കരിമ്പിൻ ജ്യൂസ് അടിക്കുന്നതിനിടെ യന്ത്രത്തിൽ കൈവിരലുകൾ കുടുങ്ങിയ ഗീത (36) അനുഭവിച്ചത് വേദനയുടെ ഒരു മണിക്കൂർ. മണർകാട് ഐരാറ്റുനടയ്ക്കു സമീപം വഴിയരികിൽ കരിമ്പിൻ ജ്യൂസ് കച്ചവടം നടത്തുകയാണ് ഗീത. ജ്യൂസ് തയാറാക്കാനായി യന്ത്രത്തിലേക്കു കരിമ്പു കയറ്റുമ്പോൾ അബദ്ധത്തിൽ വലതുകൈ വിരലുകളും കയറിപ്പോയി.
നിലവിളിച്ച ഗീത യന്ത്രം ഓഫ് ചെയ്തെങ്കിലും വിരലുകൾ കുടുങ്ങിനിന്നു. ബസുകളിൽ വന്നവർ പോലും സംഭവം അറിഞ്ഞ് ഇറങ്ങി സഹായിക്കാനെത്തി.എല്ലാവരും ശ്രമിച്ചെങ്കിലും ഗീതയുടെ വിരലുകൾ യന്ത്രത്തിനുള്ളിൽനിന്ന് എടുക്കാനായില്ല. ഗീതയുടെ അസഹ്യമായ വേദന, കണ്ടുനിന്നവരെയും സങ്കടത്തിലാക്കി. മണർകാട്ടുനിന്ന് എസ്ഐ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ പൊലീസും കോട്ടയം ഫയർഫോഴ്സ് ഫയർസ്റ്റേഷൻ ഓഫിസർ ശിവദാസിന്റെ നേതൃത്വത്തിൽ അഗ്നിശമന സേനയുമെത്തി.
ഫയർഫോഴ്സ് ഉദ്യോഗസ്ഥർ യന്ത്രത്തിന്റെ മുകൾഭാഗം അഴിച്ചെടുത്തു കൈ പുറത്തെടുത്തു. ഗീതയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.അടിയന്തര ശസ്ത്രക്രിയ നടത്തി. രണ്ടു വിരലുകൾ പൂർണമായി ചതഞ്ഞു. വിരലുകളിലെ ഞരമ്പു മുറിഞ്ഞിട്ടുമുണ്ട്. ഇല്ലിവളവ് പാറയ്ക്കൽ സന്തോഷിന്റെ ഭാര്യയാണ് ഗീത.
സന്തോഷിനു കോട്ടയത്ത് ലോട്ടറി വിൽപനയാണ് ജോലി. ഒരു മാസം മുൻപാണു ഗീത ഐരാറ്റുനടയ്ക്കു സമീപം കരിമ്പിൻ ജ്യൂസ് വിൽപന ആരംഭിച്ചത്. അസി.സ്റ്റേഷൻ ഓഫിസർ സജിമോൻ ടി.ജോസഫ്, ഫയർമാൻമാരായ ഉദയഭാനു, പ്രവീൺരാജ്, അനിൽകുമാർ, മനു, പ്രവീൺ, ഷെഫീഖ്, രഞ്ജിത്, ജിജി, അബ്ദുൽ റഷീദ് എന്നിവരാണു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
കനവിലെ കള്ളൻ നീയല്ലേ! കായംകുളം കൊച്ചുണ്ണി പങ്കുവയ്ക്കുന്നു ജീവിതത്തിലെ സന്തോഷങ്ങൾ