‘മൂത്തോനി’ലൂടെ സംവിധായിക തൊപ്പിയണിഞ്ഞ നടി ഗീതു മോഹൻദാസ് സിനിമയും ജീവിതവും പറയുന്നു...
പണ്ടത്തെ ഗീതുവിൽ നിന്ന് ഇന്നത്തെ ഗീതു ഒരുപാട് മാറിയിട്ടില്ലേ?
ശരിയാണ്. ഞാൻ ചെറിയ ക്ലാസിൽ കേരളത്തിൽ പഠിച്ചു. പിന്നെ, വിദേശത്തായിരുന്നു പഠനം. വ്യക്തിത്വം രൂപപ്പെടുന്ന പ്രായത്തിൽ ഞാൻ വിദേശത്താണു പഠിച്ചത്. പിന്നീട് നാട്ടിൽ മടങ്ങി വന്നു. ഞാൻ ഇൻഡസ്ട്രിയിൽ ഒരു മിസ് ഫിറ്റ് ആണോയെന്നു സംശയം തോന്നിയ സമയം ഉണ്ടായിരുന്നു. ആ സമയത്തെ മറ്റ് നായികമാരെ വച്ചു നോക്കുമ്പോൾ ഞാൻ അരഗന്റ് ആയാണ് കരുതപ്പെട്ടിരുന്നത്. സെറ്റിൽ ഇംഗ്ലിഷ് സംസാരിച്ചാൽ നമ്മളെ അരഗന്റ് ആയി കരുതി മാറ്റി നിർത്തിയിരുന്നു.
അന്ന് അച്ഛൻ പറയുമായിരുന്നു, ‘നിന്റെ വ്യത്യസ്തതയാണ് നിന്റെ ശക്തി’യെന്ന്. പിന്നെ, ജീവിതം അതിന്റെ ഒഴുക്കിൽ നമ്മളെ പലതും പഠിപ്പിക്കും. കാഴ്ചപ്പാടുകൾക്ക് കൂടുതൽ തെളിച്ചം വരും. ഇന്നു ഞാൻ ആത്മവിശ്വാസമുള്ള സ്ത്രീയാണ്. സിനിമാമേഖലയിൽ ഡബ്ല്യുസിസിയുെട സ്ഥാപക അംഗങ്ങളിൽ ഒരാളെന്ന നിലയിലും കൂടുതൽ കരുത്തും മോട്ടിവേഷനും തോന്നുന്നു.
രാജീവിലേക്ക് ഗീതുവിനെ ആകർഷിച്ചത്?
പ്രണയം തോന്നിയ നിമിഷം അങ്ങനെയൊന്നും പറയാനാവില്ല. ഏറെക്കാലം ഞങ്ങൾ വളരെയടുത്ത സുഹൃത്തുക്കളായിരുന്നു. ആരെയും ആകർഷിക്കുന്ന സുന്ദരമായ വ്യക്തിത്വമാണ് രാജീവിന്റേത്. രണ്ടു പേരുടെയും പ്രത്യേകതകൾ പരസ്പരം അംഗീകരിക്കുന്ന ബന്ധമാണ് ഞങ്ങളുടേത്. ‘നീ ഇന്ന രീതിയിലായാലേ നിന്നെ ഞാൻ സ്നേഹിക്കൂ’ എന്നു പറയുന്ന ബന്ധം അല്ല. ഞങ്ങൾ രണ്ടു പേരും വളരെ വ്യത്യസ്തരായ വ്യക്തികളും വ്യത്യസ്തരായ ഫിലിം മേക്കേഴ്സും ആണ്. എങ്കിലും രണ്ടു പേരും ചെയ്യുന്ന സിനിമകളുെട എല്ലാ കാര്യങ്ങളും പരസ്പരം ചർച്ച ചെയ്യാറുണ്ട്. ‘ഞാൻ സ്റ്റീവ് ലോപസ്’ ആണ് രാജീവിന്റെ സിനിമകളിലെനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.