ഉറ്റ ബന്ധുക്കളടക്കം 5 പേരെ യുവാവ് ഒരേ ദിവസം മൂന്നു വീടുകളിലായി കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റപത്രം 15 ദിവസത്തിനകം സമർപ്പിക്കാൻ അന്വേഷണം സംഘം. മുത്തശ്ശി, പിതൃസഹോദരൻ, പിതൃസഹോദരന്റെ ഭാര്യ, സഹോദരൻ, വനിതാ സുഹൃത്ത് എന്നിവരെ പേരുമല സ്വദേശിയായ അഫാൻ എന്ന യുവാവ് കൊലപ്പെടുത്തുകയും അമ്മയെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവം നടന്നിട്ട് 45 ദിവസം പിന്നിട്ടു. 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണു ശ്രമമെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
കുടുംബത്തിന്റെ കടബാധ്യത, പണം തിരികെ ലഭിക്കാൻ സമ്മർദത്തിലാക്കിയവർ എന്നീ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൊബൈൽ ആപ് വഴി അഫാനു പണം കടം നൽകിയവർ തിരിച്ചടവ് മുടങ്ങിയതോടെ കടുത്ത സമ്മർദം ചെലുത്തിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭവന വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥൻ വീട്ടിലെത്തി ബഹളം വച്ചതും അഫാനെ ചൊടിപ്പിച്ചു.