രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ എന്ന് പൂന്താനം പാടിയതുപോലെയാണ് തൊടുപുഴ മണക്കാടുള്ള അർജുൻ കെ. വേണുവിന്റെ വീട്ടിലെ തകരപ്പാട്ടയുടെ സ്ഥിതി!
അർജുന്റെ വീട്ടിലെ കസേരകൾ പണം കൊടുത്തു വാങ്ങിയതല്ല, വിലയില്ലാത്ത പഴയ എണ്ണപ്പാട്ടയ്ക്കു രൂപമാറ്റം വരുത്തിയതാണ്. എണ്ണ നിറച്ചുകൊണ്ടുവരുന്ന ലോഹപ്പാട്ടയിൽനിന്ന് കസേരയുണ്ടാക്കുന്ന വിദ്യ വളരെ എളുപ്പമാണെന്ന് അർജുൻ. കട്ടർ ഉപയോഗിച്ച് പാട്ട നേർപകുതിയാക്കുക. ഓർക്കണം, വൃത്തിയായി മുറിച്ചെടുത്താൽ ഒരു പാട്ടയിൽ നിന്ന് രണ്ട് കസേര നിർമിക്കാം.
മുറിച്ചെടുത്ത ഭാഗത്തിന്റെ പകുതിവരെ മുറിച്ച് ചാരാനുള്ള സൗകര്യമുണ്ടാക്കുക. ഇതൊടെ വീപ്പകസേരയ്ക്ക് അടിത്തറയായി. ഇനി അൽപം വെൽഡിങ് ഒക്കെ വേണം. ഇരിക്കാനുള്ള ഭാഗത്ത് റെക്സിൻ കൊണ്ടുള്ള കുഷൻ പിടിപ്പിക്കാനാണിത്. പാട്ടയ്ക്ക് പെയിന്റ് അടിക്കുക അല്ലെങ്കിൽ റെക്സിൻ ഒട്ടിക്കുകയാണ് അടുത്ത ഘട്ടം. കസേരയുടെ അരികുകളിലൂടെ റബർ ബീഡിങ് പാകണം. കസേരയുടെ അടിയിൽ റബർ പിടിപ്പിച്ചിൽ ഉരുട്ടി നീക്കാം. മനോഹരമായ കസേര റെഡി!
ഇത് വെറും കസേരയല്ല, അപ് സൈക്ക്ൾഡ് കസേരയാണ്, അതായത് ഉപയോഗം കഴിഞ്ഞ ഒന്നിനെ കൂടുതൽ വിലയുള്ള ഒന്നാക്കി മാറ്റുന്നതാണ് അപ്സൈക്ളിങ്. അർജുൻ ഇത്തരത്തിൽ നിർമിച്ച സാധനങ്ങൾ വിൽക്കുന്ന കട ഉടൻ ആരംഭിക്കും. നാളത്തെ ട്രെൻഡാകും ഇത്തരം ഉൽപന്നങ്ങൾ.