കുഞ്ഞുനാളിൽ ശരീരമാകെ പൊള്ളലേറ്റിട്ടും പഠിച്ചു ഡോക്ടറായ ഷാഹിനയ്ക്ക് വിദദ്ധ ചികിത്സയ്ക്ക് മമ്മൂക്കയുടെ കൈത്താങ്ങ്. വിഷ്ണു സന്തോഷ് എന്ന ഫൊട്ടോഗ്രാഫറുടെ വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെ കഥയറിഞ്ഞ മമ്മൂക്ക തന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുർവേദ ചികിത്സാ സംരംഭത്തിൽ സൗജന്യ ചികിത്സയൊരുക്കാമെന്ന് അറിയിക്കുകയായിരുന്നു.
കുറ്റിപ്പുറത്താണ് പ്രധാന ചികിത്സാലയമെങ്കിലും കൊച്ചിയിലും മമ്മൂക്കയുടെ സംരംഭത്തിന് സെന്ററുണ്ട്.കൊച്ചിയിലെ സെന്ററിലെത്തി ഡോക്ടറെ കാണാൻ മമ്മൂക്ക മാനേജിങ് ഡയറക്ടർ വഴി അറിയിച്ച പ്രകാരം ഞാനും വാപ്പച്ചിയും ഡോക്ടറെ പോയി കണ്ടു. അവിടെവച്ച് ഡോക്ടറുടെ ഫോണിലൂടെ മമ്മൂക്കയോട് സംസാരിക്കാനായി. ‘നമുക്ക് പരമാവധി നോക്കാം. ബാക്കിയെല്ലാം ദൈവത്തിന്റെ കൈയ്യിലാണ്’ എന്ന് മമ്മൂക്ക പറഞ്ഞു.
മമ്മൂക്കയെ നേരിൽ കാണാനുള്ള ആഗ്രഹം ഷാഹിന ഡോക്ടറോട് പറയുകയും ഉറപ്പായും നേരിൽ കാണാൻ കഴിയും എന്ന അദ്ദേഹത്തിന്റെ വാക്ക് സത്യമായി വരും എന്ന പ്രതീക്ഷയിലും ആണിപ്പോൾ ഡോ. ഷാഹിന.

കൊച്ചിയിൽ ഇടപ്പള്ളിയിൽ കുഞ്ഞുമുഹമ്മദിന്റെയും സുഹറയുടെയും നാല് പെൺമക്കളിൽ നാലാമത്തവളാണ് ഡോ. ഷാഹിന. ‘‘ എനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ കറന്റ് കട്ടിന്റെ സമയത്ത് മണ്ണെണ്ണ വിളക്ക് വച്ച് പഠിക്കുകയായിരുന്നു. വിചാരിച്ചിരിക്കാതെ വിളക്ക് കൈ തട്ടി മടിയിലേക്ക് വീണു. ധരിച്ചിരുന്നത് പോളിസ്റ്റർ വസ്ത്രമായതിനാൽ തീ പെട്ടെന്ന് ആളിപ്പിടിച്ചു. ദേഹമാസകലം പൊള്ളലേറ്റു. ഭാഗ്യത്തിന് ജീവൻ തിരികെ കിട്ടി.
പിന്നീടങ്ങോട്ട് വേദനയുടെയും ശസ്ത്രക്രിയകളുടെയും നാളുകളായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ചികിത്സയിലധികവും. സ്ക്കൂളിൽ ഒരു വർഷം വൈകിയാണ് ചേർത്തത്. സ്ക്കൂൾ കാലവും ശസ്ത്രക്രിയകൾ നടന്നിരുന്നു.
ശസ്ത്രക്രിയയുടെ വേദനയെക്കാൾ ഷാഹിനയെ വേദനിപ്പിക്കുന്നതായിരുന്നു. പൊളളലേറ്റാൽ ഒരു പെൺകുട്ടിയുടെ ജീവിതം തീർന്നു എന്ന മട്ടിലുള്ള പലരുടെയും സംസാരം.

‘‘അക്കാലത്ത് മുഖമുയർത്തി സംസാരിക്കാൻ മടിയായിരുന്നു. പുറത്തിറങ്ങി നടക്കാൻ മടിയായിരുന്നു. പക്ഷേ, തന്നെ താനാണ് ആദ്യം സ്നേഹിക്കേണ്ടതും അംഗീകരിക്കേണ്ടതും എന്ന തിരിച്ചറിവിൽ ഷാഹിന നന്നായി പഠിച്ചു തുടങ്ങി. എൻട്രൻസ് എഴുതി മെഡിക്കൽ അഡ്മിഷൻ നേടി. മിടുക്കിയായി പഠനം പൂർത്തിയാക്കി. പിഎസ്‌സി എഴുതി ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസറായി ജോലി നേടിയിട്ടു നാലു വർഷമായി .ഇപ്പോൾ തൃപ്പൂണിത്തുറയിലുള്ള ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫീസറാണ് ഷാഹിന.
വിഷ്ണു സന്തോഷ് എന്ന ഫൊട്ടോഗ്രാഫർ ഷാഹിനയെ മോഡലാക്കി മലരിക്കൽ ആമ്പൽപാടങ്ങളിൽ ഫോട്ടോ ഷൂട്ട് നടത്തിയത് ഷാഹിനയുടെ ആത്മവിശ്വാസം കൂട്ടി. അഭിനന്ദനങ്ങളും അഭിമുഖങ്ങളും ഷാഹിനയെ തേടിയെത്തി. അങ്ങനെയാണ് വാർത്ത മമ്മൂക്കയുടെ ശ്രദ്ധയിൽ പെടുന്നത്.
‘‘പൊള്ളലേറ്റിട്ട് വർഷങ്ങൾ കഴിഞ്ഞത് ചികിത്സയ്ക്ക് അല്പം പ്രയാസം ഉണ്ടാക്കുന്ന കാര്യമാണ് എങ്കിലും പരമാവധി ശ്രമിക്കാം എന്നാണ് മമ്മൂക്ക പറഞ്ഞത്. വളരെ പ്രതീക്ഷയിലാണ് ഞാൻ."- ഡോ. ഷാഹിന പറയുന്നു.
