വീടും വീട്ടുകാരും തമ്മിൽ ഒരു വൈകാരിക ബന്ധമുണ്ടാകുന്നത് സ്വാഭാവികം. പ്രത്യേകിച്ച് ബാല്യകാല ഓർമകൾ നിറഞ്ഞ വീടാവുമ്പോൾ. കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യമാവുമ്പോൾ അത് കൂടുതൽ തീവ്രമായിരിക്കും. ഇങ്ങനെയുള്ളവ പൊളിച്ചു കളഞ്ഞ് പുതിയ വീട് പണിയുക എന്നതിനോടും വീട്ടുകാർക്ക് പൊതുവേ താൽപര്യമുണ്ടാവില്ല.
ഇത്തരത്തിലൊരു വീടായിരുന്നു കൊയിലാണ്ടിയിലെ രാധികയുടേത്. പഴയ വീടിന്റെ ശോചനീയവസ്ഥ കാണുമ്പോഴൊക്കെ പുതുക്കി പണിയണമെന്ന ആഗ്രഹം ഉള്ളിലുദിക്കുമെങ്കിലും സാമ്പത്തിക പരാധീനതകൾ പിന്നോട്ടു വലിച്ചു. വീട് മനോഹരമായി പുതുക്കി നൽകി മക്കളായ കൃഷ്ണേന്ദുവും കൃഷ്ണപ്രിയയും ഏറെ നാളത്തെ രാധികയുടെ ആഗ്രഹം സഫലീകരിച്ചു. വീട് ആകർഷകമായി പുതുക്കിയതിനു പിന്നിൽ ഡിസൈനറായ ഷഫീഖ്.
‘‘ഒത്തിരി പഴയ വീടായിരുന്നു. കഴുക്കോൽ ദ്രവിച്ചു പോയിരുന്നു. മേൽക്കൂര പൂർണ്ണമായി മാറ്റി വാർത്തു. അതിനു മുകളിൽ ട്രസ്സ് വർക്ക് ചെയ്ത് ഓട് വിരിച്ചു. വീട്ടിലെ അനാവശ്യ ചുമരുകൾ പൊളിച്ചു കളഞ്ഞു. ഇത് ഇടുങ്ങിയ അന്തരീക്ഷം ഇല്ലാതാക്കി. വുഡൻ ടൈൽ നൽകിയാണ് പഴയ തറയെ പുത്തനാക്കിയത്. ഫെറോസിമന്റിൽ വുഡൻ ഫിനിഷ് പെയ്ന്റ് നൽകി തടിയെന്ന് തോന്നിക്കുന്ന അലങ്കാരങ്ങൾ ചെയ്തെടുത്തു. ഉയരം കുറഞ്ഞ പഴയ ജനലുകൾക്ക് പകരം വലിയ ജനലുകൾ നൽകി. ഇത് അകത്തേക്ക് കൂടുതൽ കാറ്റും വെളിച്ചവും എത്താൻ സഹായിക്കുന്നു. ഓപന്‍ ഹാളായാണ് മുകൾ നില ഒരുക്കിയത്.
കടപ്പാട്: എം. ഷഫീഖ്
ദയ വുഡ്സ്, മഞ്ചേരി, 9745220422