ഹിരെ ബനകൽ, ചരിത്രമുറങ്ങുന്ന ഹംപിയിൽ നിന്ന് ഇരുമ്പുയുഗത്തിന്റെ ശേഷിപ്പുകളിലേക്ക്
ഏത് ട്രിപ്പിലും സാധാരണ കാഴ്ചകളിൽ നിന്ന് വേറിട്ടത് എന്തെങ്കിലും കാണാൻ സാധിക്കുമോ എന്നന്വേഷിക്കുക പതിവാണ്. അങ്ങനെ ഹംപി യാത്രയ്ക്കിടയിൽ കേട്ട സ്ഥലപ്പേര് സമ്മാനിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നു. അതാണ് ഹിരെ ബനകൽ എന്ന യുഗാന്തരങ്ങൾ കഴിഞ്ഞ ശ്മശാന ഭൂമി. ഹംപിയുടെ സമീപ പട്ടണമായ ഹോസ്പെട്ടിൽ നിന്ന് 35
ഏത് ട്രിപ്പിലും സാധാരണ കാഴ്ചകളിൽ നിന്ന് വേറിട്ടത് എന്തെങ്കിലും കാണാൻ സാധിക്കുമോ എന്നന്വേഷിക്കുക പതിവാണ്. അങ്ങനെ ഹംപി യാത്രയ്ക്കിടയിൽ കേട്ട സ്ഥലപ്പേര് സമ്മാനിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നു. അതാണ് ഹിരെ ബനകൽ എന്ന യുഗാന്തരങ്ങൾ കഴിഞ്ഞ ശ്മശാന ഭൂമി. ഹംപിയുടെ സമീപ പട്ടണമായ ഹോസ്പെട്ടിൽ നിന്ന് 35
ഏത് ട്രിപ്പിലും സാധാരണ കാഴ്ചകളിൽ നിന്ന് വേറിട്ടത് എന്തെങ്കിലും കാണാൻ സാധിക്കുമോ എന്നന്വേഷിക്കുക പതിവാണ്. അങ്ങനെ ഹംപി യാത്രയ്ക്കിടയിൽ കേട്ട സ്ഥലപ്പേര് സമ്മാനിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നു. അതാണ് ഹിരെ ബനകൽ എന്ന യുഗാന്തരങ്ങൾ കഴിഞ്ഞ ശ്മശാന ഭൂമി. ഹംപിയുടെ സമീപ പട്ടണമായ ഹോസ്പെട്ടിൽ നിന്ന് 35
ഏത് ട്രിപ്പിലും സാധാരണ കാഴ്ചകളിൽ നിന്ന് വേറിട്ടത് എന്തെങ്കിലും കാണാൻ സാധിക്കുമോ എന്നന്വേഷിക്കുക പതിവാണ്. അങ്ങനെ ഹംപി യാത്രയ്ക്കിടയിൽ കേട്ട സ്ഥലപ്പേര് സമ്മാനിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നു. അതാണ് ഹിരെ ബനകൽ എന്ന യുഗാന്തരങ്ങൾ കഴിഞ്ഞ ശ്മശാന ഭൂമി.
ഹംപിയുടെ സമീപ പട്ടണമായ ഹോസ്പെട്ടിൽ നിന്ന് 35 കിലോമീറ്ററുണ്ട് ഏറെ പ്രത്യേകതകളുള്ളതും എന്നാൽ അധികമാരും സന്ദർശിക്കാത്തതുമായ ഹിരെ ബനകൽ ഗ്രാമത്തിലേക്ക് എന്നാണറിഞ്ഞത്. പാറക്കെട്ടുകൾ നിറഞ്ഞ ഏഴു കുന്നുകളുടെ മുകളിലായിട്ടാണ് ഇരുമ്പു യുഗത്തിലെ ശവകുടീരങ്ങൾ കാണുന്നത്. ബിസി 1200നും 200നും ഇടയിൽ ജീവിച്ചിരുന്ന മനുഷ്യരുടേതാണ് ഈ സംസ്കാര ശേഷിപ്പുകൾ എന്നു കണക്കാക്കുന്നു.
വഴിയില്ല, വഴികാട്ടികളും
ഗൂഗിൾ മാപ്പിൽ ഹോസ്പെട്ടിൽ നിന്ന് നാൽപതിൽ താഴെ കിലോമീറ്ററേ കാണിക്കുന്നുള്ളു എങ്കിലും അതുവഴി വാഹനങ്ങൾ പോകില്ല. ആ പാതയിൽ ഇടയ്ക്ക് ഒരു നദി മുറിച്ചു കടക്കാൻ വേണ്ട സൗകര്യങ്ങളില്ല. ബദൽ മാർഗത്തിലൂടെ പോകുമ്പോൾ ദൂരം ഇരട്ടിയാകും. ഒറ്റപ്പെട്ടതും അപകടം പിടിച്ചതുമായ ഹിരെ ബനകലിൽ തനിയെ പോകുന്നത് സുരക്ഷിതമായിരിക്കില്ല എന്നു തോന്നിയതിനാൽ ഹംപിയിൽ സവാരിക്കെടുത്ത ഓട്ടോക്കാരനോട് സ്ഥലത്തെപ്പറ്റി അന്വേഷിച്ചു. അദ്ദേഹം ഹിരെ ബനകൽ എന്ന് കേട്ടിട്ടുള്ളതല്ലാതെ പോയിട്ടില്ല. എങ്കിലും കൂടെ വരാമെന്നേറ്റു. ഹംപിയിൽ കണ്ടുമുട്ടിയ സുഹൃത്തും എന്നോടൊപ്പം വരാൻ താൽപര്യം പ്രകടിപ്പിച്ചു. ഹംപിയിലും പരിസരങ്ങളിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളെയും കൊണ്ട് പോകുന്നത് പതിവാക്കിയ ഓട്ടോ ഡ്രൈവർക്ക് അത്ര പ്രശസ്തമല്ലാത്ത ഹിരെ ബനകൽ പരിചയപ്പെട്ടിരിക്കുന്നത് പ്രയോജനപ്രദമാകുമെന്ന ചിന്തയും ഉണ്ടായിരുന്നിരിക്കണം.
സമീപ ഗ്രാമത്തിൽ നിന്ന് വഴികാട്ടികളെ കിട്ടുമെന്ന് കേട്ടതുകൊണ്ട് ധൈര്യമായി അവിടേക്കു തിരിച്ചു. എന്നാൽ താഴ്‌വരയിലെത്തി ഗൈഡിനെ അന്വേഷിച്ചപ്പോഴാണറിയുന്നത് അധികം സന്ദർശകർ എത്താത്ത ഹിരെ ബനകല്ലിലേക്ക് പ്രത്യേക ഗൈഡുകളൊന്നുമില്ല; മുകളിലേക്ക് കയറുന്നവർക്ക് സഹായത്തിനു കൂടെ പോകാറുള്ള ഒരാളുണ്ട്. എന്നാൽ ആ ദിവസം അയാൾ സ്ഥലത്തില്ല. അത്രയും കേട്ടപ്പോൾ അൽപം നിരാശ തോന്നി. എങ്കിലും കൂട്ടത്തിൽ രണ്ടു പുരുഷന്മാരുണ്ടായിരുന്നതുകൊണ്ടും താഴ്‌വരയിൽ കണ്ട വ്യക്തി ആ മലമുകളിലേക്ക് പോകുന്നതിനെപ്പറ്റി വളരെ കൂളായി സംസാരിച്ചതുകൊണ്ടും പാറക്കെട്ടുകൾ കയറാൻ തീരുമാനിച്ചു.
അടിവാരത്തു നിന്നു മുകളിലേക്ക് പ്രത്യേക വഴികളൊന്നുമില്ല. പാറകളിന്മേലുള്ള അമ്പടയാളം നോക്കി മുന്നോട്ടു പോയാൽ എത്തേണ്ട സ്ഥലത്തു എത്താമെന്നാണ് ഗ്രാമീണൻ പറഞ്ഞത്. കടകളോ വെള്ളം കിട്ടാനുള്ള വഴികളോ അവിടില്ലെന്ന് നേരത്തേ മനസ്സിലാക്കിയിരുന്നതുകൊണ്ട് ആവശ്യത്തിന് വെള്ളം കരുതിയിരുന്നു. നടന്നു തുടങ്ങിയപ്പോഴേ എന്റെ ബാക്ക്പാക്ക് ഓട്ടോറിക്ഷ ഡ്രൈവർ വാങ്ങിപ്പിടിച്ചത് ഏറെ സഹായകമായി.
അന്തമില്ലാത്ത മലകയറ്റം
മുകളിലേക്ക് പോകാനുള്ള വഴി മഞ്ഞ നിറത്തിലും ഇറങ്ങാനുള്ളത് പച്ചനിറത്തിലുമാണ് പാറകളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. മഞ്ഞ അമ്പടയാളം നോക്കി ഞങ്ങൾ യാത്ര തുടങ്ങി. രാവിലെ എട്ടുമണിയായപ്പോഴേക്കും മല കയറ്റം തുടങ്ങിയതിനാൽ വെയിലിന്റെ ആഘാതമറിഞ്ഞില്ല. മാത്രമല്ല ജനുവരി മാസമായതിനാൽ സൂര്യതാപം താരതമ്യേന കുറവുമായിരുന്നു. മുൾച്ചെടികൾ നിറഞ്ഞ, ഉരുളൻ പാറക്കെട്ടുകളിലൂടെ മുകളിലേക്ക് കയറുക കഠിനമായ യത്നമായിരുന്നു. ഇടയ്ക്കിടെ പാറകളുടെ ഇടയിൽ ഇടുങ്ങിയ സ്ഥലം കാണാം. അവിടെ കാലുറപ്പിക്കും. ചിലയിടങ്ങളിൽ പാറകൾ കൂട്ടത്തോടെയാണ് കാണുക.. അതിൽച്ചവുട്ടി വേണം കയറാൻ. എപ്പോഴോ കാലിടറിയപ്പോൾ വീഴാതെ പിടിച്ചത് മുൾച്ചെടിയിലായിരുന്നു. മുള്ളുകൾ വിരലുകളിലുടക്കി. ചൂണ്ടയുടെ അറ്റം പോലെ വളഞ്ഞ മുള്ളുകൾ വിടുവിച്ചെടുക്കാൻ പ്രയാസമായിരുന്നു. ഒരു കൈകൊണ്ട് മറ്റേ കയ്യിലെ മുള്ളെടുക്കാൻ ശ്രമിച്ചാൽ പിടിവിട്ട് താഴെപ്പതിക്കും. സഹയാത്രികർ രണ്ടുപേരും മുൻപേ പോയിക്കഴിഞ്ഞിരുന്നു. ആ വഴിയിൽ ആർക്കും ആരെയും കാത്ത് നിൽക്കാൻ പറ്റില്ല. കിട്ടുന്ന സ്ഥലത്തുകൂടി മുകളിലേക്ക് കയറുകയാണ് അവരും. എങ്ങനെയോ മുള്ളുകൾ കയ്യിൽ നിന്നും വലിച്ചെടുത്തു ഞാൻ മുകളിലേക്ക് നീങ്ങി.
കുറേ മുകളിലെത്തിയപ്പോൾ നിരപ്പായ പാതകണ്ടു. കല്ലറകളുടെ സമീപമെത്തി എന്നോർത്ത് സന്തോഷം തോന്നി. എന്നാൽ അൽപം നടന്നപ്പോൾ മുൻപിൽ വീണ്ടും കുത്തനെയുള്ള പാറക്കെട്ടുകൾ. നിരാശയുണ്ടായെങ്കിലും മുകളിലേക്ക് കയറി. ഒരിക്കൽക്കൂടി നിരപ്പായ സ്ഥലത്തെത്തിയെങ്കിലും അന്തിമ ലക്ഷ്യം അവിടെയും ആയിരുന്നില്ല.
വീണ്ടും മുന്നോട്ടു നടന്നപ്പോൾ അല്പം ദൂരെയായി രണ്ടുമൂന്നു ചെറിയ ഡോൾമെനുകൾ കണ്ടു (മഹാശിലായുഗത്തിൽ നിർമ്മിച്ച ഒറ്റ അറയുള്ള ശവകുടീരങ്ങളാണ് ഡോൾമെൻ അഥവാ പഴുതറ എന്ന് അറിയപ്പെടുന്നത്). ഡോൾമെനുകൾ കൺമുമ്പിൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി. ഹിരെ ബനകല്ലിനെപ്പറ്റി വായിച്ചറിഞ്ഞതും യൂട്യൂബിൽക്കണ്ടതും കൂട്ടമായി, നിരന്നു കിടക്കുന്ന ശവകുടീരങ്ങളാണെന്നും പലതിന്റെയും ആകൃതി അവിടെക്കണ്ടവയിൽ നിന്നും വ്യത്യസ്തമാണെന്നും. അപ്പോഴാണോർമ വന്നത്. ഏതായാലും ലക്ഷ്യത്തിലേക്ക് ഇനി അധിക ദൂരമില്ല എന്നുറപ്പിക്കാം. പലയിടങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇത്രയും ആവേശമുണർത്തിയ ഒരു ട്രിപ്പ് അതുവരെ ഉണ്ടായിട്ടില്ല.
ശവകുടീരങ്ങളുടെ നിര
ഡ്രൈവർ എവിടെപ്പോയിരിക്കുമെന്ന ചിന്തയിൽ നിൽക്കുമ്പോഴാണ് വീണ്ടും അമ്പടയാളം കണ്ടത്. ഒരുപക്ഷേ അയാൾ മുന്നോട്ടുപോയി അടയാളം അവസാനിക്കുന്നിടത്തു ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടാവാം എന്ന് തോന്നി. ഹിരെ ബനകല്ലിൽ കരടികളുണ്ടെന്നും തനിയെ അവിടേക്കു പോകുന്നത് അപകടമാണെന്നും നേരത്തെ കേട്ടിരുന്നു. പക്ഷേ, അത് ഡ്രൈവറോട് സൂചിപ്പിക്കാൻ വിട്ടുപോയിരുന്നു. മാത്രമല്ല അവിടേക്കു പോകുന്നവർ അപകടം മണത്താൽ വന്യ ജീവികളെ ഓടിക്കുന്നതിനും കൂടെയുള്ളവർക്ക് അപകടസൂചന നല്കുന്നതിനുമായി കയ്യിൽ വിസിൽ കരുതാറുണ്ട്. ഗൈഡ് അതിനു സഹായിക്കുമെന്ന് ചിന്തിച്ച് അങ്ങനെയൊന്നു കരുതാനും ഞാൻ മെനക്കെട്ടില്ല.
അപ്പോഴാണ് കുറെ ദൂരെയായി ഡ്രൈവർ എന്തിലോ ശ്രദ്ധിച്ചുകൊണ്ടു നിൽക്കുന്നത് കണ്ടത്. അപ്പോഴേക്കും മൂന്നു നാല് യുവാക്കൾ അവിടെയെത്തി. കയ്യിലെ ക്യാമറയും മറ്റും കണ്ടപ്പോൾ അവർ വ്‌ളോഗേഴ്‌സ് ആണെന്ന് മനസ്സിലായി. അവിടെ അമ്പടയാളം അവസാനിക്കുകയായിരുന്നു. ചുറ്റുമൊന്നു നോക്കി ഒരു ആശ്വാസത്തിന്റെ ദീർഘശ്വാസം വിട്ടു. എത്തേണ്ട സ്ഥാനത്തു ഞാനെത്തിയിരിക്കുന്നു.
49 ഏക്കറിൽ, പാറകൾ നിറഞ്ഞ കുന്നിൻ മുകളിലെ, മൂവായിരത്തോളം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വിസ്‌തൃതവും ദക്ഷിണേന്ത്യയിലെ ഏറ്റവും പുരാതനവുമായ ഇരുമ്പ് യുഗത്തിലെ ശ്‌മശാനം. അവിടെ ചുറ്റിനുമായി ഞാൻ കാണാനാഗ്രഹിച്ച ശവ കുടീരങ്ങൾ നിരനിരയായിക്കിടക്കുന്നു. അവയൊക്കെ ക്യാമറയിൽ പപകർത്താൻ ബദ്ധപ്പെട്ടു. ഇതുവരെയുള്ള സഞ്ചാരങ്ങളിൽ ഇത്ര സന്തോഷം നൽകിയ മറ്റൊരു മുഹൂർത്തമുണ്ടായിട്ടില്ല.
പല ആകൃതിയിലുള്ള ഡോൾമെനുകൾ അവിടെക്കണ്ടു. 50 മുതൽ 100 സെ മീ വരെ ഉയരമുള്ള ചെറിയ പഴുതറകളും 9 അടിയിൽക്കൂടുതൽ ഉയരമുള്ള വലിയ പഴുതറകളും അവിടെയുണ്ട്. മൂന്നു കല്ലുകൾ വശങ്ങളിൽ വച്ച് ത്രികോണാകൃതിയിലുണ്ടാക്കിയിരിക്കുന്നവയും നാല് വശങ്ങളിലും ചുവരുകൾ പോലെ കൽപ്പലകകൾ വച്ചുണ്ടാക്കിയവയുമുണ്ട്. ആഴത്തിൽക്കുഴിച്ചാണ് കൽപ്പലകകൾ നാട്ടിയിരിക്കുന്നത്. വലിയ പാറയുടെ അടിഭാഗത്തു സ്ഥലമുണ്ടാക്കി മൂന്ന് വശവും കല്ലുകൾ പെറുക്കി വച്ചിരിക്കുന്നവയും കണ്ടു. ചില ഡോൾമെനുകൾക്കു വൃത്താകൃതിയിലുള്ള ജനാലയുണ്ട്. ശവ കുടീരത്തിനു ജനാലയുടെ ആവശ്യം എന്താണെണോ ആ സമൂഹത്തിന്റെ വിശ്വാസം എന്തായിരുന്നെന്നോ അറിയില്ല.
ഡോൾമെനുകൾ പലതും തകർന്ന് കിടക്കുന്നതും കാണാം. മനുഷ്യർ അടുക്കി വച്ചിരിക്കുന്നതുപോലെയും മറ്റു രൂപങ്ങളിലുമുള്ള പാറകളും അവിടവിടെയായിക്കാണാൻ കഴിഞ്ഞു. ശ്‌മശാനത്തോട് ചേർന്ന് മനോഹരമായ ഒരു തടാകമുണ്ട്. ഇരുമ്പുയുഗത്തിൽ ആ പ്രദേശത്തു ജനവാസമുണ്ടായിരുന്നുവെന്ന് വിശ്വസിക്കാൻ അതുമൊരു കാരണമാണ്.
ഞങ്ങൾ മൂന്നുപേരും ഞങ്ങൾക്ക് ശേഷമെത്തിയവരും അവിടവിടെയായി നിന്ന് ചിത്രങ്ങൾ പകർത്തുകയും വീഡിയോ എടുക്കുകയും ചെയ്തുകൊണ്ടിരുന്നു. മറ്റാരും കാണാത്തതെന്തെങ്കിലും കാണാനാഗ്രഹിച്ചു ഞാൻ മറ്റൊരു വഴിയ്ക്കു തിരിഞ്ഞു. കുറച്ചു മുമ്പോട്ട് പോയപ്പോൾ ആരോ മടങ്ങിവരാൻ എന്നോടാവശ്യപ്പെട്ടു. അവിടെ ഒറ്റപ്പെട്ടുള്ള യാത്ര അപകടം പിടിച്ചതാണെന്നു മാത്രമല്ല യാത്ര അവിടം കൊണ്ടവസാനിപ്പിക്കണമെന്നു ആർക്കിയോളൊജിക്കൽ സർവ്വേ മുന്നറിയിപ്പു കൊടുത്തിരിക്കുന്ന ബോർഡുമുണ്ട്.
കരടി മാത്രമല്ല...
തുടർന്ന് പച്ച നിറത്തിലുള്ള അമ്പടയാളം നോക്കി മടക്കയാത്ര ആരംഭിച്ചു. കയറുന്നതിലും ആയാസകരമായിരുന്നു മല ഇറങ്ങാൻ. മുകളിലേക്ക് പോകാൻ ഒരു മണിക്കൂറെടുത്തപ്പോൾ താഴേക്കുവരാൻ ഒന്നര മണിക്കൂർ വേണ്ടി വന്നു. അത്രമാത്രം ശ്രദ്ധയോടെ വേണമായിരുന്നു ഇറങ്ങാൻ. ആ വഴുതലുള്ള വഴിയിൽ പലയിടങ്ങളിലും കാലുകൾ തെന്നി. പലപ്പോഴും നിലം പതിക്കുമെന്ന് തോന്നി. എന്നാൽ ഒരാപത്തും സംഭവിക്കാതെ ഞങ്ങൾ അടിവാരത്ത് മടങ്ങിയെത്തി.
താഴെയെത്തുമ്പോൾ ആടുകളെയും കൊണ്ട് മലമുകളിലേക്ക് പോകുന്ന ആട്ടിടയനെക്കണ്ടു. അയാളോടൊപ്പം ആടുകൾ മാത്രമല്ല രണ്ടു നായ്ക്കളും ഉണ്ടായിരുന്നു. വന്യമൃഗങ്ങളെ അകറ്റി നിർത്താൻ വേണ്ടിയാണ് നായ്ക്കളെ കൂട്ടുന്നതെന്നു ആട്ടിടയൻ പറഞ്ഞു. ഹിരെ ബനകലിൽ കരടിയുണ്ടെന്നു കേട്ടതിൽ സത്യമുണ്ടോയെന്നു ചോദിച്ചപ്പോൾ കരടി മാത്രമല്ല പുള്ളിപ്പുലിയുമുണ്ടെന്നും രണ്ടാഴ്ച മുന്നേ അയാളുടെ ഒരാടിനെ പുള്ളിപ്പുലി പിടിച്ചെന്നും ആയിരുന്നു മറുപടി. ഹോസ്പെട്ടിലേക്കു ഓട്ടോറിക്ഷ കുതിക്കവേ കരിങ്കൽ ശവകുടീരങ്ങളുടെ ചിത്രങ്ങൾക്കൊപ്പം മനസ്സിൽ നിറഞ്ഞത് കൺമുന്നിലെത്താതിരുന്ന പുള്ളിപ്പുലിയുടെ ഓർമകൂടിയായിരുന്നു.
കർണാടകയിലെ കൊപ്പൽ ജില്ലയിൽ ഗംഗാവതി പട്ടണത്തിനടുത്താണ് ഹിരെ ബനകൽ. 1970 ൽ ഉൽഖനനം ചെയ്യാനാരംഭിച്ച ഇവിടം 1950 മുതൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. യുനെസ്കോ ലോകപൈതൃക പദവിയുടെ താൽക്കാലിക പട്ടികയിൽ ഹിരെ ബനകലിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹോസ്പെട്ടിൽ നിന്നോ ഹംപിയിൽ നിന്നോ ഹിരെ ബനകലിലേക്ക് പോകാം. ഓട്ടോറിക്ഷ ഉപയോഗിക്കുന്നതാണ് നല്ല മാർഗ്ഗം. 2500 രൂപ മുതൽ 2800 രൂപ വരെയാണ് റേറ്റ്.