ADVERTISEMENT

കഴിഞ്ഞ 30 വർഷത്തിനുള്ളിൽ കുടുംബഘടനയിൽ വലിയ മാറ്റം സംഭവിച്ചു. വീടിനുള്ളിൽ ശത്രുതയും വൈരാഗ്യവും വർധിച്ചു. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അണുകുടുംബ വ്യവസ്ഥിതിയാണ്. 

ഇവിടെ കുട്ടികൾക്ക് ആവശ്യമായതെല്ലാം ചെയ്തു കൊടുക്കാനുള്ള ഓട്ടത്തിലാണു മാതാപിതാക്കൾ. ബർത്ഡേ പാർട്ടി പോലും ലോണെടുത്ത് ആഘോഷിക്കാൻ അച്ഛനമ്മമാർക്കു മടിയില്ല. നിസ്സാരമെന്നു തോന്നുമെങ്കിലും ഇത്തരം പ്രവൃത്തികൾ കുട്ടികളിൽ വ്യക്തിത്വ വൈകല്യങ്ങൾക്ക് ഇടയാക്കും. ആഗ്രഹിക്കുന്നതെല്ലാം  ഞൊടിയിടയിൽ കയ്യിലെത്തുമ്പോൾ അവർക്ക് ഒന്നിനോടും മതിപ്പും അടുപ്പവും ഇല്ലാതെയാകുന്നു. 

ADVERTISEMENT

കംഫർട്ട് സോണിലെ ചെറിയ മാറ്റങ്ങൾ പോലും അവരെ അസ്വസ്ഥരാക്കും. ഇതു ദേഷ്യം, വൈരാഗ്യം, പിടിവാശി മുതലായ ഭാവങ്ങളിൽ പുറത്തേക്കൊഴുകും. 

വീട്ടിൽ ‘നോ’ കേട്ടിട്ടില്ലാത്ത ചെറുപ്പക്കാരന് നോ പറയുന്ന ഗേൾ ഫ്രണ്ടിനോടു പക തോന്നും. മാതാപിതാക്കൾ യഥേഷ്ടം പണം നൽകി സ്നേഹിച്ചിരുന്ന വ്യക്തിയെ സംബന്ധിച്ചു പണം നൽകാത്ത ബന്ധുവിനോടു ശത്രുത തോന്നും. വളരെ ഗൗരവത്തോടെ നോക്കി കാണേണ്ട വിഷയമാണു കുട്ടികളിലെ അക്രമ മനോഭാവം. പലപ്പോഴും വലിയ പ്രശ്നക്കാരല്ലാത്ത കുട്ടിക ൾ പോലും അവരുടെ സ്വകാര്യ താൽപര്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്നുവെന്നു കാണുമ്പോൾ അക്രമാസക്തരാകുന്നു. മുഖം മൂടി അഴിഞ്ഞു വീഴുന്നതുപോലെ അവരുടെ വ്യക്തിത്വം വെളിപ്പെടും. 

ADVERTISEMENT

മറഞ്ഞിരിക്കുന്ന വില്ലന്മാർ

സ്കൂളിൽ നിന്നെത്തിയാല്‍ കുട്ടികളുടെ കൈ ആദ്യം പരതുന്നത് മൊബൈൽ ഫോണുകളും പ്ലേ സ്റ്റേഷനുമാണ്. മുതിർന്ന കുട്ടികളാണെങ്കിലോ സ്കൂൾ ഗേറ്റ് കടന്നാൽ അപ്പോൾ ഫോൺ കയ്യിലെടുക്കും. 

ADVERTISEMENT

ഇതിലേക്കു നമ്മെ എത്തിച്ചതു സോഷ്യൽ മീഡിയയുടെ അതിപ്രസരമാണെന്നു നിസ്സംശയം പറയാം. ചെറിയ കുഞ്ഞുങ്ങൾ പോലും സിനിമയും കാർട്ടൂണും കാണുന്ന കാലമാണിത്. 

ഒരേ കാര്യം ആവർത്തിച്ചു കാണുമ്പോൾ അതു നമ്മുടെ തലച്ചോറിൽ റെക്കോർഡ് ചെയ്യപ്പെടും. ഉദാഹരണത്തിന് വയലൻസ് ധാരാളമായുള്ള വിഡിയോ ഗെയിം കളിക്കുന്ന കുട്ടിയുടെ തലച്ചോർ ആ രീതിയിലാകും പരുവപ്പെടുക. 

ഭാവിയിൽ ആ ഗെയിമിലെ രംഗവുമായി സമാനതകളുള്ള അവസ്ഥയുണ്ടാകുമ്പോൾ കുട്ടിപോലും അറിയാതെ അക്രമാസക്തമാകും. 

അതുകൊണ്ടു കുട്ടികളെ വീടിനുള്ളിൽ മൊബൈൽ ഫോണും ടിവിയും വിഡിയോ ഗെയിമുമായി ഒതുങ്ങിക്കൂടാൻ അനുവദിക്കാതെ ശാരീരികവും മാനസികവുമായ വിനോദങ്ങളിൽ ഏർപ്പെടുന്നതിനും ഹോബികൾ വികസിപ്പിക്കുന്നതിനും പ്രേരിപ്പിക്കാം. 

കടപ്പാട്: ഡോ. എൽസി ഉമ്മൻ, കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ്, ഹോസ്പിറ്റൽ, കൊച്ചി

ADVERTISEMENT