Tuesday 23 February 2021 12:50 PM IST

‘അവന് ഒരു ബിസ്കറ്റ് കൊടുത്താൽ ഉടൻ അടുത്ത കൈ നീട്ടും കുഞ്ഞാവയ്ക്ക് കൊടുക്കാൻ’: മോന്റെ സ്വന്തം കുഞ്ഞാവ...

Lakshmi Premkumar

Sub Editor

saranya-kids-family

നാലു വയസ്സുകാരൻ അനന്തപത്മനാഭനും രണ്ടു വയസ്സുകാരി അന്നപൂർണയ്ക്കും അമ്മ നടിയൊന്നുമല്ല. അവർക്കൊപ്പം കളിക്കുന്ന, ചിരിക്കുന്ന ഇടയ്ക്കിടെ കണ്ണുരുട്ടുന്ന അവരുടെ സുഹൃത്താണ്. വീട്ടിൽ എപ്പോഴും ബഹളമാണ്. ചിരിയും കരച്ചിലും പല താ ളത്തിൽ പല ഭാവത്തിൽ അങ്ങനെ മാറി മാറി വരും.

‘എന്റെ ഇരുപത്തിയാറാം വയസ്സിലാണ് മോനുണ്ടാകുന്നത്. സിസേറിയനായിരുന്നു. അതിന്റെ വേദന ഒരു വശത്ത്. ഒപ്പം കുഞ്ഞു കരയുമ്പോൾ ആകെ ടെൻഷന്‍. കരച്ചിലിന്റെ വക്കോളം തന്നെ നമ്മളും എത്തും. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഗതി മാറും. ആരും പഠിപ്പിച്ചു തന്നിട്ടോ, വായിച്ച് പഠിച്ചിട്ടോ അല്ല. അവന്റെ ഓരോ മാറ്റത്തിലൂടെയും വളർച്ചയിലൂടെയും എന്നിലെ അമ്മയും വളരുകയായിരുന്നു. അവനെ ഞാൻ തന്നെയാണ് കുളിപ്പിച്ചതൊക്കെയും.

ഓരോ പ്രായത്തിലും കുഞ്ഞുങ്ങൾക്ക് നമ്മൾ നൽകേണ്ട കരുതലുകളുണ്ട്. അതെല്ലാം എന്റെ മോനും അതുപോലെ കിട്ടണം എന്ന് ആഗ്രഹമുള്ളയാളാണ് ഞാൻ. കഥ പറഞ്ഞ് കൊടുക്കുക, പറമ്പിലൂടെ നടന്ന് ഭക്ഷണം കൊടുക്കുക തുടങ്ങിയ പരിപാടികളെല്ലാം ഞാനും ചെയ്തിട്ടുണ്ട്. ഭർത്താവിന്റെ വീട്ടിൽ അച്ഛനും അമ്മയും തൊട്ടടുത്ത് തന്നെയായി സഹോദരിയും കുടുംബവുമുണ്ട്. കുറച്ചു നാൾ മുൻപാണ് അച്ഛൻ മരിക്കുന്നത്. ഹിന്ദി അധ്യാപകനായിരുന്നു. കുഞ്ഞിനെ തൊട്ടിലിൽ കിടത്തി മീരാ ഭജൻ ഒക്കെ പാടിയാണ് അച്ഛൻ ഉറക്കിയിരുന്നത്.

മോന് രണ്ടര വയസ്സുള്ളപ്പോഴാണ് മോളുണ്ടാകുന്നത്. ഇ നിയൊരു മോളെ തരണേ എന്ന് പ്രാർഥിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. മോളുടെ കാര്യങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു. ആകെയുണ്ടായ പ്രശ്നം രണ്ടാമത്തെ കുഞ്ഞിന്റെ വരവ് മൂത്തയാളെ മനസ്സിലാക്കിക്കുക എന്നതായിരുന്നു.

ഞാനും ഭർത്താവ് അരവിന്ദ് കൃഷ്ണനും അതിൽ കൂടുതൽ ശ്രദ്ധാലുക്കളായിരുന്നു. അവനെ എല്ലാക്കാര്യത്തിനും മുന്നിൽ നിർത്തി. ചേട്ടൻ ആണ് കുഞ്ഞാവയുടെ എല്ലാം എന്ന് അവന്റെ കുഞ്ഞ് മനസ്സിനെ പഠിപ്പിച്ചു. ഇപ്പോഴും അവന് ഒരു ബിസ്കറ്റ് കൊടുത്താൽ ഉടൻ അടുത്ത കൈ നീട്ടും കുഞ്ഞാവയ്ക്ക് കൊടുക്കാൻ. കുഞ്ഞുങ്ങളുടെ കൂടെ കളിക്കുകയും പാട്ടു പാടുകയും ചെയ്യുമെങ്കിലും അത്യാവശ്യം ശാസിക്കുന്ന, വാശികൾ നടത്തി കൊടുക്കാത്ത അമ്മയാണ് ഞാൻ. അത് അവരുടെ ഭാവിക്ക് വേണ്ടി തന്നെയാണ്.

‘മോന്റെ കുഞ്ഞാവ’

‘‘രണ്ട് മക്കളുണ്ടാകുമ്പോള്‍ പലയിടത്തും പതിവുള്ള കാര്യമാണ് മൂത്തയാളുടെ പരിഭവം. സ്നേഹം കുറഞ്ഞു പോകുമോ, പങ്കിട്ടു പോകുമോ എന്നൊക്കെയുള്ള തോന്നലുകൾ മൂത്തയാളുടെ മനസ്സിൽ ഉണ്ടാകാം. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ തന്നെ ഞങ്ങൾ ഇ ക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. മോന്റെ കുഞ്ഞുവാവയാണ് എന്ന മട്ടിൽ നേരത്തെ പറഞ്ഞു തുടങ്ങി. മെല്ലെ സ്നേഹം പങ്കിട്ടു പോകുമോയെന്നുള്ള തോന്നൽ അവനു മാറി. അനിയത്തിക്കുട്ടിക്ക് പങ്കിടുന്നതാണ് സ്നേഹം എന്ന വിചാരമായി അവന്.’’