ഏറ്റവും കൂടുതൽ അപ്സൈക്ലിങ് ചെയ്യുന്ന സാധനമാണ് കുപ്പി. കുപ്പിയിൽ കുറച്ചു വെള്ളം നിറച്ചൊരു ചെടി വച്ചാലും ഭംഗിയാണ്. പക്ഷേ, കുപ്പികൾക്ക് അതിലേറെ സാധ്യതകളുണ്ടെന്നാണ് തിരുവനന്തപുരം സ്വദേശി ജെറി എസ്. കുട്ടി പറയുന്നത്. ചിത്രകാരനും ശിൽപിയുമായ ജെറി, ഫ്രാൻസിൽ ജോലി ചെയ്ത സമയത്താണ് കുപ്പികളുടെ സാധ്യത മനസ്സിലാക്കിയത്. നിറത്തിലും ആകൃതിയിലും പ്രത്യേകതയുള്ള കുപ്പികളോടാണ് ജെറിക്ക് താൽപര്യം. കുപ്പികൾ മുറിച്ച് ഉപയോഗപ്രദമായ സാധനങ്ങളാക്കി മാറ്റുന്നു. ഷാൻഡ്‌ലിയർ, ഫ്ലവർപോട്ട്, കാൻഡിൽ ഹോൾഡർ ഇങ്ങനെ കുപ്പികൾ ജെറിയുടെ കയ്യിലെത്തുമ്പോൾ പല രൂപം കൈക്കൊള്ളുന്നു. ഗോവയിൽനിന്നും ബെംഗളൂരുവിൽനിന്നുമെല്ലാമാണ് കുപ്പികൾ ശേഖരിക്കുന്നത്. വിദേശത്തുനിന്നു സുഹൃത്തുക്കൾ കൊണ്ടുവരുന്ന കുപ്പികളും ജെറിയുടെ ശേഖരത്തിലുണ്ട്.
പെൻസിൽ ക്രയോൺസ് യോജിപ്പിച്ച് അലങ്കാരവസ്തുക്കൾ നിർമിക്കലാണ് ജെറിയുടെ മറ്റൊരു താൽപര്യം. ആയിരത്തിലധികം ക്രയോൺസ്, എപ്പോക്സിയും പശയും ചേർത്ത് രൂപപ്പെടുത്തിയെടുക്കുന്ന അലങ്കാരവസ്തുക്കൾ ജെറിയുടെ മാസ്റ്റർപീസാണ്. ചിത്രങ്ങൾ തടിയിലേക്കു പകർത്തുന്ന ഇമേജ് ട്രാൻസ്ഫറിങ്ങാണ് ജെറി കൈവച്ച മറ്റൊരു മേഖല.
മണ്ണോ പോട്ടിങ് മിശ്രിതമോ ഉപയോഗിക്കാതെ വെള്ളത്തിൽ ചെടി വളർത്തുന്ന ഹൈഡ്രോപോണിക്സിലൂടെ അലങ്കാരച്ചെടികൾ കൃഷിചെയ്യുന്നത് മറ്റൊരു താൽപര്യം. ■
വിവരങ്ങൾക്ക് കടപ്പാട്;
ജെറി എസ്. കുട്ടി,
jfc.tvm@gmail.com