ADVERTISEMENT

ആ അപകട നിമിഷത്തെക്കുറിച്ച് ഒന്ന് ചിന്തിക്കാൻ പോലും അനീഷിനാകില്ല. വാഹനാപകടത്തിന്റെ രൂപത്തിൽ വന്ന ദുർവിധി കൺചിമ്മി തുറക്കുന്ന മാത്രയിൽ ജീവിത്തിൽ നിന്നും തെന്നിമാറിപ്പോയതിന്റെ ആശ്വാസത്തിലാണ് മലയാളത്തിന്റെ യുവനടൻ.

ആ നിമിഷം തന്റെ ഓർമ്മയിൽ പോലും ഉണ്ടാകരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അനീഷ് ജി മേനോൻ പറയുന്നു. ‘വീട്ടുകാരുടെ പ്രാർത്ഥന ഒന്നുകൊണ്ടു മാത്രമാണ് താനിന്ന് ജീവിച്ചിരിക്കുന്നത്’.

സ്വദേശമായ വളാഞ്ചേരിയിൽ നിന്നും എറണാകുളത്തേക്ക് ഒരു പരിപാടി ഉദ്ഘാടനം ചെയ്യാൻ കാറിൽ പോകവേയായിരുന്നു ഒരു പക്ഷേ അനീഷിന്റെ ജീവിതം തന്നെ മാറ്റിമറിക്കുമായിരുന്ന ആ ദുർവ്വിധി എത്തിയത്.

അലക്ഷ്യമായി യൂ ടേൺ എടുത്ത് റോഡിന് വിലങ്ങനെ നിന്ന ഒരു പിക്കപ്പിൽ അനീഷിന്റെ കാർ വന്നിടിച്ചു. അത്യാവശ്യം വേഗതയുണ്ടായിരുന്നതു കൊണ്ടാകണം അനീഷിന്റെ കാർ തവിടുപൊടിയായി.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. സീറ്റ് ബെല്‍റ്റും എയര്‍ബാഗും ഉണ്ടായിരുന്നത് കൊണ്ടും, വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ടും മാത്രമാണ് താനിന്നും ജീവിച്ചിരിക്കുന്നതെന്ന് അപകട വിവരം പങ്കുവച്ച് കൊണ്ട് അനീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

അനീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ഇന്നലെ രാവിലെ എടപ്പാള്‍- ചങ്ങരംകുളം ഹൈവേയില്‍ വെച്ച് എന്റെ കാര്‍ ഒരു അപകടത്തില്‍ പെട്ടു! വളവ് കഴിഞ്ഞ് മുന്നോട്ട് വരുമ്പോള്‍ ഇടതു സൈഡില്‍ നിന്നും ഒരു പിക്കപ്പ് പെട്ടെന്ന് ‘യുടേണ്‍’ ചെയ്ത് റോഡിന്റെ നടുക്ക് വിലങ്ങു വന്നു. സാമാന്യം നല്ല സ്പീഡ് ഉണ്ടായിരുന്നത് കൊണ്ട് ബ്രേക്ക് മാക്‌സിമം ചവിട്ടി നോക്കി കിട്ടിയില്ല.. ഇടിച്ചു ‘കാര്‍ ടോട്ടല്‍ ലോസ്’ ആയി.

സീറ്റ് ബെല്‍റ്റും എയര്‍ബാഗും’ ഉണ്ടായിരുന്നത് കൊണ്ടും വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ടും മാത്രമാണ് ഒരു പോറല്‍ പോലും ഇല്ലാതെ ഞാനിന്നും ജീവിക്കുന്നത്. ആ ‘പിക്കപ്പ്’ ന് പകരം ഒരു ‘ബൈക്ക്/ഓട്ടോ’ ആയിരുന്നു ആ വളവില്‍ അപകടപരമായ രീതിയില്‍ ‘u turn’ ചെയ്തിരുന്നത് എങ്കില്‍… ഓര്‍ക്കാന്‍ കൂടെ പറ്റുന്നില്ല! പലപ്പോഴും നമ്മളെല്ലാവരും രക്ഷപെടുന്നത് വീട്ടില്‍ ഇരിക്കുന്നവരുടെ പ്രാത്ഥനകൊണ്ടു മാത്രമാണ് പ്രത്യേകിച്ചു- ‘സൂപ്പര്‍ ബൈക്ക്’- യാത്രികര്‍…നമ്മുടെ അനുഭവങ്ങള്‍ ആണ് ഓരോന്നും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്..

*വേഗത കുറക്കുക.

*ഹെല്‍മെറ്റ് /സീറ്റ്ബെല്‍റ്റ് ശീലമാക്കുക.

*ശ്രദ്ധയോടെ ഡ്രൈവ് ചെയുക. ഓരോ ജീവനും വലുതാണ്.

ഇതോടൊപ്പം ചില ‘ചങ്ങരംകുളം സ്വദേശികളുടെ പേരുകള്‍ കൂടെ പറയാം.. എടപ്പാള്‍-ചങ്ങരംകുളം റൂട്ടില്‍ സഞ്ചരിക്കുന്നവര്‍ ഈ പേരുകള്‍ ഓര്‍ത്ത് വെക്കുക.. ഉപകാരപ്പെടും. – ആന്‍സര്‍, സാലി, പ്രസാദ്, ഉബൈദ്.. കൂടെ വളാഞ്ചേരി സൈഫു പാടത്ത്. സുഹൃത്തുക്കളെ നിങ്ങളെ പോലുള്ള മനുഷ്യ സ്‌നേഹികളായ യുവാക്കള്‍ എല്ലായിടത്തും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..’ഓരോ ജീവനും വലുതാണ്’

അനീഷ് ജി മേനോന്‍

ADVERTISEMENT