നല്ല ഒന്നാന്തരം കോർപറേറ്റ് ജോലി ഉപേക്ഷിച്ചു പൂന്തോട്ടത്തിലേക്കു കടന്ന യുവാവിന്റെ വിജയകഥയാണ് ഇത്. മുംബൈ സെന്റ് സേവ്യേഴ്സ് കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം കഴിഞ്ഞിറങ്ങിയ എൽവിനെ കാത്തിരുന്നത് രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് സ്ഥാപനത്തിലെ ജോലിയാണ്. അവിടെ നിന്ന് യാഹൂവിലേക്ക്. അഞ്ചു വർഷത്തോളം യാഹൂവിന്റെ ബെംഗളൂരു ഓഫിസിൽ. യാന്ത്രികമായ ജോലിയുടെ വിരസത പതിയെ മടുപ്പിക്കാൻ തുടങ്ങി. സന്തോഷം നൽകുന്ന ഒരു സംരംഭം എന്ന ആശയം മിന്നിയപ്പോൾ എൽവിൻ നേരെ നാട്ടിലേക്ക് വണ്ടി കയറി. കൊച്ചിയിലെ വീട്ടുമുറ്റത്ത് അമ്മയും മുത്തശ്ശിയും കാത്തു സംരക്ഷിക്കുന്ന പൂന്തോട്ടം കണ്ടപ്പോൾ മനസ്സിൽ ഐഡിയ മൊട്ടിട്ടു.

അങ്ങനെ അമ്മ ഫാൻസി ജേക്കബുമായി ചേർന്ന് എൽവിൻ 'ലിലീസ് പ്ലാന്റ് ബുട്ടീക്' തുടങ്ങി. പൂക്കളെയും പൂന്തോട്ടത്തെയും അതിയായി സ്നേഹിക്കുന്ന ഫാൻസി എന്ന വീട്ടമ്മ അങ്ങനെ 55 വയസ്സിൽ ഒരു സംരംഭത്തിനുടമയായി.

സുന്ദരമായ പുഷ്പത്തിന്റെ പേരിനുടമയായ മുത്തശ്ശിയുടെ പേരു തന്നെ ബുട്ടീക്കിനും നൽകി. വെറുമൊരു കടയല്ല, കൊച്ചിയുടെ നഗരഹൃദയമായ പാലാരിവട്ടത്ത് ഒരു നഴ്സറി തന്നെയാണ് ഇവർ ഒരുക്കിയെടുത്തിരിക്കുന്നത്. " ചെടികളുടെ വ്യത്യസ്തതയും അവ ക്രമീകരിച്ചിരിക്കുന്ന രീതിയുമാണ് ഇതിനെ പ്ലാന്റ് ബുട്ടീക്കെന്നു വിളിക്കാൻ കാരണം. പണം മോഹിച്ചല്ല ഇതു തുടങ്ങിയത്. അതു കൊണ്ട് സമ്മർദ്ദങ്ങളൊന്നുമില്ല. ഈ കോൺക്രീറ്റ് കാലഘട്ടത്തിൽ പച്ചപ്പിനായി എന്നാൽ ചെയ്യാൻ കഴിയുന്ന ചെറിയ കാര്യം. ഒപ്പം വീട്ടിലെല്ലാവർക്കും ഒരുമിച്ചിരുന്ന് മനസ്സു നിറയെ സന്തോഷത്തോടെയും ആവേശത്തോടെയും ചെയ്യാൻ പറ്റുന്ന ജോലിയും. " എൽവിൻ ആഹ്ലാദത്തോടെ പറയുന്നു. ചെടികൾ വളർത്തുന്ന ഹാൻഡ് മെയ്ഡ് പോട്ടുകളും സെറാമിക് പോട്ടുകളും എൽവിന്റെ കുടുംബാംഗങ്ങൾ തന്നെ നിർമിക്കുന്നതാണ്.

ഇൻഡോർ, ഔട്ട്ഡോർ പ്ലാന്റ്സ്, ഫലവൃക്ഷങ്ങൾ, ഹാൻഡ്മെയ്ഡ്, സെറാമിക് പോട്ട് എന്നിവയാണ് ബുട്ടീക്കിലുള്ളത്. പ്ലാസ്റ്റിക് ഉപയോഗിക്കാതെ കഴിവതും ഇക്കോ ഫ്രണ്ട്ലി ഉൽപന്നങ്ങളുമാണിവിടെ.

ലാൻഡ്സ്കേപ്പിങ്, വെർട്ടിക്കൽ ഗാർഡൻ, ബാൽക്കണി ഗാർഡൻ, വെജിറ്റബിൾ ഗാർഡൻ, കസ്റ്റംമെയ്ഡ് പ്ലാന്റേഴ്സ് തുടങ്ങിയവ ചെയ്തു നൽകുന്നു. എട്ടുപേർക്ക് ഇപ്പോൾ സ്ഥിരം തൊഴിൽ നൽകുന്നുണ്ട്. ആവശ്യാനുസരണം ടീമിലേക്ക് ആളെ എടുക്കാറുമുണ്ട്.

രാവിലെ ഉണരുമ്പോൾ കാണുന്ന പുതിയ പൂക്കളും നിറങ്ങളുമാണ് ആവേശത്തോടെ ജോലി ചെയ്യാനുള്ള എൽവിന്റെ ഊർജ സ്രോതസ്സ്.

എൽവിൻ, ലിലീസ് പ്ലാന്റ് ബുട്ടീക്, സൗത്ത് ജനതാ റോഡ്, പാലാരിവട്ടം, ഫോൺ: 81975 41222
