Wednesday 28 December 2022 05:02 PM IST

‘മുൻപു പലരോടും ചാൻസ് ചോദിച്ചെങ്കിലും മിക്കവരും അവഗണിച്ചു, ഒടുവിൽ ആ സ്വപ്നം’: പത്തരമാറ്റുള്ള കനകം

Shyama

Sub Editor

jaya-he-kanakam

മൂന്നാം വയസ്സിലാണ് അഭിനയിക്കാനുള്ള ആദ്യ അ വസരം വന്നത്. തിരുവാതിര കളിക്കു നടുവിൽ നി ൽക്കുന്ന ഉണ്ണിക്കണ്ണനായി. പൂതനാമോക്ഷം കഥയാണു തിരുവാതിരയായി അവതരിപ്പിക്കുന്നത്. അങ്ങനെ കൃഷ്ണനായി അഭിനയം തുടങ്ങിയ കനകമാണ് ഇന്നു ‘ജയ ജയ ജയ ജയ ഹേ’യിൽ എത്തി നിൽക്കുന്നത്. നാടകവും നൃത്തവും നൃത്താധ്യാപനവും താണ്ടി 65ാം വയസ്സിൽ പന്തളം കുടശ്ശനാട്ടെ കനകം സിനിമയിലേക്ക്!

‘‘പൂതനാമോക്ഷം തിരുവാതിരയ്ക്കു നടുവിൽ നിൽക്കാനുള്ള കൃഷ്ണനെ തേ ടി നടക്കുകയാണ് സംഘാടകർ. അപ്പോഴാണു നാട്ടുകാരിലൊരാൾ ‘നമ്മുടെ നാരായണിയമ്മയുടെ എട്ടാമത്തെ പുത്രിയുണ്ട്. വട്ട മുഖവും ചുരുണ്ട മുടിയുമൊക്കെയുണ്ട്’ എന്നു പറയുന്നത്.

അമ്മ പാലു തന്നോണ്ടിരിക്കുന്നിടത്തു നിന്നു വാ നിറച്ചു പാലുമായിട്ട് അവരാ ‘കൃഷ്ണനെ’ എടുത്തു കൊണ്ടു പോയി. അതാണ് എന്റെ ആദ്യഅഭിനയം.’’ സിനിമയിലെ രാജ് ഭവനിലെ വിലാസിനിയമ്മയായി തകർത്തഭിനയിച്ച കനകം ഓർമക്കെട്ടുകളഴിക്കുന്നു. ‘‘അന്നത്തെ അഭിനയം കണ്ടു ചിലരെല്ലാം പറഞ്ഞത്രേ. ‘ഇതു കനകമ്മയല്ല, നമ്മുടെ കുടശ്ശനാടിന്റെ കനകം.’ ആ വിളിയങ്ങു പേരായി.

പലതും പയറ്റി

ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ... പോകുന്നിതാ പറന്നമ്മേ...’ എന്നു തുടങ്ങുന്ന പൂമ്പാറ്റയെന്നൊരു പദ്യമില്ലേ. കുട്ടിക്കാലത്ത് അതുപോലുള്ളവ പാടി നടന്നിരുന്നു. കുറച്ചങ്ങനെ മുന്നോട്ടു പോയപ്പോൾ സംഗീതം എനിക്ക് ഒക്കില്ലെന്നു തോന്നി. പക്ഷേ, ജീവിതത്തിൽ ഒറ്റപ്പെട്ട സാഹചര്യം വന്നപ്പോൾ കലയാണു കൂട്ടായത്. ഇപ്പോൾ ഡാൻസും പാട്ടും അഭിനയവും മിമിക്രിയുമെല്ലാം പയറ്റിനോക്കും.

വലിയ സാമ്പത്തികമൊന്നുമില്ലാത്ത ജീവിതസാഹചര്യമായിരുന്നു. ഞങ്ങൾ എട്ടു മക്കളാണ്. സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ സുഹൃത്തുക്കളെ കൂട്ടി സ്വന്തമായി കൊറിയോഗ്രഫി ചെയ്തു ഡാൻസ് കളിക്കുമായിരുന്നു. ‘കനകമ്മ ആൻഡ് പാർട്ടി, ഫസ്റ്റ് പ്രൈസ്’ എന്ന അനൗൺസ്മെന്റ് അക്കാലത്തു പല സ്റ്റേജുകളിൽ മുഴങ്ങി. ഭരതനാട്യമൊന്നും എവിടെയും പോയി പഠിച്ചിട്ടില്ല. അതിനൊന്നുമുള്ള കാശില്ല. കഴുത്തു വെട്ടിക്കാനും കണ്ണു വെട്ടിക്കാനും അംഗചലനങ്ങളും മറ്റുള്ളവർ ചെയ്യുന്നതു ശ്രദ്ധിച്ചു പഠിച്ചു മത്സരിക്കും. അതിനും കിട്ടും ഫസ്റ്റ്.

ആ സമയത്തു ഡാൻസൊക്കെ കഴിഞ്ഞ് അച്ഛൻ കുഞ്ഞ് കുഞ്ഞിന്റെ മാടക്കടയ്ക്കു മുന്നിലൂടെ മേക്കപ്പൊന്നും അഴിക്കാതെ ഇങ്ങനെ നടക്കും. ആളുകൾ എന്നെയൊന്നു കാണട്ടേ... എന്നാണു കുട്ടി മനസ്സിലെ ആഗ്രഹം. അച്ഛൻ മൃദംഗം, ഗഞ്ചിറ ഒക്കെ വായിക്കുമായിരുന്നു. എന്നും സന്ധ്യയ്ക്ക് അച്ഛനും ആറ് അമ്മാവന്മാരും കൂടി തമിഴ് പാട്ട് പാടി നാമം ജപിക്കും. അതൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അമ്മയും വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ.

പ്രോഗ്രാമിനു പോകുമ്പോൾ ഇരുട്ടുള്ള വഴികളെത്തുമ്പോൾ യക്ഷി കരയുന്ന ശബ്ദവും സൈറണും ഒക്കെ അ നുകരിക്കും. അതൊക്കെ അന്നത്തെ രസം. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊട്ടിയം സംഘം തിയറ്റേഴ്സിന്റെ രാമായണത്തിലെ സീത എന്ന നാടകത്തിലാണ് ആദ്യം അഭിനയിക്കുന്നത്. നാടകത്തിലേക്കു വിടില്ലെന്ന് അച്ഛൻ ആദ്യം ശഠിച്ചപ്പോൾ നാട്ടിലുള്ള കുറുപ്പ് സർ, അഡ്വ. ശശി സർ ഒക്കെ പറഞ്ഞിട്ടാണു വിട്ടത്. അവരെയൊക്കെ ഈ അവസരത്തിൽ ഓർക്കുന്നു. അച്ഛനൊപ്പമാണ് അന്നു നാടകത്തിനു പോകുന്നത്. എന്റെ റോൾ ആരും പഠിപ്പിച്ചു തന്നിട്ടല്ല അന്ന് അഭിനയിച്ചത്. തനിയേ വായിച്ചു പഠിച്ചു. മണർകാട് ഉഷ ചേച്ചി ആ നാടകത്തിൽ അഭിനയിച്ചിരുന്നു. ആ ദ്യ തവണ ഒരു ഡയലോഗ് പോലും തെറ്റാതെ ചെയ്തു. ര ണ്ടാം തവണ ഡയലോഗ് തെറ്റിപ്പോയി. അതിന് ഉഷ ചേച്ചി എന്നെ വേദിയിൽ വച്ച് അടിച്ചു. അന്ന് അത് അവാർഡ് പോലെയാണു തോന്നിയത്. എന്റെ നല്ലതിനു വേണ്ടിയല്ലേ ചെയ്തത് എന്നൊക്കെ ഓർത്തു.

പിന്നീട് ആലോചിച്ചപ്പോൾ അവർ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നു തോന്നി. ഞാനായിരുന്നെങ്കിൽ എ ന്തെങ്കിലും ചെയ്ത് ആ രംഗം കവർ അപ് ചെയ്തേനേ... എതിരേ നിൽക്കുന്ന ആളെ പിന്നെ വേണമെങ്കിലും പറഞ്ഞു മനസ്സിലാക്കാമല്ലോ.. പ്രഫഷനൽ നാടകങ്ങൾക്കൊപ്പം തന്നെ അമച്വർ നാടകങ്ങളും ചെയ്തിരുന്നു. 1976ൽ ‘ഗാണ്ഡീവ’ത്തിലെ രജനി എന്ന കഥാപാത്രത്തിനു മികച്ച നടിക്കുള്ള പുരസ്കാരവും ‘കാശ് അവാർഡും’ കിട്ടി. അതാണ് ആദ്യത്തെ അംഗീകാരം.

jaya-he-kanakam-1

അന്നു നാടകത്തിനും ഡാൻസിനും പോകുന്ന സ്ത്രീകൾക്കു പലയിടത്തും ഭ്രഷ്ട് കൽപ്പിച്ചിരുന്നു. എന്റെ നാട്ടിൽ അതുണ്ടായിട്ടില്ല. ഇരുപതു വർഷത്തോളം കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് സ്കൂളിലെ കുട്ടികളെ നൃത്തം പഠിപ്പിച്ചിരുന്നു. നാട്ടുകാരാണ് അന്നും ഇന്നും വലിയ പ്രോത്സാഹനം തരുന്നത്. ഗാനരചയിതാവ് ചെമ്പഴന്തി ചന്ദ്രബാബു വിളിച്ചിട്ടാണു ‘സ്പൈഡർ ഹൗസ്’ എന്ന ആദ്യ സിനിമയിൽ അഭിനയിക്കുന്നത്. സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ല.മാന്ത്രിക ലോകം

ജയജയജയ ജയഹേ സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ് ഇറങ്ങിയപ്പോൾ മുതൽ തുടങ്ങിയ ഫോൺവിളികളാണ്. ഇപ്പോഴും നിന്നിട്ടില്ല. യാത്രകൾ, അഭിമുഖം ഒക്കെ തുടരെ വരുന്നതും ആദ്യത്തെ അനുഭവമാണ്. തനിച്ചായതുകൊണ്ടു ഭക്ഷണമൊന്നും ഉണ്ടാക്കാൻ പറ്റിയിരുന്നില്ല. എന്റെ ക്ലാസ്മേറ്റാണു ഭക്ഷണമൊക്കെയുണ്ടാക്കി തന്നത്. മുൻപു പലരോടും ചാൻസ് ചോദിച്ചെങ്കിലും മിക്കവരും അവഗണിച്ചു. ജയജയജയ ജയഹേയുടെ സംവിധായകൻ വിപിൻ ദാസ് അഭിനേതാക്കളെ തേടുന്നുണ്ടായിരുന്നു. ഫൊട്ടോഗ്രഫർ അരുൺസോൾ വഴിയാണ് എനിക്ക് അവസരം വരുന്നത്. അദ്ദേഹം കലാവേദി ബിജുവിനോട് നാടകവേദിയിൽ പറ്റിയ ആരെങ്കിലുമുണ്ടോ എന്നു ചോദിച്ചു. ബിജു കാണിച്ച ചിത്രങ്ങളിൽ നിന്നു തത്തമ്മ കുറിയെടുക്കും പോലെ അരുൺ തിരഞ്ഞെടുത്തത് എന്റെ ചിത്രമാണ്.

സംവിധായകന് അയയ്ക്കാൻ ഒരു വിഡിയോ വേണമെന്ന് അരുൺ പറഞ്ഞു. ഞാൻ അഭിനയിച്ച നാടകരംഗങ്ങൾ യൂട്യൂബിൽ ഉണ്ടായിരുന്നു. അത് കൊടുത്തപ്പോൾ സ്വാഭാവികമായി സംസാരിക്കുന്ന എന്തെങ്കിലും വേണമെന്നു പറഞ്ഞു. നേരെ ഫോൺക്യാമറ തുറന്നു. ‘ഡാ... നീ എ ന്റെ ഫോട്ടോ ധൈര്യമായി കൊടുക്കെടാ... ഞാൻ അഭിന യിക്കാമെടാ...’ ആ ഡയലോഗ് പറയുന്ന വിഡിയോ അയച്ചു കൊടുത്തു. സംവിധായകനു അത് ഇഷ്ടമായി. മിക്ക സീനുകളും ഒറ്റടേക്കിൽ ഒാകെ. അതുകണ്ടതോടെ വിപിൻ ചോദിച്ചു. ‘ചേച്ചി ഇതുവരെ എവിടായിരുന്നു?’.

തിരക്കഥ എഴുതിയ നാഷിദ്, അസിസ്റ്റന്റ് ഡയറക്ടർ ഫൈസൽ ഇവരാണ് എന്റെ ഡയലോഗ് ആദ്യം തൊട്ടു പറഞ്ഞു തരുന്നത്. റിച്ചാഡ്, ഐബിൻ തുടങ്ങി സെറ്റിലെ എല്ലാവരുടെയും കൂട്ടായ്മയുടെ വിജയമാണു തിയറ്ററിൽ കണ്ടത്. സിനിമ കണ്ടു നടൻ ജയസൂര്യ വിളിച്ച് അഭിനന്ദിച്ചു. ‘നമുക്ക് അടിച്ചുപൊളിക്കണ്ടേ’ എന്നാണ് ചോദിച്ചത്.

നല്ല കഥാപാത്രം വന്നാലേ അമ്മയെ വിളിക്കൂ എന്നാണു ബേസിൽ പറയുന്നത്. ‘നാട്ടുപ്പച്ച’ എന്ന സിനിമയിലേക്കു അവസരം വന്നിട്ടുണ്ട്.

ഇനിയുമുണ്ടു സ്വപ്നം

പന്തളത്തു കുടശ്ശനാട്ടെ ഒരു മുറിയിലാണ് ഇപ്പോൾ താമ സം. മാതാപിതാക്കളൊക്കെ മരിച്ചുപോയി. കുടുംബജീവിതം അത്ര സുഖകരമായിരുന്നില്ല. പലരെയും ബാധിക്കുന്ന പ്രശ്നമാണത്. അതേക്കുറിച്ചു കൂടുതലൊന്നും പറയുന്നില്ല. അഭിനയ സാധ്യത ഉള്ള കഥാപാത്രങ്ങൾ കിട്ടണമെന്നു മോഹമുണ്ട്. കലയിലൂടെ തന്നെ സ്വന്തമായി എന്റെ നാട്ടി ൽ രണ്ടോ മൂന്നോ സെന്റ് സ്ഥലം വാങ്ങി ഒരു വീടു പണിയണം. വലിയൊരു ആഗ്രഹമാണത്.

ഒറ്റയ്ക്കിരിക്കുമ്പോൾ നാടകഗാനങ്ങളും കവിതയും പഠിക്കും. ചിലതൊക്കെ അഭിനയിച്ചു വിഡിയോ എടുത്തുസോഷ്യൽ മീഡിയയിൽ ഇടും. ഇടയ്ക്കു മിമിക്രിയും ചെയ്യും. അടൂർ ഭാസി, എം.എസ്. തൃപ്പൂണിത്തുറ, ജയഭാരതി. ലക്ഷ്മി, ശ്രീവിദ്യ ഇവരുടെയൊക്കെ നടപ്പ് അനുകരിക്കും. എന്നെ അതിശയിപ്പിച്ച നടി അടൂർ ഭവാനി ചേച്ചിയാണ്. നടി ലക്ഷ്മിയേയും ഇഷ്ടമാണ്. ’’

തിയറ്ററുകളിൽ നിറഞ്ഞ കയ്യടി കിട്ടിയ ആ ഡയലോഗ് ഒന്നൂടെ പറയാമോ? ഒരു സെക്കൻഡ് താമസമില്ലാതെ വന്നു ഡയലോഗ്... വിത് ഫുള്‍ ഭാവം,