Wednesday 28 December 2022 06:16 PM IST

ദർശനയുടെ ചവിട്ടുകിട്ടി, ചുണ്ടുമുറിഞ്ഞു രക്തമൊഴുകുന്നു... സംഭവം കേട്ടപാടെ എലിയുടെ മറുപടി ഇങ്ങനെ: സകുടുംബം ബേസിൽ

Roopa Thayabji

Sub Editor

basil-vanitha-ivw ഷിൻസി, മക്കൾ ജോസഫ്, ബേസിൽ (ജൂനിയർ), ബേസിൽ, അമ്മ തങ്കമ്മ, ഫാ. ജോസഫ് (ഇടത്ത്)

ചിരി ആയുസ്സു കൂട്ടുമെന്നു പറഞ്ഞതു ശരിയാണെന്നു തെളിയിച്ചു രണ്ടുപേർ ബേസിലിന്റെ തറവാട്ടു വീട്ടിലുണ്ട്. 99 വയസ്സുള്ള വല്ല്യപ്പച്ചൻ പൗലോസും 97 വയസ്സുള്ള വല്യമ്മച്ചി അന്നാമ്മയും. പതിറ്റാണ്ടുകൾക്കു മുൻപ് ഇങ്ങു മുവാറ്റുപുഴയിൽ നിന്ന് അങ്ങു നീലഗിരിക്കുന്നിൻ മുകളിലേക്കു കുടിയേറിയ ഈ കുടുംബത്തിന്റെ പിന്മുറക്കാരൻ ചിരിച്ചും ചിരിപ്പിച്ചും സിനിമയിൽ ഇടം പിടിച്ചു.

കോളിങ്ബെൽ പോലെ ചിരിക്കുന്ന രണ്ടുപേരാണു ക്യാമറയ്ക്കു മുന്നിലുള്ളത്. നായകനായും സൂപ്പർഹീറോ ചിത്രത്തിന്റെ സംവിധായകനായും ഇന്ത്യൻ സിനിമയിൽ സ്ഥാനമുറപ്പിച്ച ബേസിൽ ജോസഫും അച്ഛൻ ഫാദർ ജോസഫ് പള്ളിപ്പാട്ടും. അവരെ മുന്നിൽ കണ്ടപ്പോൾ ആദ്യത്തെ ചോദ്യവും ചിരിയെ കുറിച്ചായി.

ഈ ചിരി കുടുംബത്തിന്റെ ട്രേഡ് മാർക്കാണോ ?

ബേസിൽ: പിന്നല്ലാതെ. പപ്പയെ പരിചയമുള്ളവരെല്ലാം പ റയാറുണ്ട്, ആ ചിരിയാണ് എനിക്കു കിട്ടിയതെന്ന്. പപ്പ പള്ളിയിൽ നിന്നു ട്രാൻസഫറായി പോകുമ്പോൾ ഇടവകക്കാരെല്ലാം നിന്നു കരച്ചിലാണ്, ‘പള്ളിപ്പാട്ടച്ചൻ പോണേ...’ അത്ര ഫാൻസാണ് ആ ചിരിക്ക്.

ഈ തമാശയുടെ പാരമ്പര്യം കിട്ടിയത് അമ്മ തങ്കമ്മയുടെ കുടുംബത്തിൽ നിന്നാണ്. മമ്മിയുടെ അപ്പച്ചൻ തോമസ് എന്ന കുഞ്ഞിത്തൊമ്മൻ രസികനായിരുന്നു. പാരഡി പാട്ടുകളും കഥകളുമായി മൈസൂരിൽ വരെ അപ്പച്ചൻ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. വീട്ടിലെ വലിയ തമാശക്കാരൻ മമ്മിയുടെ സഹോദരൻ സണ്ണിയാണ്. പയ്യംപള്ളിയിലെ അവരുടെ വീടിനടുത്താണു കുറുക്കൻമൂല.

basil-2 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മകനെ ദൈവവഴിയിലേക്ക് വിടാൻ മോഹിച്ചിരുന്നോ ?

ഫാ. ജോസഫ്: ഞാൻ ജനിച്ചതു മുവാറ്റുപുഴയിലാണ്, കാരിമറ്റത്ത്. എനിക്കു മൂന്നു വയസ്സുള്ളപ്പോഴാണു നീലഗിരിക്കടുത്ത് എരുമാടേക്കു കുടിയേറിയത്. തങ്കമ്മയും മുവാറ്റുപുഴക്കാരിയാണ്. പ്രൈമറി സ്കൂൾ അധ്യാപകനായി ജോലി കിട്ടിയതോടെ സുൽത്താൻ ബത്തേരിയിലെത്തി.

അപ്പൻ മദ്ബഹാ ശുശ്രൂഷകനായിരുന്നു. എന്നെ വൈദികനാക്കണമെന്ന് അപ്പൻ മോഹിച്ചു. അങ്ങനെ 24ാം വയസ്സിൽ പട്ടം കിട്ടി. ആ കൊല്ലം തന്നെയായിരുന്നു വിവാഹം. ബേസിലിനു കുട്ടിക്കാലത്തേ ഹാർമോണിയവും പാട്ടുമൊക്കെയായിരുന്നു താൽപര്യം. അതുകൊണ്ട് അവരുടെ ഇഷ്ടത്തിനു പഠിപ്പിക്കാനാണു മോഹിച്ചത്. പ്ലസ്ടുവിനു നല്ല മാർക്കു വാങ്ങി അവൻ പാസായി. വയനാട് ജില്ലയിൽ തന്നെ എൻട്രൻസിൽ മികച്ച റാങ്ക് വാങ്ങിയാണു തിരുവനന്തപുരം സിഇടിയിൽ അഡ്മിഷൻ വാങ്ങിയത്.

അവിടെ പഠിക്കുന്ന കാലത്താണു ഷോർട്ട് ഫിലിമിൽ അഭിനയിച്ചതും സംവിധാനം ചെയ്തതുമൊക്കെ. മുഴുവൻ സമയവും സിനിമയിൽ പോകില്ല എന്നായിരുന്നു വിശ്വാസം. പിന്നീട് ഇൻഫോസിസിലെ ജോലി രാജി വച്ചു സിനിമയിലേക്കു പോകുന്നു എന്നു കേട്ടപ്പോൾ വിഷമം തോന്നി. ‘സിനിമയിൽ ക്ലിക്കായില്ലെങ്കിൽ ജോലിയിൽ തിരിച്ചുകയറാ’മെന്ന് പറഞ്ഞെങ്കിലും ‘അച്ചന്റെ മോൻ സിനിമയിൽ പോയല്ലേ’ എന്നൊക്കെ പലരും ചോദിക്കുമ്പോൾ സങ്കടം പിന്നെയും വരും.

ബത്തേരിയിലെ ഐശ്വര്യ–അതുല്യ തിയറ്ററിൽ നിന്നു ‘കുഞ്ഞിരാമായണം’ കണ്ട ദിവസം മറക്കാനാകില്ല. ഓരോരോ സിനിമകളായി ഹിറ്റായപ്പോൾ വലിയ സന്തോഷം തോന്നി. മറ്റൊരു രസമെന്തെന്നോ, പണ്ടു കുറ്റം പറഞ്ഞ ഒരു ബന്ധു ഈയിടെ വിളിച്ചു, ‘മോനെക്കൊണ്ടൊരു സിനിമ ചെയ്യിക്കണം. ഒന്നു റെക്കമൻഡ് ചെയ്യാമോ...’ ‘ജോജി’യിലെ പള്ളീലച്ചനായി ഇവനെ കണ്ടപ്പോഴും അറിയാതെ കണ്ണുനിറഞ്ഞു.

‘ജയഹേ’യിലെ പോലെ കടുംപിടുത്തക്കാരനാണോ വീട്ടിൽ ?

എലിസബത്ത്: അല്ലേയല്ല, ആളു ഭയങ്കര ചിൽ ആണ്. കുറച്ചു സീരിയസ് സ്വഭാവക്കാരി ആയ എന്നെ ബേസിലാണു ബാലൻസ് ചെയ്യുന്നത്. വിശക്കുമ്പോഴും ഉറക്കം നഷ്ടപ്പെടുമ്പോഴും മാത്രമാണു ബേസിലിനു ദേഷ്യം വരുന്നത്

നായകനിലേക്കുള്ള മാറ്റം ആസ്വദിക്കുന്നുണ്ടോ ?

ബേസിൽ: പണ്ട് കഥ കേൾക്കുമ്പോൾ ഒറ്റ വരിയിലാണു റോൾ വിശദീകരിക്കുക, ‘നായകന്റെ കൂട്ടുകാരൻ.’ അതിൽ നിന്നു മാറി എന്നെ വച്ചു കഥ ആലോചിക്കുകയും സീൻ എഴുതുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ത്രിൽ ചെറുതല്ല.

ഇപ്പോൾ അഭിനയിക്കുന്ന ‘ഫാലിമി’ ഒരു തലതിരിഞ്ഞ കുടുംബ കഥയാണ്. അച്ഛനായി വരുന്നതു ജഗദീഷേട്ടനാണ്, അമ്മ മഞ്ജു പിള്ളയും. എന്റെ കരിയർ ഗ്രാഫിനോട് എനിക്കു തന്നെ സാമ്യം തോന്നിയിട്ടുള്ളതു ജഗദീഷേട്ടനോടാണ്. അത്ര ബുദ്ധിയില്ലാത്ത, തമാശയുള്ള സൈഡ് റോളായിരുന്നു ആദ്യം. പിന്നെ നായകനായി.

‘ജയഹേ’ക്കു ശേഷം നായകനായ ‘കഠിനകഠോരമീ അണ്ഡകടാഹം’ അടുത്ത മാസം റിലീസാകും. പൂക്കാലം, എങ്കിലും ചന്ദ്രികേ ഒക്കെ റിലീസാകാനുണ്ട്.

ജീവിതം കഠിനകഠോരമല്ലാതാക്കിയത് എലിസബത്താണോ ?

ബേസിൽ: ടീച്ച് ഫോർ ഇന്ത്യ എന്ന എൻജിഓയിലാണ് എലി ജോലി ചെയ്യുന്നത്. കോളജ് കാലത്തെ പ്രണയമാണു വിവാഹത്തിലും ഇപ്പോൾ ആറു വർഷത്തെ ഹിറ്റു കൂട്ടുകെട്ടിലും എത്തി നിൽക്കുന്നത്. ‘ജയഹേ’യുടെ ഷൂട്ടിനിടെ ‘ഇടി’ വാങ്ങി വരുമ്പോൾ തിരുമ്മി തന്നത് എലിയാണ്.

അതിനിടയിൽ ഒരു സംഭവമുണ്ടായി. സ്റ്റണ്ട് സീൻ ഷൂട്ട് ചെയ്യുമ്പോൾ, ‘ശരിക്കും’ നാലു വർഷം കരാട്ടെ പഠിച്ചിട്ടുണ്ടെങ്കിലും ടൈമിങ് തെറ്റി എനിക്കു ദർശനയുടെ ചവിട്ടു കിട്ടി. ചുണ്ടുമുറിഞ്ഞു രക്തമൊഴുകുന്നു. ആശുപത്രിയിൽ ചെന്നപാടേ തുന്നലിട്ടു. നീരു പോകാനാകും ഐസ്ക്രീം കഴിക്കാൻ ഡോക്ടർ പറഞ്ഞു.

ഇഷ്ടപ്പെട്ട ഐസ്ക്രീം ഫ്ലേവർ ചോദിക്കുന്നതിനിടെ ആശുപത്രിയിലായെന്നും സ്റ്റിച്ചിട്ടെന്നുമൊക്കെ പറയാമെന്നു പ്ലാൻ ചെയ്ത് പ്രൊഡ്യൂസർ ലക്ഷ്മി എലിയെ കാണാൻ പോയി. സ്ക്രിപ്റ്റനുസരിച്ചു സീൻ മുന്നേറുന്നതിനിടെ എലിയുടെ ചോദ്യം, ‘ഇപ്പോഴെന്തിനാ ബേസിലിന് ഐസ്ക്രീം?’ പൊട്ടിക്കരച്ചിൽ പ്രതീക്ഷിച്ചാണു ലക്ഷ്മി കാര്യം പറഞ്ഞത്, ‘ബേസിലിനു ചവിട്ടു കിട്ടി, ആശുപത്രിയിൽ സ്റ്റിച്ചിട്ടു കിടക്കുകയാണ്.’ കേട്ടപാടേ എലി ചോദിച്ചതിങ്ങനെ, ‘അയ്യോ, അപ്പോ കണ്ടിന്യുറ്റി? നാളെ ഷൂട്ടിങ് മുടങ്ങുമോ...’