Tuesday 16 August 2022 12:02 PM IST

‘ഷാജിയേട്ടന്റെ അമ്മയിൽ നിന്നു കിട്ടിയ പാചകക്കൂട്ടുകൾ, മക്കൾക്കും കിട്ടി ആ കൈപ്പുണ്യം’: സകുടുംബം ഷാജി കൈലാസ്

Vijeesh Gopinath

Senior Sub Editor

shaji-kailas-fam-9 റൂഷിൻ, ഷാരോൺ, ജഗൻ

മീശ പിരിച്ചും മസിൽ പെരുപ്പിച്ചും മനസ്സിലേക്കു കയറിപ്പോയ ‘ആണുങ്ങളെയാണ്’ ഒാർമവന്നത്. ‘തന്തയ്ക്കു പിറന്ന’ ഭരത് ചന്ദ്രനും മുണ്ടു മടക്കി കുത്തിയ ജോസഫ് അലക്സും പെരുവഴിയിലായ അനുരാധയോട് തുലാവർഷ രാത്രിയിൽ ഒരു പുതപ്പിനു കീഴിൽ ഉറങ്ങാനും കുഞ്ഞുങ്ങളെ പെറ്റുവളർത്താനും ഒരു ‘പെണ്ണി’നെ വേണമെന്നു പറഞ്ഞ പൂവള്ളി ഇന്ദുചൂഡനും മുതൽ ‘ആണത്ത’ത്തിന്റെ ഒാൺ ദ് റോക്സ് വീര്യമുള്ള നായകന്മാർ...

തിരക്കഥയിൽ, വാക്കിന്റെ തോക്കുമായി നിൽക്കുന്ന നായകന്മാരെ സ്ക്രീനിൽ അമ്മാനമാടിച്ച സംവിധായകന്റെ പേരു കാണുമ്പോഴേ കയ്യടിയുടെ കമ്പക്കെട്ടിന് തീ വീണിരുന്നു. കാലം മാറി. പ്രളയവും കോവിഡും വന്നു, പൊളിറ്റിക്കൽ കറക്റ്റനസ് വന്നു, ഒടിടി വന്നു,‌ തിയറ്ററിലെ കൂട്ടപ്പൊരിച്ചിൽ വിഷുവിനു പൊട്ടിക്കുന്ന പാളിപ്പടക്കം പോലെ ‘ഠപ്പേന്ന് ’ തീർന്നു പോയി.

അതിനൊക്കെ അപ്പുറം മീശ പിരിച്ചാൽ മാത്രം ഹീറോ ആകില്ലെന്ന് പെണ്ണുങ്ങൾ മുഖത്തു നോക്കി പറയാനും തുടങ്ങി. ‘ആൺ അലർച്ച’യുള്ള കഥാപാത്രങ്ങളുടെ പല്ലുകൊഴിഞ്ഞെന്ന് പ്രഖ്യാപനവും വന്നു.

എന്നിട്ടും ഈ പുതിയ കാലത്ത്, അതിർത്തി കടന്നെത്തുന്ന സിനിമകൾക്ക് മാത്രം ആർപ്പുവിളി കേട്ടിരുന്ന തിയറ്ററുകളിൽ ഒരു കടുവ വേട്ടക്കിറങ്ങി. വിരിച്ച വലയെല്ലാം പൊട്ടിച്ചൊരു പോക്ക്. ആ സംവിധായകന്റെ പേരിന് പിന്നെയും തിയറ്ററില്‍ കയ്യടിയൊച്ച.

അടുക്കളയിൽ, മാസ് പടങ്ങളുടെ മാസ്റ്റർ ഷെഫ് മീൻ വറുത്തതിനു മുകളിൽ പപ്പടം പൊട്ടിച്ചിടുന്നു, ‘ആൺ മ ക്കൾ’ പാത്രങ്ങൾ തുടച്ച് ഡൈനിങ് ‍‍േടബിളിലേക്ക് എടുത്തു വയ്ക്കുന്ന തിരക്കിൽ.

‘ഇന്ദുചൂ‍‍ഡൻ’ അടുക്കളയിൽ കയറുമോ ?

ഷാജി കൈലാസ് പൊട്ടിച്ചിരിക്കുന്നു.

‘‘മോനേ, നിങ്ങൾ സിനിമയെ സിനിമയായി കാണൂ. അത് എന്‍റർടെയ്നറാണ്. അതാ ണോ ജീവിതം? എന്റെ എല്ലാ സിനിമയും എഴുത്തുകാരുടെ സൃഷ്ടിയാണ്. ഞാനത് എടുത്തു പൊലിപ്പിക്കുന്നതേയുള്ളൂ. ‘നരസിംഹം’ സംവിധാനം ചെയ്തതു കൊണ്ട് ഞാൻ അടുക്കളയിൽ കയറില്ലെന്നു പറയാനാകുമോ?

എന്റെ മൂന്ന് ആൺമക്കളും വീട്ടിലെ എല്ലാ ജോലിയും ചെയ്യും. പെൺകുട്ടികൾ മാത്രമാണ് അടുക്കളയിൽ കയറേണ്ടത് എന്നൊന്നും ഞാനും ചിത്രയും (ആനി) അവരെ പഠിപ്പിച്ചിട്ടില്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധിയും അറിയിച്ചു തന്നെയാണ് വളർത്തിയിരിക്കുന്നത്. എന്തു വാങ്ങുമ്പോഴും ബ്രാൻഡു മാത്രമല്ല പ്രൈസ് ടാഗും കൂടി അവർ‌ നോക്കാറുണ്ട്.’’

ജഗന്‍ സഹസംവിധായകനായ നാലാമത്തെ സിനിമയാണ് കടുവ. ഒപ്പം റസ്റ്ററന്റ് ബിസിനസും ഷാജി കൈലാസിന്റെ പ്രൊഡക്‌ഷൻ ഹൗസിന്റെ കാര്യങ്ങളും നോക്കുന്നു. ഷാരോണ്‍ ഡിഗ്രി വിദ്യാർഥി. റൂഷിൻ പ്ലസ് ടുവിന്.

അച്ഛന്റെയും അമ്മയുടെയും മുന്നിൽ പൂച്ചക്കുട്ടികളെ പോലെ അടങ്ങിയിരിക്കുന്ന മൂന്നു ‘യൂത്തന്മാർ’.

ഇവരിൽ ആരാണ് ശരിക്കും ‘വില്ലൻ’?

ഷാജി കൈലാസ് : അറ്റത്തിരിക്കുന്ന ആ പ്ലസ് ടുകാരന്റെ കാര്യം പറയാം. ജീവിതത്തിലെ ഏതു ടെൻഷനെയും പുള്ളി കൂൾ ആയാണ് കൈകാര്യം ചെയ്യുന്നത്. പരീക്ഷയുടെ തലേദിവസം സിനിമയ്ക്ക് പോകാൻ വിളിച്ചാലും ‘പരീക്ഷ നാളയല്ലേ, ബാ പോകാം’ എന്നേ പറയൂ.

‘താക്കോൽ’ എന്ന സിനിമ ഞാനാണ് നിർമിച്ചത്. ഇന്ദ്രജിത്തിന്റെ കുട്ടിക്കാലം അഭിനയിച്ചത് റൂഷിനാണ്. എല്ലായ്പോഴും ഞാൻ ലൊക്കേഷനിലൊന്നും പോകാറില്ല. പ ക്ഷേ, ഇവൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്ന ദിവസം പോയി. നെടുമുടി വേണുച്ചേട്ടനും രൺജി പണിക്കരുമെല്ലാം ലൊക്കേഷനിലുണ്ട്. അവർ ഇവനെ ഒരുക്കുന്നു, ക്യാമറയെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് പറഞ്ഞു കൊടുക്കുന്നു... വലിയ തയാറെടുപ്പുകൾ.

സംവിധായകൻ ആക്‌ഷൻ പറഞ്ഞതും കക്ഷി കൂൾ ആ യി വന്ന് അഭിനയിച്ചു. കട്ട് പറഞ്ഞതും ഒന്നും സംഭവിക്കാത്തതു പോലെ മാറിയിരുന്നു. ജീവിതത്തിലെ ആദ്യ ഷോട്ടാണ്. എങ്ങനെയുണ്ടെന്ന് മോണിറ്ററിൽ‌ വന്ന് നോക്കാനുള്ള തോന്നൽ പോലും കക്ഷിക്കില്ല.

ആനി: എന്റെ അപ്പൻ മാസശമ്പളക്കാരനായിരുന്നു. അപ്പനും അമ്മയും എങ്ങനെയാണോ വളർത്തിയത് അതു പോലെയാണ് ഞാനും. നിങ്ങളുടെ അച്ഛന്റെ പോക്കറ്റിലെ പൈസ കണ്ട് ജീവിതത്തിൽ ഒരു സ്വപ്നവും വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണെന്നു തോന്നുന്നു ജോലി വേണം എന്ന് മൂന്നു പേർക്കും മോഹമുണ്ട്.

എംബിഎ കഴിഞ്ഞ ചെറുപ്പക്കാരന്റെ സ്വപ്നമായിരുന്നില്ലേ സമൂസ പോയ്ന്റ് എന്ന റസ്റ്ററന്റ്. അത് പൂട്ടിയപ്പോൾ ജഗൻ തളർന്നോ?

ജഗൻ: സിനിമയെ പോലെ റസ്റ്ററന്റ് മേഖലയെയും കോ ‌വിഡ് ബാധിച്ചു. സ്വന്തമായൊരു റസ്റ്ററന്റ് എന്ന സ്വപ്നം മനസ്സിലുണ്ടായിരുന്നു. എംബിഎ കഴിഞ്ഞ് ആറുമാസം ഖ ത്തറിൽ ജോലി ചെയ്തിരുന്നു. പിന്നെ, നാട്ടിലേക്കു പോന്നു. തിരുവനന്തപുരത്ത് ഹൈ ടെക് തട്ടുകട തുടങ്ങി. ആ ‘ട്രെയ്നിങ് പിരീഡ്’ കഴിഞ്ഞ് സമൂസ പോയ്ന്റ് എന്ന റസ്റ്ററന്റ് തുടങ്ങി. നല്ല മുതൽമുടക്ക് ഉണ്ടായിരുന്നു. കൂടുതൽ സാധനങ്ങള്‍ സ്റ്റോക് ചെയ്ത് വച്ചപ്പോഴായിരുന്നു ലോക്ഡൗൺ. എല്ലാം ഉപയോഗശൂന്യമായി. ശമ്പളം, വൈദ്യുത ബിൽ, വാടക... താങ്ങാനാകാതെ വന്നപ്പോൾ പൂട്ടി. മൂ ന്നു മാസം കൂടി കഴിഞ്ഞിരുന്നെങ്കിൽ ലാഭം കിട്ടിയേനെ. പ ക്ഷേ, മറ്റു വഴികളില്ലാതായി.

ഖത്തറിലെ ജോലി കളഞ്ഞിട്ടു പോന്നത് പ്രഷർ കൂട്ടി. അപ്പോഴാണ് ക്ലൗഡ് കിച്ചൺ എന്ന ആശയം മനസ്സിലേക്കു വന്നത്. ‘റിങ്സ് ബൈ ആനി’ എന്ന പേരിൽ ഒാപ്പൺ കിച്ചൺ തുടങ്ങി. ഒാൺലൈൻ വഴി മാത്രം വിതരണം. ഫൂഡ് ഡെലിവറിക്ക് ഞങ്ങൾ മൂന്നുപേരും പോകും.

ജീവനക്കാരുടെ എണ്ണം കുറച്ചു മതി. വാടക ഉൾപ്പെടെയുള്ള മറ്റു ചെലവുകൾ വേണ്ട. ഒരുപാടു ഗുണങ്ങൾ. തിരുവനന്തപുരത്തിനു പുറമേ ഇപ്പോൾ കൊച്ചിയിലും മറ്റൊന്നു കൂടി തുടങ്ങി. സിനിമ ഒടിടി യിലേക്ക് മാറിയതു പോലെ മറ്റൊരു മാറ്റം.

ഫൂഡ് ബിസിനസിൽ അമ്മയാണോ ഗുരു?

ജഗൻ: ഭക്ഷണം ഉണ്ടാക്കുന്നതില്‍ അമ്മയ്ക്കുള്ള ഇഷ്ടം ഞങ്ങൾക്കും കിട്ടിയിട്ടുണ്ട്. നല്ല ഭക്ഷണം സ്നേഹത്തോടെ കിട്ടിയതിന്റെ ഗുണം ഞങ്ങളെ കണ്ടാൽ തന്നെ അറിയില്ലേ?

ആനി: പാചകം ചെയ്യാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കുട്ടിക്കാലം തൊട്ടേ അമ്മയുടെ കൂടെ തട്ടിയും മുട്ടിയുമൊക്കെ നിൽക്കും. ഇവിടെ വന്നപ്പോൾ ഷാജിയേട്ടന്റെ അമ്മയിൽ നിന്നു കുറേ പാചകക്കൂട്ടുകൾ കിട്ടി.

കോട്ടയം രുചികൾ എനിക്ക് തിരിച്ചുപിടിക്കണം എന്ന് വലിയ മോഹമായിരുന്നു. മിസിസ് കെ.എം. മാത്യുവിന്റെ പുസ്തകങ്ങളായിരുന്നു അന്ന് എന്റെ പാഠപുസ്തകങ്ങൾ. അന്നമ്മക്കൊച്ചമ്മയുടെ പാചകക്കുറിപ്പുകൾ പഠിച്ചാണ് എന്റെ കുട്ടിക്കാലത്തെ രുചി ഞാൻ തിരിച്ചു പിടിച്ചത്. മക്കളെയും പാചകം പഠിപ്പിച്ചു. എവിടെ പോയാലും ഭക്ഷണമുണ്ടാക്കി കഴിക്കാനറിയാത്തതു കൊണ്ട് പട്ടിണി കിടക്കരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.

മലയാളത്തിൽ ‘സംവിധാനം– ഷാജി കൈലാസ് ’ എന്ന് അവസാനം കണ്ടത് ഒൻപതു വർഷം മുൻപാണല്ലേ?

എന്റെ ഫ്‌ളോപ്പുകൾ കൊണ്ടുതന്നെയാണ് മലയാള സിനിമയിൽ നിന്ന് മാറി നിന്നത്. ഒ‍‌ൻപതു വർഷത്തിനിടയിൽ രണ്ട് തമിഴ് സിനിമകൾ സംവിധാനം ചെയ്തു. സിനിമയുടെ ലോകത്തു നിന്ന് മുഴുവനായി മാറിനിന്നു എന്നു പറയാനാകില്ല. ഒൻപതു വർഷം പോയതു പോലും ഞാനറിഞ്ഞില്ലായിരുന്നു.

‘കഥയാണു പ്രശ്നമെങ്കിൽ ഞങ്ങൾ നിനക്കൊരു സിനിമ തരാം’ എന്നു പറഞ്ഞ് രൺജി പണിക്കരും രഞ്ജിത്തും സിനിമ എഴുതാൻ തുടങ്ങിയിരുന്നു. ആന്റണി പെരുമ്പാവൂർ അത് നിർമിക്കാൻ തയാറായി. രണ്ട് സൂപ്പർ സ്റ്റാറുകൾ അഭിനയിക്കുന്ന സിനിമയായിരുന്നു അത്. എഴുത്തിനിടയിൽ രൺജി വിളിക്കും. ഫോണിലൂടെ ഡയലോഗുകള്‍ പറഞ്ഞ് ആവേശം കൊള്ളും. അത്ര എനർജിയോടെയാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. ചില കാരണങ്ങളാൽ ആ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. ആ സിനിമ സംഭവിച്ചിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊരു രീതിയിലായേനെ.

ഒരു വർഷത്തോളം അതിനു പിന്നാലേ പോയി. പിന്നെ, കുറേ തിരക്കഥകൾ കേട്ടു. ‘ഷാജി മടിച്ചു നിൽക്കരുത്. എ പ്പോൾ വേണമെങ്കിലും കഥയുമായി വരാമെന്ന്’ ലാൽ സർ പറഞ്ഞിരുന്നു.

അങ്ങനെ ഒരു തിരക്കഥ കിട്ടി. അതിന്റെ ആദ്യ ഭാഗവുമായി അദ്ദേഹത്തെ കാണാൻ പോയി. ലാൽ സർ ചെയ്യാമെന്നു പറഞ്ഞു. പക്ഷേ, സെക്കൻഡ് ഹാഫ് എനിക്ക് ഇഷ്ടമായില്ല. അതോടെ അതുപേക്ഷിച്ചു.

റസ്റ്ററന്റ് തുടങ്ങിയ സമയമായിരുന്നു അത്. സമയം പോകാൻ ഞാനവിടെ പോകും. പാചകം ചെയ്യാനൊക്കെ കൂടും. ‘ഷാജി പോയി സിനിമ ചെയ്യ്. നിങ്ങളുടെ മട്ടിലൊരു സിനിമ തരൂ’ എന്ന് അതു കണ്ടവർ പറഞ്ഞു. ഇതിനിടയിലാണ് ‘താക്കോൽ’ എന്ന സിനിമ നിർമിച്ചത്.

‘കടുവ’ അനൗൺസ് ചെയ്തിട്ടു രണ്ടു വർഷമായി. കോവിഡും പ്രളയവും കൊണ്ട് നീണ്ടു പോയതല്ലേ.

ഈ മൗനം പലപ്പോഴും വേദനിപ്പിച്ചില്ലേ ?

തിയറ്ററിൽ നിന്ന് മാറി നിന്നെങ്കിലും ശൂന്യതയിലേക്ക് പോയില്ല. മനസ്സിൽ അപ്പോഴും സിനിമ ഒാടുന്നുണ്ടായിരുന്നു. എന്റെ പതിവു രീതിയിൽ നിന്നു മാറി മറ്റൊരു രീതിയിൽ സിനിമ ചെയ്യാൻ പോയതാണ് പ്രശ്നങ്ങളുണ്ടാക്കിയത്. അതെല്ലാം അന്നെടുത്ത തീരുമാനങ്ങളുടെ കുഴപ്പമായിരുന്നു. ജനങ്ങൾ ചെവിക്കു പിടിച്ചു പുറത്താക്കിയപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്നിൽ നിന്ന് അവർ‌ പ്രതീക്ഷിച്ചത് അ ത്തരം സിനിമകളായിരുന്നില്ല.

പക്ഷേ, ഈ മൗനം എന്നെ മുറിവേൽ‌പ്പിച്ചില്ല. ഈശ്വരന്റെ കൈ എന്നിൽ‌ നിന്ന് അൽപം അകന്നു പോയിരിക്കാം. ‘ഇത്രയും നാൾ അടങ്ങിയിരുന്നതല്ലേ, ഇനി പോരൂ’ എന്നു പറഞ്ഞ് ഇപ്പോഴാകാം വീണ്ടും കൈ നീട്ടി തന്നത്.

വർഷങ്ങളോളം സിനിമയിൽ നിന്ന് വരുമാനം ഇല്ലാത്തത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കി. കുട്ടികൾ പഠിക്കുന്ന സമയമല്ലേ? പക്ഷേ, തളർന്നില്ല. കുട്ടികളും അത് തിരിച്ചറിഞ്ഞു. ബുദ്ധിമുട്ടുള്ള കാലം തരണം ചെയ്യുന്നതല്ലേ ഏറ്റവും വലിയ ആത്മവിശ്വാസം.

‌മാസ് പടത്തിന്റെ സീറ്റ് ഒഴിഞ്ഞു തന്നെ കിടക്കുന്നെന്ന് എങ്ങനെയാണ് ഉറപ്പിച്ചത്?

തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്റെ കയ്യിൽ ഒരു സ ബ്ജക്ട് ഉണ്ട്, കേൾക്കണമെന്നു പറഞ്ഞ് പൃഥ്വിരാജ് ആ ണ് വിളിച്ചത്. ‘ഷാജി ചേട്ടന്‍ ഈ സിനിമ ചെയ്തു തിരിച്ചു വരണമെന്നാണ് എന്റെ ആഗ്രഹം. ഒാകെ ആണെങ്കിൽ ഞാൻ തന്നെ നിർമിക്കാം’ രാജു പറഞ്ഞു.

ഈ ജനറേഷനിലെ സൂപ്പർസ്റ്റാർ ആണല്ലോ അദ്ദേഹം. ജനങ്ങളുടെ പൾസും അറിയാം. അത്ര ഉറപ്പോടെ പറയുമ്പോൾ എനിക്കും ആത്മവിശ്വാസമായി. ‘തൊണ്ണൂറുകളിൽ ചേട്ടൻ ചെയ്തതു പോലെ ഒരു സിനിമ,’ അതായിരുന്നു രാജുവിന്റെ ആവശ്യം. അതു തന്നെ ഞാൻ ചെയ്തു. സിനിമ എന്റർടെയ്ൻമെന്റ് ആണെങ്കിൽ ആ വിഭാഗത്തിലാണ് ഈ സിനിമ പെടുന്നത്, മറ്റൊരു അവകാശവാദവുമില്ല. സ്റ്റേറ്റ് അവാർഡ് കിട്ടുമെന്നോ ജീവിതഗന്ധിയാണെന്നോ ഒന്നും പറയുന്നില്ല. ഇത് തനി അടിപ്പടമാണ്.

തമിഴിൽ നിന്നും തെലുങ്കിൽ നിന്നും മാസ് പടങ്ങൾ വ ന്ന് പണം വാരുന്നു. അത് കാണാൻ ചെറുപ്പക്കാർ കയറുന്നു. ആ സാധ്യതയിലേക്കാണ് ‘കടുവ’യെ ഇറക്കിയത്.

shaji-kailas

പ്രേക്ഷകർ ഒരുപാടു മാറിയില്ലേ?

‘കടുവ’യെ കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോൾ പലർക്കും ഈ സംശയമുണ്ടായി. പക്ഷേ, മാസ് പടം എന്ന ലേബലിന് ഇപ്പോഴും മൂല്യമുണ്ടെന്ന് തിരിച്ചറിഞ്ഞില്ലേ? എല്ലാം അതിജീവിച്ചു കൊണ്ട് ജനം അത് ഏറ്റെടുത്തില്ലേ?

ആക്‌ഷൻ സിനിമകൾ കാണാന്‍ ആളുണ്ടെന്ന് തിരിച്ചറിഞ്ഞു. മാസ് പടം കാണുമ്പോൾ പ്രേക്ഷകനു കിട്ടുന്ന ഊർജമുണ്ട്. ഏതു കാലത്തും അത് ഒരുപോലെയാണ്. അതുകൊണ്ടല്ലേ ‘കെജിഎഫ്’ഉം ‘വിക്ര’മും എല്ലാം തിയറ്ററുകളിൽ വിജയമായത്. കമ്മിഷനറും കിങ്ങും ആറാം തമ്പുരാനുമെല്ലാം പ്രേക്ഷകർക്കൊപ്പം ഇരുന്നു കണ്ടപ്പോൾ കേട്ട കയ്യടി ‘കടുവ’യുടെ കാലത്തും കേൾക്കാനായി.

35 വർഷത്തെ സിനിമാ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധി ആയിരുന്നോ ‘കടുവ’?

ഷൂട്ടിങ് ആരംഭിക്കുന്നതിന്റെ തലേദിവസം കോടതി സ്റ്റേ വന്നു. അതു മാറി ചിത്രീകരണം തുടങ്ങി ഒന്നര ആഴ്ച കഴിഞ്ഞപ്പോഴേക്കും പ്രളയം. കൂട്ടിക്കലിൽ ആയിരുന്നു ലൊക്കേഷൻ. അവിടെ അതുവരെ അങ്ങനെയൊരു പ്രളയം ഉ ണ്ടായിട്ടില്ല. സെറ്റ് ഇട്ടതെല്ലാം പോയി, വീണ്ടും തുടങ്ങിയപ്പോഴേക്കും കോവിഡ് എത്തി. കോവിഡിന്റെ എല്ലാ വകഭേദവും ‘കടുവ’യെ ബാധിച്ചു. എത്രയോ പ്രാവശ്യം ഷൂട്ടിങ് നീട്ടിവച്ചു. ഒരു യൂണിറ്റ് പാക്ക് അപ് ആയി വീണ്ടും തുടങ്ങുന്നത് വലിയ നഷ്ടമുണ്ടാക്കും. റിലീസ് വീണ്ടും ഒരാഴ്ച നീട്ടിവച്ചു. സിനിമ ഇറങ്ങിക്കഴിഞ്ഞും പ്രശ്നങ്ങളായി.എന്തിനാണ് ഇത്രയും ആക്രമണമെന്ന് മനസ്സിലാകുന്നില്ല.

ലിസ്റ്റിൻ സ്റ്റീഫന്റെയും പൃഥ്വിരാജിന്റെയും പ്രൊഡക്‌ഷൻ ആയതുകൊണ്ടാണ് കടുവ ചെയ്യാനായത്. അല്ലെങ്കിൽ എന്നേ വീണുപോയേനെ.

പൃഥ്വിരാജിനോടും ഷാജി കൈലാസിനോടും ആർക്കൊക്കെയോ ദേഷ്യമുണ്ടെന്ന് തോന്നിയോ?

അത് വ്യക്തികളോടുള്ള ദേഷ്യം അല്ല. സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങളാണ്. നെഗറ്റീവ് ധാരാളമായി വരുന്നു. അതുമാത്രം കണ്ടെത്താൻ ചിലർ ശ്രമിക്കുന്നു. ഇതിനെല്ലാം മറുപടി കൊടുത്താൽ നമ്മളും നെഗറ്റീവ് ആകും. അതുകൊണ്ടു തന്നെ കണ്ടില്ലെന്ന് വയ്ക്കും.

സിനിമ വിമർശിക്കപ്പെടേണ്ടതു തന്നെയാണ്. ഒരു സിനിമയിറങ്ങിയാൽ ചിലർക്ക് ഇഷ്ടമാകും. മറ്റു ചിലർക്ക് എ ടുത്ത രീതി ഇഷ്ടമായെന്നു വരില്ല. നമ്മൾ സിനിമ കണ്ട് സ ന്തോഷിക്കുന്നവർക്കൊപ്പം നിന്നാൽ പോരേ?

അമൽ നീരദ് പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്. സോഷ്യൽ മീഡിയയിൽ കമന്റിടുന്ന നൂറ്റമ്പതു പേർക്കുള്ളതല്ല എന്റെ സിനിമ. അവർ വിമർശിച്ചോട്ടെ, ഒ രു കുഴപ്പവുമില്ല. അവർ വിമർശിക്കും. നമ്മൾ‌ കേൾക്കും. തിരുത്താൻ ഉള്ളതാണെങ്കിൽ തിരുത്തി മുന്നോട്ടു പോകും.

തിയറ്ററുകളിലുണ്ടായിരുന്ന കൂവി തോൽപ്പിക്കലുകൾ സോഷ്യൽ മീഡിയയിലേക്ക് എത്തിയോ?

ചില സിനിമകളെ സോഷ്യൽ മീഡിയ മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നതായി കണ്ടിട്ടുണ്ട്. സിനിമ ഒരു വ്യവസായമല്ലേ. ഒരുപാടു പേരുടെ അന്നമല്ലേ. അതാണ് ചിലർ കമന്റുകളിലൂടെ തകർത്തു കളയുന്നത്. നെഗറ്റീവ് കമന്റ് വായിച്ച് സിനിമയ്ക്കു പോകണ്ടെന്ന് പലരും തീരുമാനിക്കാൻ തുടങ്ങിത് പ്രശ്നമായി. ഈ രീതിയിൽ നിന്ന് പ്രേക്ഷകർ പുറത്തു വരണം. പല കമന്റുകളും എങ്ങനെ എത്തുന്നു എന്ന് തിരിച്ചറിയണം. ഏതു സിനിമ കാണണം എന്നു തീരുമാനിക്കേണ്ടത് ടിക്കറ്റ് എടുത്തു പോകുന്ന പ്രേക്ഷകനാണ്.

തിയറ്ററുകളിൽ ആളില്ലാതിരുന്ന കാലത്താണ് കടുവ വ ന്നത്. നിർമാതാവിനു മാത്രമല്ല, പോപ്കോൺ കരാർ ഏ റ്റെടുത്തവർ മുതൽ തിയറ്ററിനു അടുത്തുള്ള ബേക്കറിക്കാരുടെയും റസ്റ്ററന്റുകാരുടെയുമെല്ലാം ജീവിതമാണ് മെച്ചപ്പെടുന്നത്. ഇന്നത്തെ ചെലവു കാശിനുള്ള പൈസ കടുവകൊണ്ട് കിട്ടിയതാണെന്ന് അവർ ഒാർക്കുമ്പോൾ നമ്മുടെ മനസ്സിലേക്കും ഊർജം കടന്നുവരുന്നുണ്ട്.

മൂന്നു മക്കളുടെ അച്ഛന് കടുവയിലെ ആ ഡയലോഗിനെതിരെ ഉണ്ടായ വിമർശനം വേദനിപ്പിച്ചില്ലേ?

ആത്മാർഥമായി പറയുകയാണ്, അത് മനഃപൂർവമുണ്ടായ ഒന്നല്ല. ആർക്കെങ്കിലും അത് വേദനിച്ചിട്ടുണ്ടെങ്കിൽ ഇപ്പോഴും മാപ്പു പറയുകയാണ്. അങ്ങനെ മുറിവേൽപ്പിച്ച് വിജയിപ്പിക്കേണ്ട ഒന്നല്ല കടുവ. ആ രക്ഷിതാക്കൾക്ക് ഉണ്ടായതിനേക്കാൾ വേദന ഞങ്ങൾക്കുണ്ട്.

shaji-kailas-and-family-sons

പഴയ കാലത്തെ ആളുകൾ സംസാരിക്കുന്ന ഒരു ഭാഷ, രീതി. അതുമാത്രമാണ് ഉദ്ദേശിച്ചത്. മനസ്സിൽ ഒാർക്കാത്ത കാര്യം അവരെ വേദനിപ്പിക്കാനായി എഴുതിയതു പോലെ ആരൊക്കെയോ വ്യാഖ്യാനിച്ചു. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് ആ തിരുത്തൽ വരുത്താൻ വൈകിയത്. അതു പോലും മറ്റൊരു രീതിയില്‍ പലരും എടുത്തു.

കടുവയില്‍ സീമയുടെ കഥാപാത്രത്തിന് ഡബ് ചെയ്തത് മല്ലിക സുകുമാരൻ ആണല്ലോ...

സീമച്ചേച്ചി തന്നെയാണ് ആ നിർദ്ദേശം വച്ചത്. ‘തനി പാലാ ഭാഷയിലാണ് ഈ കഥാപാത്രം സംസാരിക്കേണ്ടത്. ഞാൻ സംസാരിക്കുമ്പോൾ തമിഴ് ചുവ കയറി വരും എന്നുറപ്പാണ്. ‘അവളുടെ രാവുകളി’ൽ എനിക്കു വേണ്ടി മല്ലികയാണ് ഡബ് ചെയ്തത്. ഇതും മല്ലികയെ കൊണ്ട് ചെയ്യിച്ചാൽ നന്നാകും.’ മല്ലിക ചേച്ചിക്കും വലിയ സന്തോഷം. അങ്ങനെയാണ് സീമച്ചേച്ചിക്ക് ആ ശബ്ദം കിട്ടിയത്.

വെടിമരുന്നും തീപ്പൊരിയും പോലെ രൺ‌ജി പണിക്കരും ഷാജി കൈലാസും എന്നാണ് കണ്ടുമുട്ടുന്നത്?

ആ കണ്ടുമുട്ടൽ എന്നെങ്കിലും ഉണ്ടായേക്കാം. ഞാൻ ദൈവവിശ്വാസിയാണ്. എല്ലാം ദൈവത്തിനു വിട്ടു കൊടുത്തു. കർമം ചെയ്യുക മാത്രമാണ്. അമിതമായ ആഗ്രഹങ്ങളൊന്നുമില്ല. ദൈവത്തിന്റെ അനുഗ്രഹങ്ങളാണ് എല്ലാം എന്ന് ഞാൻ വിശ്വസിക്കുന്നു.

‘എലോൺ’ തന്നെ അങ്ങനെയുണ്ടായ സിനിമയാണ്. കോവിഡ് കാലത്ത് എല്ലാവരും വീട്ടിലിരുന്നപ്പോൾ ലാൽസർ തന്ന സിനിമ. വെറും 20 ദിവസം കൊണ്ടാണതുണ്ടായത്. കോവിഡ് കാരണം സാമ്പത്തികമായി എല്ലാവരും തളർന്നു പോയപ്പോൾ ആ സിനിമ ഒരുപാടുപേർക്ക് കൈത്താങ്ങായി. ‘കാപ്പ’ തുടങ്ങി കഴിഞ്ഞു. ജി.ആർ. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലെറ്റാണ് കാപ്പ ആയത്. പൃഥ്വിരാജും മഞ്ജു വാരിയരും ആസിഫ് അലിയുമൊക്കെയുള്ള സിനിമ.

ജഗൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിൽ ആ രാകും നായകൻ?

‘അതൊന്നും പറയാറായില്ല.’ ജഗൻ ചിരിച്ചു മാറിയപ്പോൾ ഷാജി കൈലാസ് പറഞ്ഞു,

‘‘മോനേ, അതിന്റെ ഉത്തരം അങ്ങനെയല്ല പറയേണ്ടത്. സംവിധാനമാകണം, ആദ്യ സിനിമയിലൂടെ നീയിടുന്ന കയ്യൊപ്പ്. അതാകണം ശരിക്കുള്ള നായകൻ.’’

വിജീഷ് ഗോപിനാഥ്

ഫോട്ടോ : ബേസില്‍ പൗലോ