Friday 14 January 2022 03:52 PM IST

‘മറ്റൊരുത്തനെ കെട്ടിയിട്ട് ഇവന്റെ കൂടെ കറങ്ങിനടക്കാൻ നാണമില്ലേ’ എന്നു ചോദിച്ചവർ വരെയുണ്ട്’: വേദനകൾ താണ്ടി ജൂഹി

Ammu Joas

Sub Editor

juhi-rusthagi-mom-ivw

പാവക്കുട്ടിയെ പോലെ ഓമനത്തം തുളുമ്പുന്ന ആ പെൺകുട്ടിയെ ലാളിച്ചുകൊ ണ്ട് അച്ഛൻ എപ്പോഴും പറയുമായിരുന്നു, ‘ഗുഡിയാ, നീയൊരു കലാകാരിയാകണം.’ പ ക്ഷേ, അവളുടെ സ്വപ്നങ്ങളിൽ പോലും അങ്ങനൊരു മോഹം ഉണ്ടായിരുന്നില്ല.

വർഷങ്ങൾക്കിപ്പുറം അവളൊരു നടിയായി. ‘ഉപ്പും മുളകും’ എന്ന പ്രിയപരമ്പരയിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെ ജൂഹി റുസ്തഗി മലയാളികൾക്ക് മകളായി.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ട ജൂഹിയുടെ ജീവിതത്തിലെ മറ്റൊരു വലിയ ന ഷ്ടം സംഭവിച്ചത് മൂന്നുമാസം മുൻപാണ്. എല്ലാമെല്ലാമായ അമ്മ റോഡപകടത്തിൽ മരിച്ചു. കൊച്ചിയിലെ ഫ്ലാറ്റിൽ ചേട്ടൻ ചിരാഗിനൊപ്പം ഒാർമകളിലൂടെ തിരികെ നടക്കുമ്പോൾ ജൂഹി വിതുമ്പുന്നു.

‘‘എന്നെ ഗുഡിയ എന്നും ഭയ്യയെ ചിണ്ടു എന്നുമാണ് പപ്പയും അമ്മയും വിളിച്ചിരിന്നത്. ആ വിളി ഒരിക്കൽ കൂടി കേൾക്കാനായെങ്കിലെന്ന് എപ്പോഴും മനസ്സു കൊതിക്കുന്നുണ്ട്.

ഈ ഒറ്റപ്പെടലിന്റെ വേദന ഒരിക്കലും മാറില്ല. പ ക്ഷേ, അമ്മ പറഞ്ഞിട്ടുണ്ട്, എന്തു സങ്കടം വന്നാലും തളർന്നിരിക്കരുത്. നമ്മുടെ വിഷമത്തിനു പരിഹാരം കാണാൻ നമുക്കേ പറ്റൂ.’’ ജൂഹിയുടെ സ്വരമിടറി.

അച്ഛന്റെ മരണത്തിനു ശേഷം ജീവിതം അമ്മയുടെ തണലിലായിരുന്നു ?

പപ്പയില്ലാത്ത സങ്കടം അമ്മ അറിയിച്ചിട്ടില്ല. വീട്ടിലെ കാര്യങ്ങളും പപ്പയുടെ ബിസിനസ്സും തുടങ്ങി എന്റെ ഷൂട്ടിങ് ഡേറ്റ്സ് വരെ നോക്കിയിരുന്നത് അമ്മയാണ്. ഞാനും അമ്മയും കൂട്ടൂകാരെപ്പോലെയായിരുന്നു. ‘എടോ’ എന്നാണ് ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുക. വഴക്കിടുമ്പോൾ ‘താൻ പോടോ, താൻ ആരാ എന്നെ ഭരിക്കാൻ’ എ ന്നൊക്കെ ചോദിച്ച് അമ്മ വരും. ഞാനും വിട്ടുകൊടുക്കില്ല.

അമ്മ എപ്പോഴും പറയുമായിരുന്നു, ‘ഒരിക്കലും ഡിപൻഡന്റ് ആകരുത്’ എന്ന്. ഇപ്പോൾ അതു മനസ്സിലാകുന്നുണ്ട്. അമ്മ മരിക്കുന്നതിന് കുറച്ചു ദിവസം മുൻപ് എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ കാരണം അമ്മയ്ക്കു വരാൻ പറ്റിയില്ല.

എങ്കിലും അമ്മ ഇടയ്ക്കിടെ വിളിക്കും. വെള്ളം കുടിക്കണം, ഭക്ഷണം നന്നായി കഴിക്കണം, ഉറക്കം തൂങ്ങിയിരിക്കരുത് എന്നെല്ലാം ഓർമിപ്പിക്കും. ആ കോൾ ചുമ്മാ രസത്തിന് ഞാൻ റിക്കോർഡ് ചെയ്തിരുന്നു. ഇപ്പോൾ അമ്മയെ മിസ് ചെയ്യുമ്പോൾ ആ വോയ്സ് കേൾക്കും. ആ വാത്സല്യം അറിയും.

ഫ്ലാറ്റ് മുഴുവൻ അമ്മയുടെ ഓർമകളാണ്. ഷൂട്ടിങ് കഴിഞ്ഞു വരുമ്പോൾ വെറുതേ ചിന്തിക്കും. ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കിവച്ച് അമ്മ കാത്തിരിക്കുന്നുണ്ടെങ്കിലോ എ ന്ന്. വാതിൽ തുറക്കാൻ ബാഗിൽ നിന്നു താക്കോൽ എടുക്കുമ്പോഴാണ് അമ്മ ഇല്ല എന്ന യാഥാർഥ്യത്തിലേക്ക് തിരികെയെത്തുന്നത്.

കഴിഞ്ഞ സെപ്റ്റംബർ പതിനൊന്നിന് ചോറ്റാനിക്കര യിലെ വീട്ടിലേക്ക് അമ്മ ഭയ്യയ്ക്കൊപ്പം സ്കൂട്ടറിൽ പോയതാണ്. ഒരു ടാങ്കർ ലോറി വന്നിടിച്ചു. കുറച്ചു സമയം കഴിഞ്ഞു ഭയ്യയുടെ കോൾ, അറ്റൻഡ് ചെയ്തപ്പോൾ ‘നീ ആശുപത്രിയിലേക്കു വാ’ എന്നു പറഞ്ഞ് കരയുന്നു.

പപ്പ മരിച്ചതിനു ശേഷം ഭയ്യ കരഞ്ഞു കണ്ടിട്ടേയില്ല. എന്റെ ഉള്ളൊന്നു പിടഞ്ഞു. വീട്ടിൽ നിന്നു ടാറ്റ പറഞ്ഞ്, ഉമ്മ തന്നു പോയ അമ്മ നിമിഷങ്ങൾ കൊണ്ട് ഇല്ലാതായി എന്നെനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.

പപ്പയുടെ മരണവും അപ്രതീക്ഷിതമായിരുന്നു ?

രാജസ്ഥാനാണ് സ്വദേശമെങ്കിലും പപ്പയ്ക്ക് കേരളം വളരെയിഷ്ടമായിരുന്നു. അങ്ങനെയാണ് എറണാകുളത്ത് താമസമാക്കിയതും ബിസിനസ് തുടങ്ങിയതും. ഒരു മലയാളിയെ തന്നെ വിവാഹം കഴിക്കണമെന്നതും പപ്പയുെട ആ ഗ്രഹമായിരുന്നു. അങ്ങനെയാണ് അമ്മ ഭാഗ്യലക്ഷ്മി പപ്പയുടെ കൈ പിടിച്ചത്.

രഘുവീർ ശരൺ റുസ്തഗി എന്നാണ് പപ്പയുടെ പേര്. റുസ്തഗി എന്നത് പപ്പയുടെ ജാതിപ്പേരാണ്. പപ്പയുടെ ബന്ധുക്കളെല്ലാം നോർത്തിലാണ്. അവിടേക്കുള്ള യാത്രകളൊക്കെ ത്രില്ലടിപ്പിക്കുന്നതായിരുന്നു. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും കറങ്ങിയിട്ടുണ്ട്.

‌പപ്പയ്ക്കൊപ്പം അവസാനമായി പോയത് 15 ദിവസം നീണ്ട കേദാർനാഥ്– ബദരിനാഥ് യാത്രയായിരുന്നു. ഒരു ദിവസം ഞങ്ങൾ മലയടിവാരത്തിലൂടെ കാറിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ തൊട്ടുമുന്നിൽ റോഡ് ഇടിഞ്ഞുവീഴുന്നു. കൺമുന്നിലൂടെ മരണം വന്ന പോയ ആശ്വാസത്തിൽ പപ്പയുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.

യാത്ര കഴിഞ്ഞ് തിരികെയെത്തി ഒരു മാസത്തിനു ശേഷമാണ് പപ്പയുടെ മരണം, ഹാർട്ട് അറ്റാക്ക് ആയിരുന്നു. അന്നു ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്നേയുള്ളൂ. യാത്രകളുടെയൊന്നും ഒരു ഫോട്ടോ പോലുമില്ലെങ്കിലും ആ ഓർമചിത്രങ്ങൾ മായാതെ മനസ്സിലുണ്ട്.

എന്നെ നൃത്തവും പാട്ടുമൊക്കെ പഠിപ്പിക്കണമെന്നത് പപ്പയുടെ നിർബന്ധമായിരുന്നു. പ്രാക്ടീസിനു പോകുമ്പോൾ ക്ലാസിൽ ഇരിക്കേണ്ടല്ലോ എന്നതായിരുന്നു എന്റെ സന്തോഷം. ഒൻപതു വർഷം ഡാൻസു പഠിച്ചെങ്കിലും അഭിനയമോ സ്കിറ്റോ ഒന്നും ഞാൻ പരീക്ഷിച്ചിട്ടേയില്ല.

juhi-rus

സീരിയലിലെ ലച്ചുവായത് എങ്ങനെയാണ് ?

പ്ലസ് ടുവിന് എന്റെ സുഹൃത്തായിരുന്ന അനന്തകൃഷ്ണന്റെ ബർത്‌ഡേ ആഘോഷിക്കാൻ പോയതാണ്. ക്ലാസ് കട്ട് ചെയ്തു പോയതിന്റെ രസത്തിൽ ഞങ്ങൾ ഡാൻസും പാട്ടുമൊക്കെയായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവന്റെ കോൾ വന്നു, ‘അച്ഛൻ സംവിധാനം ചെയ്യുന്ന പുതിയ പരമ്പരയിലേക്ക് നിന്നെ കാസ്റ്റ് ചെയ്തിട്ടുണ്ട്, ഒഡിഷനൊന്നും ഇല്ല നേരേ പോയി അഭിനയിച്ചോളൂ...’ അങ്ങനെയാണ് ‘ഉപ്പും മുളകി’ലേക്ക് എത്തുന്നത്.

ഫസ്റ്റ് ഷെഡ്യൂളിൽ വളരെ ബുദ്ധിമുട്ടി അഭിനയത്തി ൽ മുൻപരിചയമൊന്നും ഇല്ല, പോരാത്തതിന് സിങ്ക് സൗണ്ടും. ഡയലോഗ് കാണാപാഠം പഠിച്ചെടുക്കാൻ ഇത്തിരി പ്രയാസമായിരുന്നു. പതിയെ എല്ലാം ട്രാക്കിലായി.

കുടുംബം പോലെയായിരുന്നു ഞങ്ങൾ, ബിജു സോപാനത്തിനെയും നിഷ സാരംഗിനെയും അച്ഛാ, അമ്മാ എന്നാണ് വിളിക്കുന്നത്. അവർക്ക് ഞങ്ങൾ മക്കളെപ്പോലെയും. പാറുക്കുട്ടി എത്തുന്നത് അവൾക്ക് നാലു മാസമുള്ളപ്പോഴാണ്. കുഞ്ഞിനെ ഓമനിക്കാനും കളിപ്പിക്കാനുമുള്ള സന്തോഷത്തിലാണ് ഓരോ ദിവസവും ഷൂട്ടിനു പോകുക. നാലുവർഷം ഒന്നിച്ചു നിന്നതിന്റെ അടുപ്പവും സ്നേഹവും എല്ലാവർക്കും ഉണ്ട്. ഇപ്പോൾ അതേ ടീം ‘എരിവും പുളിയും’ എന്ന പേരിൽ അടുത്ത സീരിയലിലൂടെ വരാൻ ഒരുങ്ങുകയാണ്.

ലച്ചുവിന്റെ കല്യാണം വൈറലായെങ്കിലും ജൂഹിയെ പിന്നെ, സീരിയലിൽ കണ്ടില്ലല്ലോ ?

സീരിയല്‍ കല്യാണം മാത്രമാണ് അതെന്ന് പലർക്കും മനസ്സിലായതേയില്ല. ഹൽദി, തലേദിവസത്തെ റിസപ്ഷൻ, കല്യാണം എല്ലാം കൂടി രണ്ടാഴ്ചത്തെ ഷൂട്ടിങ് ഉണ്ടായിരുന്നു. പക്ഷേ, സീരിയലിൽ കല്യാണം കണ്ട പലരും യഥാർഥത്തിൽ എന്റെ കല്യാണം കഴിഞ്ഞെന്നാണ് തെറ്റിധരിച്ചത്. ഫേക്ക് ന്യൂസുകൾ, ട്രോളുകൾ... സോഷ്യൽ മീഡിയ എന്നെ ശരിക്കും കെട്ടിച്ചയച്ചു. ഞാനോ എന്റെ വീട്ടുകാരോ അറിയാത്ത എന്റെ കല്യാണത്തിന്റെ ഇൻവിറ്റേഷൻ ലെറ്റർ വീട്ടിൽ വന്നിട്ടുണ്ട്.

ഭയ്യക്കൊപ്പം പുറത്തുപോയപ്പോൾ ‘മറ്റൊരുത്തനെ കെട്ടിയിട്ട് ഇവന്റെ കൂടെ കറങ്ങിനടക്കാൻ നാണമില്ലേ’ എ ന്നു ചോദിച്ചവർ വരെയുണ്ട്. സഹിക്കാൻ വയ്യാതെയായപ്പോൾ ഞാൻ ലൈവ് വിഡിയോയിലൂടെ പ്രതികരിച്ചു. ഫാഷൻ ഡിസൈനിങ് ആണ് ഞാൻ പഠിച്ചത്. പഠനം മുടങ്ങുമെന്നോർത്താണ് സീരിയലിൽ നിന്ന് പിന്മാറിയത്.

പക്ഷേ, അപ്പോഴേക്കും കോവിഡും ലോക്ഡൗണും വന്ന് എല്ലാം മുടങ്ങി ?

എല്ലാം മുടങ്ങിയെന്നു മാത്രമല്ല, അമ്മയുടെ മരണത്തിന്റെ ഒറ്റപ്പെടലിനിടെ കോവിഡും ക്വാറന്റീനും കിട്ടി. ചോറ്റാനിക്കരയിലെ അമ്മവീട്ടിലായിരുന്നു അമ്മയുടെ അന്ത്യകർമങ്ങൾ നടത്തിയത്. അവിടെ നിന്ന് തിരികെ ഫ്ലാറ്റിലെത്തിയതിനു പിന്നാലെ ഭയ്യ കോവിഡ് ബാധിതനായി. ഭയ്യ നെഗറ്റീവായപ്പോഴേക്കും ഞാൻ കോവിഡ് പോസിറ്റാവായി. വല്ലാത്ത ഒറ്റപ്പെടലായി രുന്നു ആ ദിവസങ്ങളിൽ.

ഇപ്പോൾ വീടു മാനേജ്മെന്റ് ‘അപ്നാ അപ്നാ’ ആണ്. കുക്കിങ്ങും ക്ലീനിങ്ങുമെല്ലാം ഞാൻ തന്നെ. ചില ദിവസം തൈരു മുളകു കൊണ്ടാട്ടമാകും സ്പെഷൽ. സമയം കിട്ടുമ്പോൾ തകർത്തു പാചകം ചെയ്യും. നോർത്തിന്ത്യൻ ഭക്ഷണമാണ് കൂടുതൽ പ്രിയം. മെക്കാനിക്കൽ എൻജീനിയറിങ് കഴിഞ്ഞ ഭയ്യ ഇപ്പോൾ ട്രേഡിങ് ചെയ്യുന്നു.

സീരിയലിലേക്ക് വീണ്ടും വന്നത് അമ്മയുടെ ആഗ്രഹം കൊ ണ്ടാണോ ?

ആരെങ്കിലും എന്റെ അഭിനയത്തെക്കുറിച്ചു ചോദിച്ചാൽ അമ്മ പറയുമായിരുന്നു, ‘ഇവൾക്ക് ആഗ്രഹമൊന്നും ഉ ണ്ടായിരുന്നില്ല. പക്ഷേ, പപ്പയ്ക്ക് വലിയ മോഹമായിരുന്നു’ എന്ന്. പുതിയ സീരിയലിലേക്കു വിളി വന്നപ്പോൾ ആദ്യം ഞാൻ അറിയിച്ചത് അമ്മയെയാണ്. എനിക്കൊപ്പം ഷൂട്ടിനു വരാനുള്ള എക്സൈറ്റ്മെന്റിലായിരുന്നു അമ്മ. എന്റെ ഒപ്പം ചില എപ്പിസോഡുകളിൽ അമ്മയും ചെറിയ വേഷത്തിൽ വന്നിട്ടുണ്ട്. എന്നേക്കാൾ ഗംഭീരമായി ഒറ്റ ടേക്കിൽ അമ്മ ഷോട്ട് ഓക്കെയാക്കി. ഒരു ഷോട്ടിനു 32 റീടേക്ക് ആണ് എന്റെ റെക്കോർഡ്. ഭയ്യയും സീരിയലിൽ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴുള്ള മാനസികാവസ്ഥയ്ക്ക് വലിയ അനുഗ്രഹമാണ് പുതിയ സീരിയലിന്റെ ഷൂട്ട്. എന്റെ പട്ടിക്കുട്ടി സ്നൂപ് ആണ് ഇപ്പോൾ ബെസ്റ്റ് ഫ്രണ്ട്. ഞാൻ ഷൂട്ടിങ് കഴിഞ്ഞുവരുന്നതും നോക്കി അവൻ വാതിക്കൽ കാത്തിരിക്കും.

മറ്റാരോ കൂടി ജൂഹിയെ കാത്തിരിക്കുന്നില്ലേ ?

ഈ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഒപ്പം നിന്നയാളാണ് റോവിൻ. ഇത്രയും ഞാൻ പിടിച്ചുനിന്നത് ആ സപ്പോർട് കൊണ്ടാണ്. അമ്മയുടെ മരണശേഷം എല്ലാ ദിവസവും കാണാൻ വരും, സംസാരിക്കും, ആശ്വസിപ്പിക്കും. മൂന്നു വ ർഷം മുൻപ് ഒരു കവർ സോങ് ഷൂട്ടിനിടയിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. അമ്മയുമായും നല്ല സൗഹൃദത്തിലായിരുന്നു റോവിൻ. ഞങ്ങളുടെ കല്യാണം കഴിഞ്ഞെന്നും വിവാഹനിശ്ചയം കഴിഞ്ഞെന്നും വാർത്തകൾ വന്നിട്ടുണ്ട്. ഇതൊന്നും സത്യമല്ല.

വിവാഹത്തെ കുറിച്ചൊന്നും ‌ഉടൻ ചിന്തിക്കുന്നേയില്ല. മൂന്നു മാസം മുൻപുള്ള ജീവിതത്തിലൂടെയല്ല ഇപ്പോൾ ക ടന്നു പോകുന്നത്. അല്ലെങ്കിലും 23 വയസ്സല്ലേ ആയിട്ടുള്ളൂ, കല്യാണപ്രായം പോലും ആയിട്ടില്ല.

അമ്മയില്ലാത്ത ക്രിസ്മസാണിത്?

ക്രിസ്മസ് മിക്കപ്പോഴും അമ്മയുടെ വീട്ടിലായിരിക്കും. അ വിടെ കസിൻസെല്ലാം ഒത്തുകൂടിയുള്ള പാചകവും കളി പറഞ്ഞിരിക്കലുമായിരുന്നു ക്രിസ്മസ് ആഘോഷം.

പക്ഷേ, ന്യൂഇയർ ഞങ്ങൾ അമ്മയും മക്കളും അടിപൊളിയാക്കും. എല്ലാ ന്യൂഇയർ ഈവിനും പുറത്തുപോയാണ് ഫൂഡടിക്കുക. ഉറക്കെ ചിരിച്ചും ഇടയ്ക്ക് വഴക്കടിച്ചുമുള്ള ആ നൈറ്റ് ഔട്ട് എന്തു രസമായിരുന്നെന്ന് ഇപ്പോഴാണ് മ നസ്സിലാകുന്നത്.

അമ്മയുടെ ചിരിയായിരുന്നു ഈ വീട്ടിലെ വെളിച്ചം. അതില്ലാതായപ്പോൾ പെട്ടെന്ന് ഞങ്ങൾ ഇരുട്ടിലായ പോ ലെ. എങ്കിലും അങ്ങ് ദൂരെയൊരു താരകമായി ആ വെളിച്ചം ഞങ്ങൾക്ക് വഴികാട്ടുന്നുണ്ട്.

അമ്മു ജൊവാസ്

juhi

ഫോട്ടോ: ബേസിൽ പൗലോ