ADVERTISEMENT

‘‘നമ്മുടെ പ്രാണനെ ഒരു തവണയെങ്കിലും തിരിച്ചറിയാന്‍ കഴിയണം. അപ്പോള്‍ മനസ്സിലാകും പഠിച്ചതും നേടിയതുമെല്ലാം അതിനു മുന്നില്‍ ഒന്നുമല്ലെന്ന്.’’ യോഗ സൈക്കോളജിസ്റ്റും യോഗാധ്യാപികയുമായ സീമ വേദാന്ത പറയുന്നു. യോഗശാസ്ത്രത്തിലൂടെയും ശരനൂല്‍ശാസ്ത്രം അഥവാ സ്വരയോഗത്തിലൂടെയും മാനസിക ശാരീരിക ആരോഗ്യം വര്‍ധിപ്പിക്കാനുള്ള പഠനരീതികളാണ് സീമ വിദ്യാര്‍ത്ഥികള്‍ക്കു പകര്‍ന്നു നല്‍കുന്നത്.

‘‘സ്വരയോഗയെപ്പറ്റി അറിയാവുന്നവര്‍ ഇന്നും ചുരുക്കമാണ്. ശ്വസനത്തെക്കുറിച്ചു പറയുന്ന പുരാതന ശാസ്ത്രമാണ് സ്വരയോഗ. സ്വരമെന്നതിനു ശ്വാസം എന്നാണ് ഇവിടെ അര്‍ത്ഥം. ശ്വാസത്തിന്റെ നിയന്ത്രണത്തിലൂടെ മാത്രമേ നമുക്ക് പ്രാണനെ തിരിച്ചറിയാന്‍ കഴിയൂ. പ്രാണന്‍ തന്നെയാണ് ഈശ്വരനും.’’ സീമ വിശദമാക്കുന്നു.

ADVERTISEMENT

‘‘തമിഴ് സിദ്ധന്മാരുടെ സംഭവനയായാണ് സ്വരയോഗയെ കണക്കാക്കുന്നത്. ശൈവപ്രസ്ഥാനത്തിലെ പ്രധാനിയായ തിരുമൂല നായനാര്‍ രചിച്ച ‘തിരുമന്ത്ര’മാണ് ഇതിന് അടിസ്ഥാനം. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മാത്രമാണ് ഈ രഹസ്യശാസ്ത്രം പകര്‍ന്നു നല്‍കിയിരുന്നത്. സ്വരയോഗ കൃത്യമായി പരിശീലിക്കുന്നതിലൂടെ ശ്വാസത്തെ നിയന്ത്രിച്ച് ശരീരനാഡികളില്‍ ശ്രദ്ധ നല്‍കി നമ്മുടെ ജീവിതത്തിലെ മിക്ക പ്രശ്നങ്ങളെയും അതിജീവിക്കാനും ആരോഗ്യവാന്മാരാകാനും കഴിയും. ഇത് അഭ്യാസത്തിലൂടെയും അനുഭവത്തിലൂടെയും മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ. ’’

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അധ്യാപികയായിരുന്ന സീമ അവിചാരിതമായാണ് യോഗ പഠിച്ചത്. ഇതില്‍ നിന്നു കിട്ടുന്ന ഗുണങ്ങള്‍ തിരിച്ചറിഞ്ഞതോടെമുഴുവന്‍ സമയവും യോഗയ്ക്കു വേണ്ടി മാറ്റിവച്ചു.

ADVERTISEMENT

‘‘എയ്റോബിക്സ്, സുംബ, കരാട്ടേ, കുങ്ഫൂ എന്നിവ ശരീരത്തിനു മാത്രമേ ഗുണം നല്‍കുന്നുള്ളൂ. എന്നാല്‍ യോഗ ശരീരത്തിനും മനസ്സിനും സൗഖ്യം നല്‍കും. ബോധം, ശക്തി തുടങ്ങി എല്ലാത്തിന്റെയും കൂടിച്ചേരലാണ് യോഗയില്‍. യോഗയുടെ അനന്തസാധ്യതയുടെ ചെറിയൊരു ശതമാനം മാത്രമേ ഇന്നും നമ്മള്‍ പ്രയോജനപ്പെടുത്തുന്നുള്ളൂ.’’

15 വര്‍ഷങ്ങള്‍ക്കു മുന്‍പ് സീമയുടെ മനസ്സിലുണ്ടായ ആശയമായിരുന്നു വേദാന്ത ആയുര്‍യോഗ എന്ന കൂട്ടായ്മ. ആരോഗ്യം സംരക്ഷിക്കുക, മെച്ചപ്പെടുത്തുക ഇതാണ് വേദാന്ത ആയുര്‍യോഗയുടെ ലക്ഷ്യം. എറണാകുളം കേന്ദ്രീകരിച്ചാണ് ഈ കൂട്ടായ്മയുടെ അധികം പ്രവര്‍ത്തനങ്ങളും. നിരവധി യോഗാചാര്യന്മാര്‍, ആയുര്‍വേദ വിദഗ്ധര്‍, മനഃശാസ്ത്രജ്ഞര്‍ എന്നിവരുടെ സജീവപങ്കാളിത്തം വേദാന്തയ്ക്കു പിന്നിലുണ്ട്. ഇതിന്റെ നേതൃത്വത്തില്‍ നിരവധി യോഗ, മോട്ടിവേഷന്‍ ക്ലാസ്സുകളും നടക്കുന്നു. ലാഭേച്ഛയില്ലാതെയുള്ള പ്രവര്‍ത്തനമാണ് വേദാന്ത ആയുര്‍യോഗയുടെ മുഖമുദ്ര എന്നു സീമ.

ADVERTISEMENT

ശ്രീ ലളിതാസഹസ്രനാമമെന്ന മനഃശാസ്ത്രഗ്രന്ഥം

seema-vedantha-yoga-psychologist-swarayoga

‘‘ഇസ്‌ലാം മതത്തില്‍ ജനിച്ചയാളാണ് ഞാന്‍. മനുഷ്യനെ നന്നായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ് എല്ലാ മതങ്ങളും മതഗ്രന്ഥങ്ങളും എന്നാണ് എന്റെ വിശ്വാസം. ഈ വിശ്വാസമാണ് എന്നെ ശ്രീ ലളിതാസഹസ്രനാമത്തില്‍ എത്തിച്ചത്. പല ഗുരുക്കന്മാരില്‍ നിന്നു ലളിതസഹസ്രനാമം പഠിച്ചു. യോഗശാസ്ത്രം, മനഃശാസ്ത്രം, ആയുര്‍വേദം തുടങ്ങിയ നിരവധി അറിവുകളുടെ ഉറവിടമാണത്.’’ സീമ പറയുന്നു. ‘‘മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുമ്പോളാണ് ശ്രീ ലളിതാസഹസ്രനാമം ഒരു മനഃശാസ്ത്രഗ്രന്ഥമാണെന്നു തോന്നിയത്. നമ്മുടെ മനസ്സിലാണ് നന്മയും തിന്മയും ജനിക്കുന്നതും മുന്നോട്ടു നയിക്കുന്നതും. ഒരര്‍ത്ഥത്തില്‍ നമ്മള്‍ വായിച്ചും കേട്ടുമറിഞ്ഞ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പറയുന്ന ദേവനും അസുരനും സ്വര്‍ഗവും നരകവും എല്ലാം നമ്മളില്‍ തന്നയാണ്.

ആദിപരാശക്തിയുടെ ആയിരം നാമങ്ങളാണ് ശ്രീ ലളിത സഹസ്രനാമം. ഓരോ നാമവും ഐശ്വര്യപൂര്‍ണവും സമ്പന്നവുമാണ്. താന്‍ ദേവി തന്നെയാണ് എന്ന സങ്കല്‍പം അതു പാരായണം ചെയ്യുന്നവരില്‍ ഉണ്ടാകുകയും അനാവശ്യചിന്തകളെ അകറ്റുകയും ചെയ്യുന്നു. നമ്മള്‍ എപ്പോളും ചിന്തിച്ചു കൊണ്ടിരിക്കുന്നതെന്തോ അതു സംഭവിക്കുമെന്ന പ്രപഞ്ചനിയമം അനുസരിച്ച് ആ ഐശ്വര്യവും സമ്പന്നതയും നമ്മില്‍ തന്നെ വന്നു ചേരുന്നു. നമ്മുടെ ഉള്ളിലെ നെഗറ്റീവ് ചിന്തകളാണ് അസുരനെങ്കില്‍ അതിനെ നശിപ്പിക്കാന്‍ വന്ന പൊസിറ്റീവ് ചിന്തയാണ് ദേവി. ലളിതാസഹസ്രനാമം ചൊല്ലുമ്പോള്‍ കിട്ടുന്ന ഗുണങ്ങള്‍ക്ക് മനഃശാസ്ത്രപരമായ അടിസ്ഥാനം അതാണ്. എല്ലാ മതഗ്രന്ഥങ്ങളും പറയുന്ന മനഃശാസ്ത്രവും ഇതുതന്നെ.’’

ശ്രീ ലളിതാസഹസ്രനാമം പ്രായോഗിക ജീവിതത്തില്‍ എന്ന വിഷയത്തില്‍ സീമ ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്. ഓണ്‍ലൈനായും നേരിട്ടും ക്ഷേത്രങ്ങളിലും ശ്രീ ലളിതാസഹസ്രനാമ ക്ലാസ്സുകളും എടുക്കുന്നു. ‘‘ദേവിയുടെ ഓരോ നാമത്തെയും അതിന്റെ സാമാന്യാര്‍ഥം, മനഃശാസ്ത്രപരമായ അര്‍ഥം, ഏറ്റവും ആഴത്തിലുള്ള അര്‍ഥം എന്നിങ്ങനെ തരംതിരിച്ചാണ് പഠിപ്പിക്കുന്നത്. ഏറ്റവും പ്രധാനം ഉച്ചാരണം കൃത്യമാവുക എന്നതാണ്. അതിലൂടെ അക്ഷരങ്ങളുടെ വൈബ്രേഷന്‍ നമ്മുടെ ശരീരത്തില്‍ കിട്ടും. അതിന്റെ ഗുണങ്ങള്‍ വലുതാണ്. ആ തലത്തിലേക്ക് എത്തിച്ചേരാന്‍ സ്വരയോഗയും സഹായിക്കുന്നു. ’’ സീമ പറയുന്നു.

ഭര്‍ത്താവ് ടോം കോശിയും മകന്‍ അപ്പുവും ഉമ്മ റംലത്തുമാണ് സീമയ്ക്കു പിന്‍ബലം. എറണാകുളം മുളവുകാട് സ്വദേശിയായ സീമ ആലുവ തട്ടാംപടിയിലാണ് താമസിക്കുന്നത്. ജ്യോതിഷത്തില്‍ പഠനം നടത്തുകയാണ് ഇപ്പോള്‍ സീമ. ‘‘നമുക്ക് നന്മയുണ്ടാകണമെങ്കില്‍ അറിവു സമ്പാദിച്ചു കൊണ്ടേയിരിക്കണം. അങ്ങനെ കിട്ടുന്ന നന്മകള്‍ നമ്മെ പവിത്രമാക്കും. അതുകൊണ്ട് ഏതു പ്രായത്തിലും അറിവു സമ്പാദിക്കാന്‍ മടിക്കരുത്.’’ സീമ പറയുന്നു.

ADVERTISEMENT