ഓഗസ്റ്റ് ആദ്യ ലക്കം ‘വനിത’യ്ക്കു വേണ്ടി ഐ.വി. ശശിയെയും സീമയെയും കാണാനാണ് ചെന്നൈ സാലിഗ്രാമത്തിലൂള്ള അനീസ് എന്ന വീട്ടിലെത്തിയത്. ശശി സംസാരിച്ചതേറെയും സീമയെക്കുറിച്ചായിരുന്നു. അവർ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചായിരുന്നു. സീമയെക്കുറിച്ച് ശശി പറഞ്ഞത് ഇങ്ങനെ;
"ബൽറാം വേഴ്സസ് താരാദാസ് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് എനിക്ക് സ്ട്രോക്ക് വന്നത്. അതിനുശേഷം ഒരുപാട് പ്രശ്നങ്ങൾ. ബിസിനസ് തകർന്നു. കടംകയറി. വീടു ജപ്തി ഭീഷണിയിലായി. ഒരുപാട് ഉയരത്തിൽ നിന്നാണ് ഞാൻ വീണത്. അതുകൊണ്ടുതന്നെ ആഘാതം കൂടുതലായിരുന്നു. ഇതോടെ വീണ്ടും മരണം മുന്നിൽ കണ്ടു. 2012ലാണ് കാൻസർ വന്നത്. രണ്ടുവർഷം കൂടിയേ ജീവിക്കൂ എന്ന് ഡോക്ടർമാർ പറഞ്ഞു. അന്നും വിവരം അറിഞ്ഞു കമലഹാസൻ ഇവിടെ എത്തി. അന്ന് അദ്ദേഹം ഒരു ചിത്രവുമായി ബന്ധപ്പെട്ട് ഒരുപാട് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു, ‘നമ്മളൊക്കെ ഒരുപാട് വിജയങ്ങൾ കണ്ടവരാണ്. നമ്മൾ സന്തോഷിച്ചതു പോലെ ആരും സന്തോഷിച്ചിട്ടുണ്ടാകില്ല. അതുകൊണ്ട് ഈ തോൽവികൾ ഒന്നു നമ്മളെ ബാധിക്കില്ലെടാ. നമ്മൾ ഇതിൽ നിന്നൊക്കെ കരകയറും.’– വലിയ പ്രതീക്ഷ നൽകിയ വാക്കുകളായിരുന്നു അത്. ഞാൻ ആകെ തളർന്നിരിക്കുമ്പോഴും സീമ ഊർജസ്വലയായി നടക്കുകയാണ്. ഒരു ടെൻഷനും ഇല്ലാതെ എല്ലാം ഓടിനടന്നു ചെയ്യുന്ന അവളെ കണ്ട് അദ്ദേഹം പറഞ്ഞു, ഇവൾക്കാണ് കൗൺലിങ് വേണ്ടത്.. സീമാ നിനക്ക് എവിടുന്നു കിട്ടുന്നു ഈ ധൈര്യം. ശശീ ഇവളാണ് നിന്റെ കരുത്ത്. അന്നും സീമ എനിക്കൊപ്പം നിഴലു പോലെ ഒപ്പം നിന്ന് എന്നെ പരിചരിച്ചു. ഒന്നുറപ്പാണ്... അവളില്ലെങ്കിൽ അന്നേ ഞാൻ മരിച്ചു പോയേനേ..."- ശശി ഇതു പറയുമ്പോൾ സീമ അദ്ദേഹത്തിനുള്ള ഉച്ചഭക്ഷണം എടുത്തു വയ്ക്കുന്ന തിരക്കിലായിരുന്നു.
അപ്പോഴാണ് അവർ അക്കാര്യം ശ്രദ്ധിച്ചത്. രാവിലെ എടുത്തുവച്ചിരുന്ന സൂപ്പ് ശശി കുടിച്ചിരുന്നില്ല. സീമയുടെ ശബ്ദം മുഴങ്ങി. ‘അയ്യയ്യോ... ശശിയേട്ടൻ ഇതു കുടിച്ചില്ലേ...’– സ്നേഹത്തോടെയുള്ള പരിഭവം. ഊണു കഴിഞ്ഞിട്ടു കുടിക്കാമെന്ന് അദ്ദേഹം. സീമ സമ്മതിക്കുന്നില്ല. ഇതങ്ങ് കൂടിക്കൂ... എന്നിട്ട് ഉണ്ണാം... കൊച്ചു കുട്ടിയോടെന്നപോലെയുള്ള നിർബന്ധം. ശശിക്ക് എതിർക്കാൻ കഴിയുമായിരുന്നില്ല. നൽകുന്നത് സീമയാണ്... ജീവിതത്തിൽ സീമകളില്ലാതെ പ്രണയവും പ്രാണനും പകർന്നവൾ.. 38 വർഷത്തെ ദാമ്പത്യത്തിനു ശേഷം മരണം ആ ജീവിതത്തിന് ‘കട്ട്’ പറയുമ്പോൾ ഒറ്റയ്ക്കാകുന്നത് സീമ കൂടിയാണ്. 16 വയസിൽ മനസിൽ കൂടുകൂട്ടിയ ആ വെള്ളത്തൊപ്പിക്കാരൻ ഇനി അവരുടെ കൂടെയില്ലല്ലോ?