കൊച്ചി കാക്കനാട്ടെ അഞ്ജലി നായരുടെ വീട്ടിൽ എല്ലാവരും സിനിമാക്കാരാണ്. മുരളി ഗോപി തിരക്കഥയെഴുതുന്ന, ആര്യ നായനാകുന്ന വമ്പൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നു വീട്ടിലെത്തിയതേയുള്ളൂ അഞ്ജലി. പുതിയ സിനിമയുടെ സ്ക്രിപ്റ്റ് ജോലികൾക്കിടെ പരസ്യചിത്രത്തിന്റെ ചർച്ചകളിലാണു ഭർത്താവ് അജിത്.
സൂര്യ നായകനാകുന്ന റെട്രോയുടെ ലൊക്കേഷനിലായിരുന്നു മൂത്ത മകൾ ആവണി. കൂട്ടത്തിലെ കുട്ടിഹീറോ ആദ്വികയ്ക്കു രണ്ടര വയസ്സാകുന്നേയുള്ളൂ. പക്ഷേ, കക്ഷിയുടെ ക്രെഡിറ്റിലുമുണ്ടു ക്യാമറയ്ക്കു മുന്നിലെ അഭിനയം, ആ സസ്പെൻസ് ചോദിച്ചറിയാം.
ലാലേട്ടന്റെ അമ്മ വേഷമാണ് ക്ലിക്കായത് ?
പുലിമുരുകനിൽ മുരുകന്റെ കുട്ടിക്കാലത്താണ് അമ്മ വേ ഷം വരുന്നതെങ്കിലും ആളുകൾ മനസ്സിലേക്കെടുത്തത് ലാലേട്ടന്റെ അമ്മയായാണ്. ഒരു രസമുള്ള ഓർമയുണ്ട്. പുലിമുരുകന്റെ 100ാം വിജയദിവസത്തിനു കേക്ക് കട്ട് ചെയ്യുന്നു എന്നു പറഞ്ഞു തലശ്ശേരിയിൽ നിന്ന് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ വിളിച്ചു. അത്രയും ദൂരം പറ്റില്ലെന്നു പറഞ്ഞപ്പോൾ അവരുടെ അപേക്ഷ, ലാലേട്ടന്റെ അമ്മയല്ലേ, വരില്ല എന്നു പറയരുത്...
ഒപ്പത്തിൽ ലാലേട്ടന്റെ അനിയത്തി വേഷമാണു ചെയ്തത്. വിവാഹത്തിനു മുൻപു ചേട്ടനു ദക്ഷിണ കൊടുത്ത ശേഷം അനുഗ്രഹം വാങ്ങാതെ തിരിച്ചു നടക്കുന്നുണ്ട്. അതുകണ്ടു മൂന്നുമാസത്തോളം മിണ്ടാതിരുന്നവർ വരെയുണ്ട്. കമ്മട്ടിപ്പാടത്തിലെ ദുൽഖർ സൽമാന്റെ അമ്മവേഷവും രസമായിരുന്നു. മക്കളായി അഭിനയിക്കുന്ന മുത്തുമണിയും ദുൽഖറും അമ്മേ എന്നു വിളിച്ചു സംസാരിക്കുന്ന സീനുകൾ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് 27 വയസ്സേ ഉള്ളൂ.

ഭാഗ്യനടി എന്ന പേരും സിനിമ തന്നല്ലോ ?
അഞ്ചു സുന്ദരികളും എബിസിഡിയുമൊക്കെ ആദ്യസീൻ തുടങ്ങിയത് എന്റെ മുഖത്തു നിന്നാണ്. അഞ്ജലിയെ വച്ച് ആദ്യഷോട്ട് എടുത്താൽ സിനിമ നന്നാകുമെന്ന് അ തോടെ പറയാൻ തുടങ്ങി. ഞാനഭിനയിച്ച സിനിമകളിലെ അഭിനേതാക്കൾക്കു ദേശീയ അവാർഡും സംസ്ഥാന അവാർഡും കിട്ടിയതോടെ ആ പേര് ഉറച്ചു. ബെൻ എന്ന സിനിമയിലെ അഭിനയത്തിന് എനിക്കും മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടി. ആ വർഷം 16 സിനിമകളിൽ അഭിനയിച്ചു.
ദൃശ്യം ടു ആണോ അനിയത്തി ഇമേജ് പൊളിച്ചത് ?
അനിയത്തി, കൂട്ടുകാരി, ചേച്ചി വേഷങ്ങിലെ പാവം ലുക്ക് പൊളിച്ചത് ദൃശ്യം ടുവാണ്. ആ സിനിമ കണ്ടിട്ടാണ് തമിഴിൽ ചിത്തായിലേക്കു വിളിച്ചത്. അയൽക്കാരിയുടെ ലുക്കും ഡൾ മേക്കപ്പുമാണു രക്ഷയായത്. ചിത്തായിൽ ജോയിൻ ചെയ്ത ശേഷമാണു ഗർഭിണിയാണെന്ന് അറിഞ്ഞത്. വിവരം സംവിധായകനോടു പറയുമ്പോൾ ചെറിയ പേടിയുണ്ടായിരുന്നു. വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യുമോ എന്ന്.

പക്ഷേ, സംഭവിച്ചതു തിരിച്ചാണ്. അവർ വളരെ സന്തോഷത്തോടെ ആ വാർത്ത കേട്ടു. എനിക്കു വേണ്ടി ചില സീനുകളൊക്കെ മാറ്റി. ഏഴു മാസമാകുന്നതു വരെ ഷൂട്ടിങ് ഉണ്ടായിരുന്നു. വയർ കാമറയിൽ നിന്നു മറയ്ക്കാനായി ചില സീനുകളിൽ മുന്നിൽ കസേരയോ മറ്റേതെങ്കിലും കഥാപാത്രമോ ഉണ്ടാകും. ചിത്തായിലെ അഭിനയത്തിനു മികച്ച സ്വഭാവ നടിക്കുള്ള ഫിലിം ഫെയർ അവാർഡും കിട്ടി.
തമിഴിൽ നായികയായി അല്ലേ തുടക്കം ?
അച്ഛൻ ഗിരിധർ തൃപ്പൂണിത്തുറക്കാരനാണ്, അമ്മ ഉഷ കോഴിക്കോടുകാരിയും. ഞാനും സഹോദരൻ അജയും ഇരട്ടകളാണ്. കുട്ടിക്കാലം തൊട്ടേ ഡാൻസ് പഠിച്ചു. ബാലതാരമായാണ് സിനിമയിലെ തുടക്കം. മാനത്തെ വെള്ളിത്തേര്, ലാളനം, ബന്ധങ്ങൾ ബന്ധനങ്ങൾ... അങ്ങനെ കുറച്ച് സിനിമകൾ.
തൃപ്പൂണിത്തുറ എൻഎസ്എസ് കോളേജിലെ ഡിഗ്രി പഠനകാലത്താണ് മോഡലിങ് തുടങ്ങിയത്. നൂറോളം പരസ്യങ്ങളും മ്യൂസിക്കൽ ആൽബങ്ങളും ചെയ്തു. അതുവഴി തമിഴിൽ നായികയാകാൻ ഓഫർ വന്നു. ഉന്നയേ കാതലിപ്പേൻ എന്ന സിനിമയിലൂടെ നായികയായി. പിന്നെയും രണ്ടു സിനിമകളിൽ കൂടി നായികയായി.
രട്ട സഹോദരൻ അജയ്‌യും സിനിമയിലുണ്ട്. ആടിലെ ഡ്യൂഡ് ഗ്യാങ്ങിലൊരാൾ അവനാണ്. അജയ്‌യുടെ ഭാര്യ സന്ധ്യയാണ് ആളൊരുക്കത്തിൽ ഇന്ദ്രൻസ് ചേട്ടന്റെ നായികയായത്.
തമിഴിലെ ദുരനുഭവം തുറന്നുപറഞ്ഞതു വാർത്തയായി ?
ഉന്നയേ കാതലിപ്പേൻ സിനിമയുടെ പ്രൊഡ്യൂസർ തന്നെയായിരുന്നു വില്ലനായി അഭിനയിച്ചത്. സിനിമ നടക്കുമ്പോൾ തന്നെ അയാൾ വിവാഹാഭ്യർഥന നടത്തി. നോ പറഞ്ഞെങ്കിലും മറ്റു സെറ്റുകളിൽ വന്നു ശല്യപ്പെടുത്താൻ തുടങ്ങി. ഒരിക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ എന്റെ ബാഗ് എടുത്തു കൊണ്ടുപോയി. പിന്നാലെ ചെന്നപ്പോൾ വാതിലിൽ നിന്നു തള്ളിയിടാൻ നോക്കി.
അങ്ങനെയൊരു ദിവസം അയാളുടെ സഹോദരി വിളിച്ചു, അമ്മ സുഖമില്ലാതെ കിടക്കുകയാണ്, അഞ്ജലിയെ ഒന്നു കാണണം, വീട്ടിലേക്കു വരാമോ? അയാൾ സ്വിറ്റ്സർലൻഡിൽ പോയിരിക്കുകയാണ്, പേടിക്കേണ്ട എന്നും ഉറപ്പു നൽകി. സിനിമാ ലൊക്കേഷനിൽ നിന്നു ഹോട്ടലിലേക്കു പോകും വഴിയാണു വീട്ടിൽ ചെന്നത്. അമ്മ കിടക്കുന്ന മുറിയിലേക്കു കയറിയതും ആരോ പുറത്തു നിന്നു വാതിൽ പൂട്ടി, അകത്ത് അയാൾ മാത്രം. കത്തികാട്ടി ഭീഷണിപ്പെടുത്തി ഏതൊക്കെയോ പേപ്പറുകളിൽ ഒപ്പിടീച്ചു. അയാൾ പറയുന്ന വാചകങ്ങൾ ചേർത്തു പ്രേമലേഖനവും എഴുതിച്ചു. എങ്ങനെയോ രക്ഷപ്പെട്ടാണു പുറത്തു വന്നത്.
പിന്നെയാണ് അറിഞ്ഞത് അയാളുടെ അടുത്ത സിനിമയിൽ നായികയാകാമെന്ന കരാറിലാണ് ഒപ്പിടീച്ചതെന്ന്. അഭിനയിക്കില്ല എന്നു പറഞ്ഞപ്പോൾ ആ തെളിവുകൾ വച്ച് കേസ് കൊടുത്തു. പ്രേമലേഖനമൊക്കെ തെളിവായി വക്കീൽ കൊണ്ടുവന്നപ്പോൾ ഞാൻ ഒരു കാര്യമേ ചോദിച്ചുള്ളൂ, ഇത്ര വൃത്തികെട്ട കയ്യക്ഷരത്തിൽ, വിറച്ചുവിറച്ച് ഏതെങ്കിലും കാമുകി പ്രണയലേഖനം എഴുതുമോ? കേസ് എനിക്ക് അനുകൂലമായി, പിന്നെ അയാളെ കണ്ടിട്ടേയില്ല.
മലയാളത്തിൽ ഇതുവരെ ദുരനുഭവങ്ങളൊന്നും ഇല്ല. നാളെ ഒന്നും സംഭവിക്കാതിരിക്കാനായി മുൻകരുതലെല്ലാം എടുക്കാറുമുണ്ട്. ഹോട്ടൽ റൂമിന്റെ ലോക്ക് കൃത്യമായി പൂട്ടാനാകുന്നുണ്ടോ എന്നതൊക്കെ സിനിമയിലെ മാത്രമല്ല, എല്ലാ പെൺകുട്ടികളുടെയും ആശങ്കയാണ്. ആരെങ്കിലും മുട്ടുമ്പോൾ വാതിൽ തുറക്കേണ്ടി വന്നാൽ സുഹൃത്തിനെയോ അമ്മയെയോ ഒക്കെ വിഡിയോ കോളിൽ നിർത്തുക പോലുള്ള ടിപ്സ് എപ്പോഴും ചെയ്യാറുണ്ട്.
പുനർവിവാഹവും വാർത്തയായി ?
അഞ്ജലി: ആദ്യവിവാഹം വേർപിരിഞ്ഞതിനു ശേഷം വീണ്ടുമൊരു ദാമ്പത്യം ആലോചനയിൽ പോലുമില്ലായിരുന്നു. ജിബൂട്ടി എന്ന സിനിമ പലതിന്റെയും തുടക്കമാണ്. കോവിഡിനു മുൻപാണ് ആ ഓഫർ വന്നത്. മോളുടെ ബർത് ഡേ വരുന്നതു കൊണ്ട് 15 ദിവസത്തെ ഷൂട്ടിങ്ങിനു വേണ്ടി മകളുടെ സമ്മതം വാങ്ങിയാണു പുറപ്പെട്ടത്. ഷൂട്ടിങ് തുടങ്ങി ഒരാഴ്ചയായപ്പോൾ കോവിഡ് വന്നു. ലോകം തന്നെ നിശ്ചലമായപ്പോൾ നാട്ടിലേക്കു വിമാനം പോലും കിട്ടാതെ മൂന്നു മാസം അവിടെ കുടുങ്ങി.
ആ സമയത്തു സോഷ്യൽ മീഡിയ മാത്രമായിരുന്നു കൂട്ട്. അങ്ങനെയിരിക്കെ ഒരു മെസേജ്, ‘ഓർമയുണ്ടോ ഈ മുഖം ?’ ചെന്നൈയിൽ തമിഴ് സിനിമകളിൽ അസോഷ്യേറ്റായി ജോലി ചെയ്യുന്ന അജിത്ത് രാജുവാണ് അയച്ചിരിക്കുന്നത്. വെങ്കട്ട് പ്രഭു സാറിന്റെയും കമൽഹാസൻ സാറിന്റെയും സിനിമകളിൽ ജോലി ചെയ്ത, 41 എന്ന സിനിമയിൽ ലാൽജോസ് സാറിന്റെ അസോഷ്യേറ്റായ അദ്ദേഹം എന്നെ 12 വർഷം മുൻപ് ഒരു പരസ്യചിത്രത്തിനു വേണ്ടി ഓഡിഷൻ ചെയ്തിട്ടുണ്ടത്രേ.
ഇടയ്ക്ക് ചാറ്റ് ചെയ്തപ്പോഴാണ് അദ്ദേഹവും വിവാഹമോചിതനാണെന്നും രണ്ടാം വിവാഹം ഉറപ്പിച്ചു എന്നും പ റഞ്ഞത്. പിന്നെ, ഗ്രൂപ്പായി ലൂഡോ കളിക്കാൻ തുടങ്ങി, ആവണിക്ക് കൗതുകം തോന്നാനായി അദ്ദേഹം ഭൂതം എ ന്നാണ് ടൈറ്റിൽ ഇട്ടത്. അങ്ങനെ ആവണിയും ഭൂതവും തമ്മിൽ വൈബ് സെറ്റായി.
മുൻപേ ഉണ്ടായിരുന്ന വിവാഹാലോചന മുടങ്ങിയതോടെ എന്നോട് വിവാഹം കഴിച്ചാലോ എന്നു ചോദിച്ചു. ആവണിയാണു യെസ് പറഞ്ഞത്. സിനിമയ്ക്കു പുറമേ 4എ കൺസെപ്റ്റ് ആൻഡ് റിയാലിറ്റി എന്ന ബിസിനസ് കൂടിയുണ്ടു ഞങ്ങൾക്ക്. ഇവന്റുകൾക്ക് റിട്ടേൺ ഗിഫ്റ്റുകൾ കൊടുക്കുന്ന കമ്പനിയാണിത്.
ആവണി അമ്മയെ കണ്ടാണോ അഭിനയം പഠിച്ചത് ?
ആവണി : അഞ്ചു സുന്ദരികളിൽ ഞങ്ങൾ അമ്മയും മോളും തന്നെയായിരുന്നു. അഭിനയമെന്നു പറയാനാകുമോ എന്നറിയില്ല, അന്നെനിക്ക് എട്ടു മാസമേ പ്രായമുള്ളൂ. അഞ്ചുവയസ്സു വരെ ക്യാമറയാണ്, അഭിനയമാണ്, സിനിമയാണ് എന്നൊന്നും അറിയാനേ പാടില്ലായിരുന്നു.
അഞ്ജലി: ഓക്കെയായ സീൻ എന്തിനാ വീണ്ടും ചെയ്യുന്നതെന്നു ചോദിച്ചു മോൾ വഴക്കിടും. എല്ലാ വശത്തു നിന്നും ഷൂട്ട് ചെയ്യാനാണ് എന്നു പറഞ്ഞാൽ കുഞ്ഞിനു മനസ്സിലാകില്ലല്ലോ. പിന്നെ, അഞ്ചു വർഷത്തോളം വന്ന ഓഫറുകളൊന്നും എടുത്തില്ല.
ആവണി: സിനിമയുടെ കാര്യങ്ങൾ മനസ്സിലായി തുടങ്ങിയതോടെ വീണ്ടും സിനിമ ചെയ്യണമെന്നു തോന്നി. ആ സമയത്താണ് ‘എല്ലാം ശരിയാകും’ വന്നത്. അതിൽ രജിഷ വിജയന്റെ കുട്ടിക്കാലം അഭിനയിച്ചു. ‘ഫീനിക്സ്’ ആണ് ആ ദ്യത്തെ മുഴുനീള വേഷം. അമ്മ ‘ചിത്താ’യുടെ സെറ്റിലായിരുന്നതു കൊണ്ട് അമ്മമ്മയായിരുന്നു കൂട്ട്. സിനിമയുടെ സ സ്പെൻസൊന്നും അമ്മയോടു പറഞ്ഞതേയില്ല.
അഞ്ജലി: ചെന്നൈയിലെ ലൊക്കേഷനിലിരിക്കുമ്പോൾ അജുവിന്റെ ഫോൺ, ‘മോൾ നന്നായി അഭിനയിക്കുന്നുണ്ട് കേട്ടോ...’ ആവണി മുൻപുണ്ടാക്കിയ പുകിലൊക്കെ മനസ്സിലുള്ളതുകൊണ്ട് അവളെ പ്രോത്സാഹിപ്പിക്കാനുള്ള വിളിയാകുമെന്നേ കരുതിയുള്ളൂ. തിയറ്ററിൽ സിനിമ കണ്ടപ്പോൾ സന്തോഷം കൊണ്ടു കരഞ്ഞു പോയി. ഗംഭീരമാക്കിയിരിക്കുന്നു അവൾ.
ആവണിക്കും തമിഴിൽ തിരക്കാണല്ലോ ?
ആവണി: അണ്ണാത്തെയിൽ നായികയായ കീർത്തി സുരേഷിന്റെ ചെറുപ്പം ചെയ്താണു തമിഴിലെ തുടക്കം. വീരധീരശൂരനിൽ വിക്രം അങ്കിളിന്റെ മകളായാണ് അഭിനയിക്കുന്നത്. ചെറിയ പേടിയുമായാണു ലൊക്കേഷനിൽ ചെന്നത്. പക്ഷേ, അങ്കിൾ വളരെ ഫ്രണ്ട്‌ലിയായിരുന്നു. ലിവിങ് റൂമിലിരുന്ന് അച്ഛനും മകളും സംസാരിക്കുന്നതായിരുന്നു ആദ്യ സീൻ.അത് ഓക്കെയായപ്പോൾ എല്ലാവരും കയ്യടിച്ചു. അതിൽ മിക്ക സീനിലും ഞങ്ങൾക്കു കോംബിനേഷനാണ്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ നായകനാകുന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിച്ചത്.
‘സിനിമാപ്പേടി’ മാറിയോ ?
ആവണി: അജയന്റെ രണ്ടാം മോഷണത്തിൽ നായികയുടെ ചെറുപ്പമാണു ചെയ്തത്. പഴയ കാലഘട്ടം, രാത്രി ഉറക്കം തൂങ്ങിയുള്ള ഷൂട്ടിങ്. പക്ഷേ, രസമായിരുന്നു. വീരധീരശൂരൻ ഒരു രാത്രി നടക്കുന്ന കഥയാണ്. അവർ പ്രത്യേക നിർദേശം തന്നു, ‘പകൽ മുഴുവൻ ഉറങ്ങണം. സെറ്റിൽ ഉറക്കം തൂങ്ങാനേ പാടില്ല.’ നാൽപതു ദിവസത്തോളം രാത്രി തന്നെയായിരുന്നു ഷൂട്ടിങ്.
എളമക്കര അശോക സ്കൂളിൽ ഏഴാം ക്ലാസ്സിലാണു പഠിക്കുന്നത്. കൂട്ടുകാർക്കൊക്കെ എആർഎം ഇഷ്ടമായി. ജയ് ഗണേഷിൽ തമിഴ് കുട്ടിയായി അഭിനയിച്ചതും ഇഷ്ടപ്പെട്ടു. റിവോൾവർ റിങ്കോ, മച്ചാന്റെ മാലാഖ, ചായം... ഇനി വരാനുള്ളതെല്ലാം നല്ല കഥാപാത്രങ്ങളാണ്.
ആദ്വിക സിനിമയിലേക്ക് എന്നാണ് ?
അഞ്ജലി: ഏഴുമാസം വരെ വയറിനുള്ളിൽ വലിയ അഭിനയം കാഴ്ചവച്ച ആളാണ് ആദു. പരസ്യങ്ങളിലേക്കൊക്കെ ഓഫർ വന്നിരുന്നു, വരട്ടെ നോക്കാം.