നടി വനിത വിജയകുമാറിന്റെ, മൂന്നാം ഭർത്താവ് പീറ്റർ പോളുമായുള്ള ദാമ്പത്യവും തകർച്ചയുടെ വക്കിലാണെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് വന്നത്.
ഇപ്പോൾ, പീറ്ററിനെ താൻ കരണത്തടിച്ചു വീട്ടിൽ നിന്നു പുറത്താക്കിയെന്ന വാർത്തയിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.
ഭർത്താവായ പീറ്റർ പോൾ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും ജീവിതത്തിൽ സഹിക്കുന്നതിനും പരിധിയുണ്ടെന്നും നടി പറഞ്ഞു. വീട്ടിൽ നിന്നും പുറത്താക്കിയെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറയുന്നു. പീറ്റര്‍ ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണെന്നും ഇനി മുൻ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പോയാലും തനിക്ക് സന്തോഷം മാത്രമാണെന്നും വനിത പറഞ്ഞു.
‘അമിതമായ പുകവലിയും മദ്യപാനവും കാരണം ഈയിടെ പീറ്ററിന് ഹൃദയാഘാതം വന്നു. ഉടൻ ആശുപത്രിയിലെത്തി. തിരികെ വീട്ടിലെത്തിയപ്പോഴും അദ്ദേഹം വീണ്ടും പഴയതു പോലെയായി. കുടിയും വലിയും മാത്രം. ഒരുദിവസം ചുമച്ചു ചുമച്ചു ചോര തുപ്പി. വീണ്ടും ആശുപത്രിയിൽ. അതിന്റെ ബില്ലും വിവരങ്ങളും എന്റെ കയ്യിലുണ്ട്. ഒരാഴ്ച ഐസിയുവിൽ കിടന്നു.
കുടിച്ച് ലക്കു കെട്ട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകും. കുടിക്കാൻ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കാൻ തുടങ്ങി. ഇവരൊക്കെ എന്നെ വിളിച്ച് എന്താണ് പ്രശ്നമെന്ന് ചോദിച്ചു. സഹിക്കുന്നതിനും പരിധിയില്ലേ. എനിക്കും കുട്ടികൾക്കും വേണ്ടി മാത്രമല്ല നിങ്ങളുടെ മുൻഭാര്യയ്ക്കും ആ കുട്ടികൾക്കും വേണ്ടിയെങ്കിലും ഇത് നിർത്താൻ ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹത്തോട് പറഞ്ഞു തന്നെ ഫോണിൽ ട്രാക്കർ വച്ചു. എവിടെപ്പോകുന്നു എന്നൊക്കെ അറിയാൻ. പക്ഷേ വീണ്ടും പഴയതു പോലെയായി. അയാൾ മദ്യത്തിന് അടിമയായി കഴിഞ്ഞിരുന്നു. അതിനെ ചൊല്ലി വീട്ടിൽ വഴക്കുണ്ടായിരുന്നു. ഒരാഴ്ച മദ്യം മാത്രമാണ് കഴിച്ചു കൊണ്ടിരുന്നത്. ഭക്ഷണം പോലും കഴിക്കുന്നില്ല. ഒരു ദിവസം വെളുപ്പിന് 4 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. വിളിച്ചാൽ ഫോണും എടുക്കില്ല. സഹായിയാണ് അദ്ദേഹത്തെ തിരിച്ചു വീട്ടിലെത്തിച്ചത്. തനിയെ നടക്കാൻ പോലും കഴിയാത്ത അവസ്ഥ. ജീവിത സമ്മർദം താങ്ങാൻ വയ്യാതെയാണ് ഇങ്ങനെയായത്. സമൂഹമാധ്യമങ്ങൾ മുഴുവൻ ഞങ്ങളെക്കുറിച്ചുള്ള ട്രോളുകള്‍. ഇതൊക്കെ അദ്ദേഹത്തെ തളർത്തിയിട്ടുണ്ടാകും. ഇതിനിടെയാണ് ഞങ്ങൾ ഗോവയിൽ പോയത്. വളരെയധികം സന്തോഷത്തോടെയാണ് ആ യാത്ര ആസ്വദിച്ചത്. ആ സമയത്ത് അദ്ദേഹത്തിന്റെ ചേട്ടൻ മരിച്ചു. വീട്ടിൽ പോയി വരാമെന്നു പറഞ്ഞു. കുറച്ച് പണവും നല്‍കിയാണ് അയച്ചത്. പോയിട്ട് ഇപ്പോള്‍ ദിവസങ്ങളായി. ഇതുവരെ വിളിച്ചിട്ടില്ല. ആ വീട്ടിലും എത്തിയിട്ടില്ല. ഇപ്പോള്‍ വരെയും ഫോൺ ഓഫ് ആണ്. എന്നാൽ അയാൾ പല സ്ഥലങ്ങളിലും പോകുന്നുണ്ടെന്ന് ഞാൻ അറിയുന്നുണ്ട്. എന്നെ മാത്രം വിളിക്കുന്നില്ല. അതെന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. അദ്ദേഹത്തെ നോക്കിയത് എങ്ങനെയെന്ന് എനിക്ക് അറിയാം. പക്ഷേ, ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്നേക്കാൾ മദ്യത്തെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്’.–വനിത വ്യക്തമാക്കുന്നു.
പീറ്റർ പോളിനെ കഴിഞ്ഞ ജൂൺ 27ന് ആയിരുന്നു വനിത വിവാഹം കഴിച്ചത്.