ആഘോഷപ്പൂരങ്ങളായി മാറേണ്ട താര വിവാഹ ചടങ്ങുകൾ കോവിഡ് കാലത്ത് തികഞ്ഞ അച്ചടക്കത്തോടെ നടക്കുന്ന കാഴ്ചകളാണ് നമ്മൾ കാണുന്നത്. ‘ഇവർക്ക് കുറച്ചു കൂടി കാത്തിരുന്നിട്ട് പോരായിരുന്നോ വിവാഹം’ എന്ന് ചോദിച്ചവരോട് ‘എല്ലാറ്റിനും അതിന്റേ തായ സമയമുണ്ട് ദാസാ...’ എന്ന് പറഞ്ഞ് കൂൾ ആയി കല്യാണവും നിശ്ചയവുമൊക്കെ നടത്തി ഇവർ. സിനിമാ താരങ്ങളായ കിച്ചുവും – റോഷ്നയും തങ്ങളുടെ വിവാഹ വിശേഷം പങ്കുവയ്ക്കുന്നു...
അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ ഭാഗമായാണ് ഞങ്ങൾ ആദ്യം പരിചയപ്പെട്ടത്. പിന്നീട് ‘വർണ്യത്തിൽ ആശങ്ക’ എന്ന ചിത്രത്തിൽ കിച്ചുവിന് ജോഡിയാകേണ്ട പെൺകുട്ടിക്ക് വരാൻ കഴിഞ്ഞില്ല. അങ്ങനെ കിച്ചു വഴി ഞാൻ ആ സിനിമയിൽ അഭിനയിച്ചു. അന്നാണ് ആദ്യമായി ഒരുപാട് സമയം കണ്ടും സംസാരിച്ചും ഒന്നിച്ചിരുന്നത്.’’ രോഷ്ന പ്രണയവിശേഷങ്ങൾ പറയുന്നു.
ആദ്യത്തെ പ്രപോസൽ
‘‘ഞാൻ വയനാട്ടുകാരിയാണ്. കിച്ചു കൊച്ചിക്കാരനും. കിച്ചുവിന്റെ അമ്മയാണ് ഞങ്ങൾക്കിടയിലേക്ക് വിവാഹകാര്യം എ ടുത്തിടുന്നത്. പരസ്പരം സംസാരിച്ചപ്പോൾ മുന്നോട്ടുള്ള ജീവിതത്തിൽ ഒന്നിച്ച് പോകാമെന്ന് മനസ്സിലായി.
അഭിനയത്തോടൊപ്പം തന്നെ നന്നായി എഴുതുന്നയാളാണ് കിച്ചു. സ്വന്തമായി ഒരു തിരക്കഥ എഴുതി സിനിമയെടുത്തിട്ട് മതി വിവാഹം എന്ന് ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു. അതല്ലങ്കിൽ എത്രയോ മുന്നേ ഞങ്ങളുടെ വിവാഹം കഴിഞ്ഞേനെ. കിച്ചു തിരക്കഥ എഴുതിയ ആദ്യത്തെ ചിത്രമാണ് ‘അജഗജാന്തരം’. അതിന്റെ എല്ലാ തയാറെടുപ്പുകളും പൂർത്തിയായ ശേഷമാണ് ഞങ്ങൾ വിവാഹത്തിലേക്ക് നടന്നത്.
സത്യം പറഞ്ഞാൽ കൊറോണ ഞങ്ങളെ ബുദ്ധിമുട്ടിച്ചിട്ടേയില്ല എന്ന് തന്നെ പറയാം. ഏഴുദിവസം ആഘോഷങ്ങളായിരുന്നു, എൻഗേജ്മെന്റ് മുതൽ. ഹാൽദി, ബ്രൈഡൽ ഷവർ, ബാച്ചിലർ പാർട്ടി, മധുരം വെപ്പ്, വിവാഹം, റിസപ്ഷൻ അങ്ങനെയാണ് പ്ലാൻ ചെയതത്. നവംബർ 13 ന് തുടങ്ങിയ ആഘോഷ പരിപാടികൾ നവംബർ 29 വരെയുണ്ടായിരുന്നു ഇടയിൽ ഒന്നു രണ്ട് ദിവസം വിശ്രമിക്കും. വീണ്ടും അടുത്ത ദിവസം ആഘോഷം. ഈ രീതിയിലുള്ള വിവാഹമായിരുന്നതുകൊണ്ട് വളരെയടുത്ത കുടുംബാംഗങ്ങളെ മാത്രമല്ല ഞങ്ങളുടെ രണ്ടുപേരുടെയും എല്ലാ സുഹൃത്തുക്കളേയും ഉൾപ്പെടുത്താൻ കഴിഞ്ഞു. ’’