ഒരുപാട് സ്വപ്നങ്ങളുമായി ആഫ്രിക്കയിലെ ഘാനയിൽ എത്തി അകാലത്തിൽ വിടപറഞ്ഞ ഫറോക്കുകാരൻ ബാലുവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഭാര്യ നീതുവിനെയും ഏക മകൾ രുദ്രലക്ഷ്മിയെയും ഘാനയിൽ തനിച്ചാക്കി ബാലു മണ്ണോടു ചേർന്നു. കൊറോണ വൈറസ് വ്യാപനം നിമിത്തം മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അവിടെത്തന്നെ സംസ്കരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംസ്കാരം.
മരണാനന്തര കർമങ്ങൾ ഇന്നു നടന്നു. നാട്ടിലേക്കുള്ള മടക്കത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ നീതുവും മകളും ഘാനയിൽ തന്നെ തുടരുകയാണ്. സമ്പൂർണ പിന്തുണയുമായി മലയാളി അസോസിയേഷൻ പ്രവർത്തകർ ഒപ്പമുള്ളതാണ് ഏക ധൈര്യം. ഒറ്റപ്പെടലിന്റെ ഇരുട്ടിലേക്ക് നീതു വീണുപോയിട്ട് ദിവസങ്ങളായി. ഘാനയിലെത്തുമ്പോൾ കൈകോർത്തുപിടിച്ചിരുന്ന പ്രിയതമൻ ഇപ്പോഴില്ല. അരികിൽ ആറുവയസ്സുകാരി മകൾ രുദ്രലക്ഷ്മി ഒന്നും അറിയാതെ നിൽക്കുന്നു.
നാട്ടിൽ എന്ത് ചെയ്യണം എന്നറിയാതെ നീതുവിന്റെ അച്ഛനുമമ്മയും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാലു ഹൃദയസ്തംഭനം മൂലം മരിച്ചത്. മലയാളികൾ അധികമില്ലാത്ത ഘാനയിൽ ഓട്ടമൊബീൽ വർക്‌ഷോപ്പ് നടത്തുകയായിരുന്നു ബാലു. ആറുമാസം മുൻപാണ് നീതു ബാലുവിന്റെ അടുത്തേക്ക് എത്തുന്നത്. ഒരുമിച്ച് ജീവിതം തുടങ്ങി അധിക നാളുകളാവും മുൻപേ ബാലു മരണത്തിന് കീഴടങ്ങി. ഭർത്താവിന്റെ മരണവും കോവിഡ് ഭീതിയും ഉണ്ടാക്കിയ അരക്ഷിതാവസ്ഥയിലാണ് നീതുവും മകളും. അപരിചിതമായ നാട്ടിൽ ഭർത്താവ് നഷ്ടപ്പെട്ടതോടെ സംസാരിക്കാൻ പോലുമാവാത്ത അവസ്ഥയിലാണു നീതുവെന്ന് ബാലുവിന്റെ സുഹൃത്തുക്കൾ പറയുന്നു.

പലപ്പോഴും അബോധാവസ്ഥയിലാണ്. അച്ഛനെന്താണ് സംഭവിച്ചതെന്ന് മകൾ രുദ്രാലക്ഷ്മിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. അമ്മയുടെ സങ്കടത്തിന്റെ കാരണവുമറിയില്ല. നീതുവിനെയും മകളെയും അക്രയിലെ മലയാളി അസോസിയേഷൻ പ്രവർത്തകർ ഒരു ഫ്ലാറ്റിൽ താമസിപ്പിച്ചിരിക്കുകയാണ്. കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ താമസസ്ഥലത്തിന് അടുത്തുള്ള ആശുപത്രികൾ എല്ലാം നിറഞ്ഞു കവിഞ്ഞതുകൊണ്ട് ബാലുവിന്റെ മൃതദേഹം സൂക്ഷിക്കാനുള്ള സ്ഥലം പോലും നീതുവിനു കിട്ടിയിരുന്നില്ല.
ഒടുവിൽ മലയാളി അസോസിയേഷൻ പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് 40 കിലോമീറ്റർ അകലെയാണു മൃതദേഹം സൂക്ഷിച്ചത്. കോഴിക്കോട് ഫറോക്ക് അടുത്തുള്ള നല്ലൂർ ആണ് ബാലുവിന്റെ വീട്. അവസാനമായി മകനെ ഒരു നോക്ക് കാണാൻ പോലുമാവാത്ത സങ്കടത്തിൽ അമ്മ മീരയും അച്ഛൻ ദേവദാസും. കെഎസ്ആർടിസി ജീവനക്കാരനായിരുന്ന അച്ഛൻ ദേവദാസ് പക്ഷാഘാതം വന്നു കിടപ്പിലാണ്. ചേലേമ്പ്ര തോട്ടശ്ശേരി സുബ്രഹ്മണ്യന്റെയും ഉദയ റാണിയുടെയും മകളാണ് നീതു.
വിമാനസർവീസുകൾ ഒന്നും ഇല്ലാത്തതിനാൽ എത്രനാൾ അപരിചിതമായ സ്ഥലത്ത് മകൾക്കൊപ്പം നിൽക്കേണ്ടി വരുമെന്നു നീതുവിന് അറിയില്ല. സാമ്പത്തിക പ്രശ്നങ്ങളും അലട്ടുന്നുണ്ട്. മറ്റ് നിവൃത്തിയില്ലാത്തതു കൊണ്ടാണു ഘാനയിൽ തന്നെ ബാലുവിന്റെ സംസ്കാരം നടത്താൻ തീരുമാനിച്ചത്. ഒറ്റപ്പെട്ടു കഴിയുന്ന നീതുവിനെയും മകളെയും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബാലുവിന്റെ സുഹൃത്തുക്കൾ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെ കത്തുകൾ അയച്ചിട്ടുണ്ട്.
