Friday 25 August 2023 02:54 PM IST

‘ഞങ്ങൾക്ക് ആർഭാടജീവിതം ഉണ്ടായിട്ടില്ല ഷോപ്പിങ് ഉണ്ടായിട്ടില്ല, അപൂർവമായിട്ടല്ലാതെ വിനോദയാത്ര ഉണ്ടായിട്ടില്ല’

V R Jyothish

Chief Sub Editor

oommen-chandy-family-cover

കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും എന്ന് അരുളിചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ? ഞാനോ നിങ്ങളോടു പറയുന്നു. നിന്റെ വലത്തേ ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതും തിരിച്ചു കാണിക്ക. നിന്റെ വസ്ത്രം എടുക്കുവാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്കുക. ഒരുത്തൻ നിന്നോട് ഒരു നാഴിക വഴിപോകുവാൻ നിർബന്ധിച്ചാൽ രണ്ടു നാഴിക അവനോടുകൂടെ പോവുക. നിന്നോട് യാചിക്കുന്നവനു കൊടുക്കുക. (ൈബബിൾ)

ന്നെ അന്വേഷിച്ചു വരുന്നവരൊക്കെ പാവങ്ങളാണ്. അവരെ സഹായിക്കണം. അതു ദൈവത്തിന്റെ നിയോഗമാണ്.’ കുഞ്ഞ് എ പ്പോഴും പറയുമായിരുന്നു. ഇപ്പോൾ ഇവിടെ പുതുപ്പള്ളി വിശുദ്ധ ഗിവർഗീസ് സഹദായുടെ തിരുമുറ്റത്ത് ഒൻപതാം ചരമദിനത്തിൽ വിശുദ്ധ കുർബാന കൈക്കൊണ്ട് കബറിലിരിക്കുമ്പോൾ എന്റെ തൊട്ടടുത്തു കുഞ്ഞിന്റെ സാന്നിധ്യമുണ്ട്. കാരണം ജീവിച്ചിരിക്കെ എ ന്നെ വിശ്വസിച്ചവർ ഒരിക്കലും മരിക്കുകയില്ല എന്നാണു വചനം. കുഞ്ഞിനു ദൈവത്തിൽ വിശ്വാസമായിരുന്നു. ദൈവത്തിന് കുഞ്ഞിനെയും.

എന്റെ കുഞ്ഞിനെ നിങ്ങൾ ഇത്ര സ്നേഹിക്കുന്നു എ ന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ കബറിൽ ഇപ്പോഴും വെളിച്ചം നിറയ്ക്കുകയാണ് പല സ്ഥലങ്ങളിൽ നിന്നു വന്നവർ. പലപ്പോഴായി അദ്ദേഹത്തിന്റെ സ്നേഹവും കാരുണ്യവും ഏറ്റുവാങ്ങിയിട്ടുള്ളവർ.

സ്നേഹത്തിന്റെ നാലര പതിറ്റാണ്ട്

ഉമ്മൻ ചാണ്ടിയെ അടുപ്പമുള്ളവർ കുഞ്ഞൂഞ്ഞ് എന്നു വിളിച്ചപ്പോൾ ഞാൻ കുഞ്ഞ് എന്നാണു വിളിച്ചിരുന്നത്. വിവാഹസമയത്തു ഞാനെടുത്ത ഒരേയൊരു സ്വാതന്ത്ര്യമായിരുന്നു അത്. സണ്ണി എന്നായിരുന്നു കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ അപ്പന്റെ അനുജൻ സണ്ണി ചെറുപ്പത്തിലേ ടൈഫോയ്ഡ് വന്നു മരിച്ചു. അദ്ദേഹത്തിന്റെ ഓർമയ്ക്കാണു കുഞ്ഞിനെ സണ്ണി എന്നു വിളിക്കാൻ തുടങ്ങിയത്. കുറച്ചു മുതിർന്നപ്പോൾ കുഞ്ഞൂഞ്ഞ് എന്ന പേര് അദ്ദേഹം സ്വയം സ്വീകരിക്കുകയായിരുന്നു.

കരുവാറ്റ കുഴിത്താട്ടിൽ കുടുംബാംഗമാണു ഞാൻ. തിരുവിതാംകൂറിൽ ആദ്യമായി നിയമബിരുദം നേടിയ എം. മാത്യു എന്റെ മുത്തച്ഛനാണ്. ഒരു ബന്ധു വഴിയാണ് കുഞ്ഞിന്റെ വിവാഹാലോചന വന്നത്. പെണ്ണിന്റെ വീട്ടിൽ പോയി പെണ്ണു കാണില്ല എന്നതായിരുന്നു കുഞ്ഞിന്റെ നിലപാട്. അതുകൊണ്ട് അദ്ദേഹത്തിന്റെ പിതൃസഹോദരി ഇടത്തുംപടിക്കൽ അമ്മിണി തോമസിന്റെ പള്ളത്തെ വീട്ടിൽ വച്ചായിരുന്നു ആദ്യം കണ്ടത്. അമ്മിണിയമ്മാമ എന്നാണു കുഞ്ഞ് അവരെ വിളിച്ചിരുന്നത്. വലിയ ഇഷ്ടമായിരുന്നു കുഞ്ഞിന് അവരോട്. ‘ഇംപോക് എന്താണ് എന്ന് അറിയാമോ’ എന്നാണ് ആദ്യമായി കണ്ടപ്പോൾ എന്നോടു ചോദിച്ചത്. അറിയില്ലെന്നു മറുപടി. അത് ബാങ്ക് ജീവനക്കാർക്കിടയിലെ കോൺഗ്രസ് സംഘടനയാണെന്നു പറഞ്ഞു. അതായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച.

അതിനു മുൻപ് കല്യാണാലോചന വന്ന സമയത്ത് ഒരു സംഭവമുണ്ടായി. കുഞ്ഞിന്റെ ആന്റിമാർ ഒന്നുരണ്ടുപേർ എന്റെ വീട്ടിൽ വന്നു. അവർ വന്നത് കുഞ്ഞിന്റെ ഗുണഗണങ്ങൾ വാഴ്ത്താനാണ്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ മറ്റുചില ബന്ധുക്കൾ വന്നു. അവരും കുഞ്ഞിനെ വാഴ്ത്താൻ തുടങ്ങി. മൂന്നാമതു വന്നത് സുഹൃത്തുക്കളാണ്. ഞാനപ്പോൾ അമ്മയോടു പറഞ്ഞു. ‘ഉമ്മൻ ചാണ്ടിക്ക് സാരമായ എന്തോ തകരാറുണ്ട്. അല്ലെങ്കിൽ ബന്ധുക്കൾ വന്ന് ഇങ്ങനെ അദ്ദേഹത്തെ പുകഴ്ത്തുന്നതെന്തിന്?’ അതൊന്നും കാര്യമാക്കേണ്ട എന്നാണ് അമ്മ പറഞ്ഞത്.

oommen-chandy-mariyamma

വിവാഹം നിശ്ചയിച്ചതിനുശേഷം ബാങ്കിൽ എനിക്കൊരു കത്തു വന്നു. ഉമ്മൻ ചാണ്ടിയാണു കത്ത് അയച്ചിരിക്കുന്നത്. കത്ത് വായിച്ചെങ്കിലും അതിലെ കയ്യൊപ്പു കണ്ടപ്പോൾ എനിക്കു സംശയമായി. അല്ലെങ്കിലും ഞങ്ങൾ ബാങ്ക് ജീവനക്കാർ കയ്യൊപ്പിന്റെ കാര്യത്തിൽ കുറച്ചു കണിശക്കാരാണ്. എനിക്കാണെങ്കിൽ ഇദ്ദേഹത്തിന്റെ കയ്യൊപ്പ് മുൻപു കണ്ട പരിചയവുമില്ല. ഞാനൊരു പത്തുദിവസം ആ കത്തിന് മറുപടിയെഴുതാതെ കയ്യിൽ വച്ചു. അതിനുശേഷം ചേച്ചിയോടു കാര്യം പറഞ്ഞു. മറുപടി കിട്ടിയില്ലെങ്കിൽ അദ്ദേഹം എന്തു കരുതും എന്നു ചേച്ചി ചോദിച്ചു. അപ്പോഴാണ് എനിക്ക് അബദ്ധം മനസ്സിലായത്. ഞാൻ പെട്ടെന്നു തന്നെ മറുപടി എഴുതി. ആ കത്ത് അദ്ദേഹത്തിനു കിട്ടി. പക്ഷേ, മറുപടി വൈകിയത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്ന് പിന്നീട് അറിഞ്ഞു. മാത്രമല്ല, പത്തുദിവസം കൂടി എന്റെ മറുപടി വൈകിയിരുന്നെങ്കിൽ വിവാഹാലോചന ഉപേക്ഷിക്കാനും ആലോചിച്ചിരുന്നത്രേ.

ഇതുപോലെ അദ്ദേഹത്തിനു വിഷമമുണ്ടാക്കിയ മറ്റൊരു സംഭവമുണ്ടായി. അതും കല്യാണത്തിനു മുൻപാണ്. ഒ രു ദിവസം അദ്ദേഹവും അപ്പനും അടുത്ത ബന്ധുക്കളും എ ന്നെ കാണാൻ ഞങ്ങളുടെ വീട്ടിൽ വന്നു. ജീപ്പിലാണു വന്നത്. കുഞ്ഞു തന്നെയാണു ജീപ്പ് ഓടിച്ചിരുന്നത്.

ഈ സംഭവത്തിനു ശേഷം ഉണ്ടായ പരാതികൾ രണ്ടായിരുന്നു. ഞങ്ങളുടെ വീട്ടുകാർ ജീപ്പിനടുത്തു ചെന്ന് ബന്ധുക്കളോടു യാത്ര പറഞ്ഞില്ല എന്നത് ഒന്നാമത്തേത്. അങ്ങനെയൊരു സമ്പ്രദായം ഉണ്ടെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടായിരുന്നു. രണ്ടാമത്തെ പരാതി കുഞ്ഞിന്റേതായിരുന്നു. പോരാൻ നേരം ‘ബാവ എന്നെ ഒന്നു നോക്കിയതുപോലുമില്ല’ എന്നായിരുന്നു അത്. ‘അന്യപുരുഷന്മാരെ അങ്ങനെ നോക്കുന്ന ആളല്ല ഈ ബാവ’ എന്നു പറഞ്ഞപ്പോൾ കുഞ്ഞ് സ്വതസിദ്ധമായ ചിരി ചിരിച്ചു.

mariyamma-oommen

ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതിനുശേഷമാണ് അദ്ദേഹം മന്ത്രിയാകുന്നത്. മന്ത്രിയായതറിഞ്ഞപ്പോൾ ഞാനൊരു ഗ്രീറ്റിങ്സ് ടെലിഗ്രാം അയച്ചു. ബാവ എന്ന പേരിലാണ് ടെലിഗ്രാം. എന്നെ ബാവയെന്നാണ് അടുപ്പക്കാർ വിളിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാമല്ലോ എന്ന ധാരണയിലാണ് ഞാൻ അയച്ചത്. എന്നാൽ ടെലിഗ്രാം കിട്ടിയപ്പോൾ അദ്ദേഹം ഓഫിസിലെ ജീവനക്കാരോടു പറഞ്ഞത്രേ ‘ബാവ തിരുമേനി ടെലിഗ്രാം അയച്ചിരിക്കുന്നു. മറുപടി അയയ്ക്കണം എന്ന്.’

ഞങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് പറ്റിയ മറ്റൊരു അബദ്ധം അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. പത്രത്തിൽ പരസ്യം കൊടുത്താണ് ഞങ്ങൾ വിവാഹിതരായത്. അല്ലാതെ കല്യാണചടങ്ങൊന്നും ഉണ്ടായിരുന്നില്ല. പ ക്ഷേ, എന്റെ വീട്ടിൽ ചെറിയ ആഘോഷമൊക്കെയുണ്ടായിരുന്നു. കത്ത് അച്ചടിച്ചു തലേദിവസം കുറച്ചുപേരെ ക്ഷണിച്ചു. അതിൽ ഒരു കത്ത് ഞാൻ കുഞ്ഞിന് അയച്ചു. അന്ന് കുഞ്ഞ് മന്ത്രിയാണ്. ആ കത്ത് നോക്കിയിട്ട് അദ്ദേഹത്തിന്റെ സെക്രട്ടറിയോടു പറഞ്ഞത്രേ, ‘പ്ലീസ് റിപ്ലൈ...’

കുഞ്ഞൂഞ്ഞിന്റെ കീറിയ ഷർട്ടുകൾ

കുഞ്ഞിന്റെ ഖദർ ഷർട്ടും മുണ്ടുമൊന്നും ആദ്യം എനിക്ക് ഇഷ്ടമായിരുന്നില്ല. കാരണം എന്റെ കുടുംബത്തിൽ രാഷ്ട്രീയക്കാർ തീരെ കുറവായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരായിരുന്നു കൂടുതലും. അവരൊക്കെ എക്സിക്യൂട്ടീവ് വേഷത്തിലാണു നടക്കുന്നത്. എന്റെ ഭർത്താവും അങ്ങനെയായിരിക്കണം എന്നായിരുന്നു ആഗ്രഹം. പിന്നെ, എനിക്കു മനസ്സിലായി അതു നടക്കില്ല. പിന്നെ, ഞാൻ കാണുന്നതു കൂടുതലും ഖദർവേഷക്കാരെ മാത്രമായി. വീട്ടിൽ എപ്പോഴും ഈ വേഷം ധരിച്ചവർ.

കുഞ്ഞിനു വളരെ കുറച്ച് ഷർട്ടും മുണ്ടുമേ ഉണ്ടായിരുന്നുള്ളൂ. മുൻപു ചിലർ വിമർശിച്ചിരുന്നു പുതിയ ഷർട്ട് വാങ്ങി അതു കീറിയിട്ടാണ് ഇടുന്നതെന്ന്. അങ്ങനെയൊന്നും ചെയ്തിട്ടില്ല. കുഞ്ഞിനു മാത്രമല്ല എന്റെ മക്കൾക്കും ഡ്രസൊക്കെ കുറവായിരുന്നു. കോളജിൽ പഠിക്കുമ്പോൾ പോലും അവർക്ക് രണ്ടോ മൂന്നോ ജോടിയേ ഉണ്ടായിരുന്നുള്ളൂ.

ഞങ്ങൾക്ക് ആർഭാടജീവിതം ഉണ്ടായിട്ടില്ല. ഷോപ്പിങ് ഉണ്ടായിട്ടില്ല. അപൂർവമായിട്ടല്ലാതെ വിനോദയാത്ര ഉണ്ടായിട്ടില്ല. കുഞ്ഞ് മക്കളുടെ കാര്യങ്ങൾ വല്ലാതെ ശ്രദ്ധിച്ചിട്ടില്ല. എൺപതു ശതമാനത്തിൽ കൂടുതൽ മാർക്ക് ആരു വാങ്ങിയാലും അവർക്ക് എന്റെ കയ്യിൽ നിന്നു നല്ല അടി കിട്ടും എന്നാണു മക്കളോടു പറയുക. കുഞ്ഞിന്റെ ജീവിതം അറിയാവുന്ന ഞാൻ പരാതി പറഞ്ഞിട്ടുമില്ല.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ഓഗസ്റ്റ് 5–18 ലക്കത്തിൽ

വി. ആർ. ജ്യോതിഷ്