Thursday 20 February 2020 06:18 PM IST

56 ദിവസം പ്രസവ ശുശ്രൂഷാ മരുന്നുകഴിച്ചു, ശരീരഭാരം 90ലെത്തി; നവ്യ ഐഡിയൽ വെയ്റ്റിലേക്ക് എത്തിയതിങ്ങനെ

Lakshmi Premkumar

Sub Editor

navya-

കണ്ണുകളിൽ ഒളിപ്പിച്ച കുസൃതി, ആരെയും ആകർഷിക്കുന്ന സംസാരം, ഇടയ്ക്കിടെ ‘എന്റെ ഗുരുവായൂരപ്പനാണെ സത്യം’ എന്ന ഓർമപ്പെടുത്തൽ, ചെറിയ തമാശകൾക്ക് പോലും കിലുക്കാംപെട്ടി പോലെയുള്ള പൊട്ടിച്ചിരി... ഇത് പഴയ നവ്യ തന്നെ.

ആകെയുള്ള ഒരു മാറ്റം, പഴയ നീണ്ട തലമുടിക്കുള്ളിൽ ഇടയ്ക്കിടെ ഓരോ സ്വർണത്തിളക്കം. പ്രായത്തെ ചെറുത്തുനിർത്താനുള്ള സൂത്രപ്പണി യാണോ ഈ സ്വർണമുടിയെന്ന് ചോദിച്ചാൽ ന വ്യ കണ്ണുകളടച്ച് ചിരിക്കും. ‘മുംബൈ വാസത്തിനിടെ തോന്നിയ ഒരിഷ്ടം, പെർമനന്റ് ഗ്ലിറ്റർ ഹെയർ. എവിടെപ്പോയാലും ആളുകളിപ്പോള്‍ ഇതേ കുറിച്ച് ചോദിക്കും. സ്വർണ മുടിയുള്ള രാജകുമാരിയാണിപ്പോൾ ഞാൻ.’

കൃഷ്ണഭക്തിയെ കുറിച്ച് ചോദിച്ചാൽ നവ്യയിലെ ബാലാമണി ഉയർത്തെഴുന്നേൽക്കും. ജീവിതത്തിൽ കൃഷ്ണൻ തന്നിട്ടുള്ള അനുഗ്രഹങ്ങളെ കുറിച്ചും അദ്ഭുതങ്ങളെ കുറിച്ചും വാചാലയാകും. ഈ പുതുവർഷത്തിലും കൃഷ്ണൻ നൽകിയ ആ വലിയ ഭാഗ്യത്തെ കുറിച്ചാണ് നവ്യക്ക് പറയാനുള്ളത്.

ആ വലിയ സർപ്രൈസ് എന്താണ് ?

എട്ടു വർഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഢൻ മടങ്ങി വരികയാണ് സുഹൃത്തുക്കളെ (ഉറക്കെ ചിരിക്കുന്നു). നല്ലൊരു പ്രോജക്ടിന്റെ ഭാഗമാകുകയാണ്. ‘തീ’ എന്നാണ് ചിത്രത്തിന്റെ പേര്. മനോരമ ആഴ്ചപ്പതിൽ വന്ന കവർ ചിത്രം കണ്ടിട്ടാണ് പണ്ട് സിബി മലയില്‍ സാർ ‘ഇഷ്ട’ത്തിലേക്ക് വിളിച്ചത്. രണ്ടാം വരവിൽ ‘വനിത’യാണ് നിമിത്തം. ‘വനിത’യിൽ വന്ന ഒരു ഫീച്ചറിൽ നിന്നാണ് ഈ സിനിമാകഥ തുടങ്ങുന്നത്. ഒരുപക്ഷേ, ദൈവം എനിക്കായി കാത്തുവച്ച സിനിമയായിരിക്കണം അത്. നിരവധി സിനിമകളുടെ തിരക്കഥ ഒരുക്കിയ സുരേഷ് ബാബു ആണ് ‘തീ’ യുടെ തിരക്കഥാകൃത്ത്. സംവിധാനം വി.കെ പ്രകാശ്. 2018 അവസാനം കൈ കൊടുത്ത കഥയാണ്. ഒരു വർഷം കാത്തിരിക്കേണ്ടി വന്നു അത് യാഥാർഥ്യമാകാൻ.

തീ’ യിലെ തീപ്പൊരിയാണോ ?

ഉറപ്പായും. സാധാരണക്കാരിയായ ഒരു സ്ത്രീ. അവരുടെ ജീ വിതത്തിലെ ഏക സമ്പാദ്യമാണ് കഴുത്തിലെ താലി മാല. ഈ മാല കള്ളൻ പൊട്ടിച്ചു കൊണ്ടു പോവുകയാണ്. മാലയ്ക്ക് വേണ്ടി അവൾ നടത്തുന്ന ഓട്ടമാണ് ചിത്രം. ഇതിനുള്ളിൽ നിസ്സഹായയായ ഒരു സ്ത്രീയുടെ ജീവിതമുണ്ട്. സാഹചര്യങ്ങളാണ് ഒരു മനുഷ്യനെ ശക്തിപ്പെടുത്തുന്നത് എന്നു കേട്ടിട്ടില്ലേ. ഓരോ സ്ത്രീയും ജീവിതത്തിൽ ഒരു തവണയെങ്കിലും അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിത സത്യങ്ങൾ ഒരുപാടുണ്ട്.

എട്ട് വർഷത്തിനിടയിൽ ഒരിക്കൽ പോലും തിരിച്ചു വരാൻ തോന്നിയിട്ടില്ലേ ?

എട്ട് വർഷങ്ങള്‍ എന്നെ സംബന്ധിച്ച് വലിയ കാലയളവല്ല. കാരണം ആ കാലമത്രയും തിരക്കിൽ തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുൻപേ മകൻ ജനിച്ചു. പിന്നെ അവന്റെ കാര്യങ്ങൾക്കായി മുൻഗണന. അതിനിടയിൽ ‘ദൃശ്യ’ത്തിന്റെ കന്നഡ ചെയ്തിരുന്നു. അന്നു പാലുകുടി പോലും മാറാത്ത മോനെ എടുത്താണ് ലൊക്കേഷനിൽ പോയത്. ഇടയ്ക്കൊക്കെ കഥകൾ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ, തിരിച്ചു വരവിൽ ചെയ്യേണ്ട സിനിമയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. മഞ്ജു ചേച്ചി ശക്തമായി തിരിച്ചുവന്നത് കണ്ടപ്പോൾ കോൺഫിഡൻസ് കൂടി. എന്നിട്ടും എല്ലാം ഒത്തുവരാൻ 2020 വരെ കാത്തിരിക്കേണ്ടി വന്നു.

നവ്യ പോയ കാലത്തെ സിനിമയല്ല ഇപ്പോൾ, പേടി തോന്നുന്നുണ്ടോ ?

കലയ്ക്ക് കാലമില്ല എന്നാണ് വിശ്വസിക്കുന്നത്. ഞാൻ അ ഭിനയം തുടങ്ങിയ സമയത്തും റിയലിസം ഉണ്ടായിരുന്നു. ‘നന്ദ ന’ത്തിലെ ബാലാമണി റിയലിസ്റ്റിക്കായിരുന്നില്ലേ? അഭിനേതാക്കൾ വെള്ളം പോലെയാണ്. ഏതു പാത്രത്തിലേക്കാണോ ഒഴിക്കുന്നത് ആ രൂപം സ്വീകരിക്കും. നെടുമുടി വേണു ചേട്ടനെ നോക്കൂ. ഏതൊക്കെ കാലഘട്ടങ്ങളാണ് അദ്ദേഹത്തിന്റെ കയ്യിലൂടെ ഭദ്രമായി കയറിയിറങ്ങി പോകുന്നത്. അതുകൊണ്ട് സിനിമ തെല്ലും മാറിയിട്ടില്ല. കാലം മാറുന്നതിനുസരിച്ച് ഒഴുകുന്നു എന്നു മാത്രം. ഞാനും ആ ഒഴുക്കിനൊപ്പം പരമാവധി ശ്രമിക്കും. ലതാ മങ്കേഷകറിന്റെ ശബ്ദത്തിൽ ‘ലഗ് ജാ ഗലേ...’ കേട്ടാൽ ഏതു കാലത്തും നമ്മൾ ആസ്വദിക്കില്ലേ? ‘ജിമിക്കി കമ്മൽ’ കേട്ടാൽ രണ്ടു ചുവട് വയ്ക്കില്ലേ? അതുകൊണ്ടാണ് കലയ്ക്ക് കാലമില്ല എന്നു പറയുന്നത്.

സിനിമയിലിപ്പോള്‍ ഡബ്ളിയൂസിസി പോലുള്ള സംഘടനകളൊക്കെ സജീവമാണ് ?

പല പ്രശ്നങ്ങളിലും അഭിപ്രായം തുറന്ന് പറയുന്ന നടിമാർ വിമർശിക്കപ്പെടുന്നത് കാണുമ്പോൾ ഓർക്കാറുണ്ട്, പണ്ട് ഞാ നും ഇതേ സിറ്റുവേഷൻ അഭിമുഖീകരിച്ചിട്ടുണ്ടല്ലോ എന്ന്. അ ന്ന് സോഷ്യൽമീഡിയ ഇത്രയും സജീവമല്ലാതിരുന്നതു കൊണ്ടു പലതും കത്തിക്കയറിയില്ല എന്നു മാത്രം.

navya

ഒരു സ്വകാര്യ ചാനൽ ഷോയിൽ ‘ഭക്ഷണം പാകം ചെയ്യാൻ അറിയുന്ന സ്ത്രീ മാത്രമേ നല്ല കുടുംബിനിയാകൂ എന്നു വിശ്വസിക്കുന്നില്ല’ എന്നു പറഞ്ഞത്രു വലിയ ചർച്ചയായി. ഞാൻ അഹങ്കാരിയാണെന്നൊക്കെ പ്രചരിച്ചു. പക്ഷേ, ഇപ്പോഴും എന്റെ അഭിപ്രായം അതാണ്. നന്നായി ഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീ മാത്രമാണ് നല്ല കുടുംബിനി എന്നത് ശുദ്ധ അസംബന്ധമാണ്.

ഇന്നത്തെ കുട്ടികൾ ഇഷ്ടമില്ലാത്തത് തുറന്നു പറയുന്നതിലെന്താണ് തെറ്റ്. പക്ഷേ, ഏതു സംഘനടയായാലും സത്യത്തിന്റെയൊപ്പമായിരിക്കണം. പ്രശ്നങ്ങൾ ഉണ്ടാക്കാനാകരുത്, പ്രശ്നങ്ങളുള്ളപ്പോൾ സമാധാനമുണ്ടാക്കാനാണ് സംഘടനകളുണ്ടാകേണ്ടത്.

ഭാര്യ, അമ്മ... പോയ വർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എന്തു തോന്നുന്നു ?

വീട്ടുകാരാണ് സന്തോഷേട്ടനെ എനിക്കായി കണ്ടെത്തിയത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളുടെ ഒപ്പമാണ് ജീവിതം തുടങ്ങിയത്. പക്ഷേ, അദ്ദേഹം പൂർണപിന്തുണ നൽകി. എനിക്ക് എത്ര സിനിമകൾ വേണമെങ്കിലും കാണാൻ പോകാം. ഡാൻസ് പഠിക്കാം. ഞങ്ങളങ്ങനെ മുംബൈയിലും കേരളത്തിലുമായി ഷട്ടിലടിച്ച് ജീവിക്കുന്നതിനിടയിലേക്കാണ് മോൻ വന്നത്.

ഞാനൊരു പെർഫക്ട് അമ്മയൊന്നുമല്ല. പക്ഷേ, ലൈഫിലെ ഏറ്റവും വലിയ കൺസേൺ ഇപ്പോൾ മകൻ സായിയാണ്. പണ്ടൊക്കെ അമ്മ പറയും, ഞാൻ ഉറങ്ങുകയാണെങ്കിൽ ഭൂകമ്പം ഉണ്ടായാൽ പോലും അറിയില്ലെന്ന്. പക്ഷേ, മോനുണ്ടായ അന്നു മുതൽ ഈ നിമിഷം വരെ അരികിൽ കിടന്ന് അവനൊന്നു മൂളിയാൽ പോലും ഞാൻ ഞെട്ടിയെഴുന്നേൽക്കും. അമ്മയ്ക്ക് അതിപ്പോഴും അദ്ഭുതമാണ്.

navya-family5567

തിരിച്ചു വരവിൽ അമ്മയും അച്ഛനുമൊക്കെ എന്തു പറയുന്നു ?

ഞാൻ എപ്പോഴും ഓർക്കാറുണ്ട്, എന്റെ വീട്ടുകാർ എനിക്കു വേണ്ടി ചെയ്ത സഹായങ്ങൾക്ക് കയ്യും കണക്കുമില്ല. ഞാൻ നടി ആകുന്നതിന് എത്രയോ മുൻപ് തന്നെ നൃത്തത്തിനു വേ ണ്ടി എന്നെ കൊണ്ടു പോകാത്ത സ്ഥലങ്ങളില്ല. നൃത്തത്തിന് പണച്ചെലവ് വളരെ കൂടുതലാണ് എന്നോർക്കണം. അന്ന് അമ്മയും മറ്റും കഷ്ടപ്പെട്ടതിന്റെ ഫലമാണ് ഇന്ന് ഞാൻ അ നുഭവിക്കുന്ന സേഫ് സോൺ. ഇപ്പോഴും എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യും. ഭരതനാട്യമാണ് എന്റെ ഐറ്റം. 2018ൽ ചിന്നം ചെറുകിളി എന്ന നൃത്തശിൽപം അവതരിപ്പിച്ചിരുന്നു. ഭാവിയിൽ ഒരു നൃത്ത വിദ്യാലയം തുടങ്ങണമെന്ന മോഹവുമുണ്ട്. സന്തോഷേട്ടന്റെ വീട്ടിലും തിരിച്ചു സിനിമയിലേക്ക് വ രുന്നതിന് പൂർണ സപ്പോർട്ടാണ്. കാരണം, കഴിഞ്ഞ എട്ടു വർഷം ഞാൻ അവിടെയൊരു നടിയായി ജീവിച്ചിട്ടില്ലല്ലോ.

ഇൻസ്റ്റഗ്രാമിൽ ഒരുപാട് ഫോളോവേഴ്സ്?

ഇൻസ്റ്റഗ്രാമിൽ ഇരുപത്തിനാല് മണിക്കൂറും സജീവമാണ് ഞാൻ. തുടങ്ങാൻ അൽപം താമസിച്ചു പോയോ എന്നേ സങ്കടമുള്ളൂ... അക്കൗണ്ട് തുറന്ന് നിമിഷങ്ങൾക്കുള്ളിലാണ് ആയിരകണക്കിന് ഫോളോവേഴ്സ് വരുന്നത്. അതെല്ലാം ജനങ്ങളുടെ സ്നേഹമാണ്. എത്ര മാറി നിന്നാലും നമ്മളെ മറന്നിട്ടില്ലെന്നുള്ള ഓർമപ്പെടുത്തലുകളാണ്. ആളുകൾ കമന്റ് ചെയ്യുമ്പോൾ, സുഖവിവരം അന്വേഷിക്കുമ്പോഴൊക്കെ എനിക്ക് ഒരുപാട് സന്തോഷമാണ്. മാത്രമല്ല, എന്റെ ഒരു ഫോട്ടോയ്ക്ക് പോലും ഒരു മോശം കമന്റ് വരാറില്ല. എന്റെ സുഹൃത്തുക്കളൊക്കെ പറഞ്ഞു, ‘നവ്യയ്ക്ക് ഹേറ്റേഴ്സില്ല, അതുകൊണ്ടാണെ’ന്ന്. സിനിമയിൽ തുടങ്ങിയ കാലത്ത് എനിക്ക് സ്വന്തമായി ഒരു മൊബൈൽ ഫോൺ പോലും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇൻസ്റ്റഗ്രാമിലൊക്കെ സിനിമയിലുള്ള എല്ലാവരേയും കാണാറുണ്ടെങ്കിലും ഡീപ് ബന്ധമൊന്നും ആരുമായും ഇല്ല.

navya-new

മകന്റെ വിശേഷങ്ങൾ പറയൂ?

സായിക്കിപ്പോൾ ഒൻപത് വയസായി. എന്റെ ഏറ്റവും അടുത്ത രണ്ട് ആളുകളാണ് ഷിർദി സായിയും ഭഗവാൻ കൃഷ്ണനും. അതുകൊണ്ടു തന്നെ മോനുണ്ടായപ്പോൾ രണ്ടാമതൊരു പേര് ആലോചിക്കേണ്ടി വന്നില്ല. അവന്റെയെല്ലാ കാര്യങ്ങളും ഞാനാണ് നോക്കുന്നത്. അവൻ വല്യ കുട്ടിയായി എന്ന് ഈ അടുത്താണ് മനസ്സിലായത്. എന്റെ പിറന്നാളിന് അവനൊരുക്കിയ സർപ്രൈസ് പാർട്ടി കണ്ടപ്പോൾ. ഞാനറിയാതെ ഞങ്ങൾ താമസിക്കുന്ന വീടിന്റെ മുകളിൽ അവൻ പാർട്ടി വച്ചു. നാട്ടിലായിരുന്ന എന്റെ അച്ഛനേയും അമ്മയെയുമൊക്കെ വിളിച്ചു വരുത്തി, എന്റെ സുഹൃത്തുക്കളേയും. അത്രയുമെല്ലാം ഓർഗനൈസ് ചെയ്ത് വിജയിച്ചതിന്റെ തിളക്കം അവന്റെ കണ്ണുകളിലുണ്ടായിരുന്നു. എനിക്കും കരച്ചിൽ വന്നു.

ഭർത്താവ് സിനിമ കാണാറില്ല, അപ്പോൾ നവ്യ വീണ്ടും അഭിനേത്രിയാകുമ്പോൾ ?

സന്തോഷേട്ടന് വലിയ അഭിമാനമാണ് ഭാര്യ നടിയാണെന്ന് പറയുന്നതിൽ. അപ്പോൾ പിന്നെ, തിരിച്ചു വരുന്നതിലും ഏറ്റവും സന്തോഷിക്കുന്നയാൾ ഏട്ടനായിരിക്കും. എന്റെ സുഹൃത്തുക്കൾ പറയാറുണ്ട്, ‘നവ്യയുടെ വസ്ത്രത്തിലും ആഭരണങ്ങളിലും സന്തോഷേട്ടൻ വാങ്ങുന്നത് പ്രത്യേകം തിരിച്ചറിയാമെ’ന്ന്. അത്ര ഭംഗിയാണ് ഏട്ടൻ എനിക്കുവേണ്ടി എന്തു വാങ്ങിയാലും. സന്തോഷേട്ടന് ഇഷ്ടം ആൺകുട്ടിയോടായിരുന്നു. എനിക്ക് പെൺകുട്ടിയോടും. ഗർഭിണിയായപ്പോൾ ഏട്ടൻ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു, ‘നമ്മുടെ മോൻ’ എന്ന്. ഒടുവിൽ ഡെലിവറി കഴിഞ്ഞ് എന്റെ നെറ്റിയിൽ ഉമ്മ വച്ചിട്ട് പറഞ്ഞു, ‘എന്റെ ആഗ്രഹം പോലെ നല്ലൊരു മോനാണ് നമുക്ക്.’ ജീവിതത്തിൽ ഒരിക്കലും ആ സീൻ മറക്കാൻ പറ്റില്ല.

navya-nne5rtf1

ഹെൽത് കോൺഷ്യസാണോ നവ്യ ?

ഡാൻസ് എപ്പോഴും കൂടെയുണ്ട്. അത് വ്യായാമം കൂടിയാണല്ലോ. പക്ഷേ, പ്രസവത്തിനു ശേഷം കാര്യങ്ങൾ കുറച്ച് കൈവിട്ടു പോയി. അമ്പത്താറ് ദിവസം നാട്ടിൽ കിട്ടുന്ന പ്രസവ ശുശ്രൂഷാ മരുന്നു മുഴുവൻ കഴിച്ചു. അങ്ങനെ ഒറ്റയടിക്ക് തൂക്കം 90 കടന്നു. പക്ഷേ, കൃത്യമായ വർക് ഔട്ടും ഡയറ്റും ഫോളോ ചെയ്തു. ഇപ്പോൾ ഐഡിയൽ വെയ്റ്റ് സ്വന്തമാക്കി. ഡയറ്റ് എന്നു പറയുമ്പോള്‍ അങ്ങനെ പട്ടിണി കിടന്നുള്ളതൊന്നുമല്ല. ആകെപ്പാടെ ഉച്ചയ്ക്ക് മാത്രം ചോറ് കഴിക്കും. നല്ലപോലെ മീനൊക്കെ അതിനൊപ്പം കൂട്ടും. ബാക്കിയുള്ള ഫൂഡ് എല്ലാം ലൈറ്റ് ആയിരിക്കും. പിന്നെ, പൊതുവേ ഞാൻ ഫൂഡിയല്ല.

കൃഷ്ണൻ നൽകിയ ഒരു അദ്‌ഭുതം പറയാമോ ?

കൃഷ്ണന്റെ ദിവസം വ്യാഴാഴ്ചയാണ്. എന്റെ ജീവിതത്തിൽ എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും നടന്നിട്ടുള്ളത് വ്യാഴാഴ്ചയാണ്. വിവാഹം, സിനിമയിലേക്കുള്ള വരവ്, നോർമൽ ഡെലിവറിയിലൂടെ എന്റെ മകൻ ജനിച്ചതു പോലും വ്യാഴാഴ്ചയാണ്. അവന്റെ നാൾ കൃഷ്ണന്റെ നാളായ രോഹിണിയും. ബാക്കിയുള്ളവർക്ക് ഇതെല്ലാം ഒരു തമാശയായി തോന്നാം. പക്ഷേ, എനിക്ക് കൃഷ്ണന്റെ അദ്‌ഭുതങ്ങളായി മാത്രമേ കാണാൻ കഴിയൂ...

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ