’’നിലൂ... നിറ്റാര... നിക്കെടാ...’’
കുഞ്ഞുടുപ്പിട്ടു രണ്ടു കുസൃതിക്കുടുക്കകൾ മുന്നിലോടി. ഹെയർ ബാൻഡും ക്ലിപ്പുകളുമായി ‘അമ്മ’ റോളിൽ മലയാളികളുടെ സ്വന്തം പേർളി മാണി തൊട്ടു പിന്നാലെ...
ഫോട്ടോഷൂട്ടിനായി ഒരുക്കിയ കുഞ്ഞുപൂന്തോട്ടത്തിൽ പമ്മിയിരുന്ന കുറുമ്പികളുടെ കുസൃതിച്ചിരിയിൽ അമ്മയുടെ പിടിവീണു. രണ്ടു പേരേയും മടിയിലിരുത്തി മുടി ചീകിയൊതുക്കിയശേഷം പേർളിയുടെ ഡയലോഗ്, ‘‘അമ്മമാർക്കെന്നും മദേഴ്സ് ഡേ ആണെടാ.’’
കുട്ടികളോടൊരു ഷോർട് ബ്രേക് പറഞ്ഞ് അമ്മ വിശേഷങ്ങളുമായി പേർളി വനിതയ്ക്കൊപ്പം കൂടി. സംസാരത്തിനിടയിലും പേർളിയുടെ അമ്മ നോട്ടങ്ങൾ നിലയിലേക്കും നിറ്റാരയിലേക്കും നീളുന്നുണ്ടായിരുന്നു.
എങ്ങനെയുണ്ട് അമ്മ റോൾ?
അമ്മയായിരിക്കുക ഒട്ടും എളുപ്പമല്ല. പക്ഷേ, ഞാനതിൽ വളരെ റിലാക്സ്ഡാണ്. ഞാൻ പറയുന്നതിനോട് എല്ലാ അമ്മമാർക്കും റിലേറ്റ് ചെയ്യാൻ സാധിക്കുമെന്നു തോന്നുന്നു. പക്ഷേ, പേരന്റിങ്ങൊക്കെ പഠിച്ചുവരുന്നതേയുള്ളു. ഓരോ അമ്മയും കുഞ്ഞും വ്യത്യസ്തമാണ്. കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും അവരുടെ അമ്മയ്ക്കു മാത്രമേ മനസ്സിലാവുകയുള്ളൂ. അതു പൂട്ടും താക്കോലും പോ ലെ വളരെ മാജിക്കലായ ബോണ്ട് ആണ്.
കുട്ടികൾക്ക് ഇഷ്ടമല്ലാത്ത ഒന്നും നിർബന്ധിച്ചു ചെയ്യിക്കില്ല. നിലുവിനു സ്കൂളിൽ പോകാൻ മൂഡ് ഇല്ലെങ്കിൽ വിടില്ല. ചെറുപ്പത്തിൽ എന്നെ നിർബന്ധിച്ചു സ്കൂളിൽ വിട്ടിരുന്ന ദിവസങ്ങൾ ഇന്നും എന്റെ മനസ്സിൽ വലിയ സങ്കടമാണ്. എന്നാൽ, ഞാനത്ര കൂൾ മോം അല്ല കേട്ടോ. ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട ഇടങ്ങളിൽ വളരെ റെസ്പോൺസിബിൾ മോം ആണ്. എപ്പോഴും കളിച്ചു നടന്നാൽ കുഞ്ഞിനു തോന്നില്ലേ, ‘ശ്ശോ അമ്മ എന്നേക്കാൾ കുഞ്ഞാണല്ലോ’ എന്ന്. അതു പാടില്ല.
കുഞ്ഞുങ്ങളെ ഉറക്കെ സംസാരിക്കാനും ആർത്തുവിളിക്കാനും പാട്ടുപാടാനുമെല്ലാം പ്രോത്സാഹിപ്പിക്കണം. മഴയിൽ കളിക്കുന്നതും ദേഹത്തു ചെളി പറ്റുന്നതുമൊക്കെ നല്ലതാണ്. അവർ എല്ലാം എക്സ്പ്ലോർ ചെയ്യട്ടേ. മറ്റുള്ളവർ എന്തു ചിന്തിക്കും എന്നോർത്തു കുട്ടികളെ ഞങ്ങൾ ചട്ടം പഠിപ്പിക്കാറില്ല.
ശ്രീനിഷ്: പേരന്റിങ്ങിൽ ഞങ്ങളുടെ ചിന്താഗതി ഒരുപോലെയാണ്. കുഞ്ഞുങ്ങളുടെ ഭാഗത്തു നിന്നു ചിന്തിക്കാനാണിഷ്ടം. അവർ ഒരു കാര്യം ഇഷ്ടമല്ല എന്നു പറയുമ്പോ ൾ അതിനുപിന്നിലെ കാരണം മനസ്സിലാക്കി അതു ഫിക്സ് ചെയ്യാൻ നമ്മൾ സഹായിക്കണം. ഞാനൽപം പ്രൊട്ടക്ടീവ് അപ്പയാണ്. കുട്ടികൾ പാർക്കിൽ കളിക്കുകയാണെങ്കിലും ശ്രദ്ധ മുഴുവൻ ചുറ്റുപാടുമായിരിക്കും. ഏതെങ്കിലും റൈഡിൽ കയറിയാൽ വീഴുമോ, നടക്കുമ്പോൾ എവിടെയെങ്കിലും തട്ടുമോ തുടങ്ങി നൂറു ചിന്തകളാണ്.
നിലയുടേയും നിറ്റാരയുടേയും സ്നേഹം പേർളിയിൽ എന്തൊക്കെ മാറ്റങ്ങൾ സമ്മാനിച്ചു?
നിലയും നിറ്റാരയും വന്നതിൽപ്പിന്നെ ഇമോഷനലി ഞാനൊരുപാടു മാറി. ഒരു സ്ത്രീയുടെയുള്ളിൽ എത്രത്തോളം സ്നേഹവും കരുതലും ശക്തിയുമൊക്കെയുണ്ടെന്ന് അവൾ തിരിച്ചറിയുക അമ്മയായതിനു ശേഷമാണ്. പ്രതിസന്ധികളെ ചിരിച്ചുകൊണ്ടു തരണം ചെയ്യാൻ എന്നെ പ്രാപ്തയാക്കിയതു മാതൃത്വമാണ്. ഇപ്പോൾ കുട്ടികളെക്കൂടി പരിഗണിച്ചുകൊണ്ടാണ് എന്റെ ദിവസങ്ങൾ പ്ലാൻ ചെയ്യുന്നത്. കരിയറിലും ഈ മാറ്റത്തിന്റെ പ്രതിഫലനമുണ്ട്. ഓടിനടന്നു വർക്ക് ചെയ്യുന്ന ആളായിരുന്നു ഞാൻ.

എന്നാലിപ്പോൾ അധികം യാത്ര ചെയ്യേണ്ടതോ വീട്ടിൽ നിന്നു മാറി നിൽക്കേണ്ടതോ ആയ ജോലികൾ പരമാവധി ഒഴിവാക്കും. ആവശ്യമുള്ളതും മനസ്സിനു സന്തോഷം തരുന്നതുമായ ജോലികൾ മാത്രം ചെയ്തു തുടങ്ങി.
നില, റെയ്ൻ, കായ്, നിറ്റാര– നാലു മക്കളെ വളർത്തി, എ ക്സ്പീരിയൻസ്ഡ് അമ്മയായോ?
നിലുവിൽ ഞാൻ നൂറു ശതമാനം ന്യൂ മോം ആണെങ്കിൽ നിറ്റാരയിലേക്ക് എത്തുമ്പോൾ ഞാനൊരു എക്സ്പെർട് മോം ആണ്. ഞാൻ ജനിച്ചതും വളർന്നതും കൂട്ടുകുടുംബത്തിലാണ്.
പേരക്കുട്ടികളിൽ നിലയാണ് ആദ്യത്തെ കൺമണി. അ തുകൊണ്ടുതന്നെ അപ്പൂപ്പന്മാരും അമ്മൂമ്മമാരും അങ്കിൾമാരും ആന്റിമാരുമെല്ലാം അവളുടെ വരവ് ആഘോഷമാക്കി. ഒരുപാടു വർഷം കഴിഞ്ഞാണല്ലോ വീട്ടിൽ ഒരു കുഞ്ഞുവാവയെ അടുത്തുകിട്ടുന്നത്. അതിനുശേഷം അനിയത്തി റേച്ചലിനു റെയ്നും കായ്‌യും ജനിച്ചു. മൂന്നു വർഷത്തിനുള്ളിൽ ജനിക്കുന്ന നാലാമത്തെ വാവയാണു നിറ്റാര. ആദ്യ മൂന്നു കുഞ്ഞുങ്ങളും ഉപയോഗിച്ചതും അവർക്കു ഗിഫ്റ്റായി കിട്ടിയതുമായ കളിപ്പാട്ടങ്ങളും ഉടുപ്പുകളുമൊക്കെയാണു നിറ്റാരയ്ക്കു കിട്ടിയത്. അതൊക്കെയൊരു രസമല്ലേ.
അമ്മയായ ശേഷം നേരിട്ട വെല്ലുവിളികൾ എന്തൊക്കെയാണ്?
ശ്രീനിയും കുടുംബവും ഭയങ്കര സപ്പോർട്ടീവ് ആയതുകൊണ്ടു തന്നെ പോസ്റ്റ് പാർട്ടം ദിനങ്ങൾ അധികം ദുഷ്കരമായിരുന്നില്ല. നില ഭയങ്കര ഹാപ്പി കിഡ് ആണ്. വെറുതേയുള്ള കരച്ചിലും പിണക്കവും ഒന്നുമില്ല. നിറ്റാരയും അങ്ങനെ തന്നെ.
പ്രസവം കഴിഞ്ഞു വ്യായാമവും ഡയറ്റുമെല്ലാം കൃത്യമായി പിന്തുടർന്നാൽ ശരീരം പഴയപടിയാകുമെന്നായിരുന്നു എന്റെ ധാരണ. പക്ഷേ, ഒന്നും മാറിയില്ല. ശാരീരികമായുണ്ടായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കുറച്ചധികം സമയം വേണ്ടി വന്നു. പ്രസവശേഷം പഴയ വസ്ത്രങ്ങളിലേക്കു നോക്കാൻ പോലും പേടിയായിരുന്നു. ഇതിനു പുറമേ സ്കിൻ –ഹെയർ പ്രശ്നങ്ങളും. ആ ദിവസങ്ങളിൽ, എല്ലാം ശരിയാകുമെന്നു പറഞ്ഞു ധൈര്യം പകർന്നതു ശ്രീനിയായിരുന്നു.
ശ്രീനിഷ്: വൈകാരികമായി പേർളിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ഞാൻ കണ്ട ബബ്ലി പേർളിയിൽ നിന്നു റെസ്പോൺസിബിൾ മോമിലേക്കുള്ള മാറ്റം വളരെ പെട്ടെന്നായിരുന്നു. രണ്ടു പ്രസവസമയത്തും ഞാൻ ലേബർ റൂമിലുണ്ടായിരുന്നു. അവൾ അനുഭവിച്ച വേദനയുെട ഒരംശം പോലും ഞാനറിഞ്ഞിട്ടില്ല. അതുകൊണ്ട് അമ്മയും കുഞ്ഞും വീട്ടിലെത്തിയശേഷം അവരുടെ എല്ലാ കാര്യങ്ങളും ഞാൻ ശ്രദ്ധിച്ചു. അതു ത്യാഗമൊന്നുമല്ല. കടമയാണ്.
പ്രസവത്തിനുശേഷവും പേർളിയുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നു. സപ്ലിമെന്റുകൾ കൃത്യമായി കഴിക്കുന്നുണ്ടെന്നും മീ റ്റൈം എടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തി. ഇത്തരം മാറ്റങ്ങൾ സംഭവിച്ചെങ്കിലും വീട്ടിൽ ഇപ്പോൾ മൂന്നു കുട്ടികളാണുള്ളത്. നിലുവും നിറ്റാരയും പേർളിയും. (കണ്ണിൽ കുറുമ്പു നിറച്ചു പേർളി ശ്രീനിഷിനെ നോക്കി. മമ്മി ബേബിയാണോ എന്നു നിറ്റാരയോടൊരു ചോദ്യവും)
നിലയും നിറ്റാരയും തമ്മിലുള്ള അടുപ്പം ക്യൂട്ട് ആണല്ലോ?
അവർ തമ്മിലുള്ള കളിയും കൊഞ്ചലും കണ്ടിരിക്കാൻ ഭ യങ്കര രസമാണ്. ചേച്ചി റോൾ ആസ്വദിക്കുകയാണു നില. നിലയാണു നിറ്റാരയുടെ സംരക്ഷക. നിറ്റാര കരഞ്ഞാൽ നില കരയും. നിറ്റാരയ്ക്കു വേദനിച്ചാൽ നിലയ്ക്കു വേദനിക്കും. അത്രയ്ക്ക് അടുപ്പമാണു തമ്മിൽ. ദാ കണ്ടില്ലേ, നിറ്റാരയെ എങ്ങനെ കെയർ ചെയ്യണമെന്നു നിലയ്ക്കറിയാം. (കുഞ്ഞു നിറ്റാരയെ കൈപിടിച്ചു നടത്തുന്ന നിലയെ നോക്കി പേർളി പറഞ്ഞു).

രണ്ടാമതു ഗർഭിണിയായപ്പോൾ ഒരുപാടുപേര്‍ നിലയെ മാറ്റിനിർത്തണം എന്നു പറഞ്ഞു. ഞാനതു ചെയ്തില്ലെന്നു മാത്രമല്ല ഈ കാഴ്ചപ്പാടുള്ളവരെ തിരുത്തുകയും ചെയ്തു.
പേർളി മാണി ഷോയുടെ തുടക്കം എങ്ങനെയായിരുന്നു?
നിലയെ പ്രഗ്‌നന്റ് ആയിരിക്കുമ്പോൾ ഷൂട്ടിങ്ങും മറ്റുമായി ശ്രീനി തിരക്കിലായിരുന്നു. ഞാൻ യൂട്യൂബിൽ കൂടുതൽ ആക്ടീവായത് അപ്പോഴാണ്. നമ്മുടെ സമയത്തിനും ആ രോഗ്യത്തിനും അനുസരിച്ചു ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. ലോക്ഡൗൺ കൊണ്ടുവന്ന ബ്രേക്കിൽ എഡിറ്റിങ് പഠിച്ചു.
ശ്രീനിഷ്: എഡിറ്റിങ് പഠിച്ചു കഴിഞ്ഞപ്പോൾ പേർളിക്ക് അതൊരു ആവേശമായി. രാത്രി ഉറക്കമിളച്ചിരുന്ന് എഡിറ്റ് ചെയ്യും. അവസ്ഥ വെബ്സീരീസും ചെല്ലക്കുട്ടിയുമൊക്കെ പേർളിയാണ് എഡിറ്റ് ചെയ്തത്. ലോക്ഡൗൺ ടോക്സ് എന്ന ഷോയാണ് പേർളി ആദ്യം തുടങ്ങിയത്. അതാണിപ്പോൾ പേർളി മാണി ഷോ ആയത്.
യൂട്യൂബ് കുടുംബം 40 ലക്ഷത്തിലെത്തിയല്ലോ?
അതിന്റെ ത്രില്ലിലാണ് ഞങ്ങളിപ്പോൾ. എല്ലാവരോടും ഒരുപാടു സ്നേഹം. വീട്ടിലെ ഒരു മുറിയിലിരുന്ന് ആരംഭിച്ച യാത്ര ഇന്നു പേർളി പ്രൊഡക്‌ഷൻസിലെത്തി നിൽക്കുന്നതിൽ പ്രപഞ്ചത്തോടു മുഴുവൻ നന്ദിയുണ്ട്. ലൈഫ് സ്റ്റൈ ൽ വ്ലോഗിങ്ങിലൂടെയായിരുന്നു തുടക്കം. എന്റെ വിഡിയോ കാണുന്നവർ ഉള്ളു നിറഞ്ഞു സന്തോഷിക്കണം എന്നതുമാത്രമായിരുന്നു തുടക്കത്തിൽ ലക്ഷ്യം. പിന്നെ മറ്റുള്ളവർക്ക് ഒരു റഫറൻസ് ആകണമെന്നും ആഗ്രഹിച്ചു.
കമൽഹാസനെ കണ്ടപ്പോൾ ഫാൻഗേൾ പുറത്തു ചാടിയോ?
തഗ്ഗ് ലൈഫ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കമൽഹാസൻ സർ, സിമ്പു, തൃഷ എന്നിവർക്കൊപ്പം വർക്ക് ചെയ്യാൻ സാധിച്ചു. കമൽസാറിന്റെ കടുത്ത ആരാധികയാണു ഞാൻ. എക്സൈറ്റ്മെന്റും ടെൻഷനും ഒരുമിച്ചുവന്നിട്ടൊരു ‘ഗുളു ഗുളു’ ഫീൽ ആയിരുന്നു. പേടിയുണ്ടെ ന്നു തുറന്നു പറഞ്ഞു. ‘പേടിക്കണ്ട, എനിക്കും ടെൻഷനുണ്ട്. പക്ഷേ, കാണിക്കുന്നില്ല’ എന്നായിരുന്നു കമൽസാറിന്റെ മറുപടി. അപ്പോൾ എനിക്കൽപം ആശ്വാസം കിട്ടി.
ഗൗതം വാസുദേവ് മേനോനെ ബ്ലഷ് ചെയ്യിച്ച പേർളി മാജിക് എന്തായിരുന്നു?
മാജിക് ഒന്നുമില്ല. മുന്നിലിരിക്കുന്ന വ്യക്തിയുടെ വൈബാണു ഷോയിലുടനീളം എന്നെ ലീഡ് ചെയ്യുന്നത്. ഗൗതം വാസുദേവ് മേനോന്റെ ഇന്റർവ്യൂവിനായി തയാറെടുക്കുമ്പോൾ മനസ്സിൽ മുഴുവൻ അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളുമായിരുന്നു. അദ്ദേഹം ഭയങ്കര സീരിയസാണ്, ചിരിക്കില്ല, എന്നൊക്കെ പറഞ്ഞ് ഒപ്പമുള്ളവർ എന്നെ പേടിപ്പിച്ചു. പക്ഷേ, അദ്ദേഹം വന്നപ്പോൾ മുതൽ നല്ല മൂഡിലായിരുന്നു. ഷോ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ താങ്കൾ ചിരിക്കില്ലേ എന്നു ഞാൻ ചോദിച്ചു. ‘ഞാനിപ്പോൾ ചിരിക്കുകയാണല്ലോ’ എന്ന മറുപടിയിൽ മഞ്ഞുരുകിത്തുടങ്ങി.
മമ്മൂട്ടിക്കും ശ്രീനിവാസനും ഒപ്പമുള്ള അഭിമുഖം സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണല്ലോ?
കാണാറുണ്ട്. സത്യത്തിൽ അതൊരു സ്റ്റാർ സ്ട്രക്ക് മൊമന്റ് ആയിരുന്നു. മമ്മൂക്കയുടെ ഓൾടൈം ഫാനാണ് ഞാൻ. ഞാനും മമ്മൂക്കയും ശ്രീനിയങ്കിളും വളരെ ആസ്വദിച്ച അഭിമുഖമായിരുന്നു അത്. അതിനുശേഷം പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിൽ ഒരു ഗസ്റ്റ് റോൾ ചെയ്യാൻ എന്നെ വിളിച്ചു. മമ്മൂക്കയാണ് എന്നെ സജസ്റ്റ് ചെയ്തതെന്നു പിന്നീടറിഞ്ഞു. മറ്റുള്ളവരോട് അത്രത്തോളം സ്നേഹവും ബഹുമാനവും കരുതലുമുള്ള മനുഷ്യനാണ് മമ്മൂക്ക.
അഭിമുഖത്തിലൂടെ ആരംഭിച്ച പരിചയമാണ് മമ്മൂക്കയുമായിട്ടുള്ളത്. നൂറു ദിവസം നീണ്ട ചാനൽ ഷോയിൽ നിന്നു ഞാൻ പുറത്തു വന്നപ്പോൾ എന്നെ ആദ്യം വിളിച്ച് ‘നീ ഓക്കെയല്ലേ മോളെ?’ എന്നു ചോദിച്ച ഒരേയൊരു വ്യക്തി മമ്മൂക്കയാണ്. അന്നു ശ്രീനിഷ് എനിക്കൊപ്പമുണ്ട്. ശ്രീനിയോടും അദ്ദേഹം സംസാരിച്ചു. എത്ര തിരക്കുണ്ടെങ്കിലും നമുക്കുവേണ്ടി സമയം മാറ്റിവയ്ക്കാൻ അദ്ദേഹം തയാറാണ്. വിവാഹം ക്ഷണിക്കാൻ പോയതും അദ്ദേഹം റിസപ്ഷനു വന്നതുമൊക്കെ വളരെ പ്രിയപ്പെട്ട നിമിഷങ്ങളാണ്.
പേർളി ഏറെ ആഗ്രഹിക്കുന്ന അഭിമുഖം ആർക്കൊപ്പമാകും?
ഓപ്ര വിൻഫ്രി. ഓപ്രയെ നേരിൽ കാണുക എന്നതെന്റെ വലിയ സ്വപ്നമാണ്. സമൂഹത്തിൽ നിന്ന് അവർ നേരിട്ടിട്ടുള്ള എതിർപ്പുകളെയെല്ലാം തരണം ചെയ്തു വലിയ ഉയരങ്ങളിലെത്തിയ വ്യക്തിയാണ് ഓപ്ര. ഒാപ്രയുടെ വിഡിയോസ് ശ്രദ്ധിച്ചാൽ മനസ്സിലാകും അവരുടെ സംസാരത്തിനു ഹീലിങ് സ്വഭാവമുണ്ട്. ഓപ്രയുടെ അഭിമുഖങ്ങളും പോഡ്കാസ്റ്റുകളുമെല്ലാം എന്നെ സ്വാധീനിക്കുന്നുണ്ട്.
ജീവിതത്തിലും കരിയറിലും പേർളിക്കു ശ്രീനിഷ് നൽകുന്ന പിന്തുണ എത്രത്തോളമാണ്?
ശ്രീനി തരുന്ന പിന്തുണയാണു നിങ്ങളിന്നു കാണുന്ന പേർളി. ഞാനെന്ത് ആഗ്രഹം പറഞ്ഞാലും ശ്രീനി അതിനൊപ്പം നിൽക്കും. ഒന്നിലും എന്നെ പിന്നോട്ടു വലിക്കാറില്ല.
ജീവിതത്തിലും കരിയറിലും ഞങ്ങൾ നാലു പേരും ലൈ ഫ് ലോങ് ടീം വർക്കിലാണ്. പുറമേ കാണാത്ത ഒരുപാടു കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിന്റെ അണിയറയിൽ സംഭവിക്കുന്നുണ്ട്. ഷോയെക്കുറിച്ചുള്ള പ്രാഥമിക ചർച്ച മുതൽ എല്ലാത്തിലും ഞങ്ങൾ ഒരുമിച്ചാണ്.
ജോലിയിലും ജീവിതത്തിലും ക്രിയേറ്റീവ് വശമാണ് ഞാൻ നോക്കുന്നത്. പ്രാക്ടിക്കൽ വശം കൈകാര്യം ചെയ്യാൻ ശ്രീനിയാണ് ബെസ്റ്റ്. ഞങ്ങൾ രണ്ടും ചേരുമ്പോൾ പുട്ടും കടലയും പോലെ പെർഫെക്ട് ബ്ലെൻഡ് കിട്ടും.
മാനിഫെസ്റ്റേഷനിൽ എത്രത്തോളം വിശ്വസിക്കുന്നു?
ഞാൻ മുൻപു മാനിഫെസ്റ്റ് ചെയ്ത ജീവിതമാണ് ഇപ്പോ ൾ ജീവിക്കുന്നത്. വിഷൻ ബോർഡും ആക്ടീവ് വിഷ്വലൈസേഷനുമാണു വ്യക്തിപരമായി പിന്തുടരുന്ന രീതി. നമ്മുടെ മനസ്സു സന്തോഷത്തോടെയിരിക്കുമ്പോൾ മാത്രമേ മാനിഫെസ്‌റ്റേഷൻ യാഥാർഥ്യമാകുകയുള്ളൂ. വിഷമിച്ചിരുന്നാൽ സംഭവിക്കേണ്ട നല്ല കാര്യങ്ങൾക്കു പോലും തടസ്സം നേരിടാം. ബോധപൂർവം പോസിറ്റീവ് ആയിരിക്കാൻ ശ്രദ്ധിക്കുക. ലക്ഷ്യം നേടിെയടുക്കണമെങ്കിൽ ആദ്യം ആഗ്രഹിക്കുകയും പിന്നീട് പരിശ്രമിക്കുകയും വേണം.
പേർളിയിലെ എഴുത്തുകാരിയെ എപ്പോൾ കാണാം?
(ഇതെങ്ങനെ അറിഞ്ഞു എന്ന ഭാവത്തിൽ ശ്രീനിഷും പേർളിയും പരസ്പരം നോക്കി. പിന്നീടൊരു പൊട്ടിച്ചിരി) അധികം വൈകാതെ കാണാമെന്നു പ്രതീക്ഷിക്കാം. രണ്ടു പുസ്തകങ്ങളാണു മനസ്സിൽ. അതിനുള്ള തയാറെടുപ്പുകളിലാണ്. കുഞ്ഞു കുഞ്ഞു തമാശകളും അക്ഷരതെറ്റുകളുമൊക്കെയുള്ള പുസ്തകമായിരിക്കും.
ശ്രീനിഷ് : ഇതോടൊപ്പം പുതിയ വെബ് സീരീസിന്റെ തിരക്കഥ എഴുതുന്ന തിരക്കിലുമാണു പേർളി. അതു പൂർത്തിയായിട്ടുവേണം എന്റെ അഭിനയ ജീവിതം വീണ്ടും പൊടിതട്ടിയെടുക്കാൻ.
പേർളി: ശ്രീനിക്കിപ്പോഴും ഓഫറുകൾ വരുന്നുണ്ട്. പക്ഷേ, ഇവിടുത്തെ തിരക്കും കുട്ടികളെ വിട്ടുനിൽക്കാനുള്ള ബുദ്ധിമുട്ടും കാരണം എല്ലാത്തിൽ നിന്നും മാറിനിൽക്കുകയാണ്. ശ്രീനി പറഞ്ഞതുപോലെ വെബ് സീരീസിന്റെ ഗൗരവചർച്ചകളിലാണു ഞങ്ങൾ. അല്ലേടാ... (വീണ്ടും പൊട്ടിച്ചിരി)
ഞങ്ങളെക്കൂട്ടാതെ ഇവിടെന്താ തമാശ എന്ന മട്ടിൽ നിലയും നിറ്റാരയും ഫ്രെയിമിലേക്ക് ഓടിക്കയറി. രണ്ടു കുഞ്ഞിളം ചിരികൾ കൂടിച്ചേർന്നതോടെ ഇമ്പമുള്ളൊരു ചിത്രം ഫ്രെയിമിൽ വിരിഞ്ഞു.