മൈസൂരു നഗരം അണിഞ്ഞൊരുങ്ങി, ഇനി ദസ്റയുടെ നാളുകൾ
ദസറയുടെ മായിക ലോകം ഇതാ സഞ്ചാരികൾക്ക് മുന്നിൽ തുറന്നിരിക്കുന്നു. ദീപാലംകൃതവും വരണാഭവുമായ വീഥികൾ. ആവേശത്തിന്റെ, ആമോദത്തിന്റെ ദസറക്കാലത്തിന് തിങ്കളാഴ്ച തുടക്കമായി. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് 1610 മുതൽ വൊഡയാർ രാജവംശം പിന്തുടരുന്ന ആചാരമാണ് ദസറ. ദീപാലംകൃതമായമായ മൈസൂർ കൊട്ടാരത്തിന്റെ പശ്ചാത്തലത്തിലാണ് ദസറ നടക്കുന്നത്. ഒക്ടോബർ രണ്ട് വരെയാണ് ഈ വർഷത്തെ ദസറ.
ദസറ ജംബു സവാരിയും എയർ ഷോയും പുഷ്പോത്സവവും ഭക്ഷ്യമേളയും കലാപ്രദർശനങ്ങളും ഒത്തുചേരുന്ന ദസറ വരുംവർഷം വരെ മനസ്സിൽ സൂക്ഷിക്കാനുള്ള സുന്ദര നിമിഷങ്ങൾ സമ്മാനിക്കും. ആനകളുടെ ഘോഷയാത്രയാണ് ജംബു സവാരി. ദസറയുടെ അവസാനദിനം അതായത് വിജയദശമി നാളിലാണ് ഈ വർഷത്തെ ജംബുസവാരി. ചാമുണ്ഡേശ്വരി ദേവിയുടെ പ്രതിഷ്ഠയുള്ള സ്വർണ ഹൗഡ വഹിച്ചുകൊണ്ടുള്ള 14 ആനകളുടെ ഘോഷയാത്ര നഗരത്തെ ആവേശത്തിരയിലാഴ്ത്തും.
ആകാശവിസ്മയം തീർത്ത് ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീം അവതരിപ്പിക്കുന്ന എയർ ഷോ 27 ന് വൈകിട്ട് 4.30 ന് ബന്നിമണ്ഡപിലെ പരേഡ് ഗ്രൗണ്ടിൽ നടക്കും.
മഹാരാജാസ് ഗ്രൗണ്ടിലാണ് ഭക്ഷ്യമേള നടക്കുന്നത്. ദസറ കഴിഞ്ഞും ഒക്ടോബർ 5 വരെ ഭക്ഷ്യമേള നീളും. വിവിധ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയ 120 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.
ലിംഗാംബുധി ബൊട്ടാണിക്കൽ ഗാർഡനിലാണ് പുഷ്പോത്സവം ഒരുക്കിയിരിക്കുന്നത്. 450 ഇനത്തിലധികം വരുന്ന പൂക്കൾ പുഷ്പമേളയിലുണ്ട്.