സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് താൻ നാണം കുണുങ്ങിയായിരുന്നുവെന്നും ആ ചിന്താഗതി മാറിയപ്പോള്‍ തന്റെ വ്യക്തിത്വം തന്നെ ആകെ മാറിയെന്നും നടിയും മോഡലുമായ കനി കുസൃതി. ഒരു ചാനല്‍ അഭിമുഖത്തിലാണ് കനി മനസ്സു തുറന്നത്. കനിയുടെ മെമ്മറീസ് ഓഫ് എ മെഷീൻ എന്ന ഹ്രസ്വചിത്രം നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാുകൾ വ്യത്യസ്തമാണെന്നുള്ള തുറന്നു പറച്ചിലായിരുന്നു നടിയുടെ അഭിമുഖം. നഗ്നതയെക്കുറിച്ചും സ്ത്രീ ശരീരത്തെക്കുറിച്ചും അഭിമുഖത്തിൽ കനി തുറന്നു പറഞ്ഞു.
ആദ്യമൊക്കെ ലൈറ്റ് ഓഫ് ചെയ്തല്ലാതെ വസ്ത്രങ്ങള്‍ മാറ്റിയിരുന്നില്ല എന്നും പിന്നീട് ശരീരത്തെ കുറച്ചു കൂടി സ്വതന്ത്രമായി കാണാന്‍ തുടങ്ങിയെന്നുമെല്ലാം കനി പറയുന്നു. അച്ഛനും അമ്മയും ലിവിങ് ടുഗദര്‍ ജീവിതം നയിച്ചത് കൊണ്ടുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും കനി അഭിമുഖത്തില്‍ കനി വ്യക്തമാക്കി.
കനിയുടെ വാക്കുകൾ:
വളരെ നാണം കുണുങ്ങിയായിരുന്നു ഞാന്‍. ഞാന്‍ ഉടുപ്പുമാറുന്നത് ലൈറ്റ് ഓഫ് ചെയ്താണ്. എന്നെ ഞാന്‍ പോലും കാണരുത് എന്നതായിരുന്നു. ഒരു ദിവസം എന്റെ നാണം അങ്ങ് പോയി. അതിന് ശേഷം ശരീരത്തിന്റെ ആ ഭാഗം കാണരുത്, ഇത്ര തുണി മാറ്റിയാല്‍ മതി എന്നൊന്നും ഇല്ല. ഒരു സിനിമയ്ക്ക് വേണ്ടി പൂര്‍ണനഗ്നയായി അഭിനയിച്ചു. എനിക്ക് അതൊന്നും ഒരു പ്രശ്‌നമായി തോന്നിയില്ല. എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരം.
അച്ഛനും അമ്മയും കല്ല്യാണം കഴിച്ചിട്ടില്ല. പക്ഷേ കുഞ്ഞുണ്ട്. ഇതിന്റെ പേരിലും നിരവധി ചോദ്യങ്ങള്‍ നേരിട്ടു. കുറേ ആയപ്പോള്‍ എനിക്ക് ഒന്നിനും ഉത്തരം പറയാന്‍ വയ്യാതായി. അമ്പലത്തില്‍ പോയി എന്റെ അച്ഛനെയും അമ്മയെയും എല്ലാവരുടെയും അച്ഛനമ്മയെ പോലെ ആക്കണേ എന്നു വരെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്.
പ്ലസ് വണ്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തില്‍ അഭിനയിക്കുകയായിരുന്നു. നാടക ക്ലാസില്‍ എല്ലാവരോടും നിങ്ങള്‍ ഏറ്റവും സന്തോഷിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ചോദിച്ചു. അപ്പോഴാണ് മനസ്സിലായത് എനിക്ക് അങ്ങനൊരു കാര്യമേ ഇല്ലെന്ന്. ഞാന്‍ കരഞ്ഞു. എല്ലാം ചെയ്തത് മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ബോധിപ്പിക്കാനുമായിരുന്നു. ഇത്രയും സ്വതന്ത്ര ചിന്താഗതിക്കാരായ അച്ഛനും അമ്മയും ഉണ്ടായിട്ടും ഞാന്‍ ഒതുങ്ങി കൂടിയാണ് ജീവിച്ചതെന്ന് ഓര്‍ത്തപ്പോള്‍ വിഷമം തോന്നി.