Friday 31 July 2020 02:34 PM IST

നല്ല സോഫ്റ്റ് ഇഡ്ഡലി, ഹോട്ട് ഉള്ളിചമ്മന്തി, ഓംലെറ്റ്, പരിപ്പുവട, ചായ... ഇത് പാച്ചു ഏട്ടന്‍സ് ഹോംലി സ്‌പെഷൽ (വിഡിയോ)

V N Rakhi

Sub Editor

pachuvettan778

ഒറ്റപ്പാലം ലക്കിടി ഭാഗത്തു ചെന്ന് നല്ല സോഫ്റ്റ് ഇഡ്ഡലിയും ഓംലെറ്റും കിട്ടുന്ന ഒരു കടയുണ്ടല്ലോ ചേട്ടാ, അതെവിടെയാ? എന്നു ചോദിച്ചാല്‍ ഉടനെ വരും മറുചോദ്യം. നമ്മുടെ പാച്ചുവിന്റെ ഇഡ്ഡലിക്കടയല്ലേ?  പാച്ചു ഏട്ടന്റെ ഓംലെറ്റ്... ചേച്ചിയുടെ ഇഡ്ഡലിയും ചട്ണിയും... രണ്ടും പാച്ചു ഏട്ടനെക്കാളും ചേച്ചിയെക്കാളും പ്രശസ്തമാണ്. 

ലക്കിടി കൂട്ടുപാതയില്‍ നെഹ്‌റു കോളജ് റോഡിലുള്ള, പാച്ചു ഏട്ടന്റെ ഇഡ്ഡലിക്കടയില്‍ നിന്നു കഴിച്ചാല്‍, എത്ര വെറുക്കുന്നവരും അറിയാതെ ഇഡ്ഡലിയെ സ്‌നേഹിച്ചു പോകും. ചേച്ചിയുടെ സ്‌പെഷ്യല്‍ 'ഹോട്ട് ഉള്ളിചമ്മന്തി'യും ചമ്മന്തിപ്പൊടിയും കൂട്ടി ഒരു പിടി പിടിച്ചവര്‍ക്ക് പിന്നെയും ഇവിടെ വരാതിരിക്കാനാവില്ല എന്നതാണ് ചരിത്രം. 

ഇഡ്ഡലിയും ഓംലെറ്റും മാത്രമല്ല... എണ്ണമയം മടുപ്പിക്കാത്ത, സ്വാദേറും പരിപ്പുവടയും ചായയും വീട്ടിലുണ്ടാക്കുന്ന അതേ സ്വാദോടെ ഇവിടെ നിന്നു കഴിക്കാം. മുപ്പതു വര്‍ഷമായി ഈ പ്രദേശത്ത് പാച്ചു ഏട്ടന്റെ ഇഡ്ഡലിക്കും പരിപ്പുവടയ്ക്കും ഓംലെറ്റിനുമൊക്കെ വന്‍ ഡിമാന്‍ഡാണ്. കാരണമന്വേഷിച്ചാല്‍ ഒരേ ഒരുത്തരം മാത്രം. കലര്‍പ്പില്ലാത്ത, സ്വാദുള്ള, ജെന്വിന്‍ ഭക്ഷണം! 

പരിപ്പുവടയ്ക്കും ഇഡ്ഡലിക്കും വേണ്ട തയാറെടുപ്പുകളെല്ലാം വീട്ടില്‍ വച്ചാണ്. മാവ് അരയ്ക്കലും ചട്ണിയും ചമ്മന്തിയും തയാറാക്കലുമെല്ലാം ഉച്ചയോടെ തുടങ്ങും. ഉള്ളിയും ചുവന്നമുളകും ഉപ്പും അരച്ചെടുത്ത ഉള്ളിചമ്മന്തിയും, ചേച്ചി തന്നെ പൊടിച്ചുണ്ടാക്കിയ  ചമ്മന്തിപ്പൊടിയുമുണ്ടാകും കൂട്ടിന്. വടയുടെ പരിപ്പും ഉള്ളിചമ്മന്തിയും ആട്ടുകല്ലില്‍ അരച്ചെടുക്കും. തേങ്ങാ ചട്ണി കുറച്ചധികം വേണ്ടതുകൊണ്ട് അതുമാത്രം ഗ്രൈന്‍ഡറിലാണ് അരയ്ക്കുന്നത്. ഒന്നിനും രുചി കൂട്ടാന്‍ കൃത്രിമമായി ഒന്നും ചേര്‍ക്കാറില്ല.

രണ്ട് മണിയോടെ പാച്ചുഏട്ടന്‍ വടയുണ്ടാക്കാന്‍ തുടങ്ങും. വീട്ടിലെ അടുക്കളയില്‍ ഉണ്ടാക്കി കടയിലേക്ക് കൊണ്ടുപോകുകയാണ് പതിവ്. ലാഭത്തിനായി എണ്ണ വീണ്ടും ഉപയോഗിക്കുന്നതിനോട് ഏട്ടന് യോജിപ്പില്ല. അതുകൊണ്ട് ദിവസേന പുതിയ എണ്ണയില്‍ത്തന്നെ പരിപ്പുവടയുണ്ടാക്കും. 

ആട്ടുകല്ലില്‍ പരിപ്പ് അരച്ചെടുത്ത് ചെറിയ ഉള്ളിയും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും നല്ലപോലെ തിരുമ്മി പ്രത്യേക രീതിയിലാണ് പരിപ്പുവടയുടെ മാവ് തയാറാക്കുന്നത്. എണ്ണയില്‍ കുളിച്ചു നില്‍ക്കുന്ന പരിപ്പുവടയല്ല എന്നതാണ് പാച്ചുഏട്ടന്റെ പരിപ്പുവടയെ വേറിട്ടുനിര്‍ത്തുന്നത്. മെഴുക്ക് ഒട്ടും തോന്നിക്കാത്ത ഈ സ്‌പെഷ്യല്‍ പരിപ്പുവട ഉണ്ടാക്കുന്ന ടെക്‌നീക് പാച്ചുഏട്ടനു മാത്രമേ അറിയൂ.  വടയുമായി നാല് മണിയോടെ പാച്ചു ഏട്ടന്‍ കടയിലെത്തും. ഇഡ്ഡലിമാവും ചട്ണിയുമൊക്കെയായി അഞ്ചരയോടെ ചേച്ചിയും. പിന്നെ രാത്രി ഒമ്പത്- ഒമ്പതര വരെ കട ലൈവ്.

ജോലിക്കു പോകുന്നവരെല്ലാം അപ്പോഴേക്കും മടങ്ങി വന്നു തുടങ്ങും. ചൂടോടെ പാച്ചു ഏട്ടന്റെ ഇഡ്ഡലി കഴിച്ചാല്‍ വലിയ ആശ്വാസമാണവര്‍ക്ക്. വീട്ടിലേക്ക് പാഴ്‌സല്‍ കൊണ്ടുപോകുന്നവരും ധാരാളം. വര്‍ഷങ്ങളായി സ്ഥിരമായി വരുന്ന കസ്റ്റമേഴ്‌സ് ഉണ്ട് പാച്ചു ഏട്ടന്. കൂലിപ്പണിക്കാര്‍ മുതല്‍ ടീച്ചര്‍മാരും വലിയ ഉദ്യോഗസ്ഥരും വരെയുണ്ട് ആ ലിസ്റ്റില്‍. പാച്ചു ഏട്ടന്റെ ഓംലെറ്റിന്റെയു ചേച്ചിയുടെ ഇഡ്ഡലി- ചട്ണി കോമ്പിനേഷന്റെയും കഥകള്‍ ചങ്ങാതിമാരില്‍ നിന്നും  മറ്റും കേട്ട് പെരിന്തല്‍മണ്ണയില്‍ നിന്നു വരെ ആളുകള്‍ അന്വേഷിച്ചു വരാറുണ്ടെന്ന് പാച്ചുഏട്ടന്‍. കുടുംബമായിട്ടു വരുന്നവരാണത്രേ ഏറെയും. 

വൃത്തിയും ആഹാരത്തിലെ സത്യസന്ധതയുമാണ് പാച്ചുഏട്ടന്റെ കടയിലേക്ക് പ്രധാനമായി ആളുകളെ ആകര്‍ഷിക്കുന്നത് എന്നാണ് ആ രുചിയറിഞ്ഞ ഓരോരുത്തരും പറയുന്നത്. പക്ഷെ ഒന്നുമാത്രം രഹസ്യം. ഈ ഇഡ്ഡലി  ഇങ്ങനെ സോ... സോഫ്റ്റ് ആയിരിക്കുന്നതിനു പിന്നിലെ പരമരഹസ്യം!

(കോവിഡ്കാലം ആയതുകൊണ്ട് ഞായറാഴ്ചകളില്‍ പാച്ചു ഏട്ടന്‍ കട തുറക്കുന്നില്ല.)

Tags:
  • Spotlight
  • Social Media Viral