Wednesday 05 April 2023 04:29 PM IST

നാൽപ്പത്തിയെട്ടാം വയസ്സിൽ അമ്മയാകുക പ്രയാസം ഉണ്ടാക്കിയിരുന്നോ?: സ്വപ്നം കയ്യിലേന്തിയ നിമിഷം: സുമ ജയറാം പറയുന്നു

Rakhy Raz

Sub Editor

suma-lallush

നൂറുകോടി ക്ലബിൽ കയറിയ സിനിമയിലെ നായിക ആയതിനേക്കാൾ സ ന്തോഷത്തിലാണ് ഇപ്പോൾ സുമ ജയറാം. നാൽപത്തിയെട്ടാം വയസ്സിൽ ഇരട്ടക്കുട്ടികളുടെ അമ്മയായതിന്റെ ആനന്ദം തിളങ്ങുന്നുണ്ട് കണ്ണിലും ചിരിയിലും.

സിനിമയുടെ ഇന്നലെകളിലെ ആ അഭിനേത്രിയുടെ മനസ്സിൽ ഇപ്പോഴും അഭിനയത്തോടുള്ള ഇ ഷ്ടം പഴയതു പോലെ തന്നെ. സിനിമയെക്കുറിച്ച് ചോദിച്ചപ്പോൾ അതു നമ്മുടെ ചുറ്റുവട്ടത്തു തന്നെ ഇപ്പോഴുമുണ്ടല്ലോ എന്നായിരുന്നു സുമയുടെ മറുപടി. പക്ഷേ, ഇപ്പോൾ സുമ ജയറാമിന്റെ ലോകം ഈ പൊന്നോമനകൾക്ക് ചുറ്റുമാണ്. പുതിയ ജീവിതവിശേഷങ്ങൾ കേട്ട് സുമ ജയറാമിനൊപ്പം.

ഇരട്ടകുട്ടികളാണെന്ന് എ പ്പോഴാണ് അറിഞ്ഞത് ?

രണ്ടുപേരുണ്ടെന്ന് ആദ്യമാസം കഴിഞ്ഞപ്പോൾ ത ന്നെ അറി‍ഞ്ഞു. ആണായാലും പെണ്ണായാലും ആരോഗ്യമുള്ള കുഞ്ഞാകണേ എന്നായിരുന്നു എന്റെയും ഭർത്താവ് ല ല്ലുഷിന്റെയും പ്രാർഥന.

ഞങ്ങൾക്ക് മിടുക്കരായ രണ്ട് ആൺ കുഞ്ഞുങ്ങളെ കിട്ടി. ഇപ്പോ ൾ ഒരു മാസം കഴിഞ്ഞതേയുള്ളൂ. പരമ്പരാഗത രീതിയിലാണ് ഞങ്ങൾ കുഞ്ഞുങ്ങൾക്ക് പേരിട്ടത്. ഒരാൾ ആന്റണി ഫിലിപ്പ് മാത്യു. രണ്ടാമൻ ജോർജ് ഫിലിപ്പ് മാത്യു.

ലല്ലുഷിന്റെ മമ്മിയുടെ അച്ഛന്റെ പേരാണ് ആന്റണി. എന്റെ മമ്മിയുടെ അച്ഛന്റെ പേരാണ് ജോർജ്. ഞാൻ ഏറെ ഭക്തി അർപ്പിച്ച പുണ്യാളന്മാരാണ് സെന്റ് ആന്റണിയും സെന്റ് ജോർജും. ആ പേരുകളാണ് മക്കൾക്ക് നൽകിയത്. ആന്റണിക്ക് തങ്കച്ചൻ എന്നും ജോർജിന് ജോർജിയെന്നുമാണ് ചെല്ലപ്പേരുകൾ.

നാൽപ്പത്തിയെട്ടാം വയസ്സിൽ അമ്മയാകുക പ്രയാസം ഉണ്ടാക്കിയിരുന്നോ ?

വയസ്സ് എന്നെ ഒരിക്കലും പിന്നോട്ട് വലിച്ചിരുന്നില്ല. സദാ മനസ്സിൽ ഇരുപതുകാരിയെ സൂക്ഷിക്കുന്ന ആളാണ് ഞാൻ. 2013ലായിരുന്നു ഞങ്ങളുടെ വിവാ ഹം. അന്നെനിക്ക് 37 വയസ്സ്.

പ്രായം എഴുപതായാലും അടിപൊളിയായി ജീവിക്കണം എന്നാണ് ആഗ്രഹം. നന്നായി ആരോഗ്യം ശ്രദ്ധിക്കും. ട്രെൻഡി വസ്ത്രം ധരിക്കും. അല്ലാതെ ‘അയ്യോ, ഇനി ഇങ്ങനെയൊക്കെ നടക്കാമോ’ എന്നൊന്നും ഞാൻ ചിന്തിക്കാറില്ല. സമ്മർദങ്ങൾ ബാധിക്കാതെ മനസ്സിനെ സൂക്ഷിക്കണം. ഏതു പ്രായത്തിലായാലും ആരോഗ്യത്തിലും സൗന്ദര്യത്തിലും ശ്രദ്ധ വേണം എന്നാണ് എന്റെ തോന്നൽ. കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീണ്ടപ്പോൾ ചികിത്സ തേടിയിരുന്നു. എത്ര മികച്ച ചികിത്സ ആയാലും കുഞ്ഞുങ്ങൾ എന്ന അനുഗ്രഹം ലഭിക്കാൻ ദൈവകൃപ കൂടി ഉണ്ടാകണം എന്നാണ് എന്റെ വിശ്വാസം. ആ അനുഗ്രഹം ഞങ്ങൾക്ക് കിട്ടി.

രാത്രി എട്ടരയ്ക്ക് ഉറക്കം. രാവിലെ നാലരയ്ക്ക് ഉണരും. അതായിരുന്നു എന്റെ പതിവ്. ആ സമയക്രമം ഒക്കെ മാറി. ഇപ്പോൾ മക്കളാണ് എന്റെ ക്ലോക്. അവരുടെ ഉറക്കം അനുസരിച്ചാണ് എന്റെ ഉറക്കവും. ആദ്യ ആഴ്ച ശരിക്കും ബുദ്ധിമുട്ടി. ഇപ്പോൾ ശീലമായി. സഹായി ഉണ്ട്. എങ്കിലും മക്കളുടെ കാര്യങ്ങൾക്ക് നമ്മൾ തന്നെ വേണം. അവരുടെ കാര്യങ്ങളെല്ലാം ഒരുമിച്ചാണ്. ഉണരുന്നതും ഉറങ്ങുന്നതും എല്ലാം ഒരേ സമയത്ത്.

സിനിമയുടെ ചുറ്റുവട്ടത്ത് ഉണ്ട് എന്നു പറഞ്ഞല്ലോ ?

മമ്മൂക്ക നായകനായ ഭീഷ്മയിൽ, നായികയുടെ അമ്മ ക ഥാപാത്രം അവതരിപ്പിച്ചത് എന്റെ അമ്മ മേഴ്സി ജോർജാണ്. എനിക്ക് ഒരനുജത്തിയും രണ്ട് അനുജന്മാരും ആണ്. എന്റെ അനുജത്തി തെരേസ റാണി വിവാഹം ചെയ്തത് സംവിധായകനും നിർമാതാവുമായ അൻവർ റഷീദിനെയാണ്. ‘ഭൂതകാലം’ സിനിമയുടെ നിർമാതാവ് തെരേസയാണ്.

അനുജന്മാർ ബോബിയും ബോണിയും സിനിമയുടെ അക്കൗണ്ടിങ് മേഖലയിലാണ് ജോലി ചെയ്യുന്നത്. ബോബിയുടെ മക്കൾ അഭയും സൂരജും ട്രാൻസ്, വെയിൽ എന്നീ സിനിമകളിൽ അഭിനയിച്ചു. ഞാൻ ഇതിനിടെ ‘ആദി’ എ ന്നൊരു സിനിമയുടെ നിർമാതാവായി. സിനിമ ചുറ്റുവട്ടത്തല്ല, വീട്ടിൽ തന്നെയുണ്ടെന്ന് പറയാം.

എന്നിട്ടുമെന്താണ് അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ?

ഇപ്പോൾ എനിക്ക് അഭിനയിക്കണം എന്നു തോന്നിയാൽ അവസരം ലഭിക്കാൻ പ്രയാസം ഇല്ല. മുൻപ് അങ്ങനെ ആയിരുന്നില്ല. എന്റെ അച്ഛൻ ജോർജ് നേരത്തേ മരിച്ചു. വീട്ടിലെ മൂത്ത കുട്ടി എന്ന നിലയ്ക്ക് കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നപ്പോഴാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. ‘മൂന്നാം മുറ’ ആയിരുന്നു ആദ്യ സിനിമ. ‘കുട്ടേട്ടൻ’, ‘ഉത്സവപിറ്റേന്ന്’ തുടങ്ങി ഒരുപാട് സിനിമകൾ ചെയ്തു. കസ്തൂരിമാൻ ആണ് ഒടുവിൽ അഭിനയിച്ച സിനിമ.

അന്നത്തെ സിനിമാ ലോകം ഇന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. പാരവയ്പും പ്രശ്നങ്ങളും ഒക്കെ ഇന്നത്തേതിനെക്കാൾ കൂടുതൽ. ചാൻസിനു വേണ്ടി ആരുടെയും കാലുപിടിക്കാൻ ഞാൻ തയാറായിരുന്നില്ല. ആരുടെയും ചാൻസ് കളയാൻ ശ്രമിച്ചിട്ടുമില്ല. ഒരുപാട് നഷ്ടങ്ങൾ അഭിനയ രംഗത്ത് അന്ന് എനിക്ക് ഉണ്ടായി. കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല.

suma-lallush-new-1

സിനിമയിൽ വരുമ്പോൾ പേര് മാറ്റം പണ്ടത്തെ രീതി ആയിരുന്നു. ജയറാം എന്ന പേര് എങ്ങനെ കൂടി ചേർന്നു ?

മേരി സുമി എന്നാണ് യഥാർഥ പേര്. ക്രിസ്ത്യൻ കുടുംബമാണ് എന്റേത്. സിനിമയിൽ അഭിനയിക്കുന്നതിന് കുടും ബത്തിൽ പലർക്കും താൽപര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് പേര് മാറ്റി. മമ്മി വാണി ജയറാമിന്റെ ആരാധികയാണ്. മമ്മിയാണ് സുമ ജയറാം എന്ന പേര് തീരുമാനിച്ചത്.

സീരിയൽ രംഗത്തേക്ക് വരുന്നത് ?

സിനിമയിൽ പ്രയാസങ്ങൾ നേരിട്ടപ്പോൾ സീരിയലിലേക്ക് ചുവട് മാറ്റി. ‘അരുണ’ ആയിരുന്നു എന്റെ ആദ്യ സീരിയൽ. ‘സ്ത്രീ’, ‘സ്ത്രീഹൃദയം’ പോലുള്ള ഒരുപാട് ഹിറ്റ് സീരിയലുകളിൽ അഭിനയിച്ചു. 2011 വരെ സജീവമായിരുന്നു. നല്ല ഒാർമകളുടെ കാലമായിരുന്നു അത്.

അമേരിക്കയിൽ ആറു മാസം താമസിച്ച് അഭിനയിച്ച സീരിയൽ ആയിരുന്നു ‘സമ്മർ ഇൻ അമേരിക്ക’. രവി വള്ളത്തോൾ സർ, അംബിക ചേച്ചി, മല്ലിക ചേച്ചി (മല്ലിക സുകുമാരൻ) എന്നിവരൊക്കെ ഉണ്ടായിരുന്നു. വാഷിങ്ടൻ ഡിസിയിലെ വീട്ടിൽ ഒന്നിച്ചായിരുന്നു താമസം. യാത്രയും പാ ചകവും എനിക്ക് വലിയ ഇഷ്ടമാണ്. ഞാൻ പല വിഭവങ്ങളും പാചകം ചെയ്തു അവർക്ക് കൊടുക്കും. എന്റെ മീൻകറി എല്ലാർക്കും വലിയ ഇഷ്ടമായിരുന്നു.

സീരിയലിൽ അഭിനയിക്കുന്ന കാലത്ത് എനിക്ക് അൽപം വണ്ണം കൂടുതൽ ആയിരുന്നു. വണ്ണം കുറയ്ക്കണം എന്ന് നിർദേശിച്ചത് എന്റെ സുഹൃത്ത് ഡോ.സഫീന അനസ് ആണ്. സഫീന ഗൈനക്കോളജിസ്റ്റാണ്. ഫിറ്റ്നസിൽ ശ്രദ്ധിക്കാനായാണ് അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.

വിവാഹാഭ്യർഥനകൾ വന്നില്ലേ സിനിമക്കാലത്ത് ?

ആദ്യമൊന്നും വിവാഹം മനസ്സിലുണ്ടായിരുന്നില്ല. പ്രണയവും ഉണ്ടായില്ല. പ്രണയാഭ്യർഥന നടത്തിയവരെയൊക്കെ ഒഴിവാക്കി വിട്ടു. മമ്മി ഇടയ്ക്ക് ചോദിച്ചിട്ടുണ്ട്. ‘നിനക്ക് ആരെയെങ്കിലും പ്രണയിക്കാമായിരുന്നില്ലേ...’ എന്ന്. എന്റെ അനിയന്മാരും അനിയത്തിയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എനിക്ക് അന്നൊക്കെ കുടുംബം നോക്കുന്നതിൽ ആയിരുന്നു ശ്രദ്ധ. ഇതിനിടയിൽ എന്റെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചില്ല. ധാരാളം യാത്രകൾ ചെയ്ത് ‘സിംഗിൾ’ ആയി ജീവിതം ആസ്വദിക്കാനായിരുന്നു ഇഷ്ടം. വരുമാനത്തിന്റെ ഒരു പങ്ക് സമ്പാദിക്കുക, ഒരു പങ്ക് യാത്രകൾക്കായി മാറ്റി വയ്ക്കുക. അതായിരുന്നു ആഗ്രഹം.

വിവാഹം കഴിഞ്ഞും യാത്രകൾ ധാരാളം ചെയ്തു. മുപ്പതോളം രാജ്യങ്ങൾ കണ്ടു കഴിഞ്ഞു. കോവിഡ് വന്നപ്പോൾ ആണ് യാത്രകൾ നിന്നത്. അത് നന്നായി എന്നു തോന്നുന്നു. കുഞ്ഞുങ്ങൾ ഉണ്ടാകാൻ അത് സഹായകമായി. ഇനി കുഞ്ഞുങ്ങളെയും കൊണ്ട് യാത്ര ചെയ്യാനാണ് പ്ലാൻ. ആദ്യ യാത്ര വേളാങ്കണ്ണിക്ക് ആയിരിക്കും.

ലല്ലുഷ് ബാല്യകാല സുഹൃത്തല്ലേ ?

കുട്ടിക്കാലത്തു ഞങ്ങൾ ജീവിച്ചത് തഞ്ചാവൂരിൽ ആയിരുന്നു. അവിടെ അടുത്തായിരുന്നു ലല്ലുഷിന്റെ കുടുംബവും.

ഞാനും ലല്ലുഷും കാണുമ്പോൾ ഞങ്ങൾക്ക് രണ്ടു പേർക്കും പത്തു വയസ്സ്. പള്ളിയിൽ പോകുമ്പോൾ ഞങ്ങളുടെ അമ്മമാർ സംസാരിക്കും. ഞങ്ങൾ അടുത്തുണ്ടാകും. ലല്ലുഷിന്റെ മമ്മി വീട്ടിൽ വരുമ്പോൾ ഞങ്ങളോടു പറയും ‘നല്ല കുടുംബത്തിൽ നിന്ന് വിവാഹം വരാൻ മാതാവിനോട് പ്രാർഥിക്ക്’ എന്ന്. അപ്പോൾ ഞാൻ പ്രാർഥിച്ചു. ‘മാതാവേ, വലുതാകുമ്പോൾ ഈ ചെറുക്കനെ കെട്ടാൻ ഭാഗ്യം തരണേ...’

പിന്നീട് ഞാൻ അതൊക്കെ മറന്നു. ലല്ലുഷിന്റെ കുടുംബം തഞ്ചാവൂരിൽ നിന്ന് അവരുടെ നാടായ ചങ്ങാനാശ്ശേരിയിലേക്ക് വന്നു. അറിയപ്പെടുന്ന വ്യവസായി ആയിരുന്നു ലല്ലുഷിന്റെ പപ്പ പാലാത്ര തങ്കച്ചൻ.

എന്റെ പഠനകാലം ഊട്ടിയിൽ ആയിരുന്നു. സിനിമയിൽ എത്തിയപ്പോൾ ഞങ്ങളും സ്വന്തം നാടായ കൊച്ചിയിലേക്ക് വന്നു. ലല്ലുഷ് പഠനം കഴിഞ്ഞ് ഹോട്ടൽ ബിസിനസിലേക്ക് കടന്നു.

അഭിനയത്തിൽ നിന്ന് ഞാൻ മാറി നിൽക്കുന്ന കാലത്ത് ആണ് ലല്ലുഷിന്റെ വീട്ടുകാർ ആലോചനയുമായി വരുന്നത്. ഈ കാലയളവിൽ ഞാനും ലല്ലുഷും വ്യക്തിപരമായി പല ബുദ്ധിമുട്ടുകളും അനുഭവിക്കുകയും അതിജീവിക്കുകയും ചെയ്തിരുന്നു.

വിവാഹം കഴിഞ്ഞ ശേഷം എനിക്ക് എന്റെ പഴയ പ്രാർഥനയെക്കുറിച്ച് ഓർമ വന്നു. ‘മാതാവ് അന്നത്തെ ആ കുഞ്ഞിന്റെ പ്രാർഥന കേട്ടല്ലോ’ എന്ന് അതിശയം തോന്നി. എ ന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും മാതാവ് തന്നു എന്നാണ് വിശ്വാസം. എന്റെ കുഞ്ഞുങ്ങളാണ് ഒടുവിൽ കിട്ടിയ അനുഗ്രഹം.

ലല്ലുഷിനെ യാത്രാപ്രേമി ആക്കി മാറ്റിയത് സുമയാണോ ?

ലല്ലുഷിന് യാത്രകൾ ഇഷ്ടമാണ്. പക്ഷേ, എന്നെ പോലെ ‘ഫൂഡി’ അല്ല. ഏതു രാജ്യത്തു ചെന്നാലും അവിടത്തെ പ്രധാന ഭക്ഷണം രുചികരമായി കിട്ടുന്ന റസ്റ്ററന്റ് കണ്ടുപിടിച്ചു ഞാൻ അതു പരീക്ഷിക്കും. ലല്ലുഷിന് അത് പറ്റില്ല. ‘എങ്ങനെ നിനക്ക് ഇതൊക്കെ കഴിക്കാൻ പറ്റുന്നു’ എന്നു ചോദിക്കും.

വീട്ടിൽ ആണെങ്കിൽ കൃത്യസമയത്തു ഇഷ്ട ഭക്ഷണം ഞാൻ തന്നെ ഉണ്ടാക്കി കൊടുക്കണം എന്നു നിർബന്ധം ഉണ്ട്. ആ നിർബന്ധം എനിക്ക് ഇഷ്ടമാണ്.

രാഖി റാസ്

ഫോട്ടോ: ബേസിൽ പൗലോ