Saturday 02 September 2023 01:04 PM IST

‘പെയിൻ വന്ന ആ രാത്രി, തന്മയ സമചിത്തതയോടെ ആ സന്ദർഭം കൈകാര്യം ചെയ്തു, അതുവരെ എനിക്ക് അവൾ കുഞ്ഞായിരുന്നു’

Vijeesh Gopinath

Senior Sub Editor

vanitha-naren

ശാന്തം എന്ന ഭാവം ‘കണ്ടുപിടിച്ച’ മൂന്നു പേർ ഈ വീട്ടിലുണ്ടെന്നു തിരിച്ചറിയാൻ അധിക നേരം വേണ്ടി വന്നില്ല. കൊടുങ്കാറ്റ് അലറിയാലും കൂൾ ആയിരിക്കുന്ന അച്ഛനും മകളും– നരേനും മകൾ തന്മയയും. പിന്നെ, ഒാഷോ എന്ന നായ്ക്കുട്ടി.

ഫോട്ടോഷൂട്ടിനിടെ ലൈറ്റ് വയ്ക്കാൻ പോ യ ആൾ ഒാഷോയുടെ കാലിലൊന്നു ചവിട്ടി. ഒന്നും മിണ്ടാതെ ഒരു ‘ഷോ’യും കാണിക്കാതെ ഒാഷോ എഴുന്നേറ്റു. പിന്നെ കുറച്ചപ്പുറം മാറി താടി തറയിൽ മുട്ടിച്ചു ഗാഢമൗനം തുട ർന്നു. മൂന്നു പേർക്കും ഒരേ ഭാവം എങ്ങനെ വ ന്നെന്നു ചോദിച്ചപ്പോൾ നരേൻ രഹസ്യമായി ഒരു കഥ പറഞ്ഞു.

ഒരാഴ്ച പ്രായമുള്ളപ്പോഴാണ് ഒാഷോ വീട്ടിലെത്തുന്നത്. പ്രായം ഏഴു ദിവസമാണെങ്കിലും കുര പി.ജിക്കു പഠിക്കുന്ന മട്ട്. വാ അടയ്ക്കാതെ കുര.

ഒരു ദിവസം അതു സംഭവിച്ചു. ഒാഷോയുടെ കലപില കേട്ടു വിരൽ ചൂണ്ടി മഞ്ജു ഒ രൊറ്റ അലർ‌ച്ച. ‘‘ഇനി ന‌ിന്റെ ശബ്ദം കേട്ടു പോകരുത്.’’ അന്ന് പേടിച്ചതാണ് ഒാഷോ. ഇപ്പോൾ കുരയ്ക്കാൻ‌ തോന്നിയാൽ ഒന്നു കഷ്ടിച്ചു മൂളും. അത്രമാത്രം. ഞങ്ങൾക്കു സംഭവിച്ചതും ഇതൊക്കെ തന്നെയാണോ എന്നു ചോദിക്കരുത് ഉത്തരം പറയില്ല.’’പൊട്ടിച്ചിരിക്കിടയിലേക്ക് മഞ്ജുവും ഒാംകാറും എത്തുന്നു.

മഞ്ജു: സത്യത്തിൽ നരേന്റെ ഭാവം ശാന്തം അല്ല. വിജയം ഉണ്ടായാലും പരാജയം സംഭവിച്ചാലും നരേൻ ഒരേ പോലെയാണു മ നസ്സിലേക്ക് എടുക്കുന്നത്. ഏതു കാര്യവും നിസ്സംഗതയോടെ കാണുന്ന ആ ഭാവത്തിന് ഇ തുവരെ പേരിട്ടിട്ടില്ല.

ഈ വീട്ടിൽ ഏറ്റവും കൂടുതൽ ബഹളമുണ്ടാക്കുന്നതു ഞാനാണ്. അപ്പോൾ എന്നേക്കാളും ശബ്ദമുണ്ടാക്കുന്ന മറ്റൊരാൾ വേണോ? അതാണ് അന്ന് അലറിയത്. ഇപ്പോൾ സ്ഥിതി മാറി. എനിക്കു പുതിയൊരു കമ്പനി കിട്ടി, ഒാംകാ ർ. ഞങ്ങളിലാരാണു കൂടുതൽ ബഹളം വയ്ക്കുന്നത് എന്ന കാര്യത്തിലാണു നരേന്റെയും തന്മയയുടെയും സംശയം.

തന്മയ ഒൻപതിൽ. ഒാംകാറിന് എട്ടു മാസം. പുതിയ ആ ളുടെ വരവോടെ വീട് ആകെ മാറിയില്ലേ?

നരേൻ: തന്മയ എത്രത്തോളം നിശബ്ദയാണോ അത്രത്തോളം ആക്ടീവ് ആണ് ഒാംകാർ. തന്മയ വളർന്നതോടെ ഞങ്ങളും ‘മുതിർന്നു’ പോയിരുന്നു. കൗമാരക്കാരിയുടെ അച്ഛനും അമ്മയും എന്ന ഭാവമായിരുന്നു ഞങ്ങൾക്ക്.

പക്ഷേ, ഒാംകാറിന്റെ ജനനത്തോടെ പിന്നെയും കുഞ്ഞുവാവയുടെ അച്ഛനും അമ്മയും ആയി. പെട്ടെന്നുപ്രായം കുറഞ്ഞതു പോലെ. രണ്ടുപേരും തമ്മിൽ ഇത്രയും പ്രായവ്യത്യാസം ഉള്ളത് ഒരർഥത്തിൽ നന്നായി. തന്മയ ഒരു ചേച്ചിയമ്മ ആയാണ് അവനെ നോക്കുന്നത്.

മഞ്ജു: അദ്ഭുതപ്പെട്ട സന്ദർഭം പറയാം. ഡേറ്റ് അടുത്തതോടെ തിരക്കുകളൊക്കെ മാറ്റി എന്റെ അടുത്തു തന്നെ വേണമെന്നായിരുന്നു നരേന്റെ പ്ലാൻ. അതിനായി ഷൂട്ടൊക്കെ നേരത്തെ തീർത്തു. അപ്പോഴാണു 2018 എന്ന സിനിമയുടെ ഒരു ദിവസത്തെ ഡബ്ബിങ്ങിനായി ചെന്നൈയിൽ നിന്നു കൊച്ചിയിലേക്കു പോകേണ്ടി വന്നത്. കൃത്യം അന്നു രാത്രി പെയ്ൻ വന്നു.

അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും തന്മയ സമചിത്തതയോടെ ആ സന്ദർഭം കൈകാര്യം ചെയ്തു. അതുവരെ എനിക്ക് അവൾ കുഞ്ഞായിരുന്നു. പക്ഷേ, അപ്പോഴാണ് ഇത്രയും വലുതായെന്നു മനസ്സിലായത്. ലേബർ റൂമിലും എനിക്കൊപ്പം തന്മയ നിന്നു. ഒാംകാറിനെ ആദ്യമായി എടുത്തതും അവളാണ്.

ഒാംകാറിന്റെ ആദ്യ ഒാണമാണല്ലോ?

മഞ്ജു: ഒാംകാറിന്റെ മാത്രമല്ല കൊച്ചിയിലെത്തിക്കഴിഞ്ഞിട്ടുള്ള ആദ്യ ഒാണം കൂടിയാണ്. ചിങ്ങത്തിലെ ഉത്രാടത്തിനായിരുന്നു വിവാഹം. ഞങ്ങളുടെ ഒാണത്തിന് അങ്ങനെയൊരു പ്രത്യേകത കൂടിയുണ്ട്

നരേൻ: വർഷങ്ങളായി ചെന്നൈയിൽ നിന്നു നാട്ടിലേക്കു തിരിച്ചു വരാന്‍ ആലോചിക്കുന്നു. രണ്ടു പ്രാവശ്യം എല്ലാം പാക്ക് ചെയ്തിരുന്നു. പല കാരണങ്ങൾ കൊണ്ടും മാറിപ്പോയി. 2011 ലായിരുന്നു ആദ്യ തീരുമാനം. അപ്പോഴാണു സംവിധായകൻ മിഷ്കിൻ വിളിക്കുന്നത്. മുഖംമൂടി എന്ന ആ സിനിമയ്ക്കായി പത്തു മാസത്തെ കുങ്ഫൂ ട്രെയ്നിങ് തന്നെ വേണം. ഷൂട്ട് ഒരു വർഷവും. അങ്ങനെ അതു കഴിഞ്ഞിട്ടു പോരാൻ തീരുമാനിച്ചു. അതിനിടയിൽ മലയാളത്തിൽ ചില സിനിമ ചെയ്യാൻ‌ കരാർ ഒപ്പിട്ടു. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് എല്ലാം മാറിപ്പോയി. അതൊരു നല്ല സൂചനയായി തോന്നിയില്ല.

ഒറ്റ മോനാണല്ലോ ഞാൻ. അച്ഛനും അമ്മയ്ക്കും പ്രായമായി വരുന്നു, അവരെ കാര്യമായി ശ്രദ്ധിക്കാൻ പറ്റുന്നില്ല, എന്നൊക്കെ തോന്നല്‍ വന്നു. അങ്ങനെ 2019ൽ വീണ്ടും പ്ലാൻ ഇട്ടു. അപ്പോഴാണു ‘കൈതി’ വലിയ വിജയമായത്. എങ്കിലും തിരികെ വരാൻ ഉറപ്പിച്ചു. അടുത്ത വർഷം ഗ്ലോബൽ പബ്ളിക് സ്കൂളിൽ മോൾക്ക് അഡ്മിഷൻ എടുത്തു.

അപ്പോഴേക്കും കോവിഡ് എത്തി. പിന്നെയും തീരുമാനം മാറി. ഒാംകാർ‌ എത്തിയതോടെ ഉറപ്പിച്ചു. മറൈൻഡ്രൈവിലെ ഈ ഫ്ലാറ്റ് ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

naren-family-4

ഇതാണ് നരേന്റെ നല്ല നേരം എന്നു തോന്നുന്നില്ലേ?

എല്ലാത്തിനും ഒരു സമയമുണ്ടല്ലോ അത് എപ്പോഴാണ് എന്ന് അറിയാത്തതല്ലേ അതിന്റെ ഭംഗി. ഒരുപാടു സർപ്രൈസുകൾ തന്നായിരുന്നു ഒാംകാറിന്റെ ജനനം. അതിനു പിന്നാലെയാണ് 2018 എന്ന സിനിമയുടെ റിലീസും വിജയവും.

ഒാർ‌ഡിനറി സംവിധാനം ചെയ്ത സുഗീതിന്റെ തമിഴ് ചിത്രം കുരലി’ൽ നായകനാണ്. ഒാട്ടിസം ബാധിച്ച ഒരാളുടെ വേഷം. ഈ സിനിമ ഒടിടിയിൽ റിലീസ് ചെയ്യാനായിരുന്നു കരുതിയത്. എന്നാൽ സംവിധായകൻ ലോകേഷിനെ ഞാനതു കാണിച്ചു. അദ്ദേഹം ത്രില്ലിലായി. ഇത് തിയറ്ററിൽ റിലീസ് ചെയ്യേണ്ട ചിത്രമാണെന്നു പറഞ്ഞു. അതിനുള്ള ശ്രമങ്ങൾ നടക്കുന്നു.

ജയം രവിയുടെ കൂടെ ഇരയ്‍വൻ. വരുൺതേജിന്റെ കൂടെ തെലുങ്കിൽ. അതുകഴിഞ്ഞു ജൂനിയർ‌ എൻടിആറിനൊപ്പം. കൈതി 2 അടുത്ത വർഷം പ്രതീക്ഷിക്കുന്നു. മലയാളത്തിൽ മീരാജാസ്മിനൊപ്പം ക്യൂൻ എലിസബത്ത് റിലീസിന് ഒരുങ്ങുന്നു. വീരപുത്രനു ശേഷം പി.ടി കുഞ്ഞുമുഹമ്മദ് സാറിനൊപ്പമുള്ള സിനിമ, നവാഗത സംവിധായകരായ പീയൂഷിന്റെയും സുധിയുടെയും ചിത്രങ്ങൾ....

വിജീഷ് ഗോപിനാഥ്

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ.