‘വേട്ട’യുടെ റിലീസ് ഷോ തുടങ്ങുമ്പോൾ രാജേഷ് ജീവനു വേണ്ടിയുള്ള പിടച്ചിലിലായിരുന്നു: രാജേഷ് പിള്ളയെ ഓർക്കുമ്പോൾ The Unfortunate Demise of Director Rajesh Pillai
2016 ഫെബ്രുവരി 27 ശനി. രാവിലെ 10 മണിയോടെ ചില ഓൺലൈൻ ന്യൂസ് പോർട്ടലുകളിൽ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടു – ‘സംവിധായകൻ രാജേഷ് പിള്ള അന്തരിച്ചു’! രോഗം മൂർഛിച്ച് അദ്ദേഹം സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നറിയാമായിരുന്നതിനാൽ വാർത്ത വിശ്വസിക്കാതിരിക്കാൻ കാരണങ്ങളുണ്ടായില്ല. പിന്നാലെ
2016 ഫെബ്രുവരി 27 ശനി. രാവിലെ 10 മണിയോടെ ചില ഓൺലൈൻ ന്യൂസ് പോർട്ടലുകളിൽ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടു – ‘സംവിധായകൻ രാജേഷ് പിള്ള അന്തരിച്ചു’! രോഗം മൂർഛിച്ച് അദ്ദേഹം സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നറിയാമായിരുന്നതിനാൽ വാർത്ത വിശ്വസിക്കാതിരിക്കാൻ കാരണങ്ങളുണ്ടായില്ല. പിന്നാലെ
2016 ഫെബ്രുവരി 27 ശനി. രാവിലെ 10 മണിയോടെ ചില ഓൺലൈൻ ന്യൂസ് പോർട്ടലുകളിൽ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടു – ‘സംവിധായകൻ രാജേഷ് പിള്ള അന്തരിച്ചു’! രോഗം മൂർഛിച്ച് അദ്ദേഹം സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നറിയാമായിരുന്നതിനാൽ വാർത്ത വിശ്വസിക്കാതിരിക്കാൻ കാരണങ്ങളുണ്ടായില്ല. പിന്നാലെ
2016 ഫെബ്രുവരി 27 ശനി.
രാവിലെ 10 മണിയോടെ ചില ഓൺലൈൻ ന്യൂസ് പോർട്ടലുകളിൽ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടു – ‘സംവിധായകൻ രാജേഷ് പിള്ള അന്തരിച്ചു’!
രോഗം മൂർഛിച്ച് അദ്ദേഹം സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നറിയാമായിരുന്നതിനാൽ വാർത്ത വിശ്വസിക്കാതിരിക്കാൻ കാരണങ്ങളുണ്ടായില്ല. പിന്നാലെ ചില ന്യൂസ് ചാനലുകളിലും സ്ക്രോളുകൾ തെളിഞ്ഞു – ‘സംവിധായകൻ രാജേഷ് പിള്ള അന്തരിച്ചു’!
പക്ഷേ, അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ കാര്യങ്ങൾ മാറി മറിഞ്ഞു. വാർത്ത വ്യാജമെന്ന അറിയിപ്പുകൾ സോഷ്യൽ മീഡിയയിൽ പരന്നു. അതോടെ ചാനലുകളും പോർട്ടലുകളും വാർത്ത മായിച്ചു. ആകെ ആശയക്കുഴപ്പം, അഭ്യൂഹങ്ങൾ... എന്നാൽ ആ ആശ്വാസത്തിനും പ്രാർത്ഥനകൾക്കും ആയുസ്സു കുറവായിരുന്നു. അവസാന പ്രതീക്ഷയും കത്തിയമർന്ന്, ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഔദ്യോഗിക വിശദീകരണം വന്നു –
‘രാജേഷ്പിള്ള അന്തരിച്ചു’!
അകാലത്തിലെ മടക്കം
മരിക്കുമ്പോൾ 41 വയസ്സായിരുന്നു രാജേഷ് പിള്ളയ്ക്ക്. കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നു പോയ കാലം. 4 സിനിമകളേ ഒരുക്കിയുള്ളൂവെങ്കിലും മലയാളത്തിലെ ഏറ്റവും പ്രതിഭാശാലികളായ സംവിധായകരുടെ നിരയിൽ കസേരയുറപ്പിച്ച ചെറുപ്പക്കാരൻ.
സിനിമയുള്ള കാലത്തോളം ഓർക്കപ്പെടാൻ തക്ക അടയാളങ്ങൾ സൃഷ്ടിച്ച രാജേഷിനെ മരണം കവർന്നത് ഗുരുതരമായ കരൾ രോഗത്തിന്റെ രൂപത്തിലെത്തിയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം തന്റെ പുതിയ സിനിമ ‘വേട്ട’യുടെ റിലീസിനു പിറ്റേന്നായിരുന്നു എന്നതും വിധിയുടെ മറ്റൊരു കളി.
‘വേട്ട’യുടെ ഷൂട്ടിങ്ങിനിടയിൽ അസുഖം കൂടി അദ്ദേഹം പലപ്പാഴും ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. ഷൂട്ടിങ് പൂര്‍ണ്ണമായപ്പോഴേക്കും ആരോഗ്യ നിലയും മോശമായിരുന്നു. ചിത്രത്തിന്റെ മിക്‌സിങ് സമയത്ത് കടുത്ത ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യനില വഷളാകുകയും ശരീരം മരുന്നുകളോടു പ്രതികരിക്കാന്‍ വിസമ്മതിക്കുകയുമായിരുന്നു. മരണത്തിലേക്കടുത്ത ദിവസങ്ങളില്‍ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളും നിലച്ചിരുന്നു. ചിത്രത്തിന്റെ സെൻസറിങ്ങിനായി അദ്ദേഹമെത്തിയിരുന്നുവെങ്കിലും ആരോഗ്യം വഷളായതോടെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ആംബുലന്‍സില്‍ എറണാകുളത്തെത്തിച്ച് പി.വി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പറയാതെ പോയവ
അതിനും മാസങ്ങൾ മുൻപ് എറണാകുളം ഇടപ്പള്ളിയിലെ മേത്തര്‍ ഫ്‌ളാറ്റില്‍ ‘വേട്ട’യുടെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് ഞാൻ രാജേഷ് പിള്ളയെ ആദ്യം നേരിൽ കണ്ടത്; അവസാനമായും! ലൊക്കേഷൻ റിപ്പോർട്ടിങ്ങിനായി എത്തിയതാണ്.
ആരോഗ്യപ്രശ്‌നങ്ങളാൽ രാജേഷിനെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ഷൂട്ടിങ് തുടങ്ങിയപ്പോൾ പതിനൊന്നു മണി കഴിഞ്ഞു. ഡ്രിപ്പ് ഇട്ട ശേഷം ആശുപത്രിയില്‍ നിന്നു നേരെ ലൊക്കേഷനിലേക്കു വന്ന അദ്ദേഹത്തെ ഒരു കൊച്ചു കുഞ്ഞിനെയെന്നവണ്ണം പരിചരിച്ച് ഭാര്യ മേഘയും ഒപ്പമുണ്ടായിരുന്നു. ക്ഷീണിതനായിരുന്നുവെങ്കിലും ചിത്രീകരണമാരംഭിച്ചപ്പോൻ അതെല്ലാം മറന്നു രാജേഷ് ഉഷാറായി. ചിത്രീകരിക്കേണ്ട ഷോട്ടുകളെക്കുറിച്ചും, സീനിനെക്കുറിച്ചും കൃത്യമായ ധാരണയോടെ നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ ജോലിയിൽ മുഴുകുന്ന മനുഷ്യന്‍. മഞ്ജു വാരിയർ, കുഞ്ചാക്കോ ബോബന്‍, കാതല്‍ സന്ധ്യ എന്നിവര്‍ പങ്കെടുത്ത അന്നത്തെ ഷൂട്ടിനിടേ, ഒരു ഇന്റർവ്യൂവിനു സമയം ചോദിച്ചപ്പോൾ അദ്ദേഹം ക്ഷമാപണത്തോടെ പറഞ്ഞു – ‘‘സമയം തീരെയില്ല. ഇപ്പോഴേ വൈകി. റിലീസിനോടടുപ്പിച്ചാകട്ടേ...ഉറപ്പായും നമുക്കു സംസാരിക്കാം’’. പക്ഷേ, ആ സംസാരം സാധ്യമായില്ല...പിന്നീടൊരിക്കലും...
വേട്ട കാണാതെ
രാജേഷ് പിള്ള മരിക്കുന്നതിനു തലേ ദിവസം രാവിലെ സംവിധായകനും തിരക്കഥാകൃത്തുമായ എ.കെ. സാജന്റെ കോൾ.
‘‘ഇന്നല്ലേ വേട്ടയുടെ റിലീസ്. രാജേഷ് പിള്ളയ്ക്ക് അസുഖം കൂടുതലാണെന്ന് കേൾക്കുന്നു. എന്തെങ്കിലും അറിഞ്ഞോ ?’’ അദ്ദേഹം ചോദിച്ചു.
സാജനോടു സംസാരിച്ച ശേഷം ‘വേട്ട’യുടെ പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പന്‍കോടിനെ വിളിച്ചു. ആശുപത്രിയിലാണെന്നും, കൂടുതലൊന്നും പറയാനായിട്ടില്ലെന്നും ജിത്ത് പറഞ്ഞു. ഈ വിവരങ്ങൾ അറിഞ്ഞ ഉടനേയാണ് ‘വേട്ട’യുടെ റിലീസ് ഷോ കാണാൻ പോയത്.
അപ്പോഴേക്കും ‘രാജേഷ് പിള്ള ഐ സി യുവില്‍’ എന്ന വാർത്ത ചില മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിരുന്നു.
വെള്ളി രാവിലെ ‘വേട്ട’യുടെ റിലീസ് ഷോ തുടങ്ങുമ്പോൾ രാജേഷ് ജീവനു വേണ്ടിയുള്ള പിടച്ചിലിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ അദ്ദേഹത്തെ മരണത്തില്‍ നിന്നു രക്ഷിക്കാൻ ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ ‘വേട്ട’ യുടെ ആദ്യ പ്രദർശനം കഴിഞ്ഞ് കാണികള്‍ കയ്യടികളോടെ തിയറ്റർ വിടുകയായിരുന്നു. വൈകാതെ അറിഞ്ഞു, പതിനെട്ടു മണിക്കൂറിനു ശേഷമേ അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തില്‍ എന്തെങ്കിലും പറയാനാകൂ എന്ന നിലപാടിലാണ് ഡോക്ടര്‍മാർ എന്നും പത്ത് ശതമാനം മാത്രമാണ് ജീവിതത്തിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചു വരവിന് അവർ സാധ്യത കാണുന്നതെന്നും.
എന്നാല്‍ ആ സാധ്യതകളെല്ലാം അപ്രസക്തമാക്കി രാജേഷ് പോയി – നിത്യമായ മടക്കം!
ഹൃദയത്തിൽ സിനിമയെ സൂക്ഷിച്ച മനുഷ്യൻ
സിനിമയെ എല്ലാ അര്‍ത്ഥത്തിലും സ്വന്തം ഹൃദയത്തോടു ചേര്‍ത്തു പിടിച്ച്, അതിന്റെ ക്രിയേറ്റിവിറ്റി ഒരു ലഹരി പോലെ ഒപ്പം കൊണ്ടു നടന്ന സംവിധായകനാണ് രാജേഷ് പിള്ള. സിനിമയ്ക്കു വേണ്ടി മറ്റെല്ലാം മറക്കാനും, താനെടുക്കുന്ന ഓരോ ഷോട്ടുകളുടെയും പൂര്‍ണ്ണതയ്ക്കായി എത്ര കഷ്ടപ്പെടാനും അദ്ദേഹം തയ്യാറായിരുന്നു. അതിനിടേ സ്വന്തം ശരീരവും, ആരോഗ്യവുമൊന്നും പ്രശ്‌നമായിരുന്നില്ല. അങ്ങനെയാണ് ക്രമമില്ലാത്ത ഭക്ഷണശീലം നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് എന്ന രോഗമായി അദ്ദേഹത്തില്‍ പടര്‍ന്നത്. ഡോക്ടര്‍മാര്‍ പലപ്പോഴും കര്‍ശനവിശ്രമം നിര്‍ദേശിച്ചിട്ടും തന്റെ ഓരോ സിനിമകള്‍ക്കും വേണ്ടി അദ്ദേഹം അതെല്ലാം അവഗണിക്കുകയായിരുന്നു.
സൗമ്യവും അടുപ്പം തോന്നിപ്പിക്കുന്നതുമായ അദ്ദേഹത്തിന്റെ പെരുമാറ്റം ആരിലും മതിപ്പുണ്ടാക്കുന്നതായിരുന്നു. യാതൊരുവിധ കളങ്കങ്ങളുമില്ലാത്ത ഒരാള്‍. സിനിമ അദ്ദേഹത്തിനു ജീവനേക്കാള്‍ പ്രധാനമായിരുന്നു എന്നതിനു സഹപ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ടവർക്കും എതിരഭിപ്രായമില്ല.
സിനിമയുടെ വഴിയേ
1974 ജൂലൈ 10 നു ഡല്‍ഹിയില്‍ ജനിച്ച രാജേഷ് പിള്ള ഭരതന്‍, വിജി തമ്പി എന്നിവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ശേഷമാണ് രണ്ടായിരത്തി അഞ്ചില്‍ തന്റെ ആദ്യ സിനിമ ‘ഹൃദയത്തിൻ സൂക്ഷിക്കാന്‍’ സംവിധാനം ചെയ്തത്. കലവൂര്‍ രവികുമാറിന്റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബനും ഭാവനയും നായികാനായകന്‍മാരായ ചിത്രം തിയറ്ററിൽ പരാജയമായി. അതു രാജേഷിലെ സംവിധായകനെ വല്ലാതെ ഉലച്ചു. അതില്‍ നിന്നു പുതിയ പാഠങ്ങള്‍ പഠിച്ചാണ് ഇനി മികച്ച സിനിമകളൊരുക്കണമെന്ന വാശിയിലേക്ക് അദ്ദേഹം എത്തിച്ചേർന്നത്. രണ്ടാമതൊരു സിനിമ സംവിധാനം ചെയ്യാൻ 6 വര്‍ഷം രാജേഷ് കാത്തിരുന്നു. ആ 6 വര്‍ഷത്തിന്റെ ഗൃഹപാഠങ്ങളാണ് മലയാള സിനിമയുടെ ദിശ മാറ്റിയ ‘ട്രാഫിക്’ എന്ന ചലച്ചിത്രവിസ്മയത്തിന്റെ പിറവിക്കു പിന്നില്‍. ന്യൂ ജനറേഷന്‍ എന്ന ഓമനപ്പേരിന്റെ സൃഷ്ടിക്കും, കണ്ടു പഴകിയ സ്ഥിരം കാഴ്ചകളില്‍ നിന്നുള്ള മലയാളസിനിമയുടെ മോചനത്തിനും ‘ട്രാഫിക്’ കാരണമായി. ബോബി – സഞ്ജയ്‌യുടെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍, ശ്രീനിവാസൽ, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, റഹ്മാന്‍, നിവിന്‍ പോളി എന്നിവരെ താരബിംബങ്ങൾക്കപ്പുറം കഥാപാത്രങ്ങളുടെ സ്വാഭാവിതയിലേക്കെത്തിച്ച്, മനോഹരമായി ഉപയോഗിച്ച രാജേഷ് സിനിമയെന്നാല്‍ സംവിധായകന്റെ കലയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. അതോടെ മലയാള സിനിമ ‘ട്രാഫിക്ക്’നു മുന്‍പും പിന്‍പും എന്നു വിലയിരുത്തപ്പെട്ടു തുടങ്ങി. അദ്ദേഹം തെളിച്ചിട്ട പാതയിലൂടെ നവസങ്കല്‍പ്പങ്ങളുമായി നിരവധി പ്രതിഭകള്‍ സിനിമയുടെ ലോകത്തേക്കെത്തി തങ്ങളുടെ ഇടം പിടിച്ചു. തൊട്ടടുത്ത വര്‍ഷം നിവിന്‍ പോളിയേയും, കുഞ്ചാക്കോ ബോബനേയും നായകന്‍മാരാക്കി ‘മോട്ടോര്‍ സൈക്കിള്‍ ഡയറീസ്’ എന്നൊരു സിനിമ അദ്ദേഹം പ്രഖ്യാപിച്ചുവെങ്കിലും അതു സാധ്യമായില്ല. അതിനിടേ ‘ട്രാഫിക്’ ഹിന്ദിയിലൊരുക്കാൻ രാജേഷ് മുംബൈയിലേക്കു പോയി. കരിയറിലെ ഏറ്റവും ഇന്നതിയില്‍ നിന്ന കാലം ഇതിനായി മാറ്റിവച്ചങ്കിലും ചിത്രത്തിന്റെ റിലീസ് വൈകുന്നതിൽ അദ്ദേഹം നിരാശനായിരുന്നു. മുംബൈയില്‍ നിന്നു തിരിച്ചു വരുമ്പോഴേ രാജേഷിനെ രോഗം കാര്യമായി അലട്ടിത്തുടങ്ങിയിരുന്നു.
ഇടവേള അവസാനിപ്പിച്ച്
‘ട്രാഫിക്’ റിലീസായി 4 വര്‍ഷത്തിനു ശേഷം, രണ്ടായിരത്തി പതിനഞ്ചില്‍, നിവിന്‍ പോളിയേയും അമല പോളിനെയും പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്റെ തിരക്കഥയിൽ രാജേഷ് ‘മിലി’ സംവിധാനം ചെയ്തു. മികച്ച ചിത്രമെന്ന അഭിപ്രായം നേടി ‘മിലി’ പ്രദര്‍ശനവിജയമായപ്പോള്‍, മലയാളത്തില്‍ ഇനി വലിയ ഇടവേളകളില്ലാതെ സിനിമകൾ ചെയ്യണം എന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തി. അങ്ങനെയാണ് അരുൺലാല്‍ രാമചന്ദ്രന്റെ തിരക്കഥയിൽ മഞ്ജു വാരിയർ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, സന്ധ്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘വേട്ട’ ഒരുക്കിയത്. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയ വേട്ട രാജേഷിന്റെ മുൻസിനിമകളിൽ നിന്നു തീർത്തും വ്യത്യസ്തമായിരുന്നു. എന്നാല്‍ പ്രേക്ഷകർക്കൊപ്പം തിയറ്ററിലിരുന്ന് ഒരു വട്ടം പോലും വേട്ട കാണാനാകാതെ രാജേഷ് പോയി...ആ ഓർമകൾക്ക് 10 വർഷം!