ആട് 2 ന് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. അത്രമാത്രം ജയസൂര്യ എന്ന നടനെ പ്രേക്ഷകര്‍ വരവേറ്റിരിക്കുകയാണ്. ക്രിസ്മസ് ചിത്രം കളക്ഷന്‍ റെക്കോര്‍ഡിലേക്കു കുതിക്കുമ്പോള്‍ താരത്തെ പ്രശംസിച്ച് നിരവധി സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തി. ഇഡി എന്ന ജയസൂര്യ ചിത്രത്തിന്റെ സംവിധായകന്‍ സാജിദ് യഹിയയുടെ കുറിപ്പും ശ്രദ്ധേയമാണ്. ഇമ്മിണി നല്ലൊരാളിൽ നിന്നും ട്രിവാൻഡറും ലോഡ്ജിലെ അബുവിലേക്കുള്ള ദൂരം അളക്കൽ തന്നെ ആവണം നാളെ അഭിനയത്തെ പറ്റി ചിന്തിക്കുന്ന ഒരാളുടെ പാഠപുസ്തകത്തിലെ ഒരേട് എന്ന് നടനും സംവിധായകനുമായ സാജിദ് പറയുന്നു.
ക്ഷമയുടെ, അർപ്പണബോധത്തിന്റെ വലിയ മുന്നേറ്റങ്ങൾ നിങ്ങൾക്ക് അവിടെ നിന്നും കണ്ടെടുക്കാൻ സാധിക്കുമെന്നും ഒരു നടന്‍ എന്ന നിലയിലുള്ള ജയസൂര്യയുടെ മികവും സാജിത് തുറന്നെഴുതുന്നു. മഞ്ജുവാരിയര്‍ കേന്ദ്രകഥാപാത്രമാകുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് സാജിദ്.
സാജിദിന്റെ കുറിപ്പ് വായിക്കാം.
ജയസൂര്യ, ഒരു ഭീകരജീവിയാണ്!
അങ്ങനെ ഷാജി പാപ്പന് മലയാളക്കരയും, ബോക്സ് ഓഫീസും ഒരുമിച്ച് ഒരു ഒന്നൊന്നര സലാം വെച്ചിരിക്കുകയാണ്, ഇവിടെ ഷാജി പാപൻ വെള്ളിത്തിരയിൽ പ്രേക്ഷകലക്ഷങ്ങളുടെ ഹർഷാരവങ്ങൾ ഏറ്റുവാങ്ങി മുന്നേറുമ്പോൾ, ഞാൻ കയ്യടിച്ചുപോകുന്നത് യഥാർത്ഥ ജീവിതത്തെ തന്റെ അർപ്പണ ബോധം ഒന്ന് കൊണ്ട് മാത്രം ഒരു മാസ്സ് സിനിമയാക്കി മാറ്റിയ ജയേട്ടനെ ഓർത്താണ് , എളുപ്പവഴികളുടെ സഞ്ചാരപഥങ്ങൾ മുന്നിൽ തുറന്നു കിട്ടാത്ത ഒരു ഭാഗ്യവാൻ!
പൗലോ കൊയെലോയുടെ ആട്ടിടയൻ കണ്ട സ്വപ്നത്തിന്റെ അതെ തീക്ഷണത ഉണ്ടായിരിക്കണം ജയേട്ടൻ കണ്ട തന്റെ സിനിമാറ്റിക് സ്വപ്നത്തിനും, അതിനായി അദേഹം സ്വയം ഒരു വഴി വെട്ടി..ഒറ്റക്ക് ഒരു വഴി..കയ്യിൽ ഉള്ള പിക്കാസും, കോലും കൊടച്ചക്രവും ഒക്കെ ഒരുമിച്ചും ഒറ്റക്കും പരീക്ഷിച്ച് , ക്ഷീണിച്ച്, കിതച്ച് , തപ്പി തടഞ്ഞു അവസാനം ക്ലേചുപിടിച്ച് ഷാജി പാപനോളം വളർന്ന ജയേട്ടനോട് ഒരു വല്ലാത്ത ബഹുമാനം തോന്നി ആട് 2 കണ്ടിറങ്ങിയപ്പോൾ..
ഇന്ന് മലയാള സിനിമയിൽ മനുഷ്യ ജീവിതത്തിന്റെ സമസ്തംഭാവങ്ങളും, വികാരങ്ങളും പ്രതിഫലിക്കുന്ന ഒരു മുഖം ഉണ്ടെങ്കിൽ അത് ഇദ്ദേഹത്തിന്റെ മാത്രമായിരിക്കും...അതിന് കാരണം വ്യക്തി എന്ന നിലയിൽ ഉള്ള തന്റെ identity നോക്കാതെ,അഭിനയാമികവിന്റെ പടവുകൾ കയറാൻ തന്നെ പ്രാപ്തനാക്കുന്ന കഥാപാത്രങ്ങളെ നൂർ ശതമാനം സത്യസന്ധതയോടെ ചെയ്യാൻ അദ്ദേഹം കാട്ടിയ മനസൊന്ന് കൊണ്ട് മാത്രമാണ്...
അതിന് തന്നെ പ്രാപ്തനാക്കാൻ അദ്ദേഹം കാണിച്ച ക്ഷമയാണ് മറ്റൊരു കൗതുകം ...ഇമ്മിണി നല്ലൊരാളിൽ നിന്നും ട്രിവാൻഡറും ലോഡ്ജിലെ അബുവിലേക്കുള്ള ദൂരം അളക്കൽ തന്നെ ആവണം നാളെ അഭിനയത്തെ പറ്റി ചിന്തിക്കുന്ന ഒരാളുടെ പാഠപുസ്തകത്തിലെ ഒരേട് .. ക്ഷമയുടെ, അർപ്പണബോധത്തിന്റെ വലിയ മുന്നേറ്റങ്ങൾ നിങ്ങൾക്ക് അവിടെ നിന്നും കണ്ടെടുക്കാൻ സാധിക്കും!
മുമ്പേ പറഞ്ഞ പൗലോ കൊയെലോയുടെ പ്രശസ്തമായ ആ വാചകത്തെ വീണ്ടും വീണ്ടും എന്നെ തന്റെ ജീവിതത്തിലൂടെ ഓർമപെടുത്തുതിക്കൊണ്ടിരിക്കുന്ന ജയേട്ടനോടുള്ള ഒരു നന്ദി പറച്ചിൽ കൂടി ആണീ കുറിപ്പ് .."എന്തെങ്കിലും നേടിയെടുക്കണം എന്ന് ഒരാൾ പൂർണ്ണമനസ്സോടെ ആഗ്രഹിച്ചാൽ, അത് നേടിയെടുക്കുന്നതിന് ഈ ലോകം മുഴുവൻ നിങ്ങളുടെ കൂടെ ഉണ്ടാവും എന്ന് " ജയേട്ടന്റെ കൂടെ ഇപ്പൊ ഈ നിമിഷം മലയാളക്കര മുഴുവൻ ഉണ്ട്, ആട് നിറഞ്ഞോടുന്ന സിനിമ കൊട്ടകകൾ സാക്ഷി..Motivation at its peak!
അങ്ങനെ കണ്ട് കണ്ട് നമ്മളുടെ ഒക്കെ കണ്ണിലൂടെ വളർന്നു വലുതായ ജയേട്ടൻ എന്റെ ഉള്ളിൽ ഇപ്പോൾ ശെരിക്കും ഒരു ഭീകര ജീവി തന്നെയാണ് ..ഒരു സിംഹം!