ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകർ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയ്ക്കുമെതിരെ നടപടിയെടുത്ത് ഫെഫ്ക. ഇരുവരെയും സസ്പെന്‍ഡ് ചെയ്തതായി ഡയറക്ടേഴ്സ് യൂണിയൻ അറിയിച്ചു. കേസ് അന്വേഷണ പുരോഗതി അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ലഹരിയിൽ വലുപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ നേരത്തെ അറിയിച്ചിരുന്നു.
ഛായാഗ്രഹകൻ സമീർ താഹിറിന്റെ ഫ്‌ളാറ്റിൽ വച്ച് ലഹരി ഉപയോഗിക്കാൻ തുടങ്ങവെയാണ് സംവിധായകന്മാരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും പൊലീസ് പിടിയിലായത്. ഫ്ലാറ്റിൽ നിരന്തരം ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് നിഗമനം. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി മൂവരെയും വിട്ടയച്ചു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മലയാള സിനിമാ മേഖലയിലെ പ്രമുഖ സംവിധായകര്‍ തന്നെ ലഹരിയുമായി അറസ്റ്റിലാവുന്നത്.