തൊടുപുഴയിൽ ഏഴുവയസ്സുകാരനെ ഭിത്തിയിൽ ഇടിച്ചുകൊന്ന കേസിലെ പ്രതിയായ അരുൺ ആനന്ദ് കുട്ടിയുടെ പിതാവ് ബിജുവിനെ കൊലപ്പെടുത്തിയതാണെന്ന സംശയം ബലപ്പെടുന്നു. രണ്ടു വര്‍ഷത്തിനിപ്പുറം ക്രൈംബ്രാഞ്ച് ബിജുവിനെ അടക്കം ചെയ്ത സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു. ഹൃദയാഘാതം മൂലമാണ് ബിജു മരിച്ചതെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നതെങ്കിലും മരിക്കുന്നതിനു മുമ്പ് അമ്മ അച്ഛനു പാല്‍ കുടിക്കാന്‍ കൊടുത്തിരുന്നുവെന്ന ഇളയകുട്ടിയുടെ മൊഴിയാണ് കൊലപാതകമാണെന്ന സംശയത്തിലേക്കു അന്വേഷണ സംഘത്തെ നയിച്ചത്.

മേയ് 23നാണ് തിരുവനന്തപുരത്തെ വീട്ടില്‍വച്ച് ബിജു മരിക്കുന്നത്. കൂടെയുണ്ടായിരുന്നത് ഭാര്യ അഞ്ജന മാത്രം. ബിജുവിന്‍റെ അച്ഛന്റെ സഹോദരിയുടെ മകനായ അരുണ്‍ ആനന്ദിന്‍റെ വീട്ടിലേക്കുള്ള വരവ് ബിജു വിലക്കിയിരുന്നു. പിന്നീടുണ്ടായ മരണത്തില്‍ പക്ഷേ അന്ന് ആര്‍ക്കും സംശയം തോന്നിയില്ല. ഭർത്താവ് മരിച്ച് ആറു മാസം കഴിയുന്നതിന് മുമ്പായി യുവതി അരുണിനൊപ്പം പോയത് ബന്ധുക്കൾക്കിടയിൽ എതിർപ്പിനു കാരണമായിരുന്നു. വാടകയ്ക്കു വീടെടുത്തു താമസിക്കുമ്പോഴായിരുന്നു മൂത്തകുട്ടിയെ അരുൺ മർദ്ദിച്ചു കൊന്നത്.

ബിജുവിന്‍റെ മരണത്തില്‍ നിര്‍ണായകമാകുന്നത് അഞ്ചു വയസ്സുകാരനായ ഇളയ മകന്‍റെ മൊഴിയാണ്. പിതാവ് മരിക്കുന്നത് മുമ്പ് അമ്മ പാല്‍ നല്‍കിയിരുന്നെന്ന മൊഴിയ്ക്കൊപ്പം മറ്റ് തെളിവുകളും കൊലപാതകമെന്ന സംശയത്തിലേക്ക് അന്വേഷണ സംഘത്തെ നയിക്കുന്നു. അതിക്രൂരമായി രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ സ്ഥിരമായി ഉപദ്രവിച്ചിരുന്ന അരുണ്‍ ആനന്ദില്‍ നിന്നും യുവതിയില്‍ നിന്നും ഇതിലും ക്രൂരമായ പ്രവര്‍ത്തികള്‍ പ്രതീക്ഷിക്കാവുന്നതാതെന്നും അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നു. രാസപരിശോധനാഫലം കൂടി ലഭിച്ചതിനു ശേഷമാകും ഈ സംശയം ഉറപ്പിക്കുന്നതും തുടർനടപടികളിലേക്കു കടക്കുന്നതും.

രണ്ടു കുട്ടികളെയും തൊഴിക്കുന്നതും മുഖത്തിടിക്കുന്നതും അരുണിന്റെ വിനോദമായിരുന്നുവെന്നു പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുപിടിയുള്ള വടിയും അടിക്കാൻ ഉപയോഗിച്ചിരുന്നു. ഇതിന്റെ പിടി മുറിഞ്ഞ നിലയിലായിരുന്നു. റാസ്കൽ എന്നാണു കുട്ടികളെ വിളിച്ചിരുന്നത്. മൂത്ത കുട്ടിക്കായിരുന്നു കൂടുതൽ മർദനം. വാ പൊത്തിപ്പിടിച്ചു തല്ലും. സിഗരറ്റ് കുറ്റി കൊണ്ടു പൊള്ളിക്കും. വീട്ടുജോലികളും ചെയ്യിക്കും. കൂടുതൽ സമനില തെറ്റുമ്പോൾ ഇളയ കുട്ടിയെയും മർദിക്കും. യുവതി തടയാൻ ശ്രമിച്ചാൽ കരണത്തടിക്കുന്നതും തൊഴിക്കുന്നതും പതിവായിരുന്നുവെന്നും പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.