Friday 03 April 2020 03:05 PM IST

ആദരവിന് എന്തു പ്രോട്ടോക്കോൾ? രാധ ചേച്ചിയുടെ 30 വർഷത്തെ ’വൃത്തിയുള്ള’ സ്നേഹത്തിന് സല്യൂട്ട് അടിച്ച് സിഐയും പൊലീസുകാരും

Binsha Muhammed

Radha

തോളിലെ സ്റ്റാറിന്റെ എണ്ണവും, പദവിയും മഹത്വവും നോക്കി സല്യൂട്ടടിക്കുന്ന പൊലീസുകാരെ നമുക്കറിയാം. ഉത്തരവിടാനും ശാസിക്കാനും കെല്‍പുള്ള മേലുദ്യോഗസ്ഥന് നല്‍കുന്ന അഭിവാദ്യം, അതാണ് സല്യൂട്ട്്! പക്ഷേ തൃശൂര്‍ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ആ പ്രോട്ടോക്കോള്‍ കഴിഞ്ഞ ദിവസം അല്‍പനേരത്തേക്ക് മാറ്റിവച്ചു. സ്റ്റാറിന്റെ തിളക്കമോ പദവിയുടെ പെരുക്കമോ ഇല്ലാതെ സ്‌റ്റേഷന്റെ പടിയിറങ്ങിയ ഒരു സ്ത്രീക്ക് മനസു നിറഞ്ഞൊരു സല്യൂട്ട് അങ്ങു നല്‍കി. അമ്പരപ്പും ആദരവും സമം ചേരുന്നതായിരുന്നു ആ കാഴ്ച. സ്‌റ്റേഷനിലെ സ്വീപ്പറായ ഒരു സാധാരണ സ്ത്രീ സല്യൂട്ട് കിട്ടാന്‍ മാത്രം എന്ത് ചെയ്തു എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ മുന്നിട്ടിറങ്ങുമ്പോള്‍ അതിന് ആദ്യം മറുപടി നല്‍കുന്നത് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടപ്പിറപ്പിനെ പോലെ സ്‌നേഹിച്ച... 30 വര്‍ഷം സ്‌റ്റേഷന്‍ പരിസരം വൃത്തിയായി സൂക്ഷിച്ച തങ്ങളുടെ പ്രിയപ്പെട്ട രാധേച്ചിക്കുള്ള സ്‌നേഹാഭിവാദ്യമാണ് ആ സല്യൂട്ടെന്ന് ഉത്തരം. ഹൃദയഹാരിയായ ആ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുമ്പോള്‍ നെഞ്ച് നിറയ്ക്കുന്ന ആ സല്യൂട്ടും അതേറ്റു വാങ്ങിയ പൊലീസുകാരുടെ പ്രിയപ്പെട്ട രാധേച്ചിയേയും വനിത ഓണ്‍ലൈന്‍ വായനക്കാര്‍ക്കു പരിചയപ്പെടുത്തുകയാണ്. സ്‌നേഹം സല്യൂട്ട് രൂപത്തില്‍ ഏറ്റുവാങ്ങിയ മുപ്ലിയം സ്വദേശി സ്വീപ്പര്‍ രാധ റയുന്നു...ജീവിതം പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച അര്‍പ്പണബോധത്തിന്റെ കഥ...

ജീവിതത്തിന്റെ തുടക്കം

30 വര്‍ഷം പൊലീസ് സ്റ്റേഷനില്‍. അതൊരു ചെറിയ കാലയളവ് അല്ലാ എന്നറിയാം. പടിയിറങ്ങിയ ഈ നിമിഷത്തില്‍ ഒന്നു മാത്രം അറിയാം. എന്റെ ജീവിതം കരയ്ക്കടുപ്പിച്ചത് അവിടമായിരുന്നു. അവിടെയുള്ളവര്‍ എനിക്ക് കൂടപ്പിറപ്പുകളും- രാധ പറഞ്ഞു തുടങ്ങുകയാണ്.

എംപ്ലോയ്‌മെന്റ് വഴിയാണ് ജോലിക്ക് കയറുന്നത്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ 1992ല്‍ എന്റെ 42-ാംയസില്‍. അവിടുന്നങ്ങോട്ട് എല്ലാം ആ പൊലീസ് സ്റ്റേഷനായിരുന്നു. പാര്‍ട് ടൈം സ്വീപ്പര്‍ ആയിട്ടായിരുന്നു നിയമനം. ഭര്‍ത്താവ് രാമന്‍ ആശുപത്രിയില്‍ ലാബ് അസിസ്റ്റന്റായി റിട്ടയര്‍ ചെയ്തു. ബാധ്യതകളും പരിമിതികളും ഉള്ള ജീവിതത്തിന് എന്റെ ജീവിതത്തിന് എന്റെ ജോലി ആശ്വാസമായിരുന്നു എന്നു വേണം കരുതാന്‍-രാധ മിഴിനീര്‍ തുടച്ചു.

ഏമാന്‍മാരല്ല എന്റെ കുടപ്പിറപ്പുകള്‍

പൊലീസ് സ്റ്റേഷനില്‍ ഒരു സ്ത്രീയായ ഞാന്‍ ജോലി എടുക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കൊക്കെ അത്ഭുതമായിരുന്നു. കള്ളന്‍മാരും ക്രിമിനലുകളും ഉള്ള സ്ഥലത്ത് ഞാന്‍ എങ്ങനെ പിടിച്ചു നില്‍ക്കുന്നു എന്നായിരുന്നു ചോദ്യം. നെഞ്ചില്‍ കൈവച്ചു പറയട്ടേ...ഇന്നു വരെ ഒരു മോശംഅനുഭവം പോലും എനിക്കുണ്ടായിട്ടില്ല. എന്നെ കൂടപ്പിറപ്പിനെ പോലെയാണ് അവര്‍ നോക്കിയിരുന്നത്. പിന്നെ മറ്റൊരാളെ കൊണ്ട് മോശം പറയിക്കാനുള്ള അവസരം ഞാനും ഉണ്ടാക്കിയിട്ടില്ല.

എനിക്ക് അര്‍ഹതയുണ്ടോ ആ സല്യൂട്ടിന്?

സാധാരണ ഒരു യാത്ര അയപ്പിനപ്പുറം ഞാന്‍ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഓര്‍ക്കാപ്പുറത്ത് ആ സല്യൂട്ട് കിട്ടിയപ്പോള്‍ കണ്ണുനിറഞ്ഞുപോയി. എനിക്ക് ആ സല്യൂട്ടിന് അ്ര്‍ഹതയുണ്ടോ എന്നു പോലും ചിന്തിച്ചു. എന്റെ കൂടപ്പിറപ്പുകളുടെ സ്‌നേഹമായി കണ്ട് ഞാന്‍ ആ സല്യൂട്ട് സ്വീകരിക്കുന്നു. മരിക്കും വരേയും ആ സല്യൂട്ട് എന്റെ മനസിലുണ്ടാകും- രാധ പറഞ്ഞു നിര്‍ത്തി.

വരന്തരപ്പിള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍ പറയുന്നു

റ്ിട്ടയര്‍മെന്റ് ഡേറ്റ് അടുക്കുമ്പോള്‍ പലരും ശമ്പളത്തോടെ വീട്ടില്‍ ഇരിക്കാറാണ് പതിവ്. പക്ഷേ രാധേച്ചി, വിരമിക്കുന്ന അവസാന ദിവസം വരേയും ജോലിക്കെത്തി. ചെയ്യുന്ന ജോലി കിറുകൃത്യം. ആരെയും കൊണ്ട് മോശം പറയാന്‍ ഇടയാക്കിയിട്ടില്ല. സര്‍വീസിന്റെ അവസാന നാളുകളില്‍ ശാരീരികമായി അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും വകവയ്ക്കാതെ അവര്‍ ജോലിക്കെത്തി. ഇത്രയും കാലം ഒരും കുടുംബം പോലെയാണ് ഞങ്ങള്‍ കഴിഞ്ഞത്. പിരിഞ്ഞു പോയെങ്കിലും ചേച്ചി ഞങ്ങളുടെ മനസിലുണ്ടാകും. കോവിഡ് 19 കരുതല്‍ നടപടികളുടെ ഭാഗമായി ചടങ്ങും പൊതുയോഗവുമെല്ലാം ഒഴിവാക്കിയായിരുന്നു സല്യൂട്ട്. ചടങ്ങുകള്‍ ഒഴിവാക്കിയെങ്കിലും ദീര്‍ഘമായ സേവനത്തിന് രാധയെ അര്‍ഹമായവിധം യാത്രയയക്കണമെന്ന് ജില്ലാ പൊലീസ് മേധാവിയും ഉത്തരവിട്ടിരുന്നു.