ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ സംവിധായകർ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ലഹരി ഉപയോഗിക്കുന്ന കാര്യം തനിക്ക് അറിയില്ലെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിർ. ഇരുവരും തന്റെ ഫ്ലാറ്റിൽ എത്തിയത് പുതിയ ചിത്രത്തിന്റെ ചർച്ചകൾക്കായാണെന്നും എക്സൈസ് ചോദ്യം ചെയ്യലിൽ സമീർ താഹിർ പറഞ്ഞു. എന്നാൽ മൊഴി വിശ്വസനീയമല്ലാത്തതുകൊണ്ടാണ് സമീറിനെ കേസിൽ പ്രതി ചേർത്തതെന്നും ഫ്ലാറ്റ് സമീറിന്റെ പേരിലായതിനാൽ അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അദ്ദേഹത്തിന് ഒഴിയാനാകില്ലെന്നും എക്സൈസ് വൃത്തങ്ങൾ പറഞ്ഞു.
സമീർ താഹിറിന്റെ അറിവോടെയാണോ ഫ്ലാറ്റിൽ ലഹരി ഉപയോഗം നടന്നത് എന്നു തെളിഞ്ഞാൽ എൻഡിപിഎസ് ആക്ട് (25) വകുപ്പു പ്രകാരം കേസെടുക്കുമെന്ന് എക്സൈസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വകുപ്പ് അനുസരിച്ചാണ് സമീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകിയ പ്രമുഖ ലഹരി വിതരണക്കാരനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് വ്യക്തമാക്കി.