൽ ചെറിയ വേഷത്തിലെത്തിയ ശേഷം പത്ത് വർഷങ്ങളുടെ ഇടവേളയ്ക്കൊടുവിൽ 2002, 2003 വർഷങ്ങളിൽ ഓരോ സിനിമകളിലും അഭിനയിച്ചു. പിന്നീടും ദീർഘമായ മാറി നിൽപ്പ്. രണ്ട് പതിറ്റാണ്ടിനൊടുവിൽ, 2024 – ല്‍ രക്ഷിത് ഷെട്ടിയുടെ പരംവ സ്റ്റുഡിയോ നിർമ്മിച്ച് ചന്ദ്രജിത്ത് ബെള്ളിയപ്പ സംവിധാനം ചെയ്ത കന്നഡ ചിത്രം ‘ബ്ബാനി തബ്ബിഡ ല്ലേലി’ യിൽ അവർ അമ്മ വേഷത്തിലെത്തി.
‘‘ഞാൻ ഈ സിനിമ പ്ലാൻ ചെയ്തതല്ല. വളരെക്കാലമായി ഇങ്ങനെ ഒരു അവസരം വരും എന്ന് എനിക്കനുഭവപ്പെട്ടിരുന്നു, പക്ഷേ, അത് എപ്പോൾ വരുമെന്ന് മാത്രം എനിക്കറിയില്ലായിരുന്നു, ഇപ്പോള്‍ സമയമായി’’.– ആ സന്തോഷം ഗിരിജ പങ്കുവച്ചതിങ്ങനെ.
ഗിരിജ ഷെട്ടറിന്റെ അച്ഛന്‍ കന്നടികനും അമ്മ ബ്രിട്ടീഷ് വംശജയുമാണ്. 1969 ജൂലൈ 20 - ന് ഇംഗ്ളണ്ടിലെ എസെക്സിലെ ഓർസെറ്റിലാണ് ജനനം. ചെറുപ്പത്തിലേ നൃത്തം പഠിച്ചു. യാദൃശ്ചികമായി അഭിനയ രംഗത്തെത്തി, പഠനത്തിനു വേണ്ടി അഭിനയം ഉപേക്ഷിച്ച അവർ 2003 – ല്‍ കാര്‍ഡിഫ് സര്‍വകലാശാലയില്‍ നിന്നു ഇന്റഗ്രല്‍ യോഗ ഫിലോസഫിയിലും ഇന്ത്യന്‍ ആത്മീയ മനഃശാസ്ത്രത്തിലും ഡോക്ടറല്‍ തീസിസ് പൂര്‍ത്തിയാക്കി. ജോണലിസ്റ്റായും പ്രവർത്തിച്ചു. ശേഷമാണ് കവിയത്രി എന്ന നിലയിലുള്ള ഗിരിജയുടെ യാത്ര ആരംഭിക്കുന്നത്. ഗിരിജയുടെ ‘ദിസ് ഇയര്‍, ഡാഫോഡില്‍സ്’ എന്ന ഹൈക്കു കവിതകളുടെ സമാഹാരം കാവ്യപ്രേമികൾക്കിടയിൽ ചർച്ചയായി. സര്‍വൈവേഴ്സ് പോയട്രിയും എസ്മി ഫെയര്‍ബേണ്‍ ഫൗണ്ടേഷനും ചേർന്നു 2010 – ല്‍ പ്രസിദ്ധീകരിച്ച ഈ ചെറിയ കൃതി ‘ഈ വർഷം ഡാഫൊഡിലുകൾ’ എന്ന പേരിൽ 2025 – ൽ മലയാളത്തിലെത്തി. പി.എസ്.മനോജ് കുമാറാണ് ഗിരിജയുടെ കവിതകൾ മലയാളത്തിലാക്കിയത്. തന്റെ പിതാവിനാണ് ഈ പുസ്തകം ഗിരിജ സമർപ്പിച്ചിരിക്കുന്നത്. 2004 – ൽ അദ്ദേഹം അന്തരിച്ചു. വെയിൽസിലാണ് അടക്കം ചെയ്തിരിക്കുന്നത്. അവിടുത്തെ ദേശീയ പുഷ്പം ഡാഫൊഡിലാണ്. അതാണ് പുസ്തകത്തിന് ഇങ്ങനെയൊരു പേര്. പ്രകൃതിയും ആത്മീയതയും ഇടകലർന്നുണ്ടായ 65 ഹൈക്കു കവിതകളാണ് പുസ്തകത്തിലുള്ളത്.
‘വീണ്ടും ഈ വസന്തം
പൂങ്കുലകളുടെ
ഒരു വെള്ളച്ചാട്ടം’
എന്നു ഗിരിജ എഴുതുമ്പോൾ വായനക്കാരന്റെ മനസ്സ് ശാന്തമായൊരു തടാകമെന്ന പോലെ തെളിയുന്നു.
ഇത്തരത്തിൽ അവനവനിലേക്കുള്ള നോട്ടങ്ങളായും തെളിഞ്ഞ ദൃശ്യങ്ങളുടെ ഒടുങ്ങാത്ത സംഗീതമായും ഇടകലരുന്ന വരികളുടെ സിംഫണിയാണ് ഗിരിജയുടെ കവിതകൾ. തീർച്ചയായും വായനയിൽ ഉൾപ്പെടുത്തേണ്ട ഒന്ന്. ഫേബിയൻ ബുക്സാണ് ‘ഈ വർഷം ഡാഫൊഡിലുകൾ’ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മലയാളത്തിലെ പ്രശസ്ത വിവർത്തകനും കവിയും ലേഖകനുമായ പി.എസ്.മനോജ് കുമാർ ഹൈക്കു കവിതയുടെ പഠനവും വായനയുമായി ബന്ധപ്പെട്ട തന്റെ അന്വേഷണങ്ങളുടെ ഭാഗമായാണ് ഗിരിജയുടെ കൃതിയിലേക്കെത്തുന്നത്. ആ രചനകൾ ആകർഷണീയമായി അനുഭവപ്പെട്ട അദ്ദേഹം അവ മൊഴിമാറ്റാനുളള അനുവാദം തേടി. അവർ സന്തോഷത്തോടെ സമ്മതിച്ചു. ഒരു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളത്തോടുള്ള തന്റെ മാനസിക അടുപ്പം കൃതിയുടെ പരിഭാഷയിലേക്കുള്ള പ്രചോദനമായി ഗിരിജയിൽ പ്രവർത്തിച്ചിരിക്കാം. ‘വന്ദനം’ സിനിമയും ഗാഥ എന്ന കഥാപാത്രവും മലയാളികളുടെ ഹൃദയത്തിലുണ്ടെന്ന ബോധ്യവും പ്രേരണയായിട്ടുണ്ടാകാം.
നർത്തകി, നടി, കവിയത്രി, പത്രപ്രവർത്തക, ഫിലോസഫർ....വിശേഷണങ്ങളേറെയാണ് ഗിരിജ ഷെട്ടറിന്...പക്ഷേ, മലയാളികൾക്കെന്നും അവർ ഗാഥയാണ്, തങ്ങളുടെ പ്രിയപ്പെട്ട ‘ഗാഥ ജാം’...